180.ഔർവ്വൻ ബഡവാഗ്നിയായത്
തന്റെ കോപാഗ്നിക്കു തക്കതായ ഇര കൊടുത്തില്ലെങ്കിൽ അതു സ്യയം നാശത്തിനു കാരണമാകുമെന്ന് ഔർവ്വൻ പറയുന്നു.ആ അഗ്നിയെ സമുദ്രത്തിൽ നിക്ഷേപിക്കാൻ പിതൃക്കൾ ഉപദേശിക്കുന്നു.അന്ന് ഔർവ്വൻ ചെയ്തതുപോലെ ശാന്തത കൈക്കൊള്ളാൻ വസിഷ്ഠനുടൻ പരാശരനോട് ആവശ്യപ്പെടുന്നു.
ഔർവ്വൻ പറഞ്ഞു
ചൊടിച്ചു ഞാൻ വിശ്വമെല്ലാം മുടിപ്പാൻ ശപഥത്തൊടും
പറഞ്ഞ വാക്കു ഭോഷ്കായീ പരമൊന്നു വരുത്തൊലാ.
വൃഥാരോഷപ്രതിജ്ഞത്വതിതാനോർപ്പതില്ല ഞാൻ
ചെയ്യായ്കിൽ കോപമിങ്ങഗ്നിയരണിപ്പടി മാം ചുടും.
കാരണംകൊണ്ടുർന്നേന്തും ഘോരക്രോധമടക്കുവോൻ
ത്രിവർഗ്ഗത്തിനെ രക്ഷിപ്പാനാവുകില്ലിതു നിശ്ചയം.
അശിഷ്ടരെകൊൽവതിന്നും ശിഷ്ടരെകാപ്പതിന്നുമേ
രോഷം കൊൾവൂ വേണ്ടദിക്കിൽ ജിഗീഷുക്കൾ നരേശ്വർ.
തുടയിൽഗ്ഗർഭതല്പത്തിൽ കിടക്കുന്നന്നു കേട്ടു ഞാൻ
ഭൃഗുക്കളെ ക്ഷത്രിയർ കൊൽവതുണ്ടാം മാതൃരോദനം.
ആഗ്ഗർഭോച്ഛേദനം ഹന്ത!ഭൃഗുദ്ധ്വംസം നൃപാദമർ
ചെയ്തുപോരുമ്പോഴേതന്നെ മന്യവുൾക്കൊണ്ടിരുന്നു ഞാൻ.
സമ്പന്നരായോരെന്നച്ഛനമ്മമാർ നാട്ടിലൊക്കെയും
പേടിച്ചോടീട്ടുമാലംഭം തേടിടാതെയുഴന്നു ഹ!
ഭൃഗുദാരങ്ങളെകാപ്പാനിഹ ചെന്നില്ലൊരാളുമേ
അപ്പൊളെന്നമ്മ തുചയിൽ ഗർഭം രക്ഷിച്ചു കേവലം. തടയാ
ലോകേ പാപം തുടപ്പാനുണ്ടാകുമാളെന്നിരിക്കിലോ
ലോകത്തിൽ പാപകർമ്മങ്ങൾ ചെയ്കയില്ലാരുമേ ദൃഢം.
ഇങ്ങു പാപം തടയുവാനെങ്ങുമില്ലാരുമെങ്കിലോ
പല ലോകരുമേ പാപനിലയിൽത്തന്നെ നില്കുമേ.
പടു ശക്തനറിഞ്ഞിട്ടും തടയാ പാപമെങ്കിലോ
ഉടയോനവനാപ്പാപമുടയോരു ഫല പെടും.
രാജാക്കളീശ്വരന്മാരന്നെൻ പിതൃക്കളെ നിഗ്രഹാൽ
ശക്തരായും കാത്തതില്ലാ ജീവനിൽ കൊതി കാരണം
അതേ കോപിച്ചതവരിലീ ലോകർക്കീശനായ ഞാൻ
നിങ്ങൾ ചൊൽവതു തെറ്റിപ്പാനിങ്ങു പാടില്ലതാനുമേ.
ഇനിയീശ്വരനായീടുമെനിക്കും പുനരങ്ങനെ
ഉപേക്ഷ ചെയ്താൽ ലോകർക്കും പാപത്താൽ ഭയമാപ്പെടും.