ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശ്രീ


"പൂഞ്ഞാറ്റു വലിയതമ്പുരാൻ തിരുമനസ്സറിയിക്കുന്നതിന്. അടിയൻ ഈയിടെ ചവറയിൽ ഒരു വീടു പുത്തനായിട്ടു പണിയിച്ചിട്ടുള്ളതും അതിൽ വളരെ ബുദ്ധിമുട്ടുകളും നഷ്ടങ്ങളും അനുഭവിച്ചിട്ടുള്ള വിവരവും കല്പിച്ച് അറിഞ്ഞിരിപ്പാനിടയുണ്ട്. അടിയങ്ങളുടെ പൂർവ്വതറവാടു വളരെക്കാലത്തേക്കു മുമ്പുള്ളതും ഇപ്പോഴത്തെ പരിഷ്കാരത്തിൽ അശേഷം ഉൾപ്പെട്ടിട്ടില്ലാത്തതും ആണ്. അടിയങ്ങൾ രണ്ടുമൂന്നു ശാഖക്കാർ ഇപ്പോൾ ഉണ്ട്. അതിൽ അടിയന്റെ ശാഖ ഒഴികെ ശേഷം ഉള്ളവർക്കു പഴയ കുപ്പപ്പാട്ടിൽ താമസിക്കുന്നതിനു സ്ഥലം മതിയാവുന്നതല്ലെന്നു തന്നെയുമല്ലാ പുത്തനാക്കാഴികകൊണ്ടുള്ള പരിഭവവും അവർക്കിരിക്കുന്നു....പഴയ കുപ്പപ്പാടിനെ ഒന്നഴിച്ചു പണിയിച്ചാൽ കൊള്ളാമെന്നു മോഹം ഉണ്ട്. അതിലേക്കു കല്പിച്ചു മുന്നൂറു കണ്ടി തടി തരുവിക്കുന്നപക്ഷം മേല്പറഞ്ഞ ഏർപ്പാടിലേക്ക് അടിയൻ തുനിയുന്നതാകുന്നു. ഈ വിവരങ്ങൾ ഒക്കെയും പത്മനാഭപിള്ളയുടെ അടുക്കലും പറഞ്ഞിട്ടുണ്ട്."

കോട്ടയം
1077 മകരം 19-ാം തിയതി


___തമ്പി അങ്ങത്തേക്കു തടി ഇപ്പോൾത്തന്നെ കൊടുക്കണമെന്നും 150 കണ്ടിയിൽ കുറഞ്ഞ് ആവശ്യമില്ലെന്നും നിർബന്ധമായിട്ടു പറഞ്ഞിരിക്കുന്നു. അതിലേക്കായി അദ്ദേഹത്തിന്റെ മരുമകൻ കൊട്ടാരം രായസം ശങ്കുണ്ണിപ്പിള്ളയെ ഈ മാസം 25-ാം തിയതി ഇടയ്ക്കു പൂഞ്ഞാറ്റിൽ അയയ്ക്കുമെന്നാണു പറഞ്ഞിട്ടുള്ളത്......"

ഈ കത്തുകൾക്കു പുറമേ, "ചവറയിൽ ഞാറയ്ക്കാട്ടു വീടുപണിവകയ്ക്കു നൂറുകണ്ടി ആഞ്ഞിലിത്തടി വാങ്ങി... കൊടുക്കുന്നതിലേക്കു.... കോയിക്കാര്യം മുതൽപടി...വശം മദ്രാസ് 87851 മുതൽ 87870 വരെ കറൻസിനോട്ട് ഇരുപതിൽ വകവച്ചു." രണ്ടായിരം രൂപാ. 1076-ാമാണ്ട് തുലാമാസം 17-ാം തിയതി പൂഞ്ഞാറ്റിൽ കമ്മീഷണറാഫീസിൽ ഗുമസ്താ കുഞ്ഞുകൃഷ്ണപിള്ള പറ്റീട്ടുണ്ടോ എന്ന് അന്വേഷിച്ചറിയേണ്ടതാകുന്നു. പൂഞ്ഞാറ്റിടവകയും തിരുവിതാംകൂർ സർക്കാരും തമ്മിൽ ഉണ്ടായ മുൻപറഞ്ഞ കേസ്സിലെ സംഗതികൾ, ശങ്കരൻതമ്പിയുടെ ഇടച്ചൽ നിമിത്തം മാറീട്ടുണ്ടെന്നും, പൂഞ്ഞാറ്റിൽ തമ്പുരാക്കന്മാർ ശങ്കരൻതമ്പിക്കു തൃപ്തിവരുവോളം കൈക്കൂലി കൊടുക്കായ്കയാൽ ഇടവകയ്ക്കു പല ദോഷങ്ങളും നേരിട്ടിട്ടുണ്ടെന്നും ഞങ്ങൾ ധൈര്യപൂർവ്വം പ്രസ്താവിക്കുന്നു. ഈ കൈക്കൂലിക്കാര്യത്തെപ്പറ്റി തിരുവിതാംകൂർ ഗവണ്മെന്റോ, ബ്രിട്ടീഷ് റെസിഡണ്ടോ, മദ്രാസ് ഗവണ്മെന്റോ അന്വേഷണം ചെയ്യുന്നുണ്ടെങ്കിൽ, അതിലേക്കുവേണ്ട തെളിവുകൾ, മേൽപടി പൂഞ്ഞാർ രാജകുടുംബത്തിലെ അശ്വതിതിരുനാൾ രാമവർമ ഇളയരാജാ അവർകളെയും, കമ്മീഷണറായിരുന്ന മി.സി. പത്മനാഭപിള്ളയെയും സാക്ഷികളായി വിചാരണ ചെയ്താൽലഭിക്കുമെന്നും, ഇതിലേക്കു വേണ്ട ലക്ഷ്യങ്ങൾ ശേഖരിപ്പാൻതാൻ തയ്യാറാണെന്നും ഒരു മാന്യൻ പ്രതിജ്ഞ ചെയ്തു ഞങ്ങലെ അറിയിക്കുന്നുണ്ട്.

തിരുവിതാംകൂറിലെ ജനങ്ങളെ ഇത്രത്തോളം ഭയങ്കരമായ നിലയിൽ വലയിക്കുന്ന അഴിമതികളിൽ മുന്നിട്ടു നില്ക്കുന്ന കൈക്കൂലിക്കാര്യത്തെ പല പത്രങ്ങൾമുഖേനയും ഗവണ്മെന്റിന്റെ ദൃഷ്ടിപഥത്തിൽ പതിപ്പിച്ചിട്ടും, ഗവണ്മെന്റ് മൗനംഭജിക്കുന്നത് എത്ര ഘോരമായ അപനയമാകുന്നു? ഡാക്ടർ എൻ. സുബ്രഹ്മണ്യയ്യർ അവർകൾ ദിവാൻപേഷ്കാർ ഉദ്യോഗം സമ്പാദിച്ചതു പന്തീരായിരം രൂപ കൈക്കൂലി കൊടുത്തിട്ടാണെന്നു 'സുഭാഷിണി' പത്രം കുറെ മുമ്പ് വിളിച്ചുപറഞ്ഞതിന്റെ യഥാർത്ഥതയെ തെളിയിക്കുന്നതിന് ഗവണ്മെന്റ് ആവശ്യപ്പെടാത്തതുതന്നെ, മി.ഗോപാലാചാര്യരുടെ മന്ത്രിപദപരിപാലനത്തെപ്പറ്റി കഠിനമായ ആക്ഷേപത്തിനു ഹേതുവായിട്ടുണ്ട്. 'പത്രം', 'പരാതി ഹർജി', 'പൊതുജനയോഗം' എന്നീ മൂന്നു 'പ'കാരങ്ങളാണ് ജനങ്ങളുടെ സങ്കടങ്ങളെയും ആവശ്യങ്ങളെയും

"https://ml.wikisource.org/w/index.php?title=താൾ:Ente_naadu_kadathal.pdf/9&oldid=159060" എന്ന താളിൽനിന്ന് ശേഖരിച്ചത്