ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
38

ൽ ഉരഗങ്ങളും ഉത്ഭവിച്ചു. ഹെ! രാഘവ! മനുവിന്നു മക്കളായി ബ്രാഹ്മണർ തുടങ്ങി നാലുവൎണ്ണത്തിലുൾപ്പെട്ട മാനുഷർ ജനിച്ചു. അനലയിൽനിന്നു് ഉത്തമഫലങ്ങളോടുകൂടിയ വൃക്ഷങ്ങളുണ്ടായി. വിനത, ശുകിയുടെ പൌത്രിയും കദ്രു, സുരസയുടെ സോദരിയുമാണു്. ധരണീധരനും ഉരഗാധിപനുമായ സഹസ്രഫണൻ കദ്രുവിന്നു മകനായി പിറന്നു. വിനതക്കു ഗരുഡൻ, അരുണൻ എന്ന രണ്ടു പുത്രന്മാരുണ്ടായി. ആ അരുണന്റെ മകനാണു് ഞാൻ. എന്റെ അഗ്രജനാണു് സമ്പാതി. ശ്യേനീപുത്രനായ എന്നെ ജടായുവെന്നു വിളിച്ചുപോരുന്നു. ഹെ! അരിന്ദമ! നിന്തിരുവടിക്കു സമ്മതമാണെങ്കിൽ ഞാൻ നിന്തിരുവടിയുടെ പാൎപ്പിടത്തിൽ നിന്തിരുവടിക്കു തുണയായി പാൎത്തുകൊള്ളാം. മൃഗരാക്ഷസന്മാരാൽ സങ്കുലമായ ഈ വനം എത്രയും ഭയങ്കരമാണല്ലൊ. അങ്ങുന്നു ലക്ഷ്മണനോടുകൂടെ ആശ്രമം വിട്ടു പോകുമ്പോൾ തനിയെ വസിക്കുന്ന സീതക്കു ഒരു സഹായി ആവശ്യമാണു്." ജടായുവിന്റെ ഈ വചസ്സുകൾ കേട്ടു ശ്രീരാഘവൻ ഏററവും പ്രീതനായി. തന്റെ പിതൃസഖാവായ ആ പക്ഷിവൎയ്യനെ നരോത്തമനായ രാഘവൻ യഥാവിധി അൎച്ചിച്ചു. നരോത്തമനായ രാമൻ സസന്തോഷം ജടായുവെ തന്നോടുകൂടെ വസിച്ചുകൊള്ളാൻ അനുവദിച്ചു. അനന്തരം ആ നരപുംഗവൻ സൌമിത്രിയോടും സീതയോടും ജടായുവോടുംകൂടെ ശലഭങ്ങളെ ഒടുക്കുവാൻ ചെല്ലുന്ന ഹുതാശനെന്നപോലെ രിപുക്കളെ മുടിക്കുവാനായി പഞ്ചവടിയിലേക്കു യാത്രചെയ്തു.

--------------
സർഗ്ഗം 15
പഞ്ചവടീപ്രവേശനം
--------------

നാനാവ്യാളമൃഗങ്ങൾകൊണ്ടു സങ്കുലമായ പഞ്ചവടിയിൽ ചെന്നശേഷം ശ്രീരാഘവൻ ദീപ്തതേജസ്വിയായ തന്റെ ഭ്രാതാവോടിങ്ങിനെ പറഞ്ഞു. "ഹെ! സൌമിത്രെ! മഹൎഷിപുംഗവനാൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/45&oldid=203207" എന്ന താളിൽനിന്ന് ശേഖരിച്ചത്