ചിജ്ജഡചിന്തനം (സ്തോത്രം)

രചന:ശ്രീനാരായണഗുരു (1881)
ചിത്തും ജഡവും വിവേചിക്കുന്ന വേദാന്തപരമായ സ്തോത്രം. ശിവനെ സാകാരനായും നിരാകാരനായും സ്തുതിക്കുന്നു.

 
ഒരുകോടി ദിവാകരരൊത്തുയരും-
പടി പാരൊടു നീരനലാദികളും
കെടുമാറു കിളർന്നു വരുന്നൊരു നിൻ
വടിവെന്നുമിരുന്നു വിളങ്ങിടണം.       1

ഇടണേയിരുകണ്മുനയെന്നിലതി-
ന്നടിയന്നഭിലാഷമുമാപതിയേ!
ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-
ന്നിടയില്ലയിരിപ്പതിലൊന്നിലുമേ.       2

നിലമോടു നെരുപ്പു നിരന്നൊഴുകും
ജലമാശുഗനംബരമഞ്ചിലുമേ
അലയാതെയടിക്കടി നൽകുക നിൻ
നിലയിന്നിതുതന്നെ നമുക്കു മതി.       3

മതി തൊട്ടു മണം മുതലഞ്ചുമുണർ-
ന്നരുളോളവുമുള്ളതു ചിൻമയമാം
ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ-
മിതു രണ്ടിലുമായമരുന്നഖിലം.       4

അഖിലർക്കുമതിങ്ങനെ തന്നെ മതം
സുഖസാദ്ധ്യമിതെന്നു ശുകാദികളും
പകരുന്നു പരമ്പരയായ് പലതും
ഭഗവാനുടെ മായയഹോ! വലുതേ.       5

വലുതും ചെറുതും നടുമദ്ധ്യവുമാ-
യലയറ്റുയരുന്ന ചിദംബരമേ!
മലമായയിലാണ്ടു മയങ്ങി മനം
നില വിട്ടു നിവർന്നലയാതരുളേ.       6

അരുളേ, തിരുമേനിയണഞ്ഞിടുമീ-
യിരുളേ, വെളിയേ,യിടയേ, പൊതുവേ,
കരളേ, കരളിങ്കലിരിക്കുമരും-
പൊരുളേ, പുരി മൂന്നുമെരിച്ചവനേ!       7

എരികയ്യതിലേന്തിയിറങ്ങിവരും
തിരുമേനി ചിദംബരമെന്നരുളും
പുരി തന്നിലിരുന്നു പുരം പൊരിചെയ്-
തരുളുന്നതു തന്നെയൊരദ്ഭുതമാം.       8

പുതുമാങ്കനി പുത്തമൃതേ, ഗുളമേ,
മധുവേ, മധുരക്കനിയേ, രസമേ,
വിധിമാധവരാദി തിരഞ്ഞിടുമെൻ
പതിയേ, പദപങ്കജമേ, ഗതിയേ!       9

ഗതി നീയടിയന്നു ഗജത്തെയുരി-
ച്ചതുകൊണ്ടുട ചാർത്തിയ ചിന്മയമേ,
ചതിചെയ്യുമിരുട്ടൊരു ജാതി വിടു-
ന്നതിനിന്നടിയന്നരുളേകണമേ!       10

"https://ml.wikisource.org/w/index.php?title=ചിജ്ജഡചിന്തനം&oldid=174774" എന്ന താളിൽനിന്ന് ശേഖരിച്ചത്