ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
൪൧൯
ശീതങ്കൻ തുള്ളൽ

കൊച്ചിനെവന്നാശുപിടിച്ചുപറിക്കും
കച്ചകൾപുടവാദികൾചുട്ടുകരിക്കും
അല്ലാതെവനങ്ങതുതോന്നുകയില്ല
വല്ലാതൊരുദുരിതമതിങ്ങിനെവരുമോ?
മല്ലാക്ഷികളിങ്ങനെപലരുംകൂടി
ച്ചൊല്ലുന്നൊരുഘോഷവുമങ്ങൊരുദിക്കിൽ
അന്തണരതുകേട്ടുപറഞ്ഞുതുടങ്ങി
സന്തതമതുപാടിനടന്നുതുടങ്ങി
ഇങ്ങിനെയെല്ലാംപ്രജകളുംരാജാവു-
മങ്ങുവിചാരിച്ചുനിൽക്കുന്നതുനേരം
ഉണ്ടായവൃത്താന്തമൊക്കയുമാക്കള്ളൻ
വന്നുപതുക്കവേനന്നായുണർത്തിച്ചു
കള്ളമില്ലേതുമേനമ്മുടെചെട്ടിക്കു
കള്ളമെല്ലാംവസുലക്ഷ്മിക്കിരിക്കുന്നു
ഉള്ളവൃത്താന്തങ്ങളെല്ലാമടിയന്റെ
ഉള്ളിലുണ്ടാരുമറിയായ്കയുംവേണ്ട
തമ്പുരാൻതന്നുടെഭൃത്യജനങ്ങളിൽ
മുമ്പരായുള്ളൊരകമ്പടിക്കാർവന്നു
കൊന്നാരടിയെനെന്നോർത്തുകൊണ്ടിന്നലെ
മന്നനായുള്ളൊരുകണ്ടച്ചനായരെ
കൊന്നുമരംതന്നിലേറ്റിത്തിരിച്ചിങ്ങു
പോന്നുഭടന്മാർകുറഞ്ഞൊന്നുചെന്നപ്പോൾ
മന്ദമവിടെയിയ്യാളുടെഭാര്യയും
വന്നുമരംതന്നിലേറിയപ്രേതത്തെ
ഖിന്നതയോടെയിറക്കിവെച്ചൻപോടു
നന്നായ്‌പുണർന്നുഖേദിക്കുന്നനേരത്തു
വേതാളമെന്നുള്ളദേവതവന്നുടൻ
പ്രേതത്തിനുള്ളിൽകടന്നുതുള്ളുംവിധൌ
കെട്ടിപ്പിടിച്ചുകരഞ്ഞുചുംബിച്ചിത-
ച്ചെട്ടിച്ചിയത്യന്തസന്താപമോടുടൻ
പുക്കൊരുവേതാളമപ്പോളവളുടെ
മൂക്കുകടിച്ചുപരമാർത്ഥമിങ്ങനെ
കണ്ടുഞാനേറ്റംസമീപത്തൊരേടത്തു
മിണ്ടാതെപേടിച്ചൊളിച്ചിരുന്നീടിനേൻ
നോക്കിയെന്നാകിലോകാണാമവൻവായിൽ
മൂക്കിരിക്കുന്നതുഭോഷ്കല്ലിതൊന്നുമേ!
ഇത്തരംകള്ളന്റെവാക്കുകേട്ടപ്പൊഴ-
ച്ചത്തശവത്തെയുംകൊണ്ടന്നുനോക്കിനാർ
ചുണ്ടുരണ്ടുംവിളർത്തങ്ങുനോക്കുംവിധൌ
കണ്ടുവസുലക്ഷ്മിതന്നുടെമൂക്കതിൽ
ഉത്തമനാകുംമഹീപതിവീരനും
ചെട്ടിക്കുവേണ്ടതുനൾകിവീട്ടീടിനാൻ
ദുഷ്ടത്തിയായുള്ളചെട്ടിച്ചിപ്പെണ്ണിനെ
തച്ചുപൊടിച്ചങ്ങുനാടുകടത്തിനാർ
ഇങ്ങിനെയുണ്ടായിപണ്ടോരവസ്ഥയെ-
ന്നങ്ങൊരുകേളിയുണ്ടായൊരുകാരണം
അംഗനമാർക്കതിദുഷ്ടതയെത്രയു-
മെങ്ങുമൊരേടത്തുവിശ്വസിപ്പാൻമേലാ
ഉത്താനപാദന്റെവൃത്താന്തമിങ്ങിനെ
പത്തനംതോറുംപറഞ്ഞുമേവുംവിധൌ
ഉത്താനപാദനാംഭൂപാലനുംതന്റെ
ചിത്തത്തിനൊത്തസുരുചിയാംഭാര്യയും
ഉത്തമനെന്നുപേരായുള്ളപുത്രനും
സത്തുക്കളായുള്ളവിപ്രേശ്വരന്മാരും
ഒത്തുസുഖിച്ചുഹിതാഹിതംചിന്തിച്ചു
മുത്തുരത്‌നക്കുടചുറ്റുംവിളങ്ങീടു-
മാസ്ഥാനമണ്ഡപംതന്നിലൊരുദിനം
സ്വസ്ഥതയോടെവസിക്കുന്നനേരത്തു
ചെന്നാനവിടെധ്രുവനെന്നുപേരായ
നന്ദനൻതാനേകളിച്ചുചിരിച്ചുടൻ
മന്നവൻതന്റെമടിയിൽക്കരയേറി
മന്ദമാമോദമോടങ്ങിരുന്നീടിനാൻ
തണ്ടാർമിഴിയാംസുരുചിയപ്പോളതു
കണ്ടുകയർത്തുപറഞ്ഞുതുടങ്ങിനാൾ
വേണ്ടാകുമാരക!തായാട്ടുകാട്ടിയാൽ
കൊണ്ടുപോമെന്നുടെതല്ലെന്നറികനീ
കണ്ടകുഞ്ഞുങ്ങൾക്കുവന്നുകരേറുവാ-
നുണ്ടാക്കിവച്ചോരുമൺകോലമല്ലെടോ
പണ്ടാരമായുള്ളസിംഹാസനങ്ങളിൽ
പണ്ടാരുമേവന്നുകേറുമാറില്ലപോൽ
ചെണ്ടകൊട്ടിപ്പാൻവിരുതുള്ളവർചൊല്ലു
കൊണ്ടല്ലയോവന്നുകേറിനീബാലക!
കണ്ടാൽപ്പറവാൻമടിയില്ലിനിക്കതി-
ന്നിണ്ടലുണ്ടായാൽതരിമ്പുംഫലമില്ല
വേണ്ടാത്തകാട്ടുന്നകള്ളക്കുഴിയനെ
കൊണ്ടുപോയ്‌നാടപ്പുറംകടത്തീടുവാൻ
പണ്ടാരമാംമുതൽതിന്നുമുടിക്കുന്ന
ചണ്ടികൾക്കൊട്ടുംമിടുക്കുമില്ലാതെയായ്
ആണുങ്ങളുണ്ടെങ്കിലിപ്പോൾമടിക്കാതെ
പ്രാണൻകളഞ്ഞീടുമിക്കുഞ്ഞുതന്നുടെ
നാണംകെടുത്തയപ്പാനിങ്ങൊരുത്തനെ
കാണേണ്ടിരുന്നുതിരുമുമ്പിലഞ്ജസാ
ഊട്ടുപുരയിലങ്ങട്ടടുക്കുംവിധൌ
ഒട്ടല്ലകമ്പടിക്കാരുടെസംഭ്രമം
കൂട്ടുവാൻപോരാഞ്ഞുഗർവ്വിച്ചുനമ്മുടെ
പട്ടരെദൂഷണംചൊല്ലുന്നജ്യേഷ്ഠകൾ
അഷ്ടിയെന്നല്ലാതെമറ്റൊരുസംസാര-
മിഷ്ടമില്ലാതെയായ്‌കഷ്ടമിതെത്രയും
നാട്ടിലുണ്ടാകുന്നനർത്ഥങ്ങളൊന്നുമേ
കേട്ടാലതുകൊണ്ടുകോട്ടമില്ലാതെയായ്
എന്തൊരുകഷ്ടമീബാലനെത്താഡിച്ചു
ചന്തംകെടുപ്പാനൊരുത്തനുംകെല്പില്ല
താന്തോന്നിയായിതുടങ്ങുന്നിവനോടു
മെന്തെന്നുചോദിപ്പാൻരാജാവുമാളല്ല
മാനിനിയായുള്ളഞാനിനിപ്പാരാതെ
ഹീനനാംബാലനെരക്ഷിക്കയുംചെയ്യും
ആനുകൂല്യംനൃപനില്ലെങ്കിലുംമമ
മാനഭംഗംസഹിക്കെന്നുവരികില്ല

"https://ml.wikisource.org/w/index.php?title=താൾ:Dhruvacharitham.pdf/8&oldid=215843" എന്ന താളിൽനിന്ന് ശേഖരിച്ചത്