ഞങ്ങളുടെ വായനശാല
പൂർവസ്വത്തിന്റെ കൈകാര്യകർത്തൃത്വം കാരണവന്മാർക്കാണല്ലോ. ഗ്രന്ഥസമുച്ചയവും പൂർവസ്വത്തുക്കളുടെ കൂട്ടത്തിൽ കൂട്ടാവുന്നതാണ്. നിലവും, പറമ്പും, പണ്ടവും, പാത്രവും എന്നുവേണ്ട എളകുന്നവയും എളകാത്തവയുമായ തറവാട്ടുമുതലുകൾ മുക്കാലേമുണ്ടാണിയും അന്യാധീനപ്പെടുത്തുന്നതിന്നു കാരണവന്മാർക്ക് വിരോധമില്ല.എന്നാൽ, പെരുമാറ്റം കൊണ്ട് ആക്കത്തൂക്കത്തിന്ന് അണുമാത്രം വ്യത്യാസം വരാത്തതായ ഏട്ടിൽപ്പെട്ടുകിടക്കുന്ന പഴയ അക്ഷരസ്വത്തുക്കളെ ഇക്കൂട്ടർ കഴുത്തറുത്താലും പകുത്തുകാണിക്കുക പതിവില്ല. കാറ്റുകടക്കാത്ത പെട്ടിക്കുള്ളിൽ കുത്തിനിറച്ചു വെച്ചിട്ടുള്ള ഗ്രന്ഥങ്ങൾ ആണ്ടിലൊരിക്കൽ സരസ്വതീപൂജ പ്രമാണിച്ച് ആദിത്യനെക്കാട്ടുക പതിവുണ്ടെങ്കിലും, അതും സമക്ഷത്തു വെച്ചേ ചെയ്യാറുള്ളൂ. പെട്ടി തുറക്കുമ്പോഴേക്ക് അനവധി ഇരട്ടവാലന്മാർ അങ്ങുമിങ്ങും ഓടിത്തുടങ്ങും. ഓരോന്നായി തട്ടിക്കുടയ്ഞ്ഞ് ഉതരു നീക്കി കെട്ടിമുറുക്കുമ്പോഴയ്ക്ക് അവയും ഇടയിൽ കുടുങ്ങീട്ടുണ്ടായിരിക്കും. ഗ്രന്ഥസംഹാരികളായ ഈ ദുഷ്ടകീടങ്ങൾ ഈത്തരം മനുഷ്യകീടങ്ങളുടെ പുനർജന്മമായിരിക്കാം. ഉടമസ്ഥന്നു കാക്കാശുപോലും നഷ്ടമില്ലാത്തതും അർത്ഥികളെ കൃതാർത്ഥരാക്കിത്തീർക്കുന്നതുമായ അക്ഷരനിക്ഷേപത്തെ ഇങ്ങിനെ പുഴുകുത്തി പൊടിച്ചുകളയുന്നതുകൊണ്ടുള്ള മഹാപാപം, ഇരുവാലന്മാരല്ലാ എട്ടുകാലന്മാരായി ജനിച്ചാലും ഇവരെ വിട്ടുപോകുമെന്നു തോന്നുന്നില്ല. ഇങ്ങിനെയിരിക്കെ, 'ചെറുശ്ശരിഭാരതം' എന്ന ഈ ഗ്രന്ഥരത്നം ഒരു നോട്ടക്കാരന്റെ കയ്യിൽ പെട്ടതുകൊണ്ട് പണ്ഡിതന്മാർക്ക് ഇതിന്റെ വിലമതിക്കാൻ ഇടവന്നു. അല്ലെങ്കിൽ ഇതും വാല്മീകിയുടെ ഗോത്രക്കാർക്കു കാഴ്ചദ്രവ്യമായി കലാശിക്കുമായിരുന്നു. ചിറയ്ക്കൽ കോവിലകത്തു രാമവർമ്മ എളയരാജാവവർകളുടെ പരിശ്രമശീലത്തിന്റെ ഫലമായി പുറത്തു പുറപ്പെട്ട ഈ ഭാരതഗാഥ, കൃഷ്ണഗാഥയുടെ കർത്താവും പ്രസിദ്ധനുമായ ചെറുശ്ശേരി നമ്പൂതിരി ഉണ്ടാക്കിയതാണെന്നു സ്ഥാപിപ്പാൻ രാജാവവർകളുടെ അവതാരിക ധാരാളം മതിയാകുന്നതാണ്. അല്ലെന്നുള്ള പക്ഷക്കാർ ഇതിലും നല്ല തെളിവു ഹാജരാക്കുന്നതുവരെ ഈ അവതാരികയ്ക്കു വിലക്കുറവുവരുമെന്നു ഞങ്ങൾ വിചാരിക്കുന്നില്ല. ഇതിലും കൃഷ്ണഗാഥയിലും പ്രയോഗചാതുര്യത്തിന്നു പ്രകാരഭേദം കാണുന്നതിന്നു കവിയുടെ പരിചയഭേദം കാരണമായിരിക്കാമെന്നല്ലാതെ പേരുമാറ്റം വേണമെന്നുതോന്നുന്നില്ല. ഒരേ രീതിയിലുള്ള പഴയ പദങ്ങൾ സുഖവഴിക്കുപയോഗിച്ചിട്ടുള്ള പാദങ്ങൾ കൃഷ്ണഗാഥയിലെന്നപോലെ ഇതിലും ധാരാളം കാണുന്നുണ്ട്. ഫലിതപ്രയോഗവും വേണ്ടേടത്തോളമുണ്ട്. പക്ഷ, 'സ്നാനിച്ചു' എന്നുമുതലായ ക്രിയകൾക്കും 'പുംസന്മാർ ' എന്നുതുടങ്ങിയ പദങ്ങൾക്കും കാലഭേദംകൊണ്ടല്ലാതെ സാധുത്വം കല്പിപ്പാൻ നിവൃത്തിയില്ല. ഏതായാലും, രാമവർമ്മരാജാവവർകളുടെ സാ
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.