ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഐഷീകംതാൻ വിട്ടു ഗർഭം കെടുത്തെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 210

എന്നോ കേട്ടു സ്വസ്തിയെന്നർജ്ജുനൻ ദ്രൗ-
ണ്യസ്ത്രം1 നിർത്തീ ബ്രഹ്മശിരസ്സിനാൽ താൻ
അശ്വത്ഥാമാ മൗലിരത്നം കൊടുത്തെ-
ന്നന്നേ തീർന്നൂ സഞ്ജയാ, മേ ജയാശ. 211

ഗാന്ധാരിക്കോ മക്കളും പൗത്രരും ഹാ!
ബന്ധുക്കളും പിതൃസോദര്യരും പോയ്
അസാദ്ധ്യവും ചെയ്തിഹ പാണ്ഡവന്മാ-
രശത്രുവാകുംപടി നാടു നേടി. 212

പത്താൾ ശേഷിപ്പുണ്ടു യുദ്ധത്തി,ലെൻ ഭാ-
ഗത്താ മൂന്നാൾ പാണ്ഡവർക്കേഴുപേരും;
ഏഴും പിന്നെപ്പതിനൊന്നും രണത്തിൽ
പാഴായക്ഷൗഹിണിസ്സൈന്യം മുടിഞ്ഞു. 213

ഇഹ കൂരിരുൾ കൂടുന്നു മോഹമുൾക്കേറിടുന്നു മേ
ബോധമില്ലാതെയാകുന്നു ചേതസ്സിങ്ങഴലുന്നു മേ. 214

സൂതൻ പറഞ്ഞു
ഇത്ഥം പറഞ്ഞാംബികേയ2നത്തലാൽ വിലപിച്ചഹോ!
മൂർച്ഛിച്ഛിതങ്ങാശ്വസിച്ചുരച്ചൂ സഞ്ജയനോടുടൻ. 215

ധൃതരാഷ്ട്രൻ പറഞ്ഞു
അലമീ നിലിയിൽ പ്രാണൻ കളവേനാശു സഞ്ജയ!
ജീവിച്ചിരുന്നിട്ടു ഫലമിവൻ കണ്ടീലലേശവും. 216

സൂതൻ പറഞ്ഞു
അരചൻ പലതീവണ്ണം പറഞ്ഞു വിലപിച്ചഹോ!
ഉരഗംപോലെ വീർപ്പിട്ടു പരം മോഹം പെടുമ്പൊഴേ 217
ധീമാൻ ഗാവല്‌ഗണിമഹാൻ സാമർത്ഥ്യത്തോടുമോതിനാൻ.

സഞ്ജയൻ പറഞ്ഞു
നാരദവ്യാസരുളാൽ നേരേ കേൾപ്പീലയോ ഭവാൻ 218
മഹാഗുണങ്ങൾ തിങ്ങുന്ന മഹാരാജാലയങ്ങളിൽ
പിറന്നോരായ് മഹോത്സാഹം പൊരുന്നോർ ബലശാലികൾ
മഹാദിവ്യാസ്ത്രമഹിതർ മഹേന്ദ്രപ്രൗഢിയുള്ളവർ 220
ധർമ്മത്തോടൂഴി കാത്തഗ്ര്യകർമ്മദാനങ്ങൾ ചെയ്തഹോ!
പരം പ്രസിദ്ധിനേടീട്ടു പരലോകം ഗമിച്ചതായ്.
ശൈബ്യൻ മഹാരഥൻ വീരൻ സൃഞ്ജയൻ ജയി നായകൻ 221
സുഹോത്രനാ രന്തിദേവൻ കാക്ഷീവാൻ ദ്യുതിയേറിയോൻ
ബാൽഹീകൻ ദമനൻ പിന്നെശ്ശര്യാതിയജിതൻ നളൻ 222

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/31&oldid=205311" എന്ന താളിൽനിന്ന് ശേഖരിച്ചത്