ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഓമൽപ്രണയം തുളുമ്പും നല്ലോ-
രോടക്കുഴൽവിളി കേൾപ്പൂ;-
കാരണമെന്തിതാ, പെട്ടെന്നെന്റെ
കാലുറയ്ക്കാതാകുന്നല്ലോ!
ഹാ, മത്തനുലത പെട്ടെന്നൊരു
രോമാഞ്ചമായിക്കഴിഞ്ഞു!
അക്ഷയജ്യോതിസ്സണിഞ്ഞെൻജീവൻ
നക്ഷത്രംകൊണ്ടു നിറഞ്ഞു!
വിസ്മയ,മൊറ്റഞൊടിയിൽ ഞാനീ
വിശ്വത്തെക്കാളും വളർന്നു!
എന്തൊരാകർഷണരംഗം,ഹാ,യി-
തെന്തു നിർവ്വാണതരംഗം!

മാമകജീവിതവല്ലി പുൽകു-
മാ മധുമാസവിലാസം;-
എന്നാശാകചക്രവാളത്തിൽ സദാ
മിന്നുന്നൊരാ നീലമേഘം;-
ഹാ, മൽസുഖസ്വപ്നസൗധം കാക്കു-
മോമനസ്സ്വർണ്ണനക്ഷത്രം;-
സാവധാനം വന്നുദിപ്പൂ ദിവ്യ-
സായുജ്യവീചികപോലേ!
എന്മനം പേർത്തും തുടിപ്പൂ, വിണ്ണിൽ
മിന്നുന്ന താരകംപോലേ!
ആനന്ദസിന്ധുവിൽ മുങ്ങിപ്പൊങ്ങി
ഞാനിതാ, നീന്തിക്കളിപ്പൂ.
എന്തൊരാകർഷണരംഗം, ഹാ,യി-
തെന്തു നിർവ്വാണതരംഗം!

--മെയ് 1936

"https://ml.wikisource.org/w/index.php?title=താൾ:Sangkalpakaanthi.djvu/34&oldid=169644" എന്ന താളിൽനിന്ന് ശേഖരിച്ചത്