൨ | ||
ദീനതയിൽ അനാഥതയും കലർത്തി വിടുകയാണ് ചെയ്തതു്. ബീറാംജിക്കു് വയസ്സു രണ്ടു തികഞ്ഞു. തന്റെ
ജീവിതമോ, ദു:ഖാഹൂതിയായിപ്പോയിയെങ്കിലും, തന്റെ ഏകസന്താനത്തെ സുഖോന്മുഖമായ ജീവിതപഥത്തിലേക്കു് തിരിച്ചുവിടുവാൻ തനിക്കുള്ള ധർമ്മം യഥാവിധി നിർവ്വഹിക്കേണ്ട ബോധത്തോടുകൂടി, അതിനുചേർന്ന സ്ഥാനം ഭർത്തൃകുടുംബമല്ലായ്കയാൽ, ബിക്കിബായി ഒരുനാൾ മറ്റാരും തുണയില്ലാതെ തന്നെ സ്വമാതൃഗൃഹത്തിലേക്കു് യാത്രയായി. ബറോഡയിൽ നിന്നു് സൂരത്തിലേക്കുള്ള മാർഗ്ഗം, അക്കാലത്തു്, സബലന്മാർക്കു കൂടിയും സഞ്ചാരയോഗ്യമായിരുന്നില്ല. ഘോരാപന്മധ്യത്തിൽ നിന്നു് വിമുക്തനാകുവാനുള്ള ഗതിമറ്റൊരു പുതിയ വിപത്തിലേക്കായാലും മനുഷ്യൻ അതിൽ അധീരനാകാറില്ലല്ലോ. ആ പരിത്യക്തയായ അബലാമണി തന്റെ മാറണിപ്പൈതലോടുകൂടി ക്രൂരമൃഗവക്ത്രത്തിലോ, ചോരജനഖഡ്ഗത്തിലോ അഥവാ, മാതൃഗൃഹരക്ഷയിൽ തന്നെയോ എവിടെയാണ് കലാശമെന്നറിയാതെ ഏകയായിനടന്നുചെന്നു. മാർഗ്ഗമധ്യേ ഒരു കൂട്ടം കള്ളന്മാർ ബിക്കിബായിയെ തടഞ്ഞു നിർത്തുക തന്നെയുണ്ടായി. ഈശ്വരാർപ്പിതദീനജീവിതം ഏതൊരു ക്രൂരമനുഷ്യന്നും അടുത്തണഞ്ഞുകൂടാത്ത അഗ്നിഗോളമല്ലയോ! ബിക്കിബാ