തെല്ലും മചിക്കാതങ്ങടുക്കുന്നരം
കമ്പംകലർന്നല്ലൊ വൻപടക്കൂട്ടം
തുമ്പംമുഴുത്തല്ലൊ ദുരിയോധനനും
ആചാർയ്യനും മറ്റുള്ളരചന്മാരും
ആഹാരവത്തോടങ്ങിരുന്നാരപ്പോൾ
മേഘനാഥനോടു ലക്ഷ്മണൻമുന്നം
ഘോരതരമേറ്റു പൊരുതപോലെ
ശക്രാത്മജനാകുമഭിമന്യുതാൻ
വിക്രമത്തൊടങ്ങു നുതിർന്നാരപ്പോൾ
അത്തൽമുഴുത്തൊന്നു ചലിച്ചെല്ലാരും
ശല്യാനുജൻ നേരിട്ടടുത്താനപ്പോൾ
നേർത്തുതമ്മിലവർ പിണങ്ങുന്നേരം
പാർക്കാതന്തകന്റെ വീട്ടിലുമായി
അപ്പോളുടൻ ശല്യാനുജൻതന്നോടു
കെല്പേറിടും ദുരിയോധനനനും ചൊന്നൻ
വേഗത്താലിവനെ കൊൽകനീചെന്നു
ഏവംകേട്ടു ദുശ്ശാസനൻ ചെന്നല്ലൊ
പാർത്ഥാത്മജൻതന്നെ വധിപ്പാനായി
ബദ്ധരോഷമാർത്തു തടുക്കുന്നേരം
ബാലനാകുമഭിമന്യുവും ചൊന്നാൻ
നില്ലുനില്ലു പോരിനെന്നൊടുനീയും
ശല്യാനുജനൊരു തുണയായിട്ടു
നില്ലുനില്ലു നിന്നെ അയയ്ക്കുന്നൊണ്ട്
പാഞ്ചാലിയെപ്പണ്ടു സഭയിൽവച്ചു
പൂഞ്ചേലയെച്ചുറ്റിയിഴച്ചില്യോനീ?
ഇന്നതിനാൽനിന്നെ കൊൽകയില്ലഞാൻ
കൊന്നാലുണ്ടുദോഷം സത്യഭംഗത്താൽ
കൊല്ലുംനിന്നെ ഭീമനില്ലസന്ദേഹം
എന്നുപറഞ്ഞു പേമഴകൾപോലെ
ചെന്നുതറച്ചമ്പു ബഹുലമായി
വേഗംതേരിലേറി തിരിച്ചവനും
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.