ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


85. വെള്ളമണലിൽ പതിഞ്ഞിരുന്നു
വെള്ളം കുടിയായ് രണ്ടുപേരും
പള്ള നിറഞ്ഞപ്പോൾ നമ്പൂരി കൈക്കൊണ്ടു
വെള്ളത്തിൽ ചുറ്റിച്ചു യോഗപ്പെണ്ണേ!- അതി-
നുള്ളർത്ഥം കേൾക്കണ്ടെ ജ്ഞാനപ്പെണ്ണേ!

86. വിലക്കിക്കൈ ചുറ്റിച്ചതിന്റെയർത്ഥം
കലക്കിക്കുടിക്കുവാനാണുപോലും
നിലയില്ലാത്തപ്പോളും ജാതിഭേദം ചൊല്ലി
കലഹിച്ചുപോയല്ലോ യോഗപ്പെണ്ണേ!- എന്തു
വിലയില്ലാത്താചാരം ജ്ഞാനപ്പെണ്ണേ!

87. മന്നവന്മാർ ധരാദേവന്മാർക്കും
പിന്നെ ശൂദ്രാദി ചരണജർക്കും
തന്നെയല്ലിക്കുറ്റം സങ്കരജാതിക്കു-
മെന്നോടൊടൊന്നുണ്ടല്ലോ യോഗപ്പെണ്ണേ!- അതും
നിന്നു കേട്ടീടുക ജ്ഞാനപ്പെണ്ണേ!

88. തീയ്യൻ കണക്കനെ കണ്ടെന്നാൽ
കയ്യോടെ ആട്ടിയകറ്റുന്നു,
അയ്യോ തടുക്കുവാൻ നായരില്ല, തന്റെ
കയ്യിലുമുണ്ടിതു യോഗപ്പെണ്ണേ!- അപ്പോൾ
വയ്യാതടുക്കുവാൻ ജ്ഞാനപ്പെണ്ണേ!

89. കണക്കൻ പുലയനെ കണ്ടെന്നാൽ
കണക്കിൽ പുലമ്പിയകറ്റുന്നു
പിണക്കം വേണ്ടെന്നൊരു തിയ്യന്നുരക്കാമൊ?
വണങ്ങണ്ടെ കണക്കന്മാർ യോഗപ്പെണ്ണേ!- എന്തു
ഗുണം കെട്ടനാചാരം ജ്ഞാനപ്പെണ്ണേ!

90. പുലയൻ പറയനുമുള്ളാടനും
തലതല്ലിമരിക്കുന്നു തീണ്ടൽമൂലം,
ഫലമെന്താണിതുകൊണ്ടു ഹിന്തുവംശംകെട്ടു
ബലമില്ലാതാകുന്നു യോഗപ്പെണ്ണേ!- തീണ്ടൽ
നിലച്ചാലേ ഗുണമുള്ളൂ ജ്ഞാനപ്പെണ്ണേ!

"https://ml.wikisource.org/w/index.php?title=താൾ:Jathikkummi.pdf/17&oldid=161449" എന്ന താളിൽനിന്ന് ശേഖരിച്ചത്