ഈ രാക്ഷസകണ്ടകത്തെ അങ്ങുന്നു് ഉന്മൂലനം ചെയ്യുക. എന്റെ ശത്രുവായ രാമനെ നീ ഇപ്പോൾ നിഗ്രഹിക്കാത്തപക്ഷം മാനംകെട്ടവളായ ഞാൻ എന്തിന്നു ജീവിക്കുന്നു? നിന്റെ മുമ്പിൽനിന്നുതന്നെ ഞാൻ പ്രാണങ്ങൾ പരിത്യജിക്കും. മുഴുവൻ സൈന്യത്തോടെ ചെന്നാലും രാമനോടു നേൎക്കുവാൻ നീ ശക്തനാകുമൊ എന്നു ഞാൻ സംശയിക്കുന്നു. നീ ശൂരനാണെന്നാണു് നിന്റെ നാട്യം. മഹാപരാക്രമിയാണെന്നു് വൃഥാ ഘോഷിക്കുന്നുവല്ലൊ. കഷ്ടം നിനക്കു നാണമില്ലെ. നീ യഥാൎത്ഥശൂരനാണൊ. ആ രാമലക്ഷ്മണന്മാരെ ഹനിപ്പാൻ നിനക്കു സാധിക്കുമൊ. ഹെ! ആശര! രാമനോടെതിൎക്കുവാൻതക്ക പ്രാപ്തിയും പ്രഭാവവും നിനക്കുണ്ടെങ്കിൽ ഈ ദണ്ഡകാരണ്യത്തിൽ വസിക്കുന്ന അവരെ നീ നിഗ്രഹിക്ക. ദുൎബ്ബലനും ഒട്ടും ചുണയില്ലാത്തവനുമായ നീ ഇവിടെ ജീവിക്കുന്നതെന്തിന്നു? ബന്ധുജനങ്ങളോടുകൂടി വേഗം ദണ്ഡകവനം വിട്ടു നടന്നുകൊൾക. അല്ലെങ്കിൽ രാമന്റെ തേജസ്സിൽ അകപ്പെട്ടു് താമസിയാതെ നിന്റെ കഥയും അവസാനിക്കും. ദശരഥാത്മജനായ രാമൻ മഹാതേജസ്വിയാണു്. എന്നെ ഈ വിധം വിരൂപയാക്കിയ അവന്റെ ഭ്രാതാവും വീൎയ്യസമ്പന്നൻ തന്നെ" ലംബോദരിയായ ആ രാക്ഷസി ഇങ്ങിനെ പലതും പറഞ്ഞു് കൈകൾ പരത്തി നെഞ്ചിലടിച്ചുകൊണ്ടു് കഠിനതരം വിലപിച്ചു.
ഇപ്രകാരം ശൂൎപ്പണഖയാൽ നിന്ദിക്കപ്പെട്ട ശൂരനായ ഖരൻ മററു രാക്ഷസന്മാരുടെ മദ്ധ്യത്തിൽവെച്ചു് ഉഗ്രതരം ഇങ്ങിനെ പറഞ്ഞു. "ഹെ! സഹോദരീ! നിനക്കു സംഭവിച്ച മാനഹാനി നിമിത്തം ഞാൻ വളരെ ഖേദിക്കുന്നു. തന്നിമിത്തം അലച്ചുകയറുന്ന കടൽവെള്ളം കണക്കെ തടുക്കവയ്യാത്ത ക്രോധം എന്നിൽ ജ്വലിക്കുന്നു. ക്ഷീണജീവിതനായ രാമന്റെ വീൎയ്യം എനിക്കു് എത്ര
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.