൬ മംഗളോദയം
<poem>ചിന്നിപ്പാടേചിതറിനമുടിക്കെട്ടുപൊൻകണ്ഡലവ്വാ- ർത്തെന്യേഭസ്മക്കുറിയുമൊരുനന്മാലയുംചേർന്നവേഷം എന്നല്ലേറ്റംവ്യസനനിലയുംപൂണ്ടുമോടിപ്പകിട്ടി- ന്നൊന്നുംനോക്കാതവൾചിലമനോരാജ്യമായിട്ടിരിയ്ക്കും. എന്നു വർണിയ്ക്കുന്നതായാൽ ആ കവിയുടെ കവിതയിൽ മാത്രമേ സഹൃദയന്മാർക്ക് അരതി അനുഭവപ്പെടുകള്ളൂ. വിരഹിണിയുടെ ദശയിലേയ്ക്ക് അതു തിരിഞ്ഞു നോക്കുന്നതേ ഇല്ല. `മുള്ളുമുരടുമൂർക്കൻപാമ്പും കല്ലുകരടുകാഞ്ഞിരക്കുറ്റിയും' ഇപ്പോഴുള്ള ആധാരങ്ങളിൽ കടന്നുകൂടേണ്ടുന്ന ആവശ്യമില്ലെങ്കിലും ` ആൾ പോകും വഴിയും നീർ പോകും ചാലു'മായിട്ട് അതിര് തിരിയ്ക്കുന്നതിന്റെ ഭംഗി ഇന്നും കുറയേണമെന്നില്ല. `അങ്കത്തട്ടി അങ്കമാടിക്കരയേറുമ്പോ'ളുണ്ടാകുന്ന ഉത്സാഹം തുടയിന്മേൽ തല്ലി യുദ്ധക്കളത്തിലേയ്ക്കു ചെല്ലുമ്പോൾ ഉണ്ടാകുന്നതല്ല. നീട്ടി വളച്ചു സംബന്ധമില്ലാതെ എഴുതുന്ന പഴയ ഭാഷ അങ്ങിനെതന്നെ പകർത്തേണമെന്നല്ല ഞങ്ങൾ പറയുന്നത്. ആ വാചകത്തിന്റെ ജീവൻ കളയന്നതു യുക്തമല്ലെന്നു മാത്രമേ ഇവിടെ അഭിപ്രായപ്പെടുന്നുള്ളു. ജോടി ഒപ്പിച്ച ചില വാക്കുകളും തൂക്കം ഒപ്പിച്ച ചില വാചകങ്ങളും സ്തോഭം പുറപ്പെടുവിയ്ക്കുന്ന ചില പൊടിക്കയ്യുകളും ഇപ്പോൾ ഉള്ള വാചകങ്ങളിൽ മുങ്ങിത്തപ്പിയാൽ കൂടി കണ്ടുകിട്ടുമോ എന്നു സംശയമാണ്. മലയാളഭാഷയുടെ മർമ്മം നോക്കാതെ നിഘണ്ഡു മലർത്തിവെച്ചു ഭാഷാന്തരപ്പെടുത്തിയാൽ ഇംഗ്ലീഷ് വാചകങ്ങളുടെ ജീവൻ ഒരു കാലത്തും സ്വയമേവ വരുന്നതല്ല. `എം .ഒ. പാർത്ഥസാരഥി അയ്യങ്കാരുടെ അഗ്രാസനത്തിന്റെ ചോട്ടിൽ ഒരു പ്ലേഗ് സഭ കൂടു'ന്നതു നല്ല ഭാഷയല്ല. `അടുക്കും ആചാരവും നീതിയും നിലയും കുലഭേദവും മർയ്യാദയും എച്ചിലും വീൾപ്പും തീണ്ടലും കുളിയും കുഴിവരഞ്ഞു നീർ കോരുവാനും കലം വരഞ്ഞു വെച്ചുണ്മാനും അവരവർക്ക് ഓരോ പ്രവൃത്തികളും ആചാരങ്ങളും ഭാഷകളും വേഷങ്ങളും അതാതു കുലത്തിന്നു തകേകവണ്ണം കല്പിച്ചിരിപ്പൂ' എന്ന് ആചാർയ്യ സ്വാമികൾ വിധിച്ചിട്ടുള്ളതിന്നു വിരോധമായി ഭാഷകളും വേഷങ്ങളും, കാലവും കോലവും നോക്കാതെ അനാവശ്യമായി മാറ്റിമറിച്ച് ഏച്ചുകൂട്ടുന്നതു വഴി പോലെ ആലോചിച്ചു വേണ്ട ഒരു സംഗതിയാണ്. `നെടുങ്ങനാട്ടു പടനായരുമായി ഏറ്റിടച്ചിലുണ്ടായാൽ ഓങ്ങല്ലൂരു മാടിന്മേൽ വില്ലുകുത്തി കേരളമൊട്ടുക്ക് അഞ്ച് കണ്ണ് ഉറപ്പിയ്ക്കണം.' എന്ന്ഒരു ഗ്രന്ഥവരിയിൽ കാണുന്നുണ്ട്. ആ സ്ഥിതിയ്ക്കു നാട്ടുഭാഷയും നഗരഭാഷയും തമ്മിൽ ഏറ്റിടച്ചിലുണ്ടായാൽ ഒരു കണ്ണെങ്കിലും വേണ്ടെന്നുവരുമോ? വില്ലു കുത്തേണ്ടത് ഏതു മാടന്മേലാണെന്നു മാത്രമേ ആലോചിയ്ക്കേണ്ടതുള്ളൂ. കേരളഭാഷാലോകത്തിൽ കലാപം കൊഴുത്തുതുടങ്ങി. ഗദ്യപദ്യപ്രവാഹങ്ങൾ കലങ്ങിവശായി.
`മണ്ടന്തി,പടിബന്ധപേട്യാ, കേഴന്തീ' ഈ വക ചേരിപ്പിഴകളും തീർത്ത് , `സമയത്തെക്കൊന്നു, സഹായം കൊടുത്തു, ശ്രദ്ധയെത്തരിക, കണ്ണുകൊണ്ടു കുടിയ്ക്കക,' മുതലായ ശത്രുക്കളേയും അമർത്തി, അങ്കവും ചുങ്കവും വിരുതും വാദ്യവും നാട്ടടക്കം നടപ്പാക്കി, ആഴിചൂഴുമൂഴിയിങ്കൽ കുമാരി ഗോകർണ്ണപർയ്യന്തം കേരളഭാഷാരാജ്ഞി കേടും പഴകളും പോക്കി പേരും പൊരുളും പുലർത്തി അടിവാണുകൊള്ളട്ടെ.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.