ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ക്കുള്ളിൽ പൊലീസ് സൂപ്രേണ്ടിന്റെയും അനുചരന്മാരുടെയും ചലനങ്ങൾ പ്രകടമായി കേട്ടു.

അവർ പത്രഫയലുകളെയും, മേശപ്പുറത്തുണ്ടായിരുന്ന കയ്യെഴുത്തു പകർപ്പുകൾ, കത്തുകൾ, പുസ്തകങ്ങൾ, കടലാസ്, പേന, പെൻസിൽ, മഷിക്കുപ്പി മുതലായവയും താഴെ ഉണ്ടായിരുന്ന ചവറ്റുപെട്ടിയും, പക്ഷേ, പത്രാധിപരുടെ കസാലയുടെ ചോട്ടിൽ കിടന്ന പൊടികളെക്കുടെയും എടുത്തുമറിച്ചു തള്ളുന്നതും കേൾക്കാമായിരുന്നു.

ഞാൻ നിന്നിരുന്നതിന് അടുത്ത പുരമുറിയിലും ആളുകൾ വന്നുകയറുന്നതു കാണാമായിരുന്നു. ആ പുരമുറിയാണ് മാനേജരുടെയും ഗുമസ്താവിന്റെയും ആഫീസ്. അതിനുള്ളിലാണ് അച്ചടിക്കടലാസുകൾ, അച്ചടിച്ച കടലാസുകൾ, അച്ചടിക്കുവേണ്ട പല ഉപകരണങ്ങൾ, റിക്കാർഡുകളടങ്ങിയ അലമാര, വില്പാൻ വെച്ചിട്ടുള്ള പുസ്തകങ്ങൾ, പഴയ പത്രങ്ങൾ മുതലായ ഒട്ടേറെ സാധങ്ങൾ സൂക്ഷിച്ചിരുന്നത്. അവിടെ, ഒരറ്റത്ത്, പൊലീസ് ഇൻസ്പെക്ടർ മിസ്റ്റർ ഗോവിന്ദപ്പിള്ള ഒരു ജനാലയുടെ അരികിൽ ഒരു നാല്ക്കാലിയിൻമേൽ ഇരിക്കുന്നുണ്ടായിരുന്നു. ജിജ്ഞാസുക്കളായി വന്നുകൊണ്ടിരുന്ന ആളുകളോടു ഞാൻ ഓരോ സമാധാനം പറഞ്ഞുകൊണ്ടുനിന്നതിനിടയിൽ നടന്ന ചില നേരമ്പോക്കുകൾ രസജനകമായിരുന്നു. എന്റെ ബന്ധുക്കളിൽ ഒരാൾ പരിഭ്രമത്തോടെ ഓടിവന്ന്, ``ജാമ്യത്തിൽ വിട്ടയയ്ക്കുകയില്ലേ, എന്നു ചോദിച്ചു,

"യാതൊന്നും അറിയുന്നില്ല," എന്നു ഞാൻ മറുപടി പറഞ്ഞു.

"അറസ്റ്റ് ചെയ്യുമോ?"

"ഇപ്പോൾ അറസ്റ്റിലാണല്ലോ."

"അതല്ലാ ഞാൻ ചോദിച്ചത്--അറസ്റ്റ് പല വിധത്തിലുണ്ട്. അവമാനിച്ചറസ്റ്റു ചെയ്യുമോ?"

"എനിക്കു മനസ്സിലാകുന്നില്ലാ. അവമാനിച്ചറസ്റ്റു ചെയ്ക എന്താണ്?"

"കൈയ്ക്കു വിലങ്ങുവെക്കുകതന്നെ."

"അതിലേക്കു ഞാൻ എന്തു കുറ്റം ചെയ്തു? വിലങ്ങുവെച്ചാൽതന്നെ എന്ത്? കൈയ്ക്കല്ലേ? പിന്നെ ജയിലിൽ കൊണ്ട് അടയ്ക്കുമായിരിക്കാം. അതാണോ നിങ്ങൾ അർത്ഥമാക്കുന്നത്?"

"അതെ. അതുതന്നെ."

"ഏയ്, അതൊന്നും സാരമില്ല. കുറ്റം ചെയ്തവനല്ലയോ അതിൽ മാനാവമാനങ്ങളെപ്പറ്റി വിചാരപ്പെടാനുള്ളു. കുറ്റം ചെയ്തിട്ടില്ലെങ്കിൽ, അവർ എന്തുതന്നെ ചെയ്താലെന്ത്? എനിക്ക് അവമാനം വരാനില്ലാ. ഞാൻ തന്നത്താൻ ലജ്ജിക്കത്തക്ക കുറ്റം ഒന്നും ചെയ്തിട്ടില്ലാ. നിങ്ങൾ സ്വസ്ഥമനസ്സായിരിക്കുക."

ഇങ്ങനെ സംസാരിച്ചു നില്ക്കുന്ന മദ്ധ്യേ, അവിടത്തെ ജോലിക്കാരിലൊരുവാൻ ആ മുറിക്കുള്ളിൽ വച്ചിരുന്ന തലയോടുകൂടിയ കലമാൻകൊമ്പിനെ എടുത്തുകൊണ്ടുപോവാൻ ആഗ്രഹിച്ചിട്ട് ഇൻസ്പെക്ടറോട് ആ വിവരം പറഞ്ഞു.

"ഒന്നും എടുത്തുകൊണ്ടു പോകരുത്. അങ്ങനെയാണ് ഞങ്ങൾക്കുത്തരവ്." എന്ന് ഇൻസ്പെക്ടർ പറഞ്ഞു.

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/46&oldid=159014" എന്ന താളിൽനിന്ന് ശേഖരിച്ചത്