"അധർമ്മമായോതുവോനുമധർമ്മാൽ കേൾക്കുവോനുമേ ഇതിലേകൻ മരിച്ചെന്നാൽവെറുക്കും മറ്റവൻ ദൃഢം." 90
"അതുകൊണ്ട് ഞാനിവിടുത്തെ അനുവാദപ്രകാരം ഗുരുദക്ഷിണചെയ്യണമെന്നാഗ്രഹിക്കുന്നു." അതു കേട്ടിട്ടു് ഉപാദ്ധ്യായൻ "ഉണ്ണീ ഉത്തങ്ക താമസിക്കു്" എന്നുത്തരം പറഞ്ഞു. 91
ആ ഉത്തങ്കൻ "ഇവിടെയ്ക്കിഷ്ടമായ ഗുരുദക്ഷിണയെന്തെന്നു് ഇവിടുന്നു കല്പിക്കണ"മെന്നു പറഞ്ഞു. 92
അവനോടു് ഉപാദ്ധ്യായൻ മറുപടി പറഞ്ഞു. "ഉണ്ണീ ഉത്തങ്ക, പലകുറിയായി ഗുരു ദക്ഷിണ ചെയ്യട്ടെ എന്നു നീ എന്നോടു ചോദിക്കുന്നു. എന്നാൽ അകത്തു ചെന്നിട്ടു് എന്താണു വേണ്ടതു എന്നു് ഗുരുപത്നിയോടു ചോദിക്കു. 93
"അവൾ എന്തുപറയുന്നുവോ അതു ചെയ്താൽ മതി." ഇങ്ങനെ ഉപാദ്ധ്യായൻ പറഞ്ഞ ശേഷം അവൻ ഉപാദ്ധ്യായനിയോടു ചോദിച്ചു: "ഭഗവതീ, എനിക്കു ഗൃഹത്തിലേക്കു പോകുവാൻ ഉപാദ്ധ്യായനനുവാദം തന്നു. ഇവിടത്തെ ഇഷ്ടം പോലെ ഗുരുദക്ഷിണ ചെയ്തു കടം വീട്ടി പോയാൽക്കൊള്ളാമെന്ന് എനിക്കൊരാഗ്രഹമുണ്ട്. 94
"അതുകൊണ്ടു്, എന്താണു ഗുരുദക്ഷിണ വേണ്ടതെന്നു് ഭഗവതി കല്പിക്കണം." ഇതുകേട്ടിട്ടു ഗുരുപത്നി ഉത്തങ്കനോടു മറുപടി പറഞ്ഞു: ചെല്ലൂ, പൗഷ്യരാജാവിന്റെ അടുക്കൽപോയി അദ്ദേഹത്തിന്റെ ഭാര്യയായ ക്ഷത്രീയസ്ത്രീ ധരിച്ചിരിക്കുന്ന കുണ്ഡലങ്ങൾ യാചിക്കതന്നെ . 95
"അതു വാങ്ങിക്കൊണ്ടു വരൂ. നാലാന്നാൾ പുണ്യകർമ്മമാണു്. അതിന്നു് ആ കുണ്ഡലങ്ങൾ ധരിച്ചു ബ്രാഹ്മണർക്കു വിളമ്പിക്കൊടുത്താൽക്കൊള്ളാമെന്നു ഞാൻ ആഗ്രഹിക്കുന്നു. അതു നീ സാധിപ്പിക്കണം. അങ്ങനെ ചെയ്താൽ ശ്രേയസ്സുണ്ടാവും, ഇല്ലെങ്കിൽ ശ്രേയസ്സെങ്ങനെയുണ്ടാകും." 96
അവളിങ്ങനെ പറഞ്ഞതിനാൽ ഉത്തങ്കൻ പുറപ്പെട്ടു. അവൻ പോകുംവഴിക്കു വലുതായ ഒരു കാളയേയും അതിന്റെപുറത്തു വലിപ്പമുള്ള ഒരു പുരുഷനേയും കണ്ടു. ആ പുരുഷൻ ഉത്തങ്കനെ വിളിച്ചു പറഞ്ഞു. 97
"ഹേ, ഉത്തങ്ക ഇതിന്റെ ചാണകം തിന്നുകൊള്ളൂ " ഇങ്ങനെ പറഞ്ഞിട്ടു് അവൻ കൂട്ടാക്കീല. 98
അവനോടാപ്പുരുഷൻ വീണ്ടും പറഞ്ഞു. "ഹേ ഉത്തങ്ക, ഭക്ഷിക്കു, സംശയിക്കേണ്ട. തന്റെ ഉപാദ്ധ്യായൻ തന്നെ ഭക്ഷിച്ചിട്ടുണ്ട്." 99
അതു കേട്ടിട്ടവൻ 'അങ്ങനെതന്നെ' എന്നുപറഞ്ഞു. ആ കാളയുടെ മൂത്രവും ചാണകവും ഭക്ഷിച്ച് പരിഭ്രമത്തോടുകൂടി നിന്നുകൊണ്ടു തന്നെ ആചമനം കഴിച്ചു നടന്നു. 100
പൗഷ്യരാജാവിരിക്കുന്ന ദിക്കിൽ ചെന്ന് അദ്ദേഹത്തിനെ ഉത്തങ്കൻ കണ്ടു: അദ്ദേഹത്തിനെ ആശീർവ്വാദംകൊണ്ടഭിനന്ദിച്ചിട്ട് ഉത്തങ്കൻ പറഞ്ഞു: 101