ങ്ങുന്നു, മായുന്നു, ജീവിതപ്പൂവിന്റെ
ഭംഗിയും കാന്തിയും-ദു:ഖിച്ചിടുന്നു ഞാൻ!
സങ്കടം ലോകം, തണുത്തു നിർജ്ജീവമായ്-
സ്സങ്കൽപവും-ഹാ, ഗതിയെനിയ്ക്കെന്തിനി?ഏകാന്തതയി, ലിരുളിന്റെ വക്ഷസ്സി-
ലേവം തല ചായ്ച്ചിരുന്നു കേഴട്ടെ ഞാൻ!

കത്തി നിലാത്തിരി, കൂരിരുട്ടിൽക്കുറെ-
സ്വപ്നങ്ങൾ പാറീ, തമസ്സായി പിന്നെയും.
നോവുന്നു മാനസ, മെന്തിനായല്ലെങ്കി-
ലാവിർഭവിച്ചതസ്വർണ്ണമരീചികൾ?
ഹാ, ലോകദൃഷ്ടിയിൽ, ബ്ഭാഗ്യവാനു, ന്മേഷ-
ശീലൻ, സ്ഥിരോത്സാഹി, സർവ്വവുമാണു ഞാൻ;
ഒട്ടും വിചാരിച്ചിരിക്കാതെ നാണയ-
ത്തുട്ടുകൾ തത്തിക്കളിപ്പിതെൻ കൈകളിൽ;
ആവശ്യമെന്തും യഥേച്ഛം നിറവേറ്റി-
ടാനെനിയ്ക്കില്ല വിഷമമൊരൽപവും;
എൻപടിവാതിൽക്ക, ലെൻപരിചര്യയ്ക്കു
കുമ്പിട്ടുനിൽക്കുന്നു ഭാഗ്യാനുഭൂതികൾ;
എങ്കിലും, നൊന്തിടുന്നെന്തിനോ വേണ്ടിയി-
ന്നെൻകര, ളയ്യോ, പരിത്യക്തനാണു ഞാൻ;
അൽപേതരോൽക്കർഷശൃംഗത്തിലാണെത്തി-
നിൽപതെന്നാലും പരാജിതനാണു ഞാൻ!

ഇച്ഛിച്ചിടുമ്പോൾ മരിയ്ക്കാൻ കഴിഞ്ഞെങ്കി-
ലെത്രമധുരമായ്ത്തീർന്നേനെ ജീവിതം!
ഇല്ല പൊരുത്തം പ്രപഞ്ചവും ഞാനുമാ-
യല്ലെങ്കിലെന്തിനീയാത്മഹോമോദ്യമം?
മിഥ്യയാണെന്തും, യഥാർത്ഥമായുള്ളതാ
മൃത്യുമാത്രം-ഹാ, മരിയ്ക്കാൻ കൊതിപ്പൂ ഞാൻ!
സ്വപ്നങ്ങൾപോലും ചലനമേകാത്തൊരാ
സ്വർഗ്ഗീയനിത്യസുഷുപ്തിയിലങ്ങനെ,
വിശ്രമിക്കട്ടേ, വിപത്തുകൾ മർദ്ദിച്ചു
വിഹ്വലമാക്കിച്ചമച്ചൊരെൻ ജീവിതം!
ഇല്ല വിലയിന്നാവഴിവക്കിലെ-
പ്പുല്ലോളമെങ്കിലും - ലോകമേ, പോട്ടെ ഞാൻ!

ഹാ, വെറുക്കപ്പെടാൻമാത്രമാണീശ്വരൻ
ഭൂവിലേയ്ക്കെന്നെ നിയോഗിച്ചതീവിധം.
ശത്രുവായ്ത്തീരുന്നു, ഞാനൊട്ടടുക്കുമ്പൊ-
ളുറ്റ ബന്ധുക്കൾക്കുപോലു, മെന്തത്ഭുതം!
സ്നേഹിക്കുവാനില്ലൊരാളും, വിവിക്തമെൻ-
ഗഹം-തമസ്സിലടിഞ്ഞു വീഴുന്നു ഞാൻ!
നഷ്ടസൌഭാഗ്യസ്മൃതികളിലെങ്കിലു-
മൊട്ടിപ്പിടിയ്ക്കാനുമൊത്തിടുന്നില്ല മേ!

വേഗം യവനിക വീണു, വിശ്വത്തിലി-
ശ്ശോകാന്തനാടകം തീരാൻ കൊതിപ്പു ഞാൻ! ...
                        7-9-1119

"https://ml.wikisource.org/w/index.php?title=ഓണപ്പൂക്കൾ/ഏകാന്തചിന്ത&oldid=36117" എന്ന താളിൽനിന്ന് ശേഖരിച്ചത്