പരിശുദ്ധ ഖുർആൻ അദ്ധ്യായങ്ങൾ

1 | 2 | 3 | 4 | 5 | 6 | 7 | 8‍ | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 64 | 65 | 66 | 67 | 68 | 69 | 70 | 71 | 72 | 73 | 74 | 75 | 76 | 77 | 78 | 79 | 80 | 81 | 82 | 83 | 84 | 85 | 86 | 87 | 88 | 89 | 90 | 91 | 92 | 93 | 94 | 95 | 96 | 97 | 98 | 99 | 100 | 101 | 102‍ | 103‍ | 104 | 105 | 106 | 107‍ | 108‍ | 109‍ | 110 | 111 | 112 | 113 | 114


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

പരിശുദ്ധ ഖുർആൻ
  1. അൽ ഫാത്തിഹ
  2. അൽ ബഖറ
  3. ആലു ഇംറാൻ
  4. നിസാഅ്
  5. മാഇദ
  6. അൻആം
  7. അഅ്റാഫ്
  8. അൻഫാൽ
  9. തൗബ
  10. യൂനുസ്
  11. ഹൂദ്
  12. യൂസുഫ്
  13. റഅദ്
  14. ഇബ്രാഹീം
  15. ഹിജ്റ്
  16. നഹ്ൽ
  17. ഇസ്റാഅ്
  18. അൽ കഹഫ്
  19. മർയം
  20. ത്വാഹാ
  21. അൻബിയാഅ്
  22. ഹജ്ജ്
  23. അൽ മുഅ്മിനൂൻ
  24. നൂർ
  25. ഫുർഖാൻ
  26. ശുഅറാ
  27. നംൽ
  28. ഖസസ്
  29. അൻ‌കബൂത്
  30. റൂം
  31. ലുഖ്‌മാൻ
  32. സജദ
  33. അഹ്സാബ്
  34. സബഅ്
  35. ഫാത്വിർ
  36. യാസീൻ
  37. സ്വാഫ്ഫാത്ത്
  38. സ്വാദ്
  39. സുമർ
  40. മുഅ്മിൻ
  41. ഫുസ്സിലത്ത്
  42. ശൂറാ
  43. സുഖ്റുഫ്
  44. ദുഖാൻ
  45. ജാഥിയ
  46. അഹ്ഖാഫ്
  47. മുഹമ്മദ്
  48. ഫതഹ്
  49. ഹുജുറാത്
  50. ഖാഫ്
  51. ദാരിയാത്
  52. ത്വൂർ
  53. നജ്മ്
  54. ഖമർ
  55. റഹ് മാൻ
  56. അൽ വാഖിഅ
  57. ഹദീദ്
  58. മുജാദില
  59. ഹഷ്ർ
  60. മുംതഹന
  61. സ്വഫ്ഫ്
  62. ജുമുഅ
  63. മുനാഫിഖൂൻ
  64. തഗാബൂൻ
  65. ത്വലാഖ്
  66. തഹ് രീം
  67. മുൽക്ക്
  68. ഖലം
  69. ഹാഖ
  70. മആരിജ്
  71. നൂഹ്
  72. ജിന്ന്
  73. മുസമ്മിൽ
  74. മുദ്ദഥിർ
  75. ഖിയാമ
  76. ഇൻസാൻ
  77. മുർസലാത്ത്
  78. നബഅ്
  79. നാസിയാത്ത്
  80. അബസ
  81. തക് വീർ
  82. ഇൻഫിത്വാർ
  83. മുതഫ്ഫിഫീൻ
  84. ഇന്ഷിഖാഖ്
  85. ബുറൂജ്
  86. ത്വാരിഖ്
  87. അഅ്അലാ
  88. ഗാശിയ
  89. ഫജ്ർ
  90. ബലദ്
  91. ശംസ്
  92. ലൈൽ
  93. ളുഹാ
  94. ശർഹ്
  95. തീൻ
  96. അലഖ്
  97. ഖദ്ർ
  98. ബയ്യിന
  99. സൽസല
  100. ആദിയാത്
  101. അൽ ഖാരിഅ
  102. തകാഥുർ
  103. അസ്വർ
  104. ഹുമസ
  105. ഫീൽ
  106. ഖുറൈഷ്
  107. മാഊൻ
  108. കൗഥർ
  109. കാഫിറൂൻ
  110. നസ്ർ
  111. മസദ്
  112. ഇഖ് ലാസ്
  113. ഫലഖ്
  114. നാസ്

1 ബഹുദൈവവിശ്വാസികളിൽ നിന്ന്‌ ആരുമായി നിങ്ങൾ കരാറിൽ ഏർപെട്ടിട്ടുണ്ടോ അവരോട്‌ അല്ലാഹുവിൻറെയും അവൻറെ ദൂതൻറെയും ഭാഗത്ത്‌ നിന്നുള്ള ബാധ്യത ഒഴിഞ്ഞതായി ഇതാ പ്രഖ്യാപിക്കുന്നു.

2 അതിനാൽ ( ബഹുദൈവവിശ്വാസികളേ, ) നിങ്ങൾ നാലുമാസക്കാലം ഭൂമിയിൽ യഥേഷ്ടം സഞ്ചരിച്ച്‌ കൊള്ളുക. നിങ്ങൾക്ക്‌ അല്ലാഹുവിനെ തോൽപിക്കാനാവില്ലെന്നും, സത്യനിഷേധികൾക്കു അല്ലാഹു അപമാനം വരുത്തുന്നതാണെന്നും നിങ്ങൾ അറിഞ്ഞിരിക്കുകയും ചെയ്യുക.

3 മഹത്തായ ഹജ്ജിൻറെ ദിവസത്തിൽ മനുഷ്യരോട്‌ ( പൊതുവായി ) അല്ലാഹുവിൻറെയും റസൂലിൻറെയും ഭാഗത്തുനിന്ന്‌ ഇതാ അറിയിക്കുകയും ചെയ്യുന്നു; അല്ലാഹുവിനും അവൻറെ ദൂതന്നും ബഹുദൈവവിശ്വാസികളോട്‌ യാതൊരു ബാധ്യതയുമില്ലെന്ന്‌. എന്നാൽ ( ബഹുദൈവവിശ്വാസികളേ, ) നിങ്ങൾ പശ്ചാത്തപിക്കുകയാണെങ്കിൽ അതാണ്‌ നിങ്ങൾക്ക്‌ ഉത്തമം. നിങ്ങൾ പിന്തിരിഞ്ഞ്‌ കളയുകയാണെങ്കിൽ നിങ്ങൾക്ക്‌ അല്ലാഹുവെ തോൽപിക്കാനാവില്ലെന്ന്‌ നിങ്ങൾ അറിഞ്ഞിരിക്കുക. ( നബിയേ, ) സത്യനിഷേധികൾക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി നീ സന്തോഷവാർത്ത അറിയിക്കുക.

4 എന്നാൽ ബഹുദൈവവിശ്വാസികളുടെ കൂട്ടത്തിൽ നിന്ന്‌ നിങ്ങൾ കരാറിൽ ഏർപെടുകയും, എന്നിട്ട്‌ നിങ്ങളോട്‌ ( അത്‌ പാലിക്കുന്നതിൽ ) യാതൊരു ന്യൂനതയും വരുത്താതിരിക്കുകയും, നിങ്ങൾക്കെതിരിൽ ആർക്കും സഹായം നൽകാതിരിക്കുകയും ചെയ്തവർ ഇതിൽ നിന്ന്‌ ഒഴിവാണ്‌. അപ്പോൾ അവരോടുള്ള കരാർ അവരുടെ കാലാവധിവരെ നിങ്ങൾ നിറവേറ്റുക. തീർച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

5 അങ്ങനെ ആ വിലക്കപ്പെട്ടമാസങ്ങൾ കഴിഞ്ഞാൽ ആ ബഹുദൈവവിശ്വാസികളെ നിങ്ങൾ കണ്ടെത്തിയേടത്ത്‌ വെച്ച്‌ കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവർക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവർ പശ്ചാത്തപിക്കുകയും നമസ്കാരം മുറപോലെ നിർവഹിക്കുകയും സകാത്ത്‌ നൽകുകയും ചെയ്യുന്ന പക്ഷം നിങ്ങൾ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്‌.

6 ബഹുദൈവവിശ്വാസികളിൽ വല്ലവനും നിൻറെ അടുക്കൽ അഭയം തേടി വന്നാൽ അല്ലാഹുവിൻറെ വചനം അവൻ കേട്ടു ഗ്രഹിക്കാൻ വേണ്ടി അവന്ന്‌ അഭയം നൽകുക. എന്നിട്ട്‌ അവന്ന്‌ സുരക്ഷിതത്വമുള്ള സ്ഥലത്ത്‌ അവനെ എത്തിച്ചുകൊടുക്കുകയും ചെയ്യുക. അവർ അറിവില്ലാത്ത ഒരു ജനവിഭാഗമാണ്‌ എന്നതു കൊണ്ടാണത്‌.

7 എങ്ങനെയാണ്‌ ആ ബഹുദൈവവിശ്വാസികൾക്ക്‌ അല്ലാഹുവിൻറെ അടുക്കലും അവൻറെ ദൂതൻറെ അടുക്കലും ഉടമ്പടി നിലനിൽക്കുക? നിങ്ങൾ ആരുമായി മസ്ജിദുൽ ഹറാമിൻറെ അടുത്ത്‌ വെച്ച്‌ കരാറിൽ ഏർപെട്ടുവോ അവർക്കല്ലാതെ. എന്നാൽ അവർ നിങ്ങളോട്‌ ശരിയായി വർത്തിക്കുന്നേടത്തോളം നിങ്ങൾ അവരോടും ശരിയായി വർത്തിക്കുക. തീർച്ചയായും അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു.

8 അതെങ്ങനെ ( നിലനിൽക്കും? ) നിങ്ങളുടെ മേൽ അവർ വിജയം നേടുന്ന പക്ഷം നിങ്ങളുടെ കാര്യത്തിൽ കുടുംബബന്ധമോ ഉടമ്പടിയോ അവർ പരിഗണിക്കുകയില്ല. അവരുടെ വായ്കൊണ്ട്‌ അവർ നിങ്ങളെ തൃപ്തിപ്പെടുത്തും. അവരുടെ മനസ്സുകൾ വെറുക്കുകയും ചെയ്യും. അവരിൽ അധികപേരും ധിക്കാരികളാകുന്നു.

9 അവർ അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളെ തുച്ഛമായ വിലയ്ക്ക്‌ വിറ്റുകളയുകയും, അങ്ങനെ അവൻറെ മാർഗത്തിൽ നിന്ന്‌ ( ആളുകളെ ) തടയുകയും ചെയ്തു. തീർച്ചയായും അവർ പ്രവർത്തിച്ചു വരുന്നത്‌ വളരെ ചീത്തയാകുന്നു.

10 ഒരു സത്യവിശ്വാസിയുടെ കാര്യത്തിലും കുടുംബബന്ധമോ ഉടമ്പടിയോ അവർ പരിഗണിക്കാറില്ല. അവർ തന്നെയാണ്‌ അതിക്രമകാരികൾ.

11 എന്നാൽ അവർ പശ്ചാത്തപിക്കുകയും, നമസ്കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത്‌ നൽകുകയും ചെയ്യുന്ന പക്ഷം അവർ മതത്തിൽ നിങ്ങളുടെ സഹോദരങ്ങളാകുന്നു. മനസ്സിലാക്കുന്ന ആളുകൾക്ക്‌ വേണ്ടി നാം ദൃഷ്ടാന്തങ്ങൾ വിശദീകരിക്കുന്നു.

12 ഇനി അവർ കരാറിൽ ഏർപെട്ടതിന്‌ ശേഷം തങ്ങളുടെ ശപഥങ്ങൾ ലംഘിക്കുകയും, നിങ്ങളുടെ മതത്തെ പരിഹസിക്കുകയും ചെയ്യുകയാണെങ്കിൽ സത്യനിഷേധത്തിൻറെ നേതാക്കളോട്‌ നിങ്ങൾ യുദ്ധം ചെയ്യുക. തീർച്ചയായും അവർക്ക്‌ ശപഥങ്ങളേയില്ല. അവർ വിരമിച്ചേക്കാം.

13 തങ്ങളുടെ ശപഥങ്ങൾ ലംഘിക്കുകയും, റസൂലിനെ പുറത്താക്കാൻ മുതിരുകയും ചെയ്ത ഒരു ജനവിഭാഗത്തോട്‌ നിങ്ങൾ യുദ്ധം ചെയ്യുന്നില്ലേ? അവരാണല്ലോ നിങ്ങളോട്‌ ആദ്യതവണ ( യുദ്ധം ) തുടങ്ങിയത്‌. അവരെ നിങ്ങൾ ഭയപ്പെടുകയാണോ? എന്നാൽ നിങ്ങൾ ഭയപ്പെടാൻ ഏറ്റവും അർഹതയുള്ളത്‌ അല്ലാഹുവെയാണ്‌; നിങ്ങൾ വിശ്വാസികളാണെങ്കിൽ.

14 നിങ്ങൾ അവരോട്‌ യുദ്ധം ചെയ്യുക. നിങ്ങളുടെ കൈകളാൽ അല്ലാഹു അവരെ ശിക്ഷിക്കുകയും അവരെ അവൻ അപമാനിക്കുകയും, അവർക്കെതിരിൽ നിങ്ങളെ അവൻ സഹായിക്കുകയും, വിശ്വാസികളായ ആളുകളുടെ ഹൃദയങ്ങൾക്ക്‌ അവൻ ശമനം നൽകുകയും ചെയ്യുന്നതാണ്‌.

15 അവരുടെ മനസ്സുകളിലെ രോഷം അവൻ നീക്കികളയുകയും ചെയ്യുന്നതാണ്‌. അല്ലാഹു താൻ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം സ്വീകരിക്കുന്നു. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

16 അതല്ല, നിങ്ങളിൽ നിന്ന്‌ സമരം ചെയ്യുകയും, അല്ലാഹുവിന്നും അവൻറെ ദൂതന്നും സത്യവിശ്വാസികൾക്കും പുറമെ യാതൊരു രഹസ്യകൂട്ടുകെട്ടും സ്വീകരിക്കാതിരിക്കുകയും ചെയ്തവർ ആരെന്ന്‌ അല്ലാഹു അറിഞ്ഞിട്ടല്ലാതെ നിങ്ങളെ വിട്ടേക്കുമെന്ന്‌ നിങ്ങൾ ധരിച്ചിരിക്കുകയാണോ? അല്ലാഹുവാകട്ടെ നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.

17 ബഹുദൈവവാദികൾക്ക്‌, സത്യനിഷേധത്തിന്‌ സ്വയം സാക്ഷ്യം വഹിക്കുന്നവരായിക്കൊണ്ട്‌ അല്ലാഹുവിൻറെ പള്ളികൾ പരിപാലിക്കാനവകാശമില്ല. അത്തരക്കാരുടെ കർമ്മങ്ങൾ നിഷ്ഫലമായിരിക്കുന്നു. നരകത്തിൽ അവർ നിത്യവാസികളായിരിക്കുകയും ചെയ്യും.

18 അല്ലാഹുവിൻറെ പള്ളികൾ പരിപാലിക്കേണ്ടത്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, നമസ്കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത്‌ നൽകുകയും അല്ലാഹുവെയല്ലാതെ ഭയപ്പെടാതിരിക്കുകയും ചെയ്തവർ മാത്രമാണ്‌. എന്നാൽ അത്തരക്കാർ സൻമാർഗം പ്രാപിക്കുന്നവരുടെ കൂട്ടത്തിലായേക്കാം.

19 തീർത്ഥാടകന്ന്‌ കുടിക്കാൻ കൊടുക്കുന്നതും, മസ്ജിദുൽ ഹറാം പരിപാലിക്കുന്നതും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, അല്ലാഹുവിൻറെ മാർഗത്തിൽ സമരം നടത്തുകയും ചെയ്യുന്നവരുടെ പ്രവർത്തനത്തിന്‌ തുല്യമായി നിങ്ങൾ കണക്കാക്കിയിരിക്കയാണോ ? അവർ അല്ലാഹുവിങ്കൽ ഒരുപോലെയാവുകയില്ല. അല്ലാഹു അക്രമികളായ ആളുകളെ സൻമാർഗത്തിലാക്കുന്നതല്ല.

20 വിശ്വസിക്കുകയും സ്വദേശം വെടിയുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട്‌ അല്ലാഹുവിൻറെ മാർഗത്തിൽ സമരം നടത്തുകയും ചെയ്തവർ അല്ലാഹുവിങ്കൽ ഏറ്റവും മഹത്തായ പദവിയുള്ളവരാണ്‌. അവർ തന്നെയാണ്‌ വിജയം പ്രാപിച്ചവർ.

21 അവർക്ക്‌ അവരുടെ രക്ഷിതാവ്‌ അവൻറെ പക്കൽ നിന്നുള്ള കാരുണ്യത്തെയും പ്രീതിയെയും സ്വർഗത്തോപ്പുകളെയും പറ്റി സന്തോഷവാർത്ത അറിയിക്കുന്നു. അവർക്ക്‌ അവിടെ ശാശ്വതമായ സുഖാനുഭവമാണുള്ളത്‌.

22 അവരതിൽ നിത്യവാസികളായിരിക്കും. തീർച്ചയായും അല്ലാഹുവിൻറെ അടുക്കലാണ്‌ മഹത്തായ പ്രതിഫലമുള്ളത്‌.

23 സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാൾ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കിൽ അവരെ നിങ്ങൾ രക്ഷാകർത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളിൽ നിന്ന്‌ ആരെങ്കിലും അവരെ രക്ഷാകർത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവർ തന്നെയാണ്‌ അക്രമികൾ.

24 ( നബിയേ, ) പറയുക: നിങ്ങളുടെ പിതാക്കളും, നിങ്ങളുടെ പുത്രൻമാരും, നിങ്ങളുടെ സഹോദരങ്ങളും, നിങ്ങളുടെ ഇണകളും, നിങ്ങളുടെ ബന്ധുക്കളും, നിങ്ങൾ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, മാന്ദ്യം നേരിടുമെന്ന്‌ നിങ്ങൾ ഭയപ്പെടുന്ന കച്ചവടവും, നിങ്ങൾ തൃപ്തിപ്പെടുന്ന പാർപ്പിടങ്ങളും നിങ്ങൾക്ക്‌ അല്ലാഹുവെക്കാളും അവൻറെ ദൂതനെക്കാളും അവൻറെ മാർഗത്തിലുള്ള സമരത്തെക്കാളും പ്രിയപ്പെട്ടതായിരുന്നാൽ അല്ലാഹു അവൻറെ കൽപന കൊണ്ടുവരുന്നത്‌ വരെ നിങ്ങൾ കാത്തിരിക്കുക. അല്ലാഹു ധിക്കാരികളായ ജനങ്ങളെ നേർവഴിയിലാക്കുന്നതല്ല.

25 തീർച്ചയായും ധാരാളം ( യുദ്ധ ) രംഗങ്ങളിൽ അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്‌. ഹുനൈൻ ( യുദ്ധ ) ദിവസത്തിലും ( സഹായിച്ചു. ) അതായത്‌ നിങ്ങളുടെ എണ്ണപ്പെരുപ്പം നിങ്ങളെ ആഹ്ലാദം കൊള്ളിക്കുകയും എന്നാൽ അത്‌ നിങ്ങൾക്ക്‌ യാതൊരു പ്രയോജനവും ഉണ്ടാക്കാതിരിക്കുകയും, ഭൂമിവിശാലമായിട്ടും നിങ്ങൾക്ക്‌ ഇടുങ്ങിയതാവുകയും, അനന്തരം നിങ്ങൾ പിന്തിരിഞ്ഞോടുകയും ചെയ്ത സന്ദർഭം.

26 പിന്നീട്‌ അല്ലാഹു അവൻറെ ദൂതന്നും സത്യവിശ്വാസികൾക്കും അവൻറെ പക്കൽ നിന്നുള്ള മനസ്സമാധാനം ഇറക്കികൊടുക്കുകയും, നിങ്ങൾ കാണാത്ത ചില സൈന്യങ്ങളെ ഇറക്കുകയും, സത്യനിഷേധികളെ അവൻ ശിക്ഷിക്കുകയും ചെയ്തു. അതത്രെ സത്യനിഷേധികൾക്കുള്ള പ്രതിഫലം.

27 പിന്നീട്‌ അതിന്‌ ശേഷം താൻ ഉദ്ദേശിക്കുന്നവരുടെ പശ്ചാത്താപം അല്ലാഹു സ്വീകരിക്കുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

28 സത്യവിശ്വാസികളേ, ബഹുദൈവവിശ്വാസികൾ അശുദ്ധർ തന്നെയാകുന്നു. അതിനാൽ അവർ ഈ കൊല്ലത്തിന്‌ ശേഷം മസ്ജിദുൽ ഹറാമിനെ സമീപിക്കരുത്‌. ( അവരുടെ അഭാവത്താൽ ) ദാരിദ്ര്യം നേരിടുമെന്ന്‌ നിങ്ങൾ ഭയപ്പെടുകയാണെങ്കിൽ അല്ലാഹു അവൻറെ അനുഗ്രഹത്താൽ അവൻ ഉദ്ദേശിക്കുന്ന പക്ഷം നിങ്ങൾക്ക്‌ ഐശ്വര്യം വരുത്തുന്നതാണ്‌. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.

29 വേദം നൽകപ്പെട്ടവരുടെ കൂട്ടത്തിൽ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവൻറെ ദൂതനും നിഷിദ്ധമാക്കിയത്‌ നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട്‌ നിങ്ങൾ യുദ്ധം ചെയ്ത്‌ കൊള്ളുക. അവർ കീഴടങ്ങിക്കൊണ്ട്‌ കയ്യോടെ കപ്പം കൊടുക്കുന്നത്‌ വരെ.

30 ഉസൈർ ( എസ്രാ പ്രവാചകൻ ) ദൈവപുത്രനാണെന്ന്‌ യഹൂദൻമാർ പറഞ്ഞു. മസീഹ്‌ ( മിശിഹാ ) ദൈവപുത്രനാണെന്ന്‌ ക്രിസ്ത്യാനികളും പറഞ്ഞു. അതവരുടെ വായ കൊണ്ടുള്ള വാക്ക്‌ മാത്രമാണ്‌. മുമ്പ്‌ അവിശ്വസിച്ചവരുടെ വാക്കിനെ അവർ അനുകരിക്കുകയാകുന്നു. അല്ലാഹു അവരെ ശപിച്ചിരിക്കുന്നു എങ്ങനെയാണവർ തെറ്റിക്കപ്പെടുന്നത്‌?

31 അവരുടെ പണ്ഡിതൻമാരെയും പുരോഹിതൻമാരെയും മർയമിൻറെ മകനായ മസീഹിനെയും അല്ലാഹുവിന്‌ പുറമെ അവർ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാൽ ഏകദൈവത്തെ ആരാധിക്കാൻ മാത്രമായിരുന്നു അവർ കൽപിക്കപ്പെട്ടിരുന്നത്‌. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവർ പങ്കുചേർക്കുന്നതിൽ നിന്ന്‌ അവനെത്രയോ പരിശുദ്ധൻ!

32 അവരുടെ വായ്കൊണ്ട്‌ അല്ലാഹുവിൻറെ പ്രകാശം കെടുത്തിക്കളയാമെന്ന്‌ അവർ ആഗ്രഹിക്കുന്നു. അല്ലാഹുവാകട്ടെ തൻറെ പ്രകാശം പൂർണ്ണമാക്കാതെ സമ്മതിക്കുകയില്ല. സത്യനിഷേധികൾക്ക്‌ അത്‌ അനിഷ്ടകരമായാലും.

33 അവനാണ്‌ സൻമാർഗവും സത്യമതവുമായി തൻറെ ദൂതനെ അയച്ചവൻ. എല്ലാ മതത്തെയും അത്‌ അതിജയിക്കുന്നതാക്കാൻ വേണ്ടി. ബഹുദൈവവിശ്വാസികൾക്ക്‌ അത്‌ അനിഷ്ടകരമായാലും.

34 സത്യവിശ്വാസികളേ, പണ്ഡിതൻമാരിലും പുരോഹിതൻമാരിലും പെട്ട ധാരാളം പേർ ജനങ്ങളുടെ ധനം അന്യായമായി തിന്നുകയും, അല്ലാഹുവിൻറെ മാർഗത്തിൽ നിന്ന്‌ ( അവരെ ) തടയുകയും ചെയ്യുന്നു. സ്വർണവും വെള്ളിയും നിക്ഷേപമാക്കിവെക്കുകയും, അല്ലാഹുവിൻറെ മാർഗത്തിൽ അത്‌ ചെലവഴിക്കാതിരിക്കുകയും ചെയ്യുന്നവരാരോ അവർക്ക്‌ വേദനയേറിയ ശിക്ഷയെപ്പറ്റി സന്തോഷവാർത്ത അറിയിക്കുക.

35 നരകാഗ്നിയിൽ വെച്ച്‌ അവ ചുട്ടുപഴുപ്പിക്കപ്പെടുകയും, എന്നിട്ടത്‌ കൊണ്ട്‌ അവരുടെ നെറ്റികളിലും പാർശ്വങ്ങളിലും മുതുകുകളിലും ചൂടുവെക്കപ്പെടുകയും ചെയ്യുന്ന ദിവസം ( അവരോട്‌ പറയപ്പെടും ) : നിങ്ങൾ നിങ്ങൾക്ക്‌ വേണ്ടി തന്നെ നിക്ഷേപിച്ചുവെച്ചതാണിത്‌. അതിനാൽ നിങ്ങൾ നിക്ഷേപിച്ച്‌ വെച്ചിരുന്നത്‌ നിങ്ങൾ ആസ്വദിച്ച്‌ കൊള്ളുക.

36 ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച്‌ അല്ലാഹുവിൻറെ അടുക്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയിൽ നാലെണ്ണം ( യുദ്ധം ) വിലക്കപ്പെട്ടമാസങ്ങളാകുന്നു. അതാണ്‌ വക്രതയില്ലാത്ത മതം. അതിനാൽ ആ ( നാല്‌ ) മാസങ്ങളിൽ നിങ്ങൾ നിങ്ങളോട്‌ തന്നെ അക്രമം പ്രവർത്തിക്കരുത്‌. ബഹുദൈവവിശ്വാസികൾ നിങ്ങളോട്‌ ആകമാനം യുദ്ധം ചെയ്യുന്നത്‌ പോലെ നിങ്ങൾ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന്‌ നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക.

37 വിലക്കപ്പെട്ടമാസം പുറകോട്ട്‌ മാറ്റുക എന്നത്‌ സത്യനിഷേധത്തിൻറെ വർദ്ധനവ്‌ തന്നെയാകുന്നു. സത്യനിഷേധികൾ അത്‌ മൂലം തെറ്റിലേക്ക്‌ നയിക്കപ്പെടുന്നു. ഒരു കൊല്ലം അവരത്‌ അനുവദനീയമാക്കുകയും മറ്റൊരു കൊല്ലം നിഷിദ്ധമാക്കുകയും ചെയ്യുന്നു. അല്ലാഹു നിഷിദ്ധമാക്കിയതിൻറെ ( മാസത്തിൻറെ ) എണ്ണമൊപ്പിക്കുവാനും എന്നിട്ട്‌, അല്ലാഹു നിഷിദ്ധമാക്കിയത്‌ ഏതോ അത്‌ അനുവദനീയമാക്കുവാനും വേണ്ടിയാണ്‌ അവരങ്ങനെ ചെയ്യുന്നത്‌. അവരുടെ ദുഷ്പ്രവൃത്തികൾ അവർക്ക്‌ ഭംഗിയായി തോന്നിക്കപ്പെട്ടിരിക്കുന്നു. സത്യനിഷേധികളായ ജനങ്ങളെ അല്ലാഹു നേർവഴിയിലാക്കുകയില്ല.

38 സത്യവിശ്വാസികളേ, നിങ്ങൾക്കെന്തുപറ്റി ? അല്ലാഹുവിൻറെ മാർഗത്തിൽ ( ധർമ്മസമരത്തിന്ന്‌ ) നിങ്ങൾ ഇറങ്ങിപ്പുറപ്പെട്ട്‌ കൊള്ളുക. എന്ന്‌ നിങ്ങളോട്‌ പറയപ്പെട്ടാൽ നിങ്ങൾ ഭൂമിയിലേക്ക്‌ തൂങ്ങിക്കളയുന്നു! പരലോകത്തിന്‌ പകരം ഇഹലോകജീവിതം കൊണ്ട്‌ നിങ്ങൾ തൃപ്തിപ്പെട്ടിരിക്കുകയാണോ ? എന്നാൽ പരലോകത്തിൻറെ മുമ്പിൽ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു.

39 നിങ്ങൾ ( യുദ്ധത്തിന്നു ) ഇറങ്ങിപ്പുറപ്പെടുന്നില്ലെങ്കിൽ അല്ലാഹു നിങ്ങൾക്ക്‌ വേദനയേറിയ ശിക്ഷ നൽകുകയും, നിങ്ങളല്ലാത്ത വല്ലജനതയെയും അവൻ പകരം കൊണ്ടുവരികയും ചെയ്യും. അവന്ന്‌ ഒരു ഉപദ്രവവും ചെയ്യാൻ നിങ്ങൾക്കാവില്ല. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.

40 നിങ്ങൾ അദ്ദേഹത്തെ സഹായിക്കുന്നില്ലെങ്കിൽ; സത്യനിഷേധികൾ അദ്ദേഹത്തെ പുറത്താക്കുകയും, അദ്ദേഹം രണ്ടുപേരിൽ ഒരാൾ ആയിരിക്കുകയും ചെയ്ത സന്ദർഭത്തിൽ അഥവാ അവർ രണ്ടുപേരും ( നബിയും അബൂബക്കറും ) ആ ഗുഹയിലായിരുന്നപ്പോൾ അല്ലാഹു അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്‌. അദ്ദേഹം തൻറെ കൂട്ടുകാരനോട്‌, ദുഃഖിക്കേണ്ട. തീർച്ചയായും അല്ലാഹു നമ്മുടെ കൂടെയുണ്ട്‌ എന്ന്‌ പറയുന്ന സന്ദർഭം. അപ്പോൾ അല്ലാഹു തൻറെ വകയായുള്ള സമാധാനം അദ്ദേഹത്തിന്‌ ഇറക്കികൊടുക്കുകയും, നിങ്ങൾ കാണാത്ത സൈന്യങ്ങളെക്കൊണ്ട്‌ അദ്ദേഹത്തിന്‌ പിൻബലം നൽകുകയും, സത്യനിഷേധികളുടെ വാക്കിനെ അവൻ അങ്ങേയറ്റം താഴ്ത്തിക്കളയുകയും ചെയ്തു. അല്ലാഹുവിൻറെ വാക്കാണ്‌ ഏറ്റവും ഉയർന്ന്‌ നിൽക്കുന്നത്‌. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.

41 നിങ്ങൾ സൗകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും ( ധർമ്മസമരത്തിന്‌ ) ഇറങ്ങിപുറപ്പെട്ട്‌ കൊള്ളുക. നിങ്ങളുടെ സ്വത്തുക്കൾ കൊണ്ടും ശരീരങ്ങൾ കൊണ്ടും അല്ലാഹുവിൻറെ മാർഗത്തിൽ നിങ്ങൾ സമരം ചെയ്യുക. അതാണ്‌ നിങ്ങൾക്ക്‌ ഉത്തമം. നിങ്ങൾ മനസ്സിലാക്കുന്നുണ്ടെങ്കിൽ.

42 അടുത്തു തന്നെയുള്ള ഒരു നേട്ടവും വിഷമകരമല്ലാത്ത യാത്രയുമായിരുന്നെങ്കിൽ അവർ നിന്നെ പിന്തുടരുമായിരുന്നു. പക്ഷെ, വിഷമകരമായ ഒരു യാത്രാലക്ഷ്യം അവർക്ക്‌ വിദൂരമായി തോന്നിയിരിക്കുന്നു. ഞങ്ങൾക്ക്‌ സാധിച്ചിരുന്നെങ്കിൽ ഞങ്ങൾ നിങ്ങളുടെ കൂടെ പുറപ്പെടുമായിരുന്നു. എന്ന്‌ അവർ അല്ലാഹുവിൻറെ പേരിൽ സത്യം ചെയ്ത്‌ പറഞ്ഞേക്കും. അവർ അവർക്കുതന്നെ നാശമുണ്ടാക്കുകയാകുന്നു. തീർച്ചയായും അവർ കള്ളം പറയുന്നവരാണെന്ന്‌ അല്ലാഹുവിന്നറിയാം.

43 ( നബിയേ, ) നിനക്ക്‌ അല്ലാഹു മാപ്പുനൽകിയിക്കുന്നു. സത്യം പറഞ്ഞവർ ആരെന്ന്‌ നിനക്ക്‌ വ്യക്തമായി ബോധ്യപ്പെടുകയും കള്ളം പറയുന്നവരെ നിനക്ക്‌ തിരിച്ചറിയുകയും ചെയ്യുന്നത്‌ വരെ നീ എന്തിനാണ്‌ അവർക്ക്‌ അനുവാദം നൽകിയത്‌?

44 അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരോ അവർ തങ്ങളുടെ സ്വത്തുക്കൾകൊണ്ടും ശരീരങ്ങൾകൊണ്ടും സമരം ചെയ്യുന്നതിൽ നിന്ന്‌ ഒഴിഞ്ഞുനിൽക്കാൻ നിന്നോട്‌ അനുവാദം ചോദിക്കുകയില്ല. സൂക്ഷ്മത പാലിക്കുന്നവരെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാണ്‌.

45 അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, മനസ്സുകളിൽ സംശയം കുടികൊള്ളുകയും ചെയ്യുന്നവർ മാത്രമാണ്‌ നിന്നോട്‌ അനുവാദം ചോദിക്കുന്നത്‌. കാരണം അവർ അവരുടെ സംശയത്തിൽ ആടിക്കളിച്ച്‌ കൊണ്ടിരിക്കുകയാണ്‌.

46 അവർ പുറപ്പെടാൻ ഉദ്ദേശിച്ചിരുന്നെങ്കിൽ അതിനുവേണ്ടി ഒരുക്കേണ്ടതെല്ലാം അവർ ഒരുക്കുമായിരുന്നു. പക്ഷെ അവരുടെ പുറപ്പാട്‌ അല്ലാഹു ഇഷ്ടപെടാതിരുന്നതുകൊണ്ട്‌ അവരെ പിന്തിരിപ്പിച്ചു നിർത്തിയിരിക്കുകയാണ്‌. മുടങ്ങിയിരിക്കുന്നവരോടൊപ്പം നിങ്ങളും ഇരുന്നുകൊള്ളുക എന്ന്‌ അവരോട്‌ പറയപ്പെടുകയും ചെയ്തിരിക്കുന്നു.

47 നിങ്ങളുടെ കൂട്ടത്തിൽ അവർ പുറപ്പെട്ടിരുന്നെങ്കിൽ നാശമല്ലാതെ മറ്റൊന്നും അവർ നിങ്ങൾക്ക്‌ കൂടുതൽ നേടിത്തരുമായിരുന്നില്ല. നിങ്ങൾക്ക്‌ കുഴപ്പം വരുത്താൻ ആഗ്രഹിച്ചുകൊണ്ട്‌ നിങ്ങളുടെ ഇടയിലൂടെ അവർ പരക്കംപായുകയും ചെയ്യുമായിരുന്നു. നിങ്ങളുടെ കൂട്ടത്തിൽ അവർ പറയുന്നത്‌ ചെവികൊടുത്ത്‌ കേൾക്കുന്ന ചിലരുണ്ട്‌ താനും. അല്ലാഹു അക്രമികളെപ്പറ്റി നന്നായി അറിയുന്നവനാണ്‌.

48 മുമ്പും അവർ കുഴപ്പമുണ്ടാക്കാൻ ആഗ്രഹിക്കുകയും നിനക്കെതിരിൽ അവർ കാര്യങ്ങൾ കുഴച്ചു മറിക്കുകയും ചെയ്തിട്ടുണ്ട്‌. അവസാനം അവർക്ക്‌ ഇഷ്ടമില്ലാതിരുന്നിട്ടും സത്യം വന്നെത്തുകയും അല്ലാഹുവിൻറെ കാര്യം വിജയിക്കുകയും ചെയ്തു.

49 എനിക്ക്‌ ( യുദ്ധത്തിന്‌ പോകാതിരിക്കാൻ ) സമ്മതം തരണേ, എന്നെ കുഴപ്പത്തിലാക്കരുതേ എന്ന്‌ പറയുന്ന ചില ആളുകളും അവരുടെ കൂട്ടത്തിലുണ്ട്‌. അറിയുക: അവർ കുഴപ്പത്തിൽ തന്നെയാണ്‌ വീണിരിക്കുന്നത്‌. തീർച്ചയായും നരകം സത്യനിഷേധികളെ വലയം ചെയ്യുന്നതാകുന്നു.

50 നിനക്ക്‌ വല്ല നൻമയും വന്നെത്തുന്ന പക്ഷം അതവരെ ദുഃഖിതരാക്കുകയും നിനക്ക്‌ വല്ല ആപത്തും വന്നെത്തുന്ന പക്ഷം ഞങ്ങൾ ഞങ്ങളുടെ കാര്യം മുമ്പുതന്നെ സൂക്ഷിച്ചിട്ടുണ്ട്‌ എന്ന്‌ അവർ പറയുകയും ആഹ്ലാദിച്ചു കൊണ്ട്‌ അവർ പിന്തിരിഞ്ഞ്‌ പോകുകയും ചെയ്യും.

51 പറയുക: അല്ലാഹു ഞങ്ങൾക്ക്‌ രേഖപ്പെടുത്തിയതല്ലാതെ ഞങ്ങൾക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ്‌ ഞങ്ങളുടെ യജമാനൻ. അല്ലാഹുവിൻറെ മേലാണ്‌ സത്യവിശ്വാസികൾ ഭരമേൽപിക്കേണ്ടത്‌.

52 പറയുക: ( രക്തസാക്ഷിത്വം, വിജയം എന്നീ ) രണ്ടു നല്ലകാര്യങ്ങളിൽ ഏതെങ്കിലും ഒന്നല്ലാതെ ഞങ്ങളുടെ കാര്യത്തിൽ നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാൽ നിങ്ങളുടെ കാര്യത്തിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നത്‌ നിങ്ങൾക്ക്‌ അല്ലാഹു തൻറെ പക്കൽ നിന്ന്‌ നേരിട്ടോ, ഞങ്ങളുടെ കൈക്കോ ശിക്ഷ ഏൽപിക്കും എന്നാണ്‌. അതിനാൽ നിങ്ങൾ പ്രതീക്ഷിച്ചു കൊള്ളുക. ഞങ്ങളും നിങ്ങളോടൊപ്പം പ്രതീക്ഷിച്ചിരിക്കുന്നവരാണ്‌.

53 പറയുക: നിങ്ങൾ അനുസരണത്തോടെയോ വെറുപ്പോടെയോ ചെലവഴിച്ച്‌ കൊള്ളുക. ( എങ്ങനെയായാലും ) നിങ്ങളുടെ പക്കൽ നിന്നത്‌ സ്വീകരിക്കപ്പെടുന്നതേയല്ല. തീർച്ചയായും നിങ്ങൾ ധിക്കാരികളായ ഒരു ജനവിഭാഗമായിരിക്കുന്നു.

54 അവർ അല്ലാഹുവിലും അവൻറെ ദൂതനിലും അവിശ്വസിച്ചിരിക്കുന്നു എന്നതും, മടിയൻമാരായിക്കൊണ്ടല്ലാതെ അവർ നമസ്കാരത്തിന്‌ ചെല്ലുകയില്ല എന്നതും, വെറുപ്പുള്ളവരായിക്കൊണ്ടല്ലാതെ അവർ ചെലവഴിക്കുകയില്ല എന്നതും മാത്രമാണ്‌ അവരുടെ പക്കൽ നിന്ന്‌ അവരുടെ ദാനങ്ങൾ സ്വീകരിക്കപ്പെടുന്നതിന്‌ തടസ്സമായിട്ടുള്ളത്‌.

55 അവരുടെ സ്വത്തുക്കളും സന്താനങ്ങളും നിന്നെ ആശ്ചര്യപ്പെടുത്താതിരിക്കട്ടെ! അവ മുഖേന ഇഹലോകജീവിതത്തിൽ അവരെ ശിക്ഷിക്കണമെന്നും, സത്യനിഷേധികളായിരിക്കെതന്നെ അവർ ജീവനാശമടയണമെന്നും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌.

56 തീർച്ചയായും അവർ നിങ്ങളുടെ കൂട്ടത്തിൽ പെട്ടവരാണെന്ന്‌ അവർ അല്ലാഹുവിൻറെ പേരിൽ സത്യം ചെയ്തു പറയും. എന്നാൽ അവർ നിങ്ങളുടെ കൂട്ടത്തിൽ പെട്ടവരല്ല. പക്ഷെ അവർ പേടിച്ചു കഴിയുന്ന ഒരു ജനവിഭാഗമാകുന്നു.

57 ഏതെങ്കിലും അഭയസ്ഥാനമോ, ഗുഹകളോ, കടന്ന്‌ കൂടാൻ പറ്റിയ ഏതെങ്കിലും സ്ഥലമോ അവർ കണ്ടെത്തുകയാണെങ്കിൽ കുതറിച്ചാടിക്കൊണ്ട്‌ അവരങ്ങോട്ട്‌ തിരിഞ്ഞുപോകുന്നതാണ്‌.

58 അവരുടെ കൂട്ടത്തിൽ ദാനധർമ്മങ്ങളുടെ കാര്യത്തിൽ നിന്നെ ആക്ഷേപിക്കുന്ന ചിലരുണ്ട്‌. അതിൽ നിന്ന്‌ അവർക്ക്‌ നൽകപ്പെടുന്ന പക്ഷം അവർ തൃപ്തിപ്പെടും. അവർക്കതിൽ നിന്ന്‌ നൽകപ്പെട്ടില്ലെങ്കിലോ അവരതാ കോപിക്കുന്നു.

59 അല്ലാഹുവും അവൻറെ റസൂലും കൊടുത്തതിൽ അവർ തൃപ്തിയടയുകയും, ഞങ്ങൾക്ക്‌ അല്ലാഹു മതി, അല്ലാഹുവിൻറെ അനുഗ്രഹത്തിൽ നിന്ന്‌ അവനും അവൻറെ റസൂലും ഞങ്ങൾക്ക്‌ തന്നുകൊള്ളും. തീർച്ചയായും ഞങ്ങൾ അല്ലാഹുവിങ്കലേക്കാണ്‌ ആഗ്രഹങ്ങൾ തിരിക്കുന്നത്‌. എന്ന്‌ അവർ പറയുകയും ചെയ്തിരുന്നെങ്കിൽ ( എത്ര നന്നായിരുന്നേനെ! )

60 ദാനധർമ്മങ്ങൾ ( നൽകേണ്ടത്‌ ) ദരിദ്രൻമാർക്കും, അഗതികൾക്കും, അതിൻറെ കാര്യത്തിൽ പ്രവർത്തിക്കുന്നവർക്കും ( ഇസ്ലാമുമായി ) മനസ്സുകൾ ഇണക്കപ്പെട്ടവർക്കും, അടിമകളുടെ ( മോചനത്തിൻറെ ) കാര്യത്തിലും, കടം കൊണ്ട്‌ വിഷമിക്കുന്നവർക്കും, അല്ലാഹുവിൻറെ മാർഗത്തിലും, വഴിപോക്കന്നും മാത്രമാണ്‌. അല്ലാഹുവിങ്കൽ നിന്ന്‌ നിശ്ചയിക്കപ്പെട്ടതത്രെ ഇത്‌. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്‌.

61 നബിയെ ദ്രോഹിക്കുകയും അദ്ദേഹം എല്ലാം ചെവിക്കൊള്ളുന്ന ആളാണ്‌ എന്ന്‌ പറയുകയും ചെയ്യുന്ന ചിലർ അവരുടെ കൂട്ടത്തിലുണ്ട്‌. പറയുക: അദ്ദേഹം നിങ്ങൾക്ക്‌ ഗുണമുള്ളത്‌ ചെവിക്കൊള്ളുന്ന ആളാകുന്നു. അദ്ദേഹം അല്ലാഹുവിൽ വിശ്വസിക്കുന്നു. യഥാർത്ഥവിശ്വാസികളെയും അദ്ദേഹം വിശ്വസിക്കുന്നു. നിങ്ങളിൽ നിന്ന്‌ വിശ്വസിച്ചവർക്ക്‌ ഒരു അനുഗ്രഹവുമാണദ്ദേഹം. അല്ലാഹുവിൻറെ ദൂതനെ ദ്രോഹിക്കുന്നവരാരോ അവർക്കാണ്‌ വേദനയേറിയ ശിക്ഷയുള്ളത്‌.

62 നിങ്ങളെ തൃപ്തിപ്പെടുത്താൻ വേണ്ടി നിങ്ങളോടവർ അല്ലാഹുവിൻറെ പേരിൽ സത്യം ചെയ്ത്‌ സംസാരിക്കുന്നു. എന്നാൽ അവർ സത്യവിശ്വാസികളാണെങ്കിൽ അവർ തൃപ്തിപ്പെടുത്തുവാൻ ഏറ്റവും അവകാശപ്പെട്ടവർ അല്ലാഹുവും അവൻറെ ദൂതനുമാണ്‌.

63 വല്ലവനും അല്ലാഹുവോടും അവൻറെ ദൂതനോടും എതിർത്ത്‌ നിൽക്കുന്ന പക്ഷം അവന്ന്‌ നരകാഗ്നിയാണുണ്ടായിരിക്കുക എന്നും, അവനതിൽ നിത്യവാസിയായിരിക്കുമെന്നും അവർ മനസ്സിലാക്കിയിട്ടില്ലേ? അതാണ്‌ വമ്പിച്ച അപമാനം.

64 തങ്ങളുടെ മനസ്സുകളിൽ ഉള്ളതിനെപ്പറ്റി അവരെ വിവരമറിയിക്കുന്ന ( ഖുർആനിൽ നിന്നുള്ള ) ഏതെങ്കിലും ഒരു അദ്ധ്യായം അവരുടെ കാര്യത്തിൽ അവതരിപ്പിക്കപ്പെടുമോ എന്ന്‌ കപടവിശ്വാസികൾ ഭയപ്പെട്ടുകൊണ്ടിരിക്കുന്നു. പറയുക: നിങ്ങൾ പരിഹസിച്ചു കൊള്ളൂ. തീർച്ചയായും നിങ്ങൾ ഭയപ്പെട്ടുകൊണ്ടിരിക്കുന്നത്‌ അല്ലാഹു വെളിയിൽ കൊണ്ടു വരുന്നതാണ്‌.

65 നീ അവരോട്‌ ( അതിനെപ്പറ്റി ) ചോദിച്ചാൽ അവർ പറയും: ഞങ്ങൾ തമാശ പറഞ്ഞു കളിക്കുക മാത്രമായിരുന്നു. പറയുക: അല്ലാഹുവെയും അവൻറെ ദൃഷ്ടാന്തങ്ങളെയും അവൻറെ ദൂതനെയുമാണോ നിങ്ങൾ പരിഹസിച്ചു കൊണ്ടിരിക്കുന്നത്‌?

66 നിങ്ങൾ ഒഴികഴിവുകളൊന്നും പറയേണ്ട. വിശ്വസിച്ചതിന്‌ ശേഷം നിങ്ങൾ അവിശ്വസിച്ചു കഴിഞ്ഞിരിക്കുന്നു. നിങ്ങളിൽ ഒരു വിഭാഗത്തിന്‌ നാം മാപ്പുനൽകുകയാണെങ്കിൽ തന്നെ മറ്റൊരു വിഭാഗത്തിന്‌ അവർ കുറ്റവാളികളായിരുന്നതിനാൽ നാം ശിക്ഷ നൽകുന്നതാണ്‌.

67 കപടവിശ്വാസികളും കപടവിശ്വാസിനികളും എല്ലാം ഒരേ തരക്കാരാകുന്നു. അവർ ദുരാചാരം കൽപിക്കുകയും, സദാചാരത്തിൽ നിന്ന്‌ വിലക്കുകയും, തങ്ങളുടെ കൈകൾ അവർ പിൻവലിക്കുകയും ചെയ്യുന്നു. അവർ അല്ലാഹുവെ മറന്നു. അപ്പോൾ അവൻ അവരെയും മറന്നു. തീർച്ചയായും കപടവിശ്വാസികൾ തന്നെയാണ്‌ ധിക്കാരികൾ.

68 കപടവിശ്വാസികൾക്കും കപടവിശ്വാസിനികൾക്കും, സത്യനിഷേധികൾക്കും അല്ലാഹു നരകാഗ്നി വാഗ്ദാനം ചെയ്തിരിക്കുന്നു. അവരതിൽ നിത്യവാസികളായിരിക്കും. അവർക്കതു മതി. അല്ലാഹു അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. അവർക്ക്‌ സ്ഥിരമായ ശിക്ഷയുണ്ടായിരിക്കുന്നതാണ്‌.

69 നിങ്ങളുടെ മുമ്പുണ്ടായിരുന്നവരെപ്പോലെത്തന്നെ. നിങ്ങളെക്കാൾ കനത്ത ശക്തിയുള്ളവരും, കൂടുതൽ സ്വത്തുക്കളും സന്തതികളുമുള്ളവരുമായിരുന്നു അവർ. അങ്ങനെ തങ്ങളുടെ ഓഹരികൊണ്ട്‌ അവർ സുഖമനുഭവിച്ചു. എന്നാൽ നിങ്ങളുടെ ആ മുൻഗാമികൾ അവരുടെ ഓഹരികൊണ്ട്‌ സുഖമനുഭവിച്ചത്‌ പോലെ ഇപ്പോൾ നിങ്ങളുടെ ഓഹരികൊണ്ട്‌ നിങ്ങളും സുഖമനുഭവിച്ചു. അവർ ( അധർമ്മത്തിൽ ) മുഴുകിയത്‌ പോലെ നിങ്ങളും മുഴുകി. അത്തരക്കാരുടെ കർമ്മങ്ങൾ ഇഹത്തിലും പരത്തിലും നിഷ്ഫലമായിരിക്കുന്നു. അവർ തന്നെയാണ്‌ നഷ്ടം പറ്റിയവർ.

70 ഇവർക്ക്‌ മുമ്പുള്ളവരുടെ വൃത്താന്തം ഇവർക്കു വന്നെത്തിയില്ലേ? അതായത്‌ നൂഹിൻറെ ജനതയുടെയും, ആദ്‌, ഥമൂദ്‌ ജനവിഭാഗങ്ങളുടെയും, ഇബ്രാഹീമിൻറെ ജനതയുടെയും മദ്‌യങ്കാരുടെയും കീഴ്മേൽ മറിഞ്ഞ രാജ്യങ്ങളുടെയും ( വൃത്താന്തം. ) അവരിലേക്കുള്ള ദൂതൻമാർ വ്യക്തമായ തെളിവുകളും കൊണ്ട്‌ അവരുടെ അടുത്ത്‌ ചെല്ലുകയുണ്ടായി. അപ്പോൾ അല്ലാഹു അവരോട്‌ അക്രമം കാണിക്കുകയുണ്ടായില്ല. പക്ഷെ, അവർ അവരോടു തന്നെ അക്രമം കാണിക്കുകയായിരുന്നു.

71 സത്യവിശ്വാസികളും സത്യവിശ്വാസിനികളും അന്യോന്യം മിത്രങ്ങളാകുന്നു. അവർ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന്‌ വിലക്കുകയും, നമസ്കാരം മുറപോലെ നിർവഹിക്കുകയും, സകാത്ത്‌ നൽകുകയും, അല്ലാഹുവെയും അവൻറെ ദൂതനെയും അനുസരിക്കുകയും ചെയ്യുന്നു. അത്തരക്കാരോട്‌ അല്ലാഹു കരുണ കാണിക്കുന്നതാണ്‌. തീർച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാണ്‌.

72 സത്യവിശ്വാസികൾക്കും സത്യവിശ്വാസിനികൾക്കും താഴ്ഭാഗത്ത്‌ കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകൾ അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. അവർ അതിൽ നിത്യവാസികളായിരിക്കും. സ്ഥിരവാസത്തിനുള്ള തോട്ടങ്ങളിൽ വിശിഷ്ടമായ പാർപ്പിടങ്ങളും ( വാഗ്ദാനം ചെയ്തിരിക്കുന്നു. ) എന്നാൽ അല്ലാഹുവിങ്കൽ നിന്നുള്ള പ്രീതിയാണ്‌ ഏറ്റവും വലുത്‌. അതത്രെ മഹത്തായ വിജയം.

73 നബിയേ, സത്യനിഷേധികളോടും, കപടവിശ്വാസികളോടും സമരം ചെയ്യുകയും, അവരോട്‌ പരുഷമായി പെരുമാറുകയും ചെയ്യുക. അവർക്കുള്ള സങ്കേതം നരകമത്രെ. ചെന്നുചേരാനുള്ള ആ സ്ഥലം വളരെ ചീത്തതന്നെ.

74 തങ്ങൾ ( അങ്ങനെ ) പറഞ്ഞിട്ടില്ല എന്ന്‌ അവർ അല്ലാഹുവിൻറെ പേരിൽ സത്യം ചെയ്ത്‌ പറയും, തീർച്ചയായും അവിശ്വാസത്തിൻറെ വാക്ക്‌ അവർ ഉച്ചരിക്കുകയും, ഇസ്ലാം സ്വീകരിച്ചതിനു ശേഷം അവർ അവിശ്വസിച്ച്‌ കളയുകയും അവർക്ക്‌ നേടാൻ കഴിയാത്ത കാര്യത്തിന്‌ അവർ ആലോചന നടത്തുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻറെ അനുഗ്രഹത്താൽ അവനും അവൻറെ ദൂതനും അവർക്ക്‌ ഐശ്വര്യമുണ്ടാക്കികൊടുത്തു എന്നതൊഴിച്ച്‌ അവരുടെ എതിർപ്പിന്‌ ഒരു കാരണവുമില്ല. ആകയാൽ അവർ പശ്ചാത്തപിക്കുകയാണെങ്കിൽ അതവർക്ക്‌ ഉത്തമമായിരിക്കും. അവർ പിന്തിരിഞ്ഞ്‌ കളയുന്ന പക്ഷം അല്ലാഹു അവർക്ക്‌ ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷ നൽകുന്നതാണ്‌. ഭൂമിയിൽ അവർക്ക്‌ ഒരു മിത്രമോ സഹായിയോ ഉണ്ടായിരിക്കുകയുമില്ല.

75 അല്ലാഹു അവൻറെ അനുഗ്രഹത്തിൽ നിന്ന്‌ ഞങ്ങൾക്ക്‌ നൽകുകയാണെങ്കിൽ തീർച്ചയായും ഞങ്ങൾ ദാനം ചെയ്യുകയും, ഞങ്ങൾ സജ്ജനങ്ങളുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുമെന്ന്‌ അവനുമായി കരാർ ചെയ്ത ചിലരും ആ കൂട്ടത്തിലുണ്ട്‌.

76 എന്നിട്ട്‌ അവൻ അവർക്ക്‌ തൻറെ അനുഗ്രഹത്തിൽ നിന്ന്‌ നൽകിയപ്പോൾ അവർ അതിൽ പിശുക്ക്‌ കാണിക്കുകയും, അവഗണിച്ചുകൊണ്ട്‌ തിരിഞ്ഞുകളയുകയും ചെയ്തു.

77 അവർ അവനെ കണ്ടുമുട്ടുന്ന ദിവസം ( ന്യായവിധിയുടെ ദിവസം ) വരെ അവരുടെ ഹൃദയങ്ങളിൽ കാപട്യമുണ്ടായിരിക്കുക എന്നതാണ്‌ അതിൻറെ അനന്തരഫലമായി അവൻ അവർക്ക്‌ നൽകിയത്‌. അല്ലാഹുവോട്‌ അവർ ചെയ്ത വാഗ്ദാനം അവർ ലംഘിച്ചത്‌ കൊണ്ടും, അവർ കള്ളം പറഞ്ഞിരുന്നതുകൊണ്ടുമാണത്‌.

78 അവരുടെ രഹസ്യവും അവരുടെ ഗൂഢമന്ത്രവും അല്ലാഹു അറിയുന്നുണ്ടെന്നും, അല്ലാഹു അദൃശ്യകാര്യങ്ങൾ നന്നായി അറിയുന്നവനാണെന്നും അവർ മനസ്സിലാക്കിയിട്ടില്ലേ?

79 സത്യവിശ്വാസികളിൽ നിന്ന്‌ ദാനധർമ്മങ്ങൾ ചെയ്യാൻ സ്വയം സന്നദ്ധരായി വരുന്നവരെയും, സ്വന്തം അദ്ധ്വാനമല്ലാതെ മറ്റൊന്നും ( ദാനം ചെയ്യാൻ ) കണ്ടെത്താത്തവരെയും അധിക്ഷേപിക്കുന്നവരത്രെ അവർ. അങ്ങനെ ആ വിശ്വാസികളെ അവർ പരിഹസിക്കുന്നു. അല്ലാഹു അവരെയും പരിഹസിച്ചിരിക്കുകയാണ്‌. അവർക്ക്‌ വേദനയേറിയ ശിക്ഷയാണുള്ളത്‌.

80 ( നബിയേ, ) നീ അവർക്ക്‌ വേണ്ടി പാപമോചനം തേടിക്കൊള്ളുക. അല്ലെങ്കിൽ അവർക്ക്‌ വേണ്ടി പാപമോചനം തേടാതിരിക്കുക. നീ അവർക്ക്‌ വേണ്ടി എഴുപത്‌ പ്രാവശ്യം പാപമോചനം തേടിയാലും അല്ലാഹു അവർക്ക്‌ പൊറുത്തുകൊടുക്കുകയില്ല. അവർ അല്ലാഹുവിലും അവൻറെ ദൂതനിലും അവിശ്വസിച്ചത്‌ കൊണ്ടത്രെ അത്‌. ധിക്കാരികളായ ജനങ്ങളെ അല്ലാഹു നേർവഴിയിലാക്കുകയില്ല.

81 ( യുദ്ധത്തിനു പോകാതെ ) പിൻമാറി ഇരുന്നവർ അല്ലാഹുവിൻറെ ദൂതൻറെ കൽപനക്കെതിരായുള്ള അവരുടെ ഇരുത്തത്തിൽ സന്തോഷം പൂണ്ടു. തങ്ങളുടെ സ്വത്തുക്കൾകൊണ്ടും ശരീരങ്ങൾകൊണ്ടും അല്ലാഹുവിൻറെ മാർഗത്തിൽ സമരം ചെയ്യുവാൻ അവർ ഇഷ്ടപ്പെട്ടില്ല. അവർ പറഞ്ഞു: ഈ ഉഷ്ണത്തിൽ നിങ്ങൾ ഇറങ്ങിപുറപ്പെടേണ്ട. പറയുക. നരകാഗ്നി കൂടുതൽ കഠിനമായ ചൂടുള്ളതാണ്‌. അവർ കാര്യം ഗ്രഹിക്കുന്നവരായിരുന്നെങ്കിൽ!

82 അതിനാൽ അവർ അൽപം ചിരിക്കുകയും കൂടുതൽ കരയുകയും ചെയ്തുകൊള്ളട്ടെ; അവർ ചെയ്തുവെച്ചിരുന്നതിൻറെ ഫലമായിട്ട്‌.

83 ഇനി ( യുദ്ധം കഴിഞ്ഞിട്ട്‌ ) അവരിൽ ഒരു വിഭാഗത്തിൻറെ അടുത്തേക്ക്‌ നിന്നെ അല്ലാഹു ( സുരക്ഷിതനായി ) തിരിച്ചെത്തിക്കുകയും, അനന്തരം ( മറ്റൊരു യുദ്ധത്തിന്‌ നിൻറെ കൂടെ ) പുറപ്പെടാൻ അവർ സമ്മതം തേടുകയും ചെയ്യുന്ന പക്ഷം നീ പറയുക: നിങ്ങളൊരിക്കലും എൻറെ കൂടെ പുറപ്പെടുന്നതല്ല. നിങ്ങൾ എൻറെ കൂടെ ഒരു ശത്രുവോടും യുദ്ധം ചെയ്യുന്നതുമല്ല. തീർച്ചയായും നിങ്ങൾ ആദ്യത്തെപ്രാവശ്യം ഒഴിഞ്ഞിരിക്കുന്നതിൽ തൃപ്തി അടയുകയാണല്ലോ ചെയ്തത്‌. അതിനാൽ ഒഴിഞ്ഞിരുന്നവരുടെ കൂടെ നിങ്ങളും ഇരുന്ന്‌ കൊള്ളുക.

84 അവരുടെ കൂട്ടത്തിൽ നിന്ന്‌ മരണപ്പെട്ട യാതൊരാളുടെ പേരിലും നീ ഒരിക്കലും നമസ്കരിക്കരുത്‌. അവൻറെ ഖബ്‌റിന്നരികിൽ നിൽക്കുകയും ചെയ്യരുത്‌. തീർച്ചയായും അവർ അല്ലാഹുവിലും അവൻറെ ദൂതനിലും അവിശ്വസിക്കുകയും, ധിക്കാരികളായിക്കൊണ്ട്‌ മരിക്കുകയും ചെയ്തിരിക്കുന്നു.

85 അവരുടെ സ്വത്തുക്കളും സന്താനങ്ങളും നിന്നെ അത്ഭുതപ്പെടുത്താതിരിക്കട്ടെ. ഇഹലോകത്തിൽ അവ മൂലം അവരെ ശിക്ഷിക്കുവാനും സത്യനിഷേധികളായിക്കൊണ്ട്‌ അവർ ജീവനാശമടയുവാനും മാത്രമാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌.

86 നിങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻറെ ദൂതനോടൊപ്പം സമരത്തിൽ ഏർപെടുകയും ചെയ്യുക എന്ന്‌ ( നിർദേശിച്ചു കൊണ്ട്‌ ) വല്ല അദ്ധ്യായവും അവതരിപ്പിക്കപ്പെട്ടാൽ അവരുടെ കൂട്ടത്തിൽ കഴിവുള്ളവർ നിന്നോട്‌ ( യുദ്ധത്തിന്‌ പോകാതിരിക്കാൻ ) സമ്മതം തേടുന്നതാണ്‌. അവർ പറയും: ഞങ്ങളെ വിട്ടേക്കണം. ഞങ്ങൾ ഒഴിഞ്ഞിരിക്കുന്നവരുടെ കൂട്ടത്തിൽ ആകാം.

87 ( യുദ്ധത്തിനു പോകാതെ ) ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തിലായിരിക്കുന്നതിൽ അവർ തൃപ്തിയടഞ്ഞിരിക്കുന്നു. അവരുടെ ഹൃദയങ്ങളിൽ മുദ്രവെക്കപ്പെടുകയും ചെയ്തിരിക്കുന്നു. അതിനാൽ അവർ ( കാര്യം ) ഗ്രഹിക്കുകയില്ല.

88 പക്ഷെ, റസൂലും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരും തങ്ങളുടെ സ്വത്തുക്കൾ കൊണ്ടും ശരീരങ്ങൾ കൊണ്ടും സമരം ചെയ്തു. അവർക്കാണ്‌ നൻമകളുള്ളത്‌. അവർ തന്നെയാണ്‌ വിജയം പ്രാപിച്ചവർ.

89 അല്ലാഹു അവർക്ക്‌ താഴ്ഭാഗത്ത്‌ കൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകൾ ഒരുക്കിവെച്ചിരിക്കുന്നു. അവരതിൽ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം.

90 ഗ്രാമീണ അറബികളിൽ നിന്ന്‌ ( യുദ്ധത്തിന്‌ പോകാതിരിക്കാൻ ) ഒഴികഴിവ്‌ ബോധിപ്പിക്കാനുള്ളവർ തങ്ങൾക്ക്‌ സമ്മതം നൽകപ്പെടുവാൻ വേണ്ടി ( റസൂലിൻറെ അടുത്തു ) വന്നു. അല്ലാഹുവിനോടും അവൻറെ ദൂതനോടും കള്ളം പറഞ്ഞവർ ( വീട്ടിൽ ) ഇരിക്കുകയും ചെയ്തു. അവരിൽ നിന്ന്‌ അവിശ്വസിച്ചിട്ടുള്ളവർക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുന്നതാണ്‌.

91 ബലഹീനരുടെ മേലും, രോഗികളുടെ മേലും, ചെലവഴിക്കാൻ യാതൊന്നും കിട്ടാത്തവരുടെ മേലും -അവർ അല്ലാഹുവോടും റസൂലിനോടും ഗുണകാംക്ഷയുള്ളവരാണെങ്കിൽ -( യുദ്ധത്തിന്‌ പോകാത്തതിൻറെ പേരിൽ ) യാതൊരു കുറ്റവുമില്ല. സദ്‌വൃത്തരായ ആളുകൾക്കെതിരിൽ ( കുറ്റം ചുമത്താൻ ) യാതൊരു മാർഗവുമില്ല. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

92 മറ്റൊരു വിഭാഗത്തിൻറെ മേലും കുറ്റമില്ല.( യുദ്ധത്തിനു പോകാൻ ) നീ അവർക്കു വാഹനം നൽകുന്നതിന്‌ വേണ്ടി അവർ നിൻറെ അടുത്ത്‌ വന്നപ്പോൾ നീ പറഞ്ഞു: നിങ്ങൾക്ക്‌ നൽകാൻ യാതൊരു വാഹനവും ഞാൻ കണ്ടെത്തുന്നില്ല. അങ്ങനെ ( യുദ്ധത്തിന്‌ വേണ്ടി ) ചെലവഴിക്കാൻ യാതൊന്നും കണ്ടെത്താത്തതിൻറെ പേരിലുള്ള ദുഃഖത്താൽ കണ്ണുകളിൽ നിന്ന്‌ കണ്ണുനീർ ഒഴുകിക്കൊണ്ട്‌ അവർ തിരിച്ചുപോയി. ( അങ്ങനെയുള്ള ഒരു വിഭാഗത്തിൻറെ മേൽ. )

93 ഐശ്വര്യമുള്ളവരായിരിക്കെ ( ഒഴിഞ്ഞു നിൽക്കാൻ ) നിന്നോട്‌ സമ്മതം തേടുകയും, ഒഴിഞ്ഞിരിക്കുന്ന സ്ത്രീകളുടെ കൂട്ടത്തിൽ ആയിരിക്കുന്നതിൽ തൃപ്തി അടയുകയും ചെയ്ത വിഭാഗത്തിനെതിരിൽ മാത്രമാണ്‌ ( കുറ്റം ആരോപിക്കാൻ ) മാർഗമുള്ളത്‌. അവരുടെ ഹൃദയങ്ങളിൽ അല്ലാഹു മുദ്രവെക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ അവർ ( കാര്യം ) മനസ്സിലാക്കുന്നില്ല.

94 അവരുടെ അടുക്കലേക്ക്‌ ( യുദ്ധം കഴിഞ്ഞ്‌ ) നിങ്ങൾ മടങ്ങിയെത്തിയാൽ അവർ നിങ്ങളോട്‌ ഒഴികഴിവ്‌ പറയുന്നതാണ്‌. പറയുക: നിങ്ങൾ ഒഴികഴിവൊന്നും പറയേണ്ട. നിങ്ങളെ ഞങ്ങൾ വിശ്വസിക്കുകയേ ഇല്ല. ( കാരണം ) നിങ്ങളുടെ ചില വർത്തമാനങ്ങൾ അല്ലാഹു ഞങ്ങൾക്ക്‌ അറിയിച്ച്‌ തന്നിട്ടുണ്ട്‌. നിങ്ങളുടെ പ്രവർത്തനം അല്ലാഹുവും അവൻറെ ദൂതനും കാണുന്നതുമാണ്‌. പിന്നീട്‌ അദൃശ്യവും ദൃശ്യവും അറിയുന്നവൻറെ അടുത്തേക്ക്‌ നിങ്ങൾ മടക്കപ്പെടുന്നതാണ്‌. നിങ്ങൾ പ്രവർത്തിച്ച്‌ കൊണ്ടിരുന്നതിനെപ്പറ്റി അപ്പോൾ അവൻ നിങ്ങൾക്ക്‌ വിവരം നൽകുന്നതാണ്‌.

95 നിങ്ങൾ അവരുടെ അടുത്തേക്ക്‌ തിരിച്ചുചെന്നാൽ നിങ്ങളോട്‌ അവർ അല്ലാഹുവിൻറെ പേരിൽ സത്യം ചെയ്യും. നിങ്ങൾ അവരെ വിട്ടു ഒഴിഞ്ഞുകളയുവാൻ വേണ്ടി യത്രെ അത്‌. അത്‌ കൊണ്ട്‌ നിങ്ങൾ അവരെ ഒഴിവാക്കി വിട്ടേക്കുക. തീർച്ചയായും അവർ വൃത്തികെട്ടവരാകുന്നു. അവരുടെ സങ്കേതം നരകമത്രെ. അവർ പ്രവർത്തിച്ച്‌ കൊണ്ടിരുന്നതിനുള്ള പ്രതിഫലമാണത്‌.

96 നിങ്ങളോടവർ സത്യം ചെയ്യുന്നത്‌ നിങ്ങൾക്ക്‌ അവരെപ്പറ്റി തൃപ്തിയാകുവാൻ വേണ്ടിയാണ്‌. ഇനി നിങ്ങൾക്ക്‌ അവരെപ്പറ്റി തൃപ്തിയായാൽ തന്നെയും അല്ലാഹു അധർമ്മകാരികളായ ജനങ്ങളെപ്പറ്റി തൃപ്തിപ്പെടുകയില്ല; തീർച്ച.

97 അഅ്‌റാബികൾ ( മരുഭൂവാസികൾ ) കൂടുതൽ കടുത്ത അവിശ്വാസവും കാപട്യവുമുള്ളവരത്രെ. അല്ലാഹു അവൻറെ ദൂതന്ന്‌ അവതരിപ്പിച്ചു കൊടുത്തതിലെ നിയമപരിധികളറിയാതിരിക്കാൻ കൂടുതൽ തരപ്പെട്ടവരുമാണവർ. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

98 തങ്ങൾ ( ദാനമായി ) ചെലവഴിക്കുന്നത്‌ ഒരു ധനനഷ്ടമായി ഗണിക്കുകയും, നിങ്ങൾക്ക്‌ കാലക്കേടുകൾ വരുന്നത്‌ കാത്തിരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം അഅ്‌റാബികളുടെ കൂട്ടത്തിലുണ്ട്‌. അവരുടെ മേൽ തന്നെയായിരിക്കട്ടെ ഹീനമായ കാലക്കേട്‌. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമത്രെ.

99 അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുകയും, തങ്ങൾ ചെലവഴിക്കുന്നതിനെ അല്ലാഹുവിങ്കൽ സാമീപ്യത്തിനുതകുന്ന പുണ്യകർമ്മങ്ങളും, റസൂലിൻറെ പ്രാർത്ഥനയ്ക്കുള്ള മാർഗവും ആക്കിത്തീർക്കുകയും ചെയ്യുന്ന ചിലരും അഅ്‌റാബികളുടെ കൂട്ടത്തിലുണ്ട്‌. ശ്രദ്ധിക്കുക: തീർച്ചയായും അതവർക്ക്‌ ദൈവസാമീപ്യം നൽകുന്നതാണ്‌. അല്ലാഹു അവരെ തൻറെ കാരുണ്യത്തിൽ പ്രവേശിപ്പിക്കുന്നതാണ്‌. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

100 മുഹാജിറുകളിൽ നിന്നും അൻസാറുകളിൽ നിന്നും ആദ്യമായി മുന്നോട്ട്‌ വന്നവരും, സുകൃതം ചെയ്തുകൊണ്ട്‌ അവരെ പിന്തുടർന്നവരും ആരോ അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത്‌ അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗത്തോപ്പുകൾ അവർക്ക്‌ അവൻ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതിൽ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.

101 നിങ്ങളുടെ ചുറ്റുമുള്ള അഅ്‌റാബികളുടെ കൂട്ടത്തിലും കപടവിശ്വാസികളുണ്ട്‌. മദീനക്കാരുടെ കൂട്ടത്തിലുമുണ്ട്‌. കാപട്യത്തിൽ അവർ കടുത്തുപോയിരിക്കുന്നു. നിനക്ക്‌ അവരെ അറിയില്ല. നമുക്ക്‌ അവരെ അറിയാം. രണ്ട്‌ പ്രാവശ്യം നാം അവരെ ശിക്ഷിക്കുന്നതാണ്‌.പിന്നീട്‌ വമ്പിച്ച ശിക്ഷയിലേക്ക്‌ അവർ തള്ളപ്പെടുന്നതുമാണ്‌.

102 തങ്ങളുടെ കുറ്റങ്ങൾ ഏറ്റുപറഞ്ഞ വേറെ ചിലരുണ്ട്‌. ( കുറെ ) സൽകർമ്മവും, വേറെ ദുഷ്കർമ്മവുമായി അവർ കൂട്ടികലർത്തിയിരിക്കുന്നു. അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചെന്ന്‌ വരാം. തീർച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

103 അവരെ ശുദ്ധീകരിക്കുകയും , അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുകളിൽ നിന്ന്‌ നീ വാങ്ങുകയും, അവർക്കുവേണ്ടി ( അനുഗ്രഹത്തിന്നായി ) പ്രാർത്ഥിക്കുകയും ചെയ്യുക. തീർച്ചയായും നിൻറെ പ്രാർത്ഥന അവർക്ക്‌ ശാന്തി നൽകുന്നതത്രെ. അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.

104 അല്ലാഹു തന്നെയാണ്‌ തൻറെ ദാസൻമാരുടെ പശ്ചാത്താപം സ്വീകരിക്കുകയും, ദാനധർമ്മങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നതെന്നും അല്ലാഹു തന്നെയാണ്‌ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമെന്നും അവർ മനസ്സിലാക്കിയിട്ടില്ലേ?

105 ( നബിയേ, ) പറയുക: നിങ്ങൾ പ്രവർത്തിച്ച്‌ കൊള്ളുക. അല്ലാഹുവും അവൻറെ ദൂതനും സത്യവിശ്വാസികളും നിങ്ങളുടെ പ്രവർത്തനം കണ്ടുകൊള്ളും. അദൃശ്യവും ദൃശ്യവും അറിയുന്നവൻറെ അടുക്കലേക്ക്‌ നിങ്ങൾ മടക്കപ്പെടുന്നതും, നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി അപ്പോൾ അവൻ നിങ്ങളെ വിവരമറിയിക്കുന്നതുമാണ്‌.

106 അല്ലാഹുവിൻറെ കൽപന കിട്ടുന്നത്‌ വരെ തീരുമാനം മേറ്റീവ്ക്കപ്പെട്ട മറ്റുചിലരുമുണ്ട്‌. ഒന്നുകിൽ അവൻ അവരെ ശിക്ഷിക്കും. അല്ലെങ്കിൽ അവരുടെ പശ്ചാത്താപം സ്വീകരിക്കും. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

107 ദ്രോഹബുദ്ധിയാലും, സത്യനിഷേധത്താലും, വിശ്വാസികൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ വേണ്ടിയും മുമ്പുതന്നെ അല്ലാഹുവോടും അവൻറെ ദൂതനോടും യുദ്ധം ചെയ്തവർക്ക്‌ താവളമുണ്ടാക്കികൊടുക്കുവാൻ വേണ്ടിയും ഒരു പള്ളിയുണ്ടാക്കിയവരും ( ആ കപടൻമാരുടെ കൂട്ടത്തിലുണ്ട്‌ ). ഞങ്ങൾ നല്ലതല്ലാതെ ഒന്നും ഉദ്ദേശിച്ചിട്ടില്ല എന്ന്‌ അവർ ആണയിട്ട്‌ പറയുകയും ചെയ്യും. തീർച്ചയായും അവർ കള്ളം പറയുന്നവർ തന്നെയാണ്‌ എന്നതിന്‌ അല്ലാഹു സാക്ഷ്യം വഹിക്കുന്നു.

108 ( നബിയേ, ) നീ ഒരിക്കലും അതിൽ നമസ്കാരത്തിനു നിൽക്കരുത്‌. ആദ്യ ദിവസം തന്നെ ഭക്തിയിൻമേൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള പള്ളിയാണ്‌ നീ നിന്നു നമസ്കരിക്കുവാൻ ഏറ്റവും അർഹതയുള്ളത്‌. ശുദ്ധികൈവരിക്കുവാൻ ഇഷ്ടപ്പെടുന്ന ചില ആളുകളുണ്ട്‌ ആ പള്ളിയിൽ. ശുദ്ധികൈവരിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.

109 അല്ലാഹുവെ സംബന്ധിച്ച ഭക്തിയിൻമേലും അവൻറെ പ്രീതിയിൻമേലും തൻറെ കെട്ടിടം സ്ഥാപിച്ചവനോ അതല്ല, പൊളിഞ്ഞുവീഴാൻ പോകുന്ന ഒരു മണൽതിട്ടയുടെ വക്കത്ത്‌ കെട്ടിടം സ്ഥാപിക്കുകയും എന്നിട്ടത്‌ തന്നെയും കൊണ്ട്‌ നരകാഗ്നിയിൽ പൊളിഞ്ഞുവീഴുകയും ചെയ്തവനോ കൂടുതൽ ഉത്തമൻ? അക്രമികളായ ജനങ്ങളെ അല്ലാഹു നേർവഴിയിലാക്കുകയില്ല.

110 അവർ സ്ഥാപിച്ച അവരുടെ കെട്ടിടം അവരുടെ ഹൃദയങ്ങളിൽ ആശങ്കയായി തുടരുന്നതാണ്‌. അവരുടെ ഹൃദയങ്ങൾ കഷ്ണം കഷ്ണമായി തീർന്നെങ്കിലല്ലാതെ. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

111 തീർച്ചയായും സത്യവിശ്വാസികളുടെ പക്കൽ നിന്ന്‌, അവർക്ക്‌ സ്വർഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവർ അല്ലാഹുവിൻറെ മാർഗത്തിൽ യുദ്ധം ചെയ്യുന്നു. അങ്ങനെ അവർ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. ( അങ്ങനെ അവർ സ്വർഗാവകാശികളാകുന്നു. ) തൗറാത്തിലും ഇൻജീലിലും ഖുർആനിലും തൻറെ മേൽ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാനമത്രെ അത്‌. അല്ലാഹുവെക്കാളധികം തൻറെ കരാർ നിറവേറ്റുന്നവനായി ആരുണ്ട്‌? അതിനാൽ നിങ്ങൾ ( അല്ലാഹുവുമായി ) നടത്തിയിട്ടുള്ള ആ ഇടപാടിൽ സന്തോഷം കൊള്ളുവിൻ. അതു തന്നെയാണ്‌ മഹത്തായ ഭാഗ്യം.

112 പശ്ചാത്തപിക്കുന്നവർ, ആരാധനയിൽ ഏർപെടുന്നവർ, സ്തുതികീർത്തനം ചെയ്യുന്നവർ, ( അല്ലാഹുവിൻറെ മാർഗത്തിൽ ) സഞ്ചരിക്കുന്നവർ, കുമ്പിടുകയും സാഷ്ടാംഗം നടത്തുകയും ചെയ്യുന്നവർ, സദാചാരം കൽപിക്കുകയും ദുരാചാരത്തിൽനിന്ന്‌ വിലക്കുകയും ചെയ്യുന്നവർ, അല്ലാഹുവിൻറെ അതിർവരമ്പുകളെ കാത്തുസൂക്ഷിക്കുന്നവർ. ( ഇങ്ങനെയുള്ള ) സത്യവിശ്വാസികൾക്ക്‌ സന്തോഷവാർത്ത അറിയിക്കുക.

113 ബഹുദൈവവിശ്വാസികൾ ജ്വലിക്കുന്ന നരകാഗ്നിയുടെ അവകാശികളാണെന്ന്‌ തങ്ങൾക്കു വ്യക്തമായിക്കഴിഞ്ഞതിന്‌ ശേഷം അവർക്കുവേണ്ടി പാപമോചനം തേടുവാൻ - അവർ അടുത്ത ബന്ധമുള്ളവരായാൽ പോലും - പ്രവാചകന്നും സത്യവിശ്വാസികൾക്കും പാടുള്ളതല്ല.

114 ഇബ്രാഹീം അദ്ദേഹത്തിൻറെ പിതാവിന്‌ വേണ്ടി പാപമോചനം തേടിയത്‌ അദ്ദേഹം പിതാവിനോട്‌ അങ്ങനെ വാഗ്ദാനം ചെയ്തത്‌ കൊണ്ട്‌ മാത്രമായിരുന്നു. എന്നാൽ അയാൾ ( പിതാവ്‌ ) അല്ലാഹുവിൻറെ ശത്രുവാണെന്ന്‌ അദ്ദേഹത്തിന്‌ വ്യക്തമായപ്പോൾ അദ്ദേഹം അയാളെ ( പിതാവിനെ ) വിട്ടൊഴിഞ്ഞു. തീർച്ചയായും ഇബ്രാഹീം ഏറെ താഴ്മയുള്ളവനും സഹനശീലനുമാകുന്നു.

115 ഒരു ജനതയ്ക്ക്‌ മാർഗദർശനം നൽകിയതിന്‌ ശേഷം, അവർ കാത്തുസൂക്ഷിക്കേണ്ടതെന്തെന്ന്‌ അവർക്ക്‌ വ്യക്തമാക്കികൊടുക്കുന്നതു വരെ അല്ലാഹു അവരെ പിഴച്ചവരായി ഗണിക്കുന്നതല്ല. തീർച്ചയായും അല്ലാഹു ഏത്‌ കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.

116 തീർച്ചയായും അല്ലാഹുവിന്നുള്ളതാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്‌ പുറമെ നിങ്ങൾക്ക്‌ യാതൊരു രക്ഷാധികാരിയും സഹായിയുമില്ല.

117 തീർച്ചയായും പ്രവാചകൻറെയും, ഞെരുക്കത്തിൻറെ ഘട്ടത്തിൽ അദ്ദേഹത്തെ പിന്തുടർന്നവരായ മുഹാജിറുകളുടെയും അൻസാറുകളുടെയും നേരെ അല്ലാഹു കനിഞ്ഞ്‌ മടങ്ങിയിരിക്കുന്നു-അവരിൽ നിന്ന്‌ ഒരു വിഭാഗത്തിൻറെ ഹൃദയങ്ങൾ തെറ്റിപ്പോകുമാറായതിനു ശേഷം. എന്നിട്ട്‌ അല്ലാഹു അവരുടെ നേരെ കനിഞ്ഞു മടങ്ങി. തീർച്ചയായും അവൻ അവരോട്‌ ഏറെ കൃപയുള്ളവനും കരുണാനിധിയുമാകുന്നു.

118 പിന്നേക്ക്‌ മേറ്റീവ്ക്കപ്പെട്ട ആ മൂന്ന്‌ പേരുടെ നേരെയും ( അല്ലാഹു കനിഞ്ഞ്‌ മടങ്ങിയിരിക്കുന്നു. ) അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവർക്ക്‌ ഇടുങ്ങിയതായിത്തീരുകയും, തങ്ങളുടെ മനസ്സുകൾ തന്നെ അവർക്ക്‌ ഞെരുങ്ങിപ്പോകുകയും, അല്ലാഹുവിങ്കൽ നിന്ന്‌ രക്ഷതേടുവാൻ അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന്‌ അവർ മനസ്സിലാക്കുകയും ചെയ്തപ്പോൾ. അവൻ വീണ്ടും അവരുടെ നേരെ കനിഞ്ഞു മടങ്ങി. അവർ ഖേദിച്ചുമടങ്ങുന്നവരായിരിക്കാൻ വേണ്ടിയത്രെ അത്‌. തീർച്ചയായും അല്ലാഹു ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു.

119 സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, സത്യവാൻമാരുടെ കൂട്ടത്തിൽ ആയിരിക്കുകയും ചെയ്യുക.

120 മദീനക്കാർക്കും അവരുടെ ചുറ്റുമുള്ള അഅ്‌റാബികൾക്കും അല്ലാഹുവിൻറെ ദൂതനെ വിട്ട്‌ പിൻമാറി നിൽക്കാനോ, അദ്ദേഹത്തിൻറെ കാര്യം അവഗണിച്ചുകൊണ്ട്‌ അവരവരുടെ ( സ്വന്തം ) കാര്യങ്ങളിൽ താൽപര്യം കാണിക്കാനോ പാടുള്ളതല്ല. അതെന്തുകൊണ്ടെന്നാൽ അല്ലാഹുവിൻറെ മാർഗത്തിൽ അവർക്ക്‌ ദാഹവും ക്ഷീണവും വിശപ്പും നേരിടുകയോ, അവിശ്വാസികളെ പ്രകോപിപ്പിക്കുന്ന വല്ല സ്ഥാനത്തും അവർ കാൽ വെക്കുകയോ, ശത്രുവിന്‌ വല്ല നാശവും ഏൽപിക്കുകയോ ചെയ്യുന്ന പക്ഷം അതു കാരണം അവർക്ക്‌ ഒരു സൽകർമ്മം രേഖപ്പെടുത്തപ്പെടാതിരിക്കുകയില്ല. തീർച്ചയായും സുകൃതം ചെയ്യുന്നവർക്കുള്ള പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തിക്കളയുന്നതല്ല.

121 ചെറുതാകട്ടെ വലുതാകട്ടെ എന്തൊന്ന്‌ അവർ ചെലവഴിക്കുന്നതും, വല്ല താഴ്‌വരയും അവർ മുറിച്ചുകടന്ന്‌ പോകുന്നതും അവർക്ക്‌ ( പുണ്യകർമ്മമായി ) രേഖപ്പെടുത്തപ്പെടാതിരിക്കുകയില്ല. അങ്ങനെ അവർ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അത്യുത്തമമായ കാര്യത്തിന്‌ അല്ലാഹു അവർക്ക്‌ പ്രതിഫലം നൽകുന്നതാണ്‌.

122 സത്യവിശ്വാസികൾ ആകമാനം ( യുദ്ധത്തിന്ന്‌ ) പുറപ്പെടാവതല്ല. എന്നാൽ അവരിലെ ഓരോ വിഭാഗത്തിൽ നിന്നും ഓരോ സംഘം പുറപ്പെട്ട്‌ പോയിക്കൂടേ ? എങ്കിൽ ( ബാക്കിയുള്ളവർക്ക്‌ നബിയോടൊപ്പം നിന്ന്‌ ) മതകാര്യങ്ങളിൽ ജ്ഞാനം നേടുവാനും തങ്ങളുടെ ആളുകൾ ( യുദ്ധരംഗത്ത്‌ നിന്ന്‌ ) അവരുടെ അടുത്തേക്ക്‌ തിരിച്ചുവന്നാൽ അവർക്ക്‌ താക്കീത്‌ നൽകുവാനും കഴിയുമല്ലോ? അവർ സൂക്ഷ്മത പാലിച്ചേക്കാം.

123 സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌ താമസിക്കുന്ന സത്യനിഷേധികളോട്‌ നിങ്ങൾ യുദ്ധം ചെയ്യുക. അവർ നിങ്ങളിൽ രൂക്ഷത കണ്ടെത്തണം. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരോടൊപ്പമാണെന്ന്‌ നിങ്ങൾ മനസ്സിലാക്കുകയും ചെയ്യുക.

124 ( ഖുർആനിലെ ) ഏതെങ്കിലും ഒരു അദ്ധ്യായം അവതരിപ്പിക്കപ്പെട്ടാൽ അവരിൽ ചിലർ പറയും: നിങ്ങളിൽ ആർക്കാണ്‌ ഇത്‌ വിശ്വാസം വർദ്ധിപ്പിച്ചു തന്നത്‌? എന്നാൽ സത്യവിശ്വാസികൾക്കാകട്ടെ, അതവരുടെ വിശ്വാസം വർദ്ധിപ്പിക്കുക തന്നെയാണ്‌ ചെയ്തത്‌. അവർ ( അതിൽ ) സന്തോഷം കൊള്ളുകയും ചെയ്യുന്നു.

125 എന്നാൽ മനസ്സുകളിൽ രോഗമുള്ളവർക്കാകട്ടെ അവർക്ക്‌ അവരുടെ ദുഷ്ടതയിലേക്ക്‌ കൂടുതൽ ദുഷ്ടത കൂട്ടിചേർക്കുകയാണ്‌ അത്‌ ചെയ്തത്‌. അവർ സത്യനിഷേധികളായിരിക്കെത്തന്നെ മരിക്കുകയും ചെയ്തു.

126 അവർ ഓരോ കൊല്ലവും ഒന്നോ, രണ്ടോ തവണ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന്‌ അവർ കാണുന്നില്ലേ? എന്നിട്ടും അവർ ഖേദിച്ചുമടങ്ങുന്നില്ല. ചിന്തിച്ചു മനസ്സിലാക്കുന്നുമില്ല.

127 ഏതെങ്കിലും ഒരു അദ്ധ്യായം അവതരിപ്പിക്കപ്പെട്ടാൽ അവരിൽ ചിലർ മറ്റു ചിലരെ, നിങ്ങളെ ആരെങ്കിലും കാണുന്നുണ്ടോ എന്ന ചോദ്യഭാവത്തിൽ നോക്കും. എന്നിട്ട്‌ അവർ തിരിഞ്ഞുകളയുകയും ചെയ്യും അവർ ( കാര്യം ) ഗ്രഹിക്കാത്ത ഒരു ജനവിഭാഗമായതിനാൽ അല്ലാഹു അവരുടെ മനസ്സുകളെ തിരിച്ചുകളഞ്ഞിരിക്കുകയാണ്‌.

128 തീർച്ചയായും നിങ്ങൾക്കിതാ നിങ്ങളിൽ നിന്നുതന്നെയുള്ള ഒരു ദൂതൻ വന്നിരിക്കുന്നു. നിങ്ങൾ കഷ്ടപ്പെടുന്നത്‌ സഹിക്കാൻ കഴിയാത്തവനും, നിങ്ങളുടെ കാര്യത്തിൽ അതീവതാൽപര്യമുള്ളവനും, സത്യവിശ്വാസികളോട്‌ അത്യന്തം ദയാലുവും കാരുണ്യവാനുമാണ്‌ അദ്ദേഹം.

129 എന്നാൽ അവർ തിരിഞ്ഞുകളയുന്ന പക്ഷം ( നബിയേ, ) നീ പറയുക: എനിക്ക്‌ അല്ലാഹു മതി. അവനല്ലാതെ ഒരു ദൈവവുമില്ല. അവൻറെ മേലാണ്‌ ഞാൻ ഭരമേൽപിച്ചിരിക്കുന്നത്‌. അവനാണ്‌ മഹത്തായ സിംഹാസനത്തിൻറെ നാഥൻ.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

"https://ml.wikisource.org/w/index.php?title=പരിശുദ്ധ_ഖുർആൻ/തൗബ&oldid=52309" എന്ന താളിൽനിന്ന് ശേഖരിച്ചത്