സദാരരായ് താപസരെക്കണ്മാൻ പൗരരിറങ്ങിനാർ. 12
സ്ത്രീകളും ക്ഷത്രിയന്മാരും വാഹനങ്ങളിലേറിയും
ബ്രാഹ്മണന്മാരൊത്തിറങ്ങീ ബ്രാഹ്മണസ്ത്രീജനങ്ങളും. 13
വൈശ്യശൂദ്രന്മാരുടേയും തിരക്കുണ്ടായ്ത്തേറ്റവും
ഈർഷ്യയില്ലാർക്കുമെല്ലാരും വാച്ചതും ധർമ്മബുദ്ധികൾ. 14
ഏവം ഭീഷ്മൻ ശാന്തനവൻ ബാൽഹീകൻ സോമദത്തനും
പ്രജ്ഞാചക്ഷുസ്സരചനും ക്ഷത്താ വിദുരർതാനുമേ 15
ആസ്സത്യവതിയും പിന്നെക്കൗസ്സല്യകളുമങ്ങനെ
രാജദാരങ്ങളോടൊത്തു ഗാന്താരിയുമിറങ്ങിനാർ. 16
ധൃതരാഷ്ട്രന്റെ പുത്രന്മാരായ ദുര്യോധനാദികൾ
ഭൂഷണാലംകൃതന്മാരായ് നൂറുപേരുമിറങ്ങിനാർ. 17
ആ മുനി ശ്രേഷ്ടരെക്കണ്ടു കുമ്പിട്ടു തൊഴുതങ്ങനെ
അടുത്തിരുന്നാരാല്ലെരുമാചാര്യാന്വിതർ കൗരവർ. 18
അവ്വണ്ണം തല കുമ്പിട്ടു നിലം മുട്ടി നമിച്ചുടൻ
ചുറ്റും വാണാരേവരുമാപ്പൗരജാനപദൗഘവും. 19
അജ്ജനൗഘം ഘോഷമെല്ലാമടങ്ങിപ്പാർത്തു കണ്ടുടൻ
ന്യായപ്രകാരം പാദ്യാർഗ്ഘ്യങ്ങളാൽ പൂജിച്ചു ഭൂപതേ! 20
നാടും നഗരവും ഭീഷ്മർ മുനീന്ദ്രർക്കെന്നുണർത്തിനാൻ.
ആക്കൂട്ടരിൽ മഹാവൃദ്ധൻ ജടാചീരധരൻ മുനി 21
ഋഷിയോഗമതംപാർത്തിട്ടിപ്പടിക്കരുളീടിനാൻ.
മുനി പറഞ്ഞു
കൗരവ്യരുടെ ദായാദൻ വീരനാപ്പാണ്ഡുമന്നവൻ 22
കാമഭോഗങ്ങൾ വിട്ടത്രേ ശതശൃംഗാദിയെത്തിനാൻ.
അവന്നാ ബ്രഹ്മചര്യത്തിൽ നിൽക്കവേ ദിവ്യസംഗമാൽ 23
സാക്ഷാൽദ്ധർമ്മാൽപിറന്നോരാപ്പുത്രനാണീ യുധിഷ്ടരൻ.
അവ്വണ്ണമേ മാന്യനാമാ മന്നവന്നായി മാരുതൻ 24
കൊടുത്തോരാപ്പുത്രനാണീബ് ഭീമസേനൻ മഹാബലൻ.
കുന്തിയിൽത്തന്നെയുണ്ടായിതിന്ദ്രനാലിദ്ധനജ്ഞയൻ 25
ഇവന്റെ കീർത്തി മറ്റുള്ള വില്ലരെത്താഴ്ത്തിവെയ്ക്കുമേ.
അശ്വിനീദേവകളിൽനിന്നവ്വണ്ണം മാദ്രി പെറ്റവർ 26
ഇവർ വില്ലാളിവീരന്മാരല്ലോ നോക്കുവിനേവരും.
നിത്യം ധർമ്മത്തൊടും വാനപ്രസ്ഥവൃത്തിയിൽ വാഴ്കവേ 27
പാണ്ഡുപൈതാമഹാകുലം നഷ്ടമായതുണർത്തിനാൻ.
പാണ്ഡുപുത്രർക്കുള്ള ജന്മം വൃദ്ധി വൈദികപാഠവും 28
ഇവ കണ്ടുംകൊണ്ടു നിങ്ങളേവരും പ്രീതി നേടുവിൻ.
സദ്വൃത്തിയിലിരുന്നോരീപ്പുത്രസമ്പത്തു നേടിയോൻ 29
പാണ്ഡുവിന്നേക്കു പതിനേഴാംനാളേ സിദ്ധികൂടിനാൻ.