ഓമലിനോട്

അന്യൂനരാഗത്താൽ
മൊന്നിച്ചുചേർന്നിരുന്നില്ലയെങ്കിൽ,
ജീവസർവ്വസ്വമേ, നിന്റെ മുൻപിൽ
കേവലം ഞാനുമൊരന്യനല്ലേ?
എന്നാലിന്നേവം നിൻ കൺമുനയാ-
ലെന്നെത്തഴുകീടുമായിരുന്നോ?
മന്ദസ്മിതങ്ങളാലെന്മനസ്സിൽ
മിന്നലിളക്കീടുമായിരുന്നോ?
കഷ്ടമീ മംഗളരംഗമെങ്കി-
ലെത്ര വിരസമായ് മാറിയേനേ!
കണ്ടുമുട്ടീടും നാം വല്ലനാളും
മിണ്ടാതെതമ്മിൽ പിരിഞ്ഞകലും.
നമ്മുടെയാത്മരഹസ്യമെല്ലാം
നമ്മളിൽത്തന്നെ ലയിച്ചടിയും
അങ്ങനെ നമ്മുടെ ജീവിതങ്ങ-
ളങ്ങിങ്ങിരുന്നു ചിതൽ പിടിക്കും.
അന്യോന്യസ്നേഹത്താൽ നമ്മളേവ-
മൊന്നായിച്ചേർന്നതുകൊണ്ടു, നോക്കൂ,
ഇന്നവ പൊന്നൊളിവാരിവീശി
മിന്നിമിന്നിത്തെളിഞ്ഞുല്ലസിപ്പൂ!
മങ്ങാതെ നിത്യമസ്സുപ്രകാശം
പൊങ്ങിപ്പരക്കട്ടെ വാനിലോളം! ...

                        -25-10-1932.

"https://ml.wikisource.org/w/index.php?title=തളിത്തൊത്തുകൾ/ഓമലിനോട്&oldid=36513" എന്ന താളിൽനിന്ന് ശേഖരിച്ചത്