ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ധൃഷ്ടദ്യുമ്നനതിൻവണ്ണം വേദിമേൽനിന്നു കൃഷ്ണയും.
ധൃഷ്ടദ്യുമ്നൻ സ്യാലനായീ പാണ്ഡവന്മാർക്കു ചാർച്ചയാൽ 44

പാണ്ഡവപ്രിയസന്നദ്ധനവനെപ്പേടിയുണ്ടു മേ.
ജ്വാലാവർണ്ണൻ ദേവദത്തൻ ചട്ട വില്ലമ്പുമേന്തിയോൻ 45

മർത്ത്യധർമ്മം പാർത്തവനിലേറ്റം സാദ്ധ്വസമുണ്ടു മേ;
അവർപക്ഷത്തിലായ്ത്തീർന്നു പാർഷതൻ പരതാപനൻ. 46

രഥാധിരഥരിൽ ശ്രേഷ്ഠൻ യുവാവർജ്ജുനനെന്നവൻ
പോരിൽ പ്രാണൻ കളയുവോനവനായ് ഞാനെതിർക്കുകിൽ 47

ഇതിലും പരമെന്തുള്ളൂ ദു:ഖം കൗരവരേ, ഭുവി?
ദ്രോണന്നന്തകനാം ധൃഷ്ടദ്യുമ്നനെന്നതിവിശ്രുതം 48

എന്നെക്കൊൽവാൻപോന്നവനോ പാരിലൊക്കപ്പുകഴ്ന്നവൻ.
ഇതാ വന്നിതു നിൻമൂലം കാലയോഗമനുത്തമം 49

ഉടനേ ചെയ്യുവിൻ നന്മയിതുകൊണ്ടൊന്നുമായിടാ.
ഹേമന്തത്തിൽ പനനിഴൽപോലെയൊട്ടിടയാം സുഖം 50

യജിപ്പിൻ മുഖ്യയജ്ഞങ്ങൾ സുഖിപ്പിൻ ധനമേകുവിൻ.
ഇനിപ്പതിന്നാലാമാണ്ടു വരും വലിയ സങ്കടം. 51

വൈശമ്പായനൻ പറഞ്ഞു

ദ്രോണന്റെ വാക്കു കേട്ടപ്പോളിതോതീ ധൃതരാഷ്ട്രനും:
ക്ഷത്താവേ, ഗുരു നേരോതീ വരത്തൂ പാണ്ഡുപുത്രരെ. 52

വരില്ലെന്നാൽ പാണ്ഡവന്മാർ പോവട്ടേ മാനമോടുതാൻ
തേരാളായുധസംഭോഗവിഭവത്തോടുമുണ്ണികൾ. 53

81.ധൃതരാഷ്ട്രസഞ്ജയസംവാദം

പരാക്രമശാലികളായ പാണ്ഡവന്മാർ വനവാസം കഴിഞ്ഞു തിരികെ വന്നാൽ എന്തൊക്കെയാണു സംഭവിക്കാൻപോകുന്നതെന്നോർത്തു് ധൃതരാഷ്ട്രർ കൂടുതൽ ചിന്താകുലനാകുന്നു.

വൈശമ്പായനൻ പറഞ്ഞു

ചൂതിൽ തോറ്റാപ്പാണ്ഡവന്മാർ കാടുപൂകിയ നേരമേ
ധൃതരാഷ്ട്രൻ നരപതേ,മഹാചിന്തയിലാണ്ടുതേ. 1

ചിന്തിച്ചു നെടുവീർപ്പിട്ടിട്ടേകാഗ്രസ്ഥിതിയാംവിധൗ
ധൃതരാഷ്ട്രക്ഷിതിപനോതിനാനിതു സഞ്ജയൻ. 2

സഞ്ജയൻ പറഞ്ഞു

സമ്പൽസമ്പൂർണ്ണയായൊരു ഭൂമി കൈവന്നു ഭൂമിപ!
നാടടക്കി, ക്കാടുകേറ്റിപ്പാർത്ഥരെ, ക്കേഴ്വതെന്തു നീ? 3

ധൃതരാഷ്ട്രൻ പറഞ്ഞു

അശോച്യനിലയുണ്ടാമോ യുദ്ധവീരർ മഹാരഥർ

"https://ml.wikisource.org/w/index.php?title=താൾ:Bhashabharatham_Vol1.pdf/859&oldid=157200" എന്ന താളിൽനിന്ന് ശേഖരിച്ചത്