ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഞ്ചാമങ്കം
(അനന്തരം ഒരു ദാസി പ്രവേശിക്കുന്നു)
ദാസി- എന്താണാവോ കണ്ടില്ലെന്നു നടിച്ചും കൊണ്ടു പോണതു്?
ശിപായി- (പ്രവേശിച്ചിട്ടു്) കണ്ടില്ലെന്നു നടിക്കയല്ല, തമ്പുരാൻ തൃക്കാലാണു് ഞാൻ കണ്ടില്ല.
ദാസി- പിന്ന്യോ, തന്നെ ഞാനറിയില്ലേ? പൊയ്ക്കോളൂ, അങ്ങോട്ടു തന്നെ.
ശിപാ- എങ്ങോട്ടു്?
ദാസി- ഇന്നലെ രാത്രിയിലത്തെ ദിക്കിലേയ്ക്കു്.
ശിപായി- ഇന്നലെ രാത്രിയിലത്തെ കഥയെന്തു പറയേണ്ടു! ഉറക്കം തന്നെ ഉണ്ടായിട്ടില്ല.
ദാസി- തെല്ലൊറങ്ങട്ടെ എന്നവളോടു പറയായിരുന്നില്ലേ?
ശിപാ- നിയ്യെന്തു നിരീച്ചാ പറേണെ, ഞാൻ ദുര്യോധനൻ പൊന്നുതമ്പുരാന്റെ അടുക്കലായിരുന്നു.
ദാസി- (വാ പൊത്തിച്ചിരിച്ചുംകൊണ്ടു്) അല്ലാ, തമ്പുരാന്റെ അടുക്കൽ തനിക്കു് എന്തായിരുന്നു പ്രവൃത്തി?
ശിപാ- ഏയ്, വല്ലതും പറേ? അവിടെ ചില കാര്യവിചാരമായിരുന്നു.
ദാസി- പിന്നല്ലെ, തമ്പുരാൻ തന്നോടല്ലേ കാര്യം വിചാരിക്കണേ?