54. ദുർയ്യോധനസന്താപം (തുടർച്ച)
താൻ ഹസ്തിനാപുരിയിൽ വേറൊരു യാഗത്തിനു് ഏർപ്പാട്ചെയ്യാമെന്നും അതിൽ ദുർയ്യോധനനും ധാരാളം ഉപഹാരങ്ങൾ കിട്ടുമെന്നും അല്ലാതെ പാണ്ഡവൻമാരുടെ നേരെ അസൂയപ്പെടുന്നതു ശരിയല്ലെന്നും ധൃതരാഷ്ട്രൻ ദുർയ്യോധനനോട് പറയുന്നു.
ധൃതരാഷ്ട്രൻ പറഞ്ഞു
ജ്യേഷ്ഠൻ ജ്യേഷ്ഠാത്മജൻ പാണ്ഡുപുത്രരിൽ ദ്വേഷിയായ്ക നീ
ദ്വേഷിപ്പോനിണ്ടലാണ്ടീടും നാശമാകും പ്രകാരമേ 1
ചതി കാണാത്തവൻ തുല്യവിത്തമിത്രൻ യുധിഷ്ഠിരൻ
ദ്വേഷിക്കാത്തോനവനിൽ നിന്മട്ടുള്ളോൻ ദ്വേഷമേല്ക്കയോ? 2
തുല്യാഭിജാത്യവീരൻ നീ ഭ്രാതാവിന്നുടെ ലക്ഷ്മിയെ
ഉണ്ണി, കാംക്ഷിക്കയോ തെറ്റിയരുതിമ്മാറു മാഴ്കൊലാ. 3
ആ യജ്ഞൈശ്വര്യമിച്ഛിപ്പതാകിൽ നീ ഭരതർഷഭ!
ഋത്വിക്കുകൾ നടത്തും തേ സപ്തതന്തുമഹാദ്ധ്വരം. 4
നിനക്കു കാഴ്ചവെച്ചീടും രാജാക്കൾ വളരെദ്ധനം
ബഹുമാനപ്രീതിപൂർവ്വം രത്നൗഘം ഭൂഷണങ്ങളും. 5
അനാര്യമുറയാണുണ്ണി പരസ്വത്തിങ്കലാഗ്രഹം
സ്വസന്തുഷ്ടൻ സ്വധർമ്മസ്ഥനായോനേ സുഖമാണ്ടീടു. 6
പരദ്രവ്യത്തിനുന്നായ്ക സ്വകർമ്മങ്ങളിലുദ്യുമം
നേടിക്കൊണ്ടതു രക്ഷിക്കുകിതു വൈഭവലക്ഷണം. 7
വിപത്തിങ്കൽ കൂസൽകൂടാതെന്നുമുത്സാഹിയാം നരൻ
അപ്രമത്തൻ വിനയവാനെപ്പോഴും കാണുമേ ശുഭം. 8
കൈകളെപ്പോലറുക്കൊല്ലാ നിനക്കമ്മട്ടു പാണ്ഡവർ,
ഭ്രതൃവിത്തത്തിനാശിച്ചു മിത്രദ്രോഹം തുടങ്ങൊലാ. 9
ദ്വേഷിക്കൊലാ പാണ്ഡവന്മാരെ രാജൻ
സമ്പൂർണ്ണമാം ഭ്രതൃസമ്പത്തതല്ലോ.
മിത്രദ്രോഹ പുത്ര, പെരുത്തധർമ്മം
നിന്മുത്തച്ഛന്മാർകൾ താനാണവർക്കും. 10
യജ്ഞത്തിൽ ദാനവും ചെയ്തു വേണ്ട കാമങ്ങൾ നേടി നീ
സ്ത്രീസുഖം പൂണ്ടല്ലലേലാതടങ്ങൂ ഭരതർഷഭ! 11