ഫലശ്രുതി
ശ്രദ്ധയോടും മനംവെച്ചു സദ്ധർമ്മവ്രതനിഷ്ഠയാൽ 256
അദ്ധ്യായമിതു ശീലിപ്പോനദ്ധാ പാപമൊഴിഞ്ഞുപോം.
അനുക്രമണികാദ്ധ്യായമാദിതൊട്ടിതു ഭാരതേ 257
ആസ്തിക്യമോടു കേൾക്കുന്നോനാർത്തി കൃച്ഛ്റങ്ങളിൽ പെടാ
രണ്ടു സന്ധ്യക്കുമിതിലേതാണ്ടു ഭാഗം ജപിക്കുകിൽ 258
രാവും പകലുമായ് ചെയ്തുണ്ടാവും പാപങ്ങളറ്റുപോം.
ഭാരതത്തിന്നതത്രേ നൽസാരം സത്യാമൃതം പരം. 259
തയിർക്കു വെണ്ണ മർത്ത്യർക്കു സ്വയം വിപ്രരുമാവിധം
ആരണ്യകം മറകളിലമൃതം ഭേഷജങ്ങളിൽ. 260
കടൽ കായൽകളിൽ, പൈ മുൻപെടും നാല്കാലി തങ്ങളിൽ,
ഇതിഹാസങ്ങളിൽ ശ്രേഷ്ഠമിതിന്മാതിരി ഭാരതം. 261'
ഇതേകപാദമെന്നാലും ശ്രാദ്ധേ കേൾപ്പിക്കിൽ വിപ്രരെ
പിതൃക്കൾക്കന്നപാനങ്ങളൊടുങ്ങാതേകിയെന്നുമാം. 262
ഇതിഹാസപുരാണങ്ങൾക്കൊണ്ടു വേദം പുലർത്തണം
എന്നെ സ്നേഹിക്കുമെന്നല്പജ്ഞനെ വേദം ഭയയപ്പെടണം. 263
ഈ കൃഷ്ണവേദം വിദ്വാൻ കേൾപ്പിക്കിലർത്ഥം ഗ്രഹിച്ചിടാം
ഭ്രൂണഹത്യാദിയാം പാപഗണവും കളയാം ദൃഢം. 264
ശുദ്ധിയോടീയൊരദ്ധ്യായം ചൊന്നവൻ പ്രതിപർവ്വമേ
ഒട്ടുക്കു ഭാരതം ചൊന്നമട്ടിലാമെന്നു മന്മതം. 265
ആർഷമാമിതതിശ്രദ്ധാപൂർവ്വം കേൾക്കുന്നവനുമേ
ദീർഗ്ഘായുസ്സും കീർത്തിയുമാസ്വർഗ്ഗപ്രാപ്തിയുമൊത്തീടും. 266
ഒരു ഭാഗം നാലു വേദമൊരു ഭാഗത്തു ഭാരതം,
തുലയിൽ തൂക്കിനാർ മുന്നം പല ദേവകളൊത്തുപോൽ. 267
സരഹസ്യം നാലു വേദമിരിക്കുന്നതിൽനിന്നുമേ
മഹത്തായന്നുതൊട്ടെങ്ങും മഹാഭാരതമെന്നു പേർ. 268
മഹത്ത്വവും ഗൗരാവവുമിഹ കൂടിയ കാരണാൽ
മഹത്ത്വവുഭാരവത്വാഢ്യം മഹാഭാരതമായിതേ; 269
ഇതിന്റെ സാരമറിവോനറ്റുപോം സർവ്വപാപവും.
തപസ്സപാപം ശ്രുതിചൊല്ലാപാപം
സ്വാഭാവികശ്രൗതനടപ്പപാപം
വൃത്യർത്ഥ1മർത്ഥാഹൃതിയിങ്ങപാപം
കാമ്യക്കലർപ്പാലിവതന്നെ പാപം. 270