664
അർജ്ജുനവനവാസപർവ്വം
217. അർജ്ജുനതീർത്ഥയാത്ര
ഒരർദ്ധരാത്രി സമയം ഗൃഹദ്വാരത്തിൽവന്നു മുറവിളികൂട്ടിയ ബ്രാഹ്മണന്റെ സ്വത്ത് കള്ളന്മാരിൽനിന്നു വീണ്ടെടുക്കുന്നതിനുവേണ്ടി ആയുധമെടുക്കാനായി ധർമ്മപുത്രവസതിയിൽച്ചെന്ന അർജ്ജുനൻ സത്യഭംഗം നേരിടാതിരിക്കാൻ പന്ത്രണ്ടുമാസം നീണ്ടുനില്ക്കുന്ന വനവാസത്തിനു പുറപ്പെടുന്നു.
വൈശമ്പായനൻ പറഞ്ഞു
ഈവണ്ണം നിയമം വെച്ചിട്ടവിടെപ്പാർത്തു പാണ്ഡവർ
ശസ്ത്രപ്രഭാവംകൊണ്ടന്യഭൂപരെക്കീഴടക്കുവോർ. 1
മനുഷ്യസിംഹരായീടുമവരൈവരിലും സമം
വശവർത്തിനിയായ് നിന്നൂ പാർത്ഥവല്ലഭ പാർഷതി. 2
അവളായവരോടൈവരവരായവളോടുമേ
ചേർന്നു നന്ദിച്ചു നാഗങ്ങൾ പിടിയോടെന്നപോലവേ. 3
പാണ്ഡവന്മാരിപ്രകാരം ധർമ്മംകാത്തുവരും വിധൗ
കുരുപ്രജകൾ വർദ്ധിച്ചൂ കുറ്റമറ്റു സുഖത്തൊടും. 4
ഏറെനാളീവിധം വാഴ്കെയൊരു വിപ്രന്റെ മന്ദിരേ
കള്ളന്മാർ ചിലർ വന്നെത്തീ കട്ടുകൊണ്ടാർ പശുക്കളെ. 5
ഗോധനം കട്ടിടും നേരം ക്രോധമാർന്നാ ദ്വിജോത്തമൻ
ഖാണ്ഡവപ്രസ്ഥമുൾപ്പുക്കാർത്തുണർത്തീ പാണ്ഡുപുത്രരെ. 6
ബ്രാഹ്മണൻ പറഞ്ഞു
ക്ഷുദ്രരാം ദുഷ്ചോരന്മാരീ നാട്ടിൽ ഗോധനങ്ങളെ
ഹരിക്കുന്നൂ പാണ്ഡവരേ, ചെന്നു നേരിട്ടെതിർക്കുവിൻ 7
കാക്കകൊത്തിപ്പരത്തുന്നൂ ശാന്തവിപ്രഹവിസ്സുകൾ
വ്യാഘ്രത്തിൻഗുഹപുക്കോരിയിടുന്നിതു കുറുക്കനും. 8
ഷഷ്ഠാംശം കരവും വാങ്ങിരക്ഷിക്കാത്ത നരേന്ദ്രനെ
സർവ്വലോകരിലും പൂർണ്ണപാപനെന്നോതിടുന്നുപോൽ! 9
ബ്രഹ്മസ്വം ചോരർ മോഷ്ടിച്ചു ധർമ്മലോപം വരുത്തവേ
ഞാനേവം വിലപിക്കുമ്പോളവലംബം തരേണമേ! 10
വൈശമ്പായനൻ പറഞ്ഞു
അടുത്തേവം നിലവിളിച്ചീടും വിപ്രന്റെ വാക്കുകൾ
ഒക്കയും കേട്ടുകൊണ്ടാനാക്കുന്തീപുത്രൻ ധനഞ്ജയൻ 11
കേട്ടവാറേ പേടിയായ്കെന്നോതിയാ വിപ്രനോടവൻ.