79. പണ്ടൊരു ചേകവർ പാതിരാവിൽ
കുണ്ടു വഴിയേ നടന്നീടുമ്പോൾ
പണ്ടാരപ്രേതത്തെ താങ്ങി നാലഞ്ചുപേർ
മണ്ടി വരുന്നല്ലോ യോഗപ്പെണ്ണെ!- അതു
കണ്ടാൽ കഥ തീരും ജ്ഞാനപ്പെണ്ണെ!
80. സാഹസം ചൊല്ലി മൃതശരീര
വാഹക ലോകമണഞ്ഞിടുമ്പോൾ
മോഹാന്ധനായ്തീയ്യൻ മുന്നോട്ടു പാഞ്ഞപ്പോൾ
ഹാഹാരവും കേട്ടു യോഗപ്പെണ്ണെ!- കേട്ടാൽ
മോഹാലസ്യപ്പെടും ജ്ഞാനപ്പെണ്ണെ!
81. കാര്യക്കാരാണെന്നറിഞ്ഞു തീയ്യൻ
കാര്യങ്ങളൊക്കെയും ബോധിപ്പിച്ചു
ധൈര്യം നടിക്കാതെ മാറിപ്പോടായെന്നു
കാര്യക്കാരും ചൊല്ലി യോഗപ്പെണ്ണെ!- ശേഷം
കാര്യം കഥിക്കേണൊ ജ്ഞാനപ്പെണ്ണെ!
82. കൂരിരുട്ടും കണ്ടെടവഴിയും
കാരിയക്കാരരും പണ്ടാരവും
പാരമടുത്തപ്പോൾ മദ്ധ്യസ്ഥതൻ തീയ്യൻ
പാരതിൽ മോഹിച്ചു യോഗപ്പെണ്ണെ!- ചത്തു
നേരം വെളുത്തപ്പോൾ; ജ്ഞാനപ്പെണ്ണെ!
83. കൊമ്പൻമദിക്കുന്നൊരു തലയ്ക്കൽ
നമ്പൂരിയുണ്ടു മറുതലയ്ക്കൽ
അമ്പോടതുനേരം മദ്ധ്യസ്ഥിതൻ തീയ്യൻ
കൊമ്പനെക്കൂപ്പുന്നു യോഗപ്പെണ്ണെ!- എന്തു
കമ്പമാണജ്ഞാനം ജ്ഞാനപ്പെണ്ണെ!
84. ക്ഷോണീസുരനു മൊരു നായരും
തോണിയിലേറി ത്തുഴയുന്നേരം
വീണൊരുകാറ്റും മഴയുമുടൻ വള്ളം
താണു സലിലത്തിൽ യോഗപ്പെണ്ണെ!- രണ്ടും
കേണു തുടങ്ങിനാർ ജ്ഞാനപ്പെണ്ണെ!
താൾ:Jathikkummi.pdf/16
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു