ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദൈവികമുള്ളൊരു ദൂതനെ വിരവൊടു
പോവതിനാശുനിയോഗിച്ചാലും.

അതുകേട്ടൻപൊടു രാധാതനയൻ
മതിമാനാകുമൊരോട്ടവനെ വിരവൊടു
ഹിതമൊടു മെല്ലെ വിളിച്ചുവരുത്തി
ക്ഷിതിപതിശാസനമൊന്നുരചെയ്താൻ.

ഓട്ടൻ വചനമതുകേട്ടെൻപോടുസരസ-
നൊട്ടും മടികൂടാതെ ഓട്ടം തുടങ്ങിയൊരു
കോട്ടംവരാതെ ചെന്നു കാട്ടിലങ്ങകംപുക്കു
കാട്ടുമൃഗങ്ങളുടെ കൂട്ടത്തെയവനേതും
കൂട്ടാക്കാതെ കണ്ടോരോ കാട്ടിൽത്തിരഞ്ഞു മല-
മൂട്ടിൽ നടന്നു പല തോട്ടിൽ ചില വലിയ
മേട്ടിൻമുകളിലോരോ കോട്ടിൽ മുനികളുടെ
കൂട്ടത്തെക്കണ്ടു കണ്ടങ്ങോട്ടുനേരംചെന്നപ്പോൾ
കേട്ടു ദ്വൈതകമെന്ന കാട്ടിൽ മരുവീടുന്നു
ശ്രേഷ്ഠന്മാരായുള്ള യുധിഷ്ഠിരാദികളെന്ന്.

ദ്വൈതേതരസുഖരസികന്മാരായ്
ദ്വൈതവനത്തിൽ വസിച്ചരുളീടും
ശീതകിരണകുലതിലകന്മാരാം
ഭൂതലനൂതനചൂതളരന്മാർ.

പാർത്ഥന്മാരവരമിതാനന്ദകൃ-
താർത്ഥന്മാരതിപാവനമാകിന
തീർത്ഥസ്നാനംചെയ്തുസുഖിച്ചൊര-
നർത്ഥംകൂടാതിഹ വിലസുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Ghoshayatra.djvu/21&oldid=160296" എന്ന താളിൽനിന്ന് ശേഖരിച്ചത്