താൾ:പ്രപഞ്ചവും മനുഷ്യനും.djvu/166

ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രുന്നു. 1956-ൽ കോൺബർഗ് ഡി.എൻ.എ.യും, സെവറോ ഒക്കോവ ആർ.എൻ.എ.യും സംശ്ളേഷണം ചെയ്യാനുള്ള മാർഗ്ഗങ്ങൾ കണ്ടുപിടിക്കുകയുണ്ടായി. ഇതെ തുടർന്ന് 1959-ൽ ഇവർക്ക് നോബൽ സമ്മാനം ലഭിച്ചു.

ഒരു നിർദ്ദിഷ്ടജീവിയുടെ ജീനുകൾക്ക് സമാനമായ, ആ ജീവിയെപ്പോലെതന്നെ പ്രവർത്തിക്കുന്ന വസ്തു കൃത്രിമമായുണ്ടാക്കാനുള്ള ശ്രമത്തിലാണ് പിന്നീട് കോൺബർഗ് മുഴുകിയിരുന്നത്. ഡി.എൻ.എ. സംശ്ളേഷണത്തിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്ന ഒരു എൻസൈമുണ്ട്. ഡി. എൻ.എ.പോളിമെറേസ്. ഈ എൻസൈമാണ് പ്രോട്ടോപ്ളാസത്തിൽ ചിതറി കിടക്കുന്ന ന്യൂക്ളിയോടൈഡുകളെ കൂട്ടിചേർത്ത് ഡി.എൻ.എ. തന്മാത്രകൾ നിർമ്മിക്കുന്നത്. മാതൃകയായിട്ട് ഒരു ഡി.എൻ.എ. തന്തുവുണ്ടെങ്കിലേ ഇത് നടക്കുകയുള്ളുതാനും.

കോൺബർഗും കൂട്ടരും പരീക്ഷണവിധേയമാക്കിയത്, ഒരു തരം ബാക്ടീരിയൽ വൈറസിനെയാണ്. Phi X 174 എന്ന സംജ്ഞയാലാണ് ആ വൈറസ് അറിയപ്പെടുന്നത്. ഒരു ചെറിയ ഡി.എൻ.എ. തന്മാത്രയും അതിനെ പൊതിഞ്ഞുകൊണ്ടുള്ള ഒരു പ്രോട്ടീൻ ആവരണവും ചേർന്നതാണ് ഈ വൈറസിന്റെ ശരീരം. ഇതിന്റെ ഡി.എൻ.എ.യുടെ തന്മാത്രാഭാരം 16 ലക്ഷമാണ്. 5,500 ന്യൂക്ളിയോടൈഡുകളാണതിലുള്ളത്. അഞ്ചോ ആറോ ജീനുകളാണ് അതിൽ ഒരു പ്രത്യേക രീതിയിൽ ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. മറ്റു ഡി.എൻ.എ. തന്മാത്രകളിൽ നിന്ന് വ്യത്യസ്തമായി ഇതിന് ഒരു ഇഴ മാത്രമേയുള്ളു. അത് ഒരു വലയമായിട്ടാണുതാനും. എല്ലാ വൈറസുകളും മറ്റേതെങ്കിലും ജീവകോശത്തിൽ എത്തിച്ചേർന്നാൽ മാത്രമേ സജീവമാവുകയുള്ളു. അതുപോലെ ഈ വൈറസ് ഒരു ബാക്ടീരിയത്തിനുള്ളിൽ എത്തിച്ചേരുമ്പോഴാണ് സജീവമാകുന്നത്. ഈ വൈറസിന്റെ ഡി.എൻ.എ തന്മാത്ര മാത്രമാണ് അങ്ങനെ ബാക്ടീരിയത്തിൽ പ്രവേശിക്കുന്നത്. അതു ബാക്ടീരിയത്തിലുള്ള ന്യൂക്ളിയോടൈഡുകളും മറ്റും ഉപയോഗിച്ചുകൊണ്ട് അസംഖ്യം ഡി.എൻ.എ. തന്മാത്രകളായി ഇരട്ടിക്കുകയും, ഓരോന്നും പ്രോട്ടീൻ ആവരണമുണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങനെ ബാക്ടീരിയാകോശം നിറയെ വൈറസുകളായി തീരുമ്പോൾ ബാക്ടീരിയം പൊട്ടി അവ പുറത്തുവരുന്നു. ഇതാണ് സാധാരണഗതിയിൽ ഈ വൈറസിന്റെ ജീവിതക്രമം.

ഒറ്റ ഇഴയിലുള്ള വൈറസ് ഡി.എൻ.എ. ബാക്ടീരിയത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ, അതിന് അനുപൂരകമായ മറ്റൊരു ഇഴയെ സംശ്ലേഷിപ്പിക്കുന്നതു വഴിയാണ് അതു പുനരുല്പാദനം നടത്തുന്നത്. ഇങ്ങനെ സംശ്ലേഷിക്കപ്പെടുന്ന ഡി.എൻ.എ.യിൽ, തൈമീൻ എന്ന ന്യൂക്ളിയോടൈഡിനു പകരം സമാനമായ ബ്രോമോയുറാസിൽ എന്ന വസ്തു കോൺബർഗ് ചേർത്തു. ഇതിൻഫലമായി ഈ പുതിയ ഡി.എൻ.എ. തന്മാത്രയ്ക്ക് ഭാരക്കൂടുതലുണ്ടാകുന്നതുകൊണ്ട് അതിനെ വേർതിരിച്ചെടുക്കാനും കഴിഞ്ഞു. ഇങ്ങനെ കൃത്രിമമായി സംശ്ലേഷിച്ചെടുക്കുന്ന ഡി.എൻ.എ. തന്തുവിനെ മാതൃകയാക്കി ഉപയോഗിച്ചുകൊണ്ട് പരീക്ഷണനാളിയിൽ വെച്ചുതന്നെ, യഥാർത്ഥ വൈറസ്