ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


91. നാട്ടിൻ ഗുണത്തിന്നു നമ്പൂരിമാർ
വിട്ടുകളയണം തീണ്ടിച്ചട്ടം
കേട്ടവർകേട്ടവർ പിന്നെയീയാചാരം
തോട്ടിലെറിഞ്ഞീടും യോഗപ്പെണ്ണേ!- ഗുണം
കിട്ടുമെന്നാലുടൻ ജ്ഞാനപ്പെണ്ണേ!

92. മലയാളരാജ്യത്തു നമ്പൂരിമാർ
തലയാളികളല്ലെ, ക്ഷത്രിയരും
സ്ഥലകാലം നോക്കീട്ടീത്തീണ്ടൽ കുറക്കാഞ്ഞാൽ
നില തെറ്റാതിരിക്കുമോ യോഗപ്പെണ്ണേ!- ഹിന്തു
കുലമൊക്കെ മുടിഞ്ഞിടും ജ്ഞാനപ്പെണ്ണേ!

93. അന്ത്യജനായ പറയൻ പോലും
"വെന്തീഞ്ഞ"യിട്ടു വരുന്നനേരം
എന്തേ വിലക്കാത്തു വെന്തീഞ്ഞ മാഹാത്മ്യം
ചിന്തിച്ചിട്ടാകയൊ യോഗപ്പെണ്ണേ!- എന്തൊ
എന്തോരന്ധ വിശ്വാസങ്ങൾ ജ്ഞാനപ്പെണ്ണേ!

94. വാരാണസി കണ്ട വാലനേയും
ചാരേ നടന്നാലടിച്ചോടിക്കും
നേരേ വാരാപ്പുഴപള്ളിയിൽ പോയോനെ-
യാരും തടുക്കില്ല യോഗപ്പെണ്ണേ!- ഏതിൽ
ചേരുമീ ന്യായങ്ങൾ ജ്ഞാനപ്പെണ്ണേ!

95. രാമായണങ്ങൾ പഠിച്ച തീയ്യൻ-
രാമ നാർക്കും വഴിമാറിടേണം
തോമനായാലവൻ വഴിമാറിച്ചാകേണ്ട
കേമനായിപ്പോയി യോഗപ്പെണ്ണേ!- നോക്ക
റോമാ മാഹാത്മ്യങ്ങൾ ജ്ഞാനപ്പെണ്ണേ!

96. അയ്യരെന്നുള്ള പെരുമ്പറയൻ
തീയ്യരെപ്പേടിച്ചു പണ്ടൊരിക്കൽ
മയ്യയിൽ പോയി തിരിച്ചുവന്നന്നേര-
മയ്യാവുമാപ്പിള യോഗപ്പെണ്ണെ!- തെല്ലും
വയ്യാ ചിരിക്കുവാൻ ജ്ഞാനപ്പെണ്ണേ!

"https://ml.wikisource.org/w/index.php?title=താൾ:Jathikkummi.pdf/18&oldid=161450" എന്ന താളിൽനിന്ന് ശേഖരിച്ചത്