പാതങ്ങളെപ്പോലും പരിഗണിക്കാതെ വിരാധൻ അവരെ എടുത്തുകൊണ്ടുപോവാൻ ഒരുമ്പെട്ടു. അവന്റെ ഇംഗിതം ഇന്നതെന്നു മനസ്സിലാക്കിയ ശ്രീരാഘവൻ സൌമിത്രിയോടിങ്ങിനെ പറഞ്ഞു. "കുമാര! ഈ രാക്ഷസൻ നമ്മെ എടുത്തുകൊണ്ടു് എത്രയെങ്കിലും ദൂരം പോയ്ക്കൊള്ളട്ടെ. ഇതേവഴിക്കുതന്നെയാണല്ലൊ നമുക്കും പോകേണ്ടത്." ഉത്തരക്ഷണത്തിൽ നിശാചരനായ വിരാധൻ അതിബലവാന്മാരായ രാമലക്ഷ്മണന്മാരെ കുട്ടികളെപ്പോലെ എടുത്തു തോളിലേററി. ഘോരതരം അട്ടഹസിച്ചുകൊണ്ടു് ആ രൌദ്രരജനീചരൻ അസംഖ്യം പക്ഷികൾ, കുറുക്കന്മാർ, വ്യാളങ്ങൾ എന്നിവകൊണ്ടു നിറഞ്ഞതും മഹാമേഘംപോലെ ശോഭിക്കുന്ന പലതരം ദ്രുമസമൂഹങ്ങളോടുകൂടിയതുമായ കൊടുങ്കാട്ടിലേക്കു നേരെ നടന്നു.
രാമലക്ഷ്മണന്മാരെവിരാധൻ അപഹരിച്ചുകൊണ്ടു പോകുന്നതു കണ്ടു് ശുഭഹസ്തയായ വൈദേഹി ഹസ്തങ്ങൾ രണ്ടും പൊക്കി ഉച്ചത്തിൽ രോദനംചെയ്തു. "ഹ! ഹ! സത്യവാനും സുശീലനും സുശ്രീയുമായ രാമനെ ഇതാ ലക്ഷ്മണനോടുംകൂടെ രൌദ്രരൂപിയായ ഈ രാക്ഷസൻ അപഹരിച്ചുകൊണ്ടുപോകുന്നു. ഹാ! രാമ! ഹ! ഹ! ലക്ഷ്മണ! വ്യാഘ്രമൊ വൃകമൊ മററു വല്ല ജന്തുക്കളൊ എന്നെ തിന്നുകളയുമല്ലൊ. ഹെ! രാക്ഷസോത്തമ! നീ ഇവരെ ഉപേക്ഷിക്ക; എന്നെ കൊണ്ടുപോക; നിന്നെ ഞാൻ നമസ്കരിക്കാം'. വൈദേഹിയുടെ ഈ മുറവിളികൾ കേട്ടു് വീരപുംഗവരായ രാമലക്ഷ്മണന്മാർ ദുരാത്മാവായ വിരാധനെ ആ ക്ഷണത്തിൽ തന്നെ ഹനിക്കേണമെന്നു നിശ്ചയിച്ചു. ആ രൌദ്രമൂൎത്തിയുടെ ഇടങ്കൈ ലക്ഷ്മണനും വലങ്കൈ ശ്രീരാഘവനും അതിതൂൎണ്ണം അരിഞ്ഞുതള്ളി. മേഘംപോലെ ഭയങ്കരനായ ആ നക്തഞ്ചരനാകട്ടെ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.