ഹോളണ്ടിലെയും ഇംഗ്ലണ്ടിലെയും കമ്പിനിക്കാരുമായി മാറിയിരിക്കുന്നതും ഈ വഴിക്കുതന്നെയാണ്. മേൽപ്പറഞ്ഞ പ്രകാരം ജനപ്രധാനന്മാർ ഭാഷയുടെ വേഷം മാറ്റിത്തുടങ്ങുമ്പോൾ സാധാരണജനങ്ങൾക്കും ആ പുതിയ വേഷത്തിൽ ഭ്രമം കടന്നുകൂടുന്നത് സാധാരണയാണ്. മോടിയിലും വാക്കിലും പ്രവൃത്തിയിലും അതാതു കാലത്ത് മാന്യന്മാരാണെന്നു വച്ചിട്ടുള്ളവരെ അനുകരിക്കുന്നത് സാധാരണ ജനങ്ങളുടെ സ്വഭാവമാണല്ലൊ. ഒരു സമയം സാധരണക്കാർ അങ്ങിനെ ഭ്രമിച്ചില്ലെങ്കിൽത്തന്നെയും സാഹിത്യാഭിവൃദ്ധിയും നാട്ടിലെ വിദ്യാഭ്യാസവും രാജ്യഭരണം സംബന്ധിച്ചുളള നിയമങ്ങളും എല്ലാം പ്രധാനന്മാരുടെ അധീനത്തിലാകയാൽ അവർ വരുത്തിക്കൂട്ടുന്ന മാറ്റംവഴിക്ക് വേഷം മാറിയ ഭാഷയിൽത്തന്നെ സാധാരണജനങ്ങൾക്കും പെരുമാറേണ്ടതായിത്തീരുന്നതുമാണ്. അല്ലെങ്കിൽ, ശരിയായി സാമുദായികജീവിതം കഴിച്ചു കൂട്ടുന്നതുതന്നെ അവൎക്കു സാധിക്കാതെ വന്നേക്കും. ഇപ്രകാരം ആദ്യമായി സംഭാഷണഭാഷയിലും പിന്നെ രാജ്യഭരണം സംബന്ധിച്ചുണ്ടാകുന്ന നിയമങ്ങൾ, എഴുത്തുകുത്തുകൾ മുതലായതിലും ആ അന്യഭാഷ ധാരാളം കടന്നുകൂടിക്കഴിഞ്ഞാൽ കാലക്രമത്തിൽ മാതൃഭാഷയിലെ സാഹിത്യഗ്രന്ഥങ്ങളിലേക്കും അതു കാലെടുത്തുവച്ചുതുടങ്ങുകയായി. അങ്ങനെ കുറെ കഴിയുമ്പോൾ സംഭാഷണഭാഷക്കും സാഹിത്യഭാഷക്കും മുമ്പുണ്ടായിരുന്ന രൂപത്തിൽനിന്നു പല അംശങ്ങളുംകൊഴിഞ്ഞുപോയിട്ടും പുതുതായി പല അംശങ്ങളും വന്നു
താൾ:Malayala bhashayum sahithyavum 1927.pdf/32
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
29