ത്രിവർഗ്ഗം നോ ക്കിടാത്തോരെശ്ശിക്ഷിപ്പോൻ നൃപനല്ലി
എന്തു കിട്ടും കുറ്റമെന്യ ഹന്ത! മാനിന്റെ രൂപമായ്
ഫലമൂലാശി മുനിയാമെന്നെക്കൊന്നാൽ നിനക്കെടോ?
അരണ്യവാസിയായ് ശാന്തിപരനായിടുമെന്നെ നീ
വധിക്കകാരണം നിന്നെയിത ഞാനും ശപിക്കുവെൻ.
ഇണകുടുമ്പൊഴിക്കഷ്ടം പിണയ്ക്കും കാമിയാം തവ
ജീവാവസാനമീവണ്ണമാവുമ്പോൾത്തന്നെ വന്നിടും.
ഞാനോ കിന്ദമനെന്നുള്ള തപസ്സിദ്ധിയെഴും മുനി
മനുഷ്യരിൽ രൂപാമൂലം മൃഗിയിൽ ചെയ്തു മൈഥുനം
മാനായ് മാൻകൂട്ടമോടൊത്തു ഞാനീക്കാട്ടിൽ നടപ്പവൻ
അറിയാത്ത നിനക്കെന്നാൽ ബ്രഹ്മഹത്യ വരില്ലെടോ.
മൃഗരൂപം പൂണ്ടു കാമിയാകുമെന്നെ വധിക്കയാൽ
ഈ മട്ടുതന്നെ നീ മൂഢ, ഫലം കൈകൊണ്ടിടും ദൃഢം.
കാമമോഹിതനായ് കാന്തയൊത്തു കൂത്താടിടുമ്പോൾ നീ
ഈ നിലയ്ക്കെത്തിയാലപ്പോൾ പ്രേതലോകം ഗമിച്ചിടും.
അന്ത്യകാലത്തു സംസർഗ്ഗമേതു കാന്തയൊടൊത്തു നീ
ചെയ്താർക്കുമൊഴിയാത്തൊരാ പ്രേതലോകം ഗമിക്കുമോ,
ഭക്തിയോടവളും നിന്നോടൊത്തുതന്നെ മരിച്ചിടും
സുഖത്തിൽ വാഴും ഞാനേവം ദു:ഖത്തിൽപ്പെട്ടപോലവേ
സുഖം പ്രാപിച്ചിടും നീയും ദു:ഖത്തിൽപ്പെട്ടു പോകുമേ.
വൈശമ്പായനൻ പറഞ്ഞു
ഈമട്ടുചൊല്ലി ദു;ഖിക്കുമാ മൃഗം മൃതനായിതേ
പെട്ടെന്നു ദു;ഖംകൊണ്ടാർത്തിപ്പെട്ടു വല്ലാതെ പാണ്ഢുവും.
119.പാണ്ഢുവിന്റെ വാനപ്രസ്ഥാശ്രമസ്വീകാരം
കിന്ദമന്റെ ശാപം കേട്ടു വിരക്തനായിത്തീർന്ന പാണ്ഢു സന്യസിക്കാൻ നിശ്ചയിക്കുന്നു.തങ്ങളെ അനാഥകളാക്കരുതെന്നു പറഞ്ഞു കുന്ദീയും മാദ്രിയും വിലപിച്ചതിനാൽ, പാണ്ഢു വാനപ്രസ്ഥം മതിയെന്നു തീരുമാനിക്കുന്നു.വിവരം ഭീഷ്മരെ അറിയിക്കാൻ നാട്ടിലേക്കു പരിജനങ്ങളെ അയച്ചശേഷം, പാണ്ഢു പത്നിമാരുമൊത്തു 'ശതശൃംഗ'ത്തിലെത്തി തപസ്സിലേർപ്പെടുന്നു.
വൈശമ്പായനൻ പറഞ്ഞു
സ്വന്തം ബന്ധുവിനെപ്പോലെ ഹന്ത! ചത്ത മൃഗർഷിയെ
വിട്ടുപോന്നാബ് ഭാര്യമാരുമൊത്തുടൻ പാണ്ഢു കേണുതേ.
സൽക്കുലത്തിൽ പിറന്നോരും ദുഷ്കർമ്മം കൊണ്ടു ദുർഗ്ഗതി
അകൃതാത്മാക്കൾ തേടുന്നൂ ഹാ! കഷ്ടം! കാമമോഹിതർ
നല്ല ധർമ്മിഷ്ഠന്റെ പുത്രൻ ബാല്യത്തിൽ ജനകൻ മമ