ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്നേഹശൂന്യതയായിട്ടതു നീ കരുതായ്ക
മോഹനേ, മച്ചാപലംമാത്രമാണവയെല്ലാം !
പ്രേമത്തിൻ സാമ്രാജ്യത്തിൽ ബന്ധനസ്ഥരായ്ത്തന്നെ
നാമെന്നുമേവം കഴിഞ്ഞീടിലും കൃതാർത്ഥർ നാം !
മർത്ത്യനീതിതൻ കൂട്ടിൽക്കയറ്റിസ്സമുദായം
വിസ്തരിച്ചോട്ടേ നമ്മെക്കുറ്റവാളികളേപ്പോൽ
സ്ഥലകാലങ്ങൾക്കൊക്കുമകറ്റാൻ ശരീരങ്ങൾ
നലമോടത്രയ്ക്കൊട്ടിപ്പിടിക്കും ഹൃദയങ്ങൾ !
ചൂളുകില്ലൊരിക്കലും നിയമം വാളോങ്ങിയാൽ
കാലദേശാതീതമായ് വർത്തിക്കും ദിവ്യപ്രേമം !

നീയേവം തപിച്ചിടായ്കോമലേ, സൌഭാഗ്യങ്ങൾ,
നീളെ നിൻ വഴികളിൽപ്പൂവിരിച്ചീടും മേന്മേൽ !
എന്നിട്ടും മണിവീണക്കമ്പികൾ മുറിക്കിക്കൊ-
ണ്ടെത്രയും വിനീതയായ് ശാന്തി നിൻസവിധത്തിൽ
സന്തതസപര്യയ്ക്കായ്ക്കുണുങ്ങിക്കുണുങ്ങിക്കൊ-
ണ്ടന്തികത്തൊഴിയാതെ നിന്നുടുമുൽക്കർഷങ്ങൾ !
അന്നു നീയിന്നത്തെയെന്നാശംസാവചസ്സോർത്തി-
ട്ടൊന്നു പുഞ്ചിരിക്കൊൾകി, ലോലമലേ, കൃതാർത്ഥൻ ഞാൻ !



10

അല്ലെങ്കിലും, സഖി , വല്ലകാലത്തുമാ
നല്ലകാലം മർത്ത്യനില്ലാതിരിക്കുമോ ?
കണ്ണീരുമുഗ്രനിരാശയുംമാത്രമാ -
യെന്നുമൊരുത്തനധപതിച്ചീടുമോ ?
ഏതു രാവിന്റെ കൊടുംകൂരിരുട്ടിലും
പാത തെളിച്ചിടും വിണ്ണിൻവിളക്കുകൾ.
ഏതേതഗാധമാമാഴിപ്പരപ്പിലു-
മേതാനുമുണ്ടാമഭയദദ്വീപുകൾ
ഉല്ലസിക്കാമേതു ചുട്ട മണല്ക്കാട്ടി-
നുള്ളിലും ശീതളശാദ്വലഭൂമികൾ !

21-4-1935




11

കുതുകദായകാ, ഹൃദയനായകാ,
കുസുമദായകാ,സതതം ഞാൻ
അവിടുന്നെന്നടുത്തണയുമെന്നോർത്തോർ-
ത്തവിരാമോന്മാദം നുകരുന്നു.

ചപലകളാമെൻസഖികളങ്ങയെ-
ച്ചതിയനായ്ക്കുറ്റം പറകിലും

"https://ml.wikisource.org/w/index.php?title=താൾ:മൗനഗാനം.djvu/7&oldid=174180" എന്ന താളിൽനിന്ന് ശേഖരിച്ചത്