"ഹേമന്തചന്ദ്രിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> പ്രേമാര്‍ദ്രമാം യുവമനസ്സു മന...' ഉപയോഗിച്ച് താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
13:58, 19 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
പ്രേമാര്‍ദ്രമാം യുവമനസ്സു മനസ്സിലാളു-
മാമോദനിര്‍ഝരികയിങ്കലലിഞ്ഞു മുങ്ങി,
കാമാനുകൂലപരിലാളിതയായ് ലസിക്ക
ഹേമന്തസുന്ദരസുശീതളചന്ദ്രികേ, നീ!
25-4-1935åååååååå ചങ്ങമ്പുഴ
വിമലതരവിജയമയ-
ഭാവിയാത്താദരം
വിരവില്‍ വിരചിക്കു, മെന്‍-
കല്യാണമണ്ഡപം,
പരിചരണലോലയാ-
മേതൊരാരോമലിന്‍-
പദകമലസംഗമാല്‍
സമ്പൂതമാകുമോ,
അപരിചിതയവളലസ-
മമരുമാരാമത്തി-
ലലരുതിരുമതിരുചിര-
കുഞ്ജാന്തരങ്ങളില്‍,
അവളിലൊരു നവപുളക-
മങ്കുരിപ്പിക്കുമാ-
റരികിലലതല്ലാവു
മത്പ്രേമഗീതികള്‍!
ഇടപ്പള്ളി
29-5-1935åå ഗന്ഥകര്‍ത്താ
ഗീതം ഒന്ന്
പ്രേമാനുഭൂതിക്കു മാറ്റുകൂട്ടും
ഹേമന്ദചന്ദ്രിക വന്നുപോയി.
മൂടല്‍മഞ്ഞാലാ വെളുത്ത നേര്‍ത്ത
മൂടുപടമിട്ടോരന്തരീക്ഷം.
അമ്പിളിപ്പൂങ്കതിര്‍ച്ചാര്‍ത്തില്‍ മുങ്ങി-
പ്പൈമ്പാലലയാഴിയായി മാറി.
വെമ്പിത്തുളുമ്പും കുളുര്‍മരുത്തിന്‍
ചെമ്പകഗന്ധം വഴിഞ്ഞൊഴുകി.
മാകന്ദത്തോപ്പിലാരാക്കുയിലിന്‍
ശോകമധുരമാം പ്രേമഗാനം
തൂകിയ പീയൂഷധാരയിലീ
ലോകം മുഴുവനലിഞ്ഞുറങ്ങി.
രാഗാര്‍ദ്രസല്ലാപരംഗമാമീ-
യേകാന്തനികുഞ്ജകത്തില്‍,
നിന്മടിത്തട്ടില്‍, ഞാനിപ്രകാരം
നിര്‍വൃതിക്കൊണ്ടു കിടന്നിടുമ്പോള്‍
ഏതല്ലലെന്നെത്തടഞ്ഞുനിര്‍ത്താന്‍?
ഏതഗ്നിയെന്‍ മനം ചാമ്പലാക്കാന്‍?
എന്മെയ് തലോടി നിന്‍ പാണിയില്‍നി-
ന്നെങ്ങുമുതിരും വളകിലുക്കം,
ഏതോ നിരഘസംഗീതസാര-
സ്രോതസ്വിനിയിങ്ങൊഴുക്കിടുമ്പോള്‍
ഹാ, കഷ്ടം, തൊട്ടാലെരിഞ്ഞുപൊള്ളും
ലോകപ്രശംസയിന്നാര്‍ക്കു വേണം?
എന്‍കവിള്‍ത്തട്ടില്‍നിന്നിത്രവേഗം
ചുണ്ടെടുക്കായ്ക നീ, യോമലാളേ!
വയെ്യനിക്കൊന്നും! ...നീയൊന്നുകൂടി-
യയേ്യാ, മുറുകെപ്പുണരുകെന്നെ.
വേവുന്നു മന്മനം! ...മുന്തിരിയാല്‍
വേഗം നിറയ്ക്കൂ, നിറയ്ക്കു പാത്രം!
ഹേമന്തചന്ദ്രിക മാഞ്ഞിടും മുന്‍-
പോമലേ ...ജീവിതം സ്വപ്നമല്ലേ?
-30-12-1932
ഗീതം രണ്ട്
"പനിനീര്‍പ്പൂവൊന്നിന്നു
നീയെനിക്കേകാമെങ്കില്‍
പകരം നിനക്കു ഞാന്‍
തന്നിടാമൊരുകൂട്ടം!"
പൂപറിക്കുവാനായി-
ട്ടന്നു ഞാനുഷസ്സില-
പ്പൂവനാന്തത്തില്‍ച്ചെന്നു
തനിയേ നിന്നീടുമ്പോള്‍,
കാമകോമളനാമ-
ത്തരുണന്‍, പിന്നില്‍ക്കൂടി
മാമകോപാന്തത്തിങ്ക-
ലെമ്മട്ടോ കടന്നെത്തി.
ഒരു സംഭ്രമം പെട്ടെ-
ന്നല്‍പാല്‍പം വൈവര്‍ണ്ണ്യമെ-
ന്നിരുപൂങ്കവിളിലും
വീശിയിട്ടെങ്ങോ പോയി.
കണ്ടു ഞാന്‍ പൊടിയുന്ന-
തപ്പൊഴുതദ്ദേഹത്തിന്‍
ചുണ്ടിലൊരാനന്ദത്തിന്‍
സുന്ദരമന്ദസ്മിതം.
അന്തിമസന്ധ്യാനനം
മ്ളാനമായ് മാറുന്തോറും
ചന്ദ്രലേഖയിലോലും
ചന്ദ്രികാലേശംപോലെ!
ഒരുവാക്കോതാന്‍പോലും
നാവുപൊങ്ങാ, തെന്‍ ഗാത്രം
ചെറുകാറ്റിലെ മുല്ല-
വല്ലിപോല്‍ വിറകൊള്‍കെ,
കേവലം നേരമ്പോക്കായ്
കൃത്രിമസ്വരത്തി, ല-
പ്പൂവമ്പന്‍ പറകയാ-
ണെന്നോടീവിധം തോഴി:
"പനിനീര്‍പ്പുവൊന്നിന്നു
നീയെനിക്കേകാമെങ്കില്‍
പകരം നിനക്കു ഞാന്‍
തന്നിടാമൊരുകൂട്ടം!"
വല്ലോരും വന്നെത്തിയാ-
ലാ രംഗം കണ്ടാല്‍പ്പോരേ?
വയ്യാവേലയ്ക്കൊന്നിനി
വേറെ വല്ലതും വേണോ?
പണ്ടത്തെക്കുട്ടിക്കളി-
യിനിയും കൈവിട്ടിട്ടി-
ല്ലുണ്ടതിന്‍ പൊടിക്കൈകള്‍
ചിലതിപ്പൊഴും കൈയില്‍!
പൂ കൊടുക്കാതദ്ദേഹം
പോകില്ല, 'പകര' ത്തി-
നുണ്ടപ്പോ 'ളൊരുകൂട്ടം',
എന്തുചെയ്തീടും, തോഴി?-
വിഷമിച്ചു ഞാന്‍, നാനാ-
ചിന്തകള്‍ പൊങ്ങിപ്പൊങ്ങി-
ത്തുടിച്ചു മമ ചിത്തം.
എന്നി, ലന്നത്തെ-കുട്ടി-
ക്കാലത്തെ-യധികാരം
തന്നെ, യെങ്കളിത്തോഴ-
നുണ്ടെന്നാണിന്നും ഭാവം.
പ്രണയം മൂളും പക്ഷേ,
സമ്മത, മെന്നാലും, നിര്‍-
ഘൃണമായ് മറ്റൊന്നില്ലേ?-
ലോകനീതിയാം വ്യാഘ്രം!
ആയതിന്‍ ദുരാചാര-
ദംഷ്ട്രകള്‍, താരുണ്യത്തിന്‍
ന്യായഗദ്ഗദം കേട്ടാല്‍
വിടുമോ, നൈര്‍മ്മല്യത്തെ?
ഏതു സത്യവും മൂടാ-
നതിനുണ്ടല്ലോ കൈയില്‍
പീതമാമൊരു വസ്ത്രം;
ജീര്‍ണ്ണിച്ചോരപമാനം.
ഞാനതു ചാര്‍ത്താമെന്റെ
ജീവനാഥനുവേണ്ടി
മാനസം മദീയം, ഹാ,
രാഗനിര്‍മ്മലമല്ലോ!
ഉടനേ മുന്നില്‍പ്പൂത്തു-
നിന്നൊരാപ്പനിനീര്‍പ്പൂ-
ച്ചെടി ചായ്ച്ചൊരു പൂവു
പൊട്ടിച്ചു സമ്മാനിച്ചേന്‍!
"പകരം തരാനിതാണെ"-
ന്നുചൊ, ന്നല്‍പം നീങ്ങി
സ്വകരത്താലെന്‍ ശിര-
സ്സുയര്‍ത്തി, പ്രേമോന്മത്തന്‍-
തോഴി, നീ തലതാഴ്ത്തു-
ന്നെന്തിനാ, ണെനിക്കൊരു
കോഴയും തോന്നീലപ്പോ-
ളെന്നല്ല, ജാതാമോദം,
തദ്ഗളനാളത്തിലെന്‍-
കരവല്ലികള്‍ കോര്‍ത്തു
ഗദ്ഗദസ്വരത്തില്‍, ഞാന്‍
ചൊല്ലിനേനിതുമാത്രം:
"പൂവതു ... ഞാന്‍ തന്നതു ...
വാടിപ്പോം!- എന്നാ ...ലെന്റെ
ജീവനില്‍ ... ഭവാന്‍ ചേര്‍ത്ത
പുളകം ... മായില്ലല്ലോ!"
-7-10-1933
ഗീതം മൂന്ന്
കുളിര്‍വനികയില്‍ നീയും സഖികളും
കുറുമൊഴികള്‍ നനച്ചുല്ലസിക്കവേ;-
അരികിലായി നിന്നോമനപ്പേടമാന്‍
കറുകനാമ്പും ചവച്ചുനിന്നീടവേ
ഉദയകാന്തിയൊഴുകിയപ്പൂവനം
ഹൃദയമോഹനം ലാലസിച്ചീടവേ;-
അവിടെ, നിന്മണിമേടയി, ലെത്തി ഞാന്‍
തവ സഹോദരസന്ദര്‍ശനോത്സുകന്‍!
ഝടിതി മണ്‍കുടം താഴെയിട്ടോടിയ-
ച്ചെടികളില്‍ച്ചെന്നൊളിച്ചു നീയെങ്കിലും
കനകപഞ്ജരാന്തസ്ഥയാം ശാരിക
കളരവങ്ങളാല്‍ച്ചെയ്തു മാം സ്വാഗതം!
സരസസത്കാരലോലനാം നിന്‍പ്രിയ-
സഹജ, നെന്‍മുഖം ദര്‍ശിച്ചമാത്രയില്‍,
വിരവിലോടിയണഞ്ഞെന്‍കരം ഗഹിച്ചൊരു
മണിമച്ചിലെന്നെ നയിക്കയായ്,
വിവിധസംഭാഷണാഹ്ലാദപൂര്‍വ്വക-
മവിടെ ഞങ്ങളിരിക്കുന്നവേളയില്‍,
മണിനിനദമെന്നോണം, വെളിയില്‍, നിന്‍-
മധുരഹാസം ലയിച്ചു പലപ്പൊഴും!
ജനലിലൂടെ ഞാന്‍ നോക്കുമ്പൊഴൊക്കെയും
കനകവിദ്യുല്ലതപോലൊളിച്ചു നീ!
മലര്‍വനികയില്‍ നില്‍ക്കുന്ന നിന്നെ, യെന്‍-
മനസിലന്നേ കുരുക്കിക്കഴിഞ്ഞു ഞാന്‍.
പ്രതിഭപോലെഴും നിന്നംഗസൌഭഗം
പ്രതിഫലിച്ചിതെന്‍ സ്വപ്നരംഗങ്ങളില്‍.
അനുദിന, മന്നുതൊട്ടു, നിന്‍മേടയി-
ലണയുവാനെനിക്കുണ്ടായി മോഹവും.
അവസരം നല്‍കി, നീയെനിക്കോമലേ,
തവ സഹജന്റെ ജീവനായ്ത്തീരുവാന്‍.
സുദൃഢമാക്കി ഞാന്‍, യാഡൃച്ഛികാദിത-
ഹൃദയബന്ധമതാത്മതന്തുക്കളാല്‍!
ഒരുവശത്തെന്തൊരത്ഭുതസൌഹൃദം!
മറുവശത്തോ!-മധുരപ്രണയവും ...
-19-2-1933
ഗീതം നാല്
അനുദിനം വിദ്യാലയത്തിലേക്ക-
ക്കനകാംഗി പോകുന്നതീ വഴിയാം.
പുലര്‍കാലത്തൂമഞ്ഞു തേഞ്ഞുമാഞ്ഞ-
ങ്ങിളവെയിലെങ്ങും പരന്നിടുമ്പോള്‍;
വഴിവക്കിലോരോരോ തൈമരങ്ങള്‍
കുളിര്‍കാറ്റിലാഞ്ഞാഞ്ഞിളകിടുമ്പോള്‍;
പരിചേലും കാനനമുല്ലകള്‍തന്‍
പരിമളം മാഞ്ഞുതുടങ്ങീടുമ്പോള്‍;
ഒരുകൈയില്‍ നാലഞ്ചു പുസ്തകവും
മറുകൈയില്‍ കൊച്ചുകുടയുമായി,
ഇതിലേ കടന്നു നടന്നുപോമ-
പ്പുതുതായ്പ്പൂമൊട്ടിട്ട മുല്ലവല്ലി!
അവിടെ, യെന്‍ വീട്ടിന്‍പടിക്ക, ലൊറ്റ-
യ്ക്കവളെയും നോക്കി ഞാന്‍ കാത്തുനില്‍ക്കും.
അവിടെ ഞാന്‍ നില്‍പതു കണ്ടുപോയാ-
ലവളുട, നെന്തോ, തല കുനിക്കും.
ക്ഷണമൊരു നേരിയ മന്ദഹാസ-
മണയുമച്ചെന്തളിര്‍ച്ചുണ്ടുകളില്‍.
വികസിക്കും രണ്ടു നുണക്കുഴിയാ
വിമലാംഗിതന്‍ പൂങ്കവിളിണയില്‍!
അരികിലണഞ്ഞാല്‍, തല ചെരിച്ചൊ-
ന്നവളെന്നെ മന്ദമൊളിഞ്ഞുനോക്കും.
അകലെ, യാ നേര്‍വഴിപ്പാത രണ്ടായ്-
ത്തിരിയും മരച്ചോട്ടിലെത്തുവോളം,
ഒരുവശത്തല്‍പമുയര്‍ന്നുനില്‍ക്കും
പുരവേലിയെന്നെ മറയ്ക്കുവോളം,
ഭരിതാനുമോദമിടയ്ക്കിടയ്ക്കാ-
ത്തരളാക്ഷി, യെന്നെത്തിരിഞ്ഞുനോക്കും!
നടരെല്ലാം വേര്‍പെട്ട രംഗകമ്പോ-
ലിടവഴി ശൂന്യമായ് മാറ്റി, യേവം,
വിരവിലെന്‍ ദൃഷ്ടിപഥത്തില്‍നിന്നാ-
സ്സുരഭിലസ്വപ്നം മറഞ്ഞുതീര്‍ന്നാല്‍,
കൃതകൃത്യനായപോല്‍, പിന്നെ, ഞാനെന്‍-
സദനത്തിലേക്കു മടങ്ങിപ്പോരും! ...
അഭിനയിക്കാതില്ലൊരുദിനമി-
ച്ചപലമാമേകാങ്കനാടകം ഞാന്‍!
അവനതമൌലിയായ്, മുന്നിലൂട-
ബ്ഭുവനൈകഭാഗ്യം കടന്നുപോകേ;
ഹൃദയത്തിന്‍സ്വസ്ഥത വിശ്രമിപ്പോ-
രതിഗൂഢമാകുമഗാധതകള്‍,
തരിതരിപ്പിക്കുമാറെങ്ങുനിന്നോ
വരുമൊരു മായികരോമഹര്‍ഷം!-
അറിയാതെന്നാത്മാവിലപ്പൊ, ളേതോ
നിരഘമാം നിര്‍വ്വൃതി സഞ്ചരിക്കും! ...
അതുമാത്രമാശിച്ചാണാ വഴിയി-
ലവളെയും കാത്തു ഞാന്‍ നില്‍പതെന്നും.
-29-2-1932
ഗീതം അഞ്ച്
അത്തരംഗിണിതന്‍ തടത്തി, ല-
പ്പുത്തിലഞ്ഞിത്തണലിലായ്
വിശ്രമിക്കുകയായിരുന്നു ഞാ-
നുച്ചനേരമന്നേകനായ്.
അപ്പൊരിവെയ്ലില്‍ക്കത്തിയാളിയാ
മല്‍പ്പരിസരമണ്ഡലം.
വൃക്ഷശാഖയില്‍ വിശ്രമിക്കയായ്-
പ്പക്ഷിവൃന്ദം നിരാതപം.
കാട്ടുപുല്ലുകള്‍ക്കുള്ളിലായൊളി-
ഞ്ഞാട്ടിടയനുറക്കമായ്!-
മന്ദ, മപ്പോളെന്‍ മുന്നിലായൊരു
മണ്‍കുടവുമായെത്തി നീ.
അത്ഭുതാവഹമാമൊരാനന്ദ-
സ്വപ്നമായ് നിന്നെക്കണ്ടു ഞാന്‍!
തമ്മിലല്‍പമിടഞ്ഞു നമ്മുടെ
കണ്‍മുനകളെന്തിനോ!
ആനതാസ്യയായ് വെള്ളവും മുക്കി
നീയുടനേ തിരിച്ചുപോയ്.
ദൂരെ നീ പോയ്മറഞ്ഞിടുംവരേ-
യ്ക്കോമനേ, നിന്നെ നോക്കി ഞാന്‍!
മന്ദമന്ദമനുപദം തവ
മഞ്ജുമഞ്ജീരശിഞ്ഞിതം
സദ്രസമകലത്തുനിന്നടു-
ത്തെത്തിടുന്നതായ്ത്തോന്നി മേ;
വിസ്മൃതിവിട്ടുയര്‍ന്നിടും ചില
സുസ്മരണകള്മാതിരി.
അമ്മനോഹരചിന്തയി, ലൊന്നു
കണ്ണടയ്ക്കുവാന്‍ നോക്കി ഞാന്‍! ...
ചൂടുതാണു, വെയിലുപോയ്, മൃദു-
പാടലാഭമായ് വാനിടം.
മര്‍മ്മരംവീശി മന്ദവായുവില്‍
മഞ്ജരിതലതാളികള്‍.
എന്മയക്കം കഴിഞ്ഞു;-തെല്ലിട
കണ്മിഴിച്ചു കിടന്നു ഞാന്‍.
ചുറ്റുപാടും പരന്നു നേരിയ
പുഷ്പസൌരഭവീചികള്‍.
ഉജ്ജ്വലിക്കയായ് കൊച്ചുമേഘങ്ങള്‍
പശ്ചിമാംബരവീഥിയില്‍.
സാവധാനമെണീറ്റനന്തര-
മാവഴി ഞാന്‍ മടങ്ങിനേന്‍.
അപ്പൊഴുതെന്നില്‍, ത്തപ്തചിന്തയൊ-
ന്നുത്ഭവിപ്പതായ്ത്തോന്നി മേ.
ഹേതുവില്ലാതെന്‍ മാനസം വൃഥാ
വേദനിച്ചു മധുരമായ്.
ഇപ്രപഞ്ചമറിഞ്ഞിടാതെന്നി-
ലുത്ഭവിച്ചൊറ്റമാത്രയില്‍,
നാദമില്ലാതടര്‍ന്നുപോയ്ച്ചില
രോദനത്തിന്‍കുമിളകള്‍!
മന്ദമന്ദം തിരക്കിയെന്തിനോ
മന്മനമിദമാരെയോ:
"എങ്ങുപോയി നീ? ...എങ്ങുപോയി നീ-
യെന്മനോഹരസ്വപ്നമേ?"
-9-12-1933
ഗീതം ആറ്
മല്ലിക, യവള്‍ മഹാ-
കള്ളിയാ, ണബദ്ധത്തി-
ലെല്ലാം ഞാനവളോടു
പറഞ്ഞുമ്പോയി!
ഇങ്ങിതാ വരികയാ-
ണാളിമാര്‍ ഞാനിനിയൊ-
ന്നെങ്ങനെയവരുടെ
മുഖത്തു നോക്കും?
എള്ളോളം നാണമില്ലാ-
തിന്നവള്‍, വെറും പച്ച-
ക്കളങ്ങളവരോടു
പറഞ്ഞിരിക്കാം.
ഉല്ലാസഭരിതരാ-
യെല്ലാരുമതു കേട്ടു
സല്ലീലം കരം കൊട്ടി-
ച്ചിരിച്ചിരിക്കാം.
ഇന്നവര്‍ മാറിമാറി
വന്നിനി ക്കളിയാക്കി-
ക്കൊന്നിടും കനിവില്ലാ-
തെന്നെ നൂനം! ...
"എന്നിട്ടിതൊന്നുന്തന്നെ
ഞങ്ങളോടുരിയാടാ-
തിന്നോളം കഴിച്ച നീ
കേമിതന്നെ.
കേവലമൊരു ശുദ്ധ-
പാവമെന്നല്ലോ ഞങ്ങ-
ളേവരും നിന്നെ, ക്കഷ്ടം,
ധരിച്ചിരുന്നു!
നീയും നിന്‍ പ്രണയവും
പ്രേമലേഖനങ്ങളും
പൂവല്ലിക്കുടിലില്‍ നിന്‍
കാത്തിരിപ്പും;
നിത്യവും ദിനാന്തത്തില്‍
പൂ പറിക്കുവാനെന്ന
സത്യവാചകമൊന്നു
മൊഴിഞ്ഞശേഷം
ഞങ്ങളെ വിട്ടുപിരി-
ഞ്ഞൊറ്റയായ് പ്പൂവനത്തി-
ലങ്ങിങ്ങായെഴുന്ന നിന്‍-
വിഹരണവും!-
എങ്കിലു, മന്നുതന്നെ-
യീ നിഗൂഢോത്സവങ്ങള്‍
ശങ്കികാതിരുന്നില്ല
ഞങ്ങളാരും
അത്ഭുത, മിതുവരെ
ഞങ്ങളെയിവയിലൊ-
രല്‍പവുമറിയിക്കാ-
തിരുന്നല്ലോ, നീ!
ഒട്ടുനാള്‍ ഞങ്ങള്‍തേടി-
ക്കണ്ടിടാഞ്ഞതിന്‍ തുമ്പു
കിട്ടിപ്പോയ്!-ഇനി, നിന്നെ
വിടില്ല ഞങ്ങള്‍! ..."
ഈവിധത്തിലിന്നവ-
രേവരും ഹൃദയത്തില്‍
ഭാവനാസരണികള്‍
തെളിച്ചിരിക്കും!-
സദ്രസമതിലെല്ലാം
സസ്മിതം പല പല
ചിത്രങ്ങളനുക്രമം
രചിച്ചിരിക്കും!-
ഇങ്ങിതാ വരികയാ-
ണാളിമാര്‍, ഞാനിനിയൊ-
ന്നെങ്ങനെയവരുടെ
മുഖത്തു നോക്കും?
മല്ലിക, യവള്‍ മഹാ-
കള്ളിയാ, ണബദ്ധത്തി-
ലെല്ലാം ഞാനവളോടു
ചൊല്ലിയല്ലോ!
-29-1-1933
ഗീതം ഏഴ്
നീ മുഖം താഴ്ത്തിയിരിപ്പതെന്ത-
ത്താമരപ്പൊയ്കക്കടവുകല്ലില്‍?
ആളുമുല്‍ക്കണ്ഠയാല്‍ നിന്നരികി-
ലോളങ്ങളോരോന്നായോടിയെത്തി,
കേളിനീരാട്ടിനിറങ്ങുവാന്‍, നിന്‍-
കാലുപിടിച്ചു വിളിക്കയല്ലീ?
സുന്ദരി, മന്ദിതചേഷ്ടയായ് നീ-
യെന്നിട്ടുമെന്തേ മടിച്ചിരിപ്പൂ!
സൂരനുയര്‍ന്നു, വെയിലുമൂത്തു,
വാരിളങ്കാറ്റില്‍ത്തണുപ്പു മാഞ്ഞു.
ദൂരത്താക്കുന്നിന്മുടിയില്‍നിന്നു-
മോരോന്നായ് മേഘമുയര്‍ന്നകന്നു.
ആമന്ദം ജോലിത്തിരക്കുകളില്‍
ഗാമം മുഴുവനും വ്യാപരിച്ചു.
നീ മുഖം താഴ്ത്തിയിരിപ്പതെന്ത-
ത്താമരപ്പൊകക്കടവുകല്ലില്‍?
ആരോമലേ, നിന്‍ മനോവിഹംഗം
പാറിപ്പറക്കുന്നതേതു രംഗം?
ഹാ, തവ സങ്കല്‍പം വിശ്രമിപ്പ-
തേതു ഗന്ധര്‍വ്വലതാനികുഞ്ജം?
പിന്തിരിഞ്ഞേവം നീ കാത്തിരിക്കു-
മുല്‍പലസായകനേതു ധന്യന്‍?
തെല്ലകലത്താ വനത്തില്‍നിന്നും
മെല്ലെപ്പുറപ്പെടും വേണുഗാനം,
സഞ്ചലശോണിമ നിന്‍ കവിളില്‍
സഞ്ജനിപ്പിക്കുവാനെന്തു ബന്ധം!
ആ മോഹനാംഗനാമാട്ടിടയ-
നാരോമലേ, നിനക്കാരൊരുവന്‍?
നാലുപാടും നീ പകച്ചുനോക്കി
നാണം കുണുങ്ങുന്നതെന്തിനേവം?
നീയറിയുന്നീലേ, വൈകി നേരം
നീരാട്ടിനിന്നിയുമെന്തമാന്തം?
-3-3-1933
ഗീതം എട്ട്
കഴിഞ്ഞകാലത്തിന്‍ മൃദുലസൌരഭം
വഴിഞ്ഞൊഴുകു, മെന്‍ ചപലചിന്തകള്‍,
ഇനിയുമോമലേ, വരികയാണു നിന്‍
പ്രണയഭിക്ഷയ്ക്കുമിരന്നനാരതം,
അവയ്ക്കു വിശ്രമമരുളുകിന്നു, നി-
ന്നനുമതിയുടെ മടിയിലൊന്നു നീ!
അയി മനോരമേ, യറിയ, നിന്നില്‍നി-
ന്നരുതെനിക്കൊന്നുമൊളിച്ചുവെയ്ക്കുവാന്‍.
ഇതിനുമുന്‍പു ഞാന്‍ പലേതവണയും
ശിഥിലമായൊരെന്‍ ഹൃദയമീവിധം,
പരമനഗ്നമായ് വലിച്ചെറിഞ്ഞു, നിന്‍
പരിഭവത്തിന്റെ പദതലങ്ങളില്‍!-
ഇനിയു, മെന്നിട്ടു, മൊരുക്കമില്ല നീ-
യനുശയത്തിലൊന്നിഴഞ്ഞുചെല്ലുവാന്‍.
അമിതകോപത്താ, ലറിഞ്ഞിടാതെ, നി-
ന്നധരപല്ലവം വിറച്ചിടുമ്പൊഴും,
പനീരലരെതിര്‍ക്കവി, ളരുണിമ
പതിന്മടങ്ങായി, ത്തുടുത്തിടുമ്പൊഴും,
അനുനയം വന്നു തുളുമ്പുമെന്മിഴി-
യനുഭവിക്കയാണൊരു നവോത്സവം!
കുറവതില്ല നിന്‍ വശീകരത്വ, മി-
ക്കുപിതഭാവം നീ വരിക്കിലും സ്വയം?
അലമലസമായരിമപ്പൊന്നല-
'രരുതരുതെ' ന്നു വിലക്കുമെങ്കിലും,
ഉടനതുകേട്ടു വൃഥാ നിരാശനായ്
മടങ്ങിപ്പോകാറില്ലൊരു മധുപവും!
കഴിഞ്ഞതൊക്കെയും കഴിഞ്ഞു-മേലിലി-
ക്കലഹരംഗത്തില്‍ കടന്നിടേണ്ട നാം!
പരമഗൂഢമാം സ്വകാര്യമൊന്നു ഞാന്‍
പറഞ്ഞിടാം!-വരികരികിലോമലേ! ...
-2-9-1932
ഗീതം ഒന്‍പത്
മമ ജീവനായകന്‍ വന്നുപോയി,
മണി വീണ വേഗം മുറുക്കു തോഴി!
സുലളിതസൌവര്‍ണ്ണതാലമൊന്നില്‍
സുരഭിലതാംബൂലം സജ്ജമാക്കൂ!
വിധുരത വിട്ടാച്ചഷകമൊന്നില്‍
മധുരപാനീയം പകര്‍ന്നെടുക്കൂ!
ഇടയില്ലെനിക്കിനിയൊന്നിനും-ഞാ-
നിടറും കാല്‍വെപ്പാലങ്ങോടിയെത്തി,
പ്രണയസ്മിതങ്ങളാല്‍ സ്വാഗതം ചെ-
യ്തണിമച്ചില്‍ പൂജിച്ചിരുത്തിടട്ടെ!
സഖി, നീയദ്ദേഹത്തെസ്സത്കരിക്കാന്‍
സകലതും വേഗത്തില്‍ സജ്ജമാക്കൂ! ...
അകലെ, യദ്ദേവന്‍ കയറിയെത്തും
ശകടചക്രോത്ഥകധൂളിയല്ലേ,
ഉടനുടനവ്യക്തചിന്തകള്‍പോ-
ലുയരുന്നതന്തരീക്ഷത്തിലെല്ലാം?
പ്രതിമാത്രം ദൂരത്തു കേള്‍പ്പതെ, ന്താ-
ക്കുതിരക്കുളമ്പടിയൊച്ചയല്ലേ?
മതിയിനിശ്ശങ്കവേ, ണ്ടെത്തുവതാ
മദനമനോഹരന്‍തന്നെ, തോഴി!
ഇതു കഷ്ട, മെന്തെനിക്കാവതില്ലെന്‍-
ഹൃദയത്തുടിപ്പൊന്നടക്കിനിര്‍ത്താന്‍!
ഇടറുന്നെന്‍കാലുകള്‍-നെറ്റി, നോക്കൂ
കുടുകുടെ, ക്കഷ്ടം, വിയര്‍ത്തുപോയി!
തെരുതെരെപ്പായുന്നു മിന്നലോരോ
സിരയിലും!-ഞാനിനിയെന്തുചെയ്യും?
ഒരുവാക്കു, വേണ്ട പോ, ട്ടക്ഷരമൊ-
ന്നരുളുവാന്‍പോലുമശക്തയായ് ഞാന്‍!
ഇതുവിധം സംഭ്രമിച്ചിങ്ങു നിന്നാല്‍
മതിയിലെന്നോടെന്തു തോന്നുമാവോ!
പരിഭവമെന്‍ നാഥനില്ല-തോഴി,
പറയുകെന്നോ, ടെന്തുചെയ്യണം ഞാന്‍? ...
-25-8-1933
ഗീതം പത്ത്
അല്‍പഭാഗ്യ ഞാ, നത്ഭുതാംഗ, നിന്‍-
സ്വപ്നസൌധത്തിലെങ്കിലും,
മല്‍പ്രണയലഹരിയാലൊരു
പുഷ്പതലം രചിക്കുകില്‍!
കണ്ണുനീരിലലിഞ്ഞുചേരുമീ
മന്മനോരാഗസൌരഭം,
നീയിനിയുമറിഞ്ഞിടാത്തതില്‍
നീരസം ലേശമില്ല മേ!
ചാരുഹേമന്തം തീരും ചന്ദ്രികാ-
ധാരയൊക്കെയും മാഞ്ഞുപോം;
മണ്ണടിഞ്ഞു മറയു, മിക്കുളിര്‍-
മഞ്ജുമുല്ലമലരുകള്‍-
ഉള്‍പ്പുളകദമായിടുന്നൊരീ-
യുത്സവകാലമീവിധം,
ഹന്ത, നാം തപ്തചിന്തയാല്‍, പാഴില്‍
സന്ത്യജിക്കുന്നതെന്തിനായ്?
വെണ്മലരണിപ്പട്ടുമെത്തയി-
ലെന്മടിയി, ലനാമയം,
വീണവായന കേട്ടു കേട്ടു നീ
വീണുറങ്ങുന്നവേളയില്‍,
തെല്ലകലെയാ വല്ലകി വെച്ചു
മെല്ലെയെന്‍ കരവല്ലിയാല്‍,
അച്ചെറുമൃദുകുന്തളച്ചുരു-
ളാത്തമോദം തടവിയും,
ഉമ്മവെച്ചുവെച്ചാ മനോഹര-
ഗണ്ഡയുഗ്മം തഴുകിയും,
രാഗലോലയെനിക്കൊരു വെറും
രാവുമാത്രം കഴിയുകില്‍!
കോമളോല്‍ഫുല്ലതാരകള്‍ മാഞ്ഞു
കോടക്കാര്‍മൂടി വാനിടം,
ഈ വിജനനികുഞ്ജകത്തിലെന്‍
ദേവ, ഞാനേവമേകയായ്,
ത്വത്സമാഗമം കാത്തുകാത്തിനി-
യെത്രനേരം കഴിയണം?
ആടലാര്‍ന്നീടുമെന്‍ മനസ്സുപോല്‍
വാടുമീ മുല്ലമാലയും
പേറി, ഞാനിതാ പോകയാ, ണശ്രു-
ധാരയില്‍ വീണ്ടും മുങ്ങുവാന്‍!
എന്നൊരുരാവിലെങ്കിലും ഭവാ-
നെന്നരികിലണയുകില്‍,
അന്നൊരാനന്ദസുസ്മിതത്തിലി-
ക്കണ്ണുനീര്‍ ഞാന്‍ പൊതിഞ്ഞിടാം! ...
-1-2-1933
ഗീതം പതിനൊന്ന്
അല്ലണിവേണി കെട്ടിവെച്ചുള്ളിലീ
മുല്ലമാല ഞാന്‍ ചൂടിച്ചിടട്ടെയോ?
ചുംബനങ്ങളാല്‍ പേര്‍ത്തുമിച്ചെന്തളിര്‍-
ച്ചുണ്ടുരണ്ടും ചുവപ്പിച്ചിടട്റ്റെയോ?
കോമളാശ്ലേഷധാരയാല്‍ നിന്നെ, ഞാന്‍
രോമഹര്‍ഷത്തില്‍ നീന്തിച്ചിടെട്ടയോ?
ചൊല്‍കയേ, മല്‍പ്രിയേ, നിന്‍ കുളിരുടല്‍
പുല്‍കി ഞാനൊരു ഗാനമാകട്ടെഓ?
അന്യനാണോ വരാംഗി ഞാ, നേവമെന്‍-
മുന്നില്‍ നിന്നിത്ര നാണം കുണുങ്ങുവാന്‍?
തട്ടിമാറ്റുമാറില്ലൊരു പുഷ്പവും
തൊട്ടു ചുറ്റും പറക്കുന്ന വണ്ടിനെ,
എത്രയോമല്‍ സ്വകാര്യങ്ങളാണതു
വിസ്തരിളതത്താരിന്‍ചെവികളില്‍!
ഇല്ലതിനൊരു ലജ്ജയും, തന്നടു-
ത്തുല്ലസിപ്പതിനിഷ്ടമില്ലായ്കയും,
പട്ടുസാരി ഞാന്‍ നേരെയാക്കാം-ഇതാ
ഞെട്ടി, ദൂരത്തൊഴിഞ്ഞുകഴിഞ്ഞു നീ!
തല്ലിടൊല്ലേവമെന്നെ നീ ദൂരെ നി-
ന്നുല്ലസന്മൃദുചില്ലിക്കൊടികളാല്‍!
ചേലിലാലോല നീലാളകാളികള്‍
കേളിയാടുമിക്കോമളനെറ്റിയില്‍,
ഉദ്രസം സമ്മതിച്ചാലുമിന്നൊരു
കൊച്ചുകുങ്കുമപ്പോട്ടണിയിക്കുവാന്‍!
മഞ്ഞുതുള്ളികള്‍ വീണു വിരിഞ്ഞിടും
മഞ്ജുവാമൊരു ചെമ്പനീര്‍പ്പൂവുപോല്‍,
വേര്‍പ്പു ചിന്നിപ്പൊടിഞ്ഞാത്തലജ്ജയാല്‍
ചോപ്പിരട്ടിച്ചൊരിക്കവിള്‍ത്തട്ടുകള്‍,
പ്രാതിനിധ്യം വഹിക്കയല്ലല്ലി, നിന്‍
മേദുരസ്നേഹചിന്തകള്‍ക്കൊക്കെയും?
ഞാനറിഞ്ഞുകഴിഞ്ഞേനവയിലെ-
ഗ്ഗാനസാന്ദ്രമാം സന്ദേശമോമലേ!
ചന്ദ്രലേഖ കിളര്‍ന്നൊരു നേരിയ
ചന്ദ്രിക വീണുലാവിയെല്ലാടവും,
നാമിരുവര്‍ തനിച്ചായ്-വെളിയില-
ഗാമമെല്ലാമൊതുങ്ങിയുറക്കമായ്
എണ്ണ തീര്‍ന്നു വിളക്കില്‍-പിടയുമ-
സ്സ്വര്‍ണ്ണദീപം ക്ഷണത്തില്‍ പൊലിഞ്ഞുപോം.
പിന്നെ?-യെന്തിനിനിയും നമിപ്പതി-
സ്സുന്ദരാനനം, ലജ്ജാവിവര്‍ണ്ണമായ്? ...
-2-6-1932
ഗീതം പന്ത്രണ്ട്
ഏകയാ, യനുപദശിഞ്ജിത-
വിലോലയായ്,
പോകുന്നതെവിടെ നീ
പൂനിലാവേ?
സാരിത്തുമ്പിനാല്‍, മുഖസാരസം
മറച്ചു നീ
സാവധാനമായേവം
നടന്നുപോകെ,
എന്തെല്ലാം സുഖമയചിന്തകാ-
ളിളകി, യാ
മണ്‍തരികളുംകൂടി-
സ്സുഖിച്ചിരിക്കാം!
ചെന്തളിരിതളൊളിച്ചുണ്ടിലാ-
യിടയ്ക്കിടെ-
ച്ചിന്തുമാ മനോഹര-
മധുരസ്മേരം,
ഒത്തില്ല കുക്കുത്തിക്കിത്രനാള്‍
പഠിച്ചിട്ടു-
മിത്തിരിപോലുമൊന്നു
പകര്‍ത്തിവെയ്ക്കാന്‍
ജാതകൌതുകം നിനക്കാതിത്ഥ്യ-
മരുളിയ-
തേതൊരു വസന്തശ്രീ-
യായിരിക്കാം?
ഗീതികേ, രൂപമില്ലാതിത്രനാള്‍
നീയിരുന്ന-
തേതു വൃന്ദാവനത്തി-
ലായിരുന്നു?
താരുണ്യമടുത്തെത്തിത്താലോലി-
ച്ചിദം, തവ
താരെതിരുടല്വല്ലി
തളിര്‍ത്തുനില്‍ക്കെ,
ചഞ്ചലയുവജനസഞ്ചയ-
വിലോചന-
ചഞ്ചരീകങ്ങളോരോ-
ന്നരികിലെത്തി,
ത്വല്‍പദപരിചര്യാതത്പര-
തയാലെത്ര
കല്‍പിതനിവേദനം
പൊഴിച്ചിരിക്കാം!
മന്നിന്റെ മടിത്തട്ടില്‍ മന്ദ-
മടര്‍ന്നുവീണ
വിണ്ണിലേക്കിരണമേ,
വിസ്മയമേ,
സങ്കല്‍പസുഖസ്വപ്നസഞ്ചയ-
സുരഭില-
സങ്കേതരംഗകമേ,
സൌഭഗമേ,
കേവലസ്വപ്നതുല്യമീവിധ-
മിത്രവേഗം
പോവല്ലേ, പോവല്ലേ നീ
പൂനിലാവേ! ...
സൌന്ദര്യദേവതേ, നിന്‍ മുന്നിലെന്‍-
ഹൃദയത്തില്‍
സൌവര്‍ണ്ണകസുമങ്ങള്‍
നിരത്തിവെയ്ക്കാം.
നിഷ്ക്കളങ്കപ്രണയത്തിന്‍ പട്ടുനൂ-
ലിലാ മല-
രൊക്കെ, ഞാങ്കൊരുത്തൊരു
മാലകെട്ടാം.
ആ മലര്‍മാലിക നിന്‍കണ്ഠത്തി-
ലണിഞ്ഞിട്ടീ
രോമഹര്‍ഷത്തിനെ, ഞാന്‍
യാത്രയാക്കാം!
ജന്മജന്മാന്തരത്തിലെങ്ങാനു-
മൊരുപക്ഷേ,
നമ്മുടെ പരിചയം
മാഞ്ഞുപോയാല്‍-
അന്യൂനപ്രണയികള്‍ നമ്മള-
ന്നിരുവരു-
മന്യോന്യമറിഞ്ഞിടാ-
തന്യരായാല്‍-
നിശ്ശബ്ദനിമേഷങ്ങളോരോന്നു-
മടുത്തെത്തി,
നിശ്ശങ്കം നമ്മെ നോക്കി-
ക്കടന്നുപോയാല്‍-
കഷ്ട, മിക്കര്‍മ്മബന്ധമെന്തിനോ
നമ്മെക്കൂട്ടി-
മുട്ടിച്ചതിജ്ജഗത്തി-
ലിപ്രകാരം?
അയ്യയേ്യാ, സഹിക്കാവൊല്ലന്നത്തെ
വിരഹങ്ങള്‍
വയ്യവ, യ്യതിനു നാം
മുതിര്‍ന്നുകൂടാ!
വിസ്മരിക്കുവാനാകാത്ത
വിധം, ചില
വിദ്യുല്ലതികകളാല്‍
വരിന്നുകെട്ടി,
വിസ്മയസ്മിതങ്ങള്‍, നമ്മുടെ
ഹൃദയങ്ങള്‍
വിസ്തൃതപ്രപഞ്ചത്തില്‍
വിട്ടശേഷം,
തമ്മിലൊരവസാന ചുംബന-
ത്തോടും കൂടി
നമ്മള്‍ക്കിരുവഴിയായ്
പിരിഞ്ഞുപോകാം! ...
സൌരയൂഥത്തില്‍, ശതസംവത്സ-
രങ്ങള്‍കൂടി
സ്സൌവര്‍ണ്ണതേജോഗാള-
യുഗളമേകും,
സന്തതഭ്രമണത്തില്‍, വല്ല ദി-
ക്കിലുംവെച്ചു
ചിന്തിയാതൊരുനോക്കു
കണ്ടിടുംപോല്‍,
വീണ്ടും നാം കണ്ടുമുട്ടാം, വീണ്ടും നാം
വിസ്മയിക്കാം
വീണ്ടും നാം വിരഹത്തില്‍
മറഞ്ഞു മായാമ്മ്!
അങ്ങനെ, യനശ്വരമാകുമൊ-
രനുരാഗ-
മംഗളതീര്‍ത്ഥാടനം
നമുക്കു പോരും!
പാവനപ്രണയത്തിന്‍ പാലൊളി-
ക്കതിര്‍വീശി-
പ്പോവുക, പോവുക നീ
പൂനിലാവേ! ...
-25-2-1934
ഗീതം പതിമ്മൂന്ന്
അസിതമേഘപരീതമാണംബര-
മയി പഥിക, നിനക്കു പോകണമോ?
മദനമോഹന, മംഗളദര്‍ശന,
മഴ നനയേണ്ടതല്ല നിന്‍ വിഗഹം.
സഹജനൊത്താ വരാന്തയില്‍, മെത്തയില്‍,
സസുഖവിശ്രമം കൈക്കൊള്‍കസാദരം.
പുലരിവന്നു പുണര്‍ന്നു ജഗത്തിനെ-
പ്പുളകപാളിയില്‍ മൂടുന്നവേളയില്‍,
ഒരു സുഖലഘുഭക്ഷണാനന്തരം
പിരിയുകിലെനിക്കില്ല വിസമ്മതം.
തരുണതയില്‍ കുലീനതലീനമായ്-
ത്തിരതുളുമ്പുന്ന നിന്‍ മോഹനാനനം
ഇവിടെനിന്നു നീ വേര്‍പിരിഞ്ഞീടിലു-
മിനിയൊരിക്കലും വിസ്മരിക്കില്ല ഞാന്‍.
അതുവിധമതില്‍ ബിംബിപ്പതുണ്ടൊരു
മതിമയക്കുന്ന മാന്ത്രികസൌഭഗം!
ഇരുളിലൊറ്റയ്ക്കലയേണ്ടതല്ല നീ-
യിവിടെനിന്നുപോയോ, മല്‍ക്കിരണമേ!
സുലളിതസ്വപ്നലോലുപമാമൊരു
സുഖസുഷുപ്തിതന്‍ പക്ഷപുടങ്ങളില്‍,
മൃദുലമായിന്നു നീയമര്‍ന്നീടുവാന്‍
ഹൃദയപൂര്‍വ്വകം പ്രാര്‍ത്ഥിച്ചിടുന്നു ഞാന്‍!
തവ ശയനത്തിനങ്കമൊരുക്കിയ-
ന്നവിടെ മേവിടുമക്കൊച്ചുകട്ടിലില്‍,
അനുദിനം ഞാനൊരാനന്ദചിന്തയൊ-
ത്തനുഭവിക്കുമെന്നേകാന്തവിശ്രമം!
അവികലാത്മാര്‍ത്ഥമായെന്മനസ്സില്‍നി-
ന്നവിടെയിറ്റിറ്റുവീണിടും സ്പന്ദനം,
അമിതകൌതുകം ഘോഷിക്കുമാദരാ-
ലയി പഥിക, നിന്നാഗമസ്മാരകം!
-7-11-1933
ഗീതം പതിന്നാല്
അജ്ജഗന്മോഹനനൊറ്റയ്ക്കപ്പൂമണി-
മച്ചി, ലന്നല്ലില്‍ സമുല്ലസിക്കേ,
ജാലകമാര്‍ഗ്ഗമായ് നാലഞ്ചു താരകള്‍
നീലവാനിങ്കല്‍നിന്നെത്തിനോക്കി.
പുഷ്പങ്ങള്‍ചിന്നിയ പട്ടുമെത്തപ്പുറ-
ത്തപ്പുഷ്പബാണനിരുന്നിരുന്നു.
അങ്ങൊരു നേരിയ മല്ലികാസൌരഭം
തെന്നലില്‍ച്ചിന്നിക്കലര്‍ന്നിരുന്നു.
ചന്ദ്രികവീശി, നിഴലും വെളിച്ചവു-
മങ്ങെല്ലാം തിങ്ങിനിറഞ്ഞിരുന്നു.
മല്‍ക്കിളിവാതിലൊരല്‍പം തുറന്നു ഞാ-
നക്കോമളാസ്യമൊളിഞ്ഞുനോക്കി.
താരുണ്യരശ്മികള്‍ തഞ്ചുമാ നേത്രങ്ങള്‍
താഴെ, നിലത്തു, പതിഞ്ഞിരുന്നു.
സുന്ദരമാ മുഖം പ്രേമപ്രസന്നമാം
ചിന്തകള്‍കൊണ്ടു തുടുത്തിരുന്നു.
ഏതോമധുരമാം വേദന, പെട്ടെന്നെന്‍
ചേതസ്സിലഞ്ചാറു മിന്നല്‍ മിന്നി.
കഷ്ടം, ഹാ, ഞങ്ങളെയങ്ങിങ്ങിരുത്തുമി-
ദ്ദൃഷ്ടകവാടകം നീങ്ങിയെങ്കില്‍! ...
ഹാ, രണ്ടു ജീവിതസ്വപ്നങ്ങള്‍തന്‍ നടു-
ക്കാരീ യവനിക തൂക്കിയിട്ടു?
അന്യോന്യം രണ്ടു വാക്കോതാനുമാകാത്തോ-
രന്യായമാരിതു സാധുവാക്കി?
ഏതേതു ചക്രവാളത്തെപ്പിളര്‍ന്നുകൊ-
ണ്ടോടിയണഞ്ഞതാണീ നിയമം?
നിഷ്ഠൂരലോകമേ, നീയെന്നീപ്പാതകം
പശ്ചാത്തപിക്കലാല്‍ മാച്ചുതീര്‍ക്കും? ...
അങ്ങിങ്ങിരുന്നയേ്യാ, തേങ്ങിക്കരയലാല്‍
ഞങ്ങളീ രാത്രി കഴിച്ചുകൂട്ടും!
നേരം വെളുത്തിടും-ഞങ്ങളെ മൂടുമി-
ക്കൂരിരുളെന്നാലുമെങ്ങു നീങ്ങും?
കല്‍പാന്തകാലംവരേക്കീ വിരഹത്തി-
ലുല്‍പതിക്കേണം, ഹാ, ഞങ്ങളെന്നോ! ...
-26-7-1933
ഗീതം പതിനഞ്ച്
മജ്ജീവനാഥ, ഞാന്‍ ലജ്ജയാലെന്മുഖം
പൊത്തി, നിന്‍ ചാരത്തിരിക്കുന്നവേളയില്‍,
എത്തിനോക്കീടുന്നതെന്തിനാണിങ്ങോട്ടു
മുഗ്ദ്ധകളാകുമത്താരാകുമാരികള്‍?
ഏകാന്തസുന്ദരചിന്താശതങ്ങളാല്‍
രാഗപരവശമായ നിന്മാനസം,
സ്പന്ദനപ്പൂക്കളാലര്‍ച്ചിപ്പതാരെയെ-
ന്നെന്നോടിനിയുമൊന്നോതാത്തതെന്തു നീ?
ചന്ദ്രിക വീണു, നിഴലും വെളിച്ചവും
തിങ്ങിത്തിളങ്ങുമീ മുല്ലക്കുടിലില്‍, നാം,
അന്യോന്യസംസിക്തലോചനാഗങ്ങളാ-
ലാത്മസന്ദേശമെടുത്തു കൈമാറവേ,
വെണ്മുകില്‍ത്തുമ്പാല്‍ മുഖം മറച്ചെന്തിനോ
കണ്മണിത്തിങ്കള്‍ ചിരിക്കുന്നു ഗൂഢമായ്!
മന്ത്രിപ്പു മന്ദം മധുമാസമാരുത-
നെന്തോ മധുരസ്വകാര്യം മരങ്ങളില്‍.
ദേവ, നിന്‍ മൌലിയെന്മാറോടുചേര്‍ത്തു ഞാന്‍
മേവു, മൊരക്ഷരം മിണ്ടാതെ നിശ്ചലം.
ശ്രദ്ധിച്ചുകേള്‍ക്കുമെന്‍ കണ്ണുമടച്ചു ഞാന്‍
രുദ്ധങ്ങളായ നിന്‍ ചിത്തത്തുടിപ്പുകള്‍
എന്നെസ്സഹര്‍ഷം തലോടിത്തലോടി നീ
മന്ദം മൊഴിയുന്ന രാഗവചസ്സുകള്‍,
ഞാനാസ്വദിക്കുമെന്നാത്മാവിനാല്‍, സ്വര്‍ഗ്ഗ-
ഗാനാമൃതത്തിന്‍ കണികകള്മാതിരി!
രാത്രിതന്നന്ത്യയാമത്തി, ലെണീറ്റു നാം
യാത്രപറഞ്ഞു പിരിയുന്ന വേളയില്‍,
എന്നണിവേണിയഴി, ച്ചതില്‍ ചൂടിയ
പൊന്നലരൊന്നു നിനക്കു ഞാന്‍ നല്‍കിടും.
എന്നെത്തിരിഞ്ഞു തിരിഞ്ഞുനോക്കി സ്വയം
മുന്നോട്ടുപോകുന്ന നിന്‍ വിഗഹത്തിനെ,
ആദരാല്‍ ഞാനണിയിക്കും, നനവാര്‍ന്നൊ-
രായിരമായിരമുല്‍പലമാലകള്‍! ...
മന്ദഹസിക്കുമുഷ:പ്രകാശത്തി, ലെന്‍-
മന്ദിരം മുങ്ങിച്ചിരിക്കുന്നവേളയില്‍,
ജീവനാഥ, നീപോയ്മറഞ്ഞീടിനോ-
രാ വഴിത്താരയും നോക്കി ഞാന്‍ നിന്നിടും!
പൊയ്പ്പോയ രാവില്‍ക്കഴിഞ്ഞതെല്ലാ, മൊരു
സ്വപ്നമായ്ത്തോന്നുമെനിക്ക, പ്പൊഴക്ഷണം.
എന്‍കവിള്‍ രണ്ടും നനയു, മൊരു നേര്‍ത്ത
സങ്കടത്തില്‍ ചില കണ്ണീര്‍ക്കണങ്ങളാല്‍! ...
-30-3-1934
ഗീതം പതിനാറ്
കാമകോമളനാ യുവാവെന്നെ-
ക്കാണുവാനിടയാവുകില്‍,
അപ്പൊഴൊക്കെ, യൊരല്‍പഹാസത്താല്‍
സത്കരിക്കുന്നതെന്തിനായ്?
തോഴി, തത്ക്ഷണം മാമകാനനം
താഴുവാനെന്തുകാരണം?
കണ്ടുമുട്ടും പരസ്പരം- പക്ഷേ,
മിണ്ടിടാറില്ലൊരക്ഷരം.
എങ്ങുനിന്നോ നിരഘമാം ചില
മിന്നലുമായിട്ടപ്പുമാന്‍,
വന്നു വന്നവയൊക്കെയുമെടു-
ത്തെന്നില്‍ വീശിപ്പിരിഞ്ഞുപോം.
പിന്നെ, യന്നു മുഴുവനും വെറും
മന്ദിതയായ് ഞാന്‍ വാഴണം.
കണ്ണടച്ചാലും കണ്ടിടാമെനി-
ക്കമ്മനോഹരവിഗഹം.
ഹന്ത, ചിന്തനാതീതമാകുമി-
തെന്തു നിശ്ശബ്ദബന്ധമോ!
സ്വാന്തദര്‍പ്പണമാകുമാ മുഖം
ശാന്തകോമളമാകിലും
തങ്കിടുന്നതുണ്ടിന്നതിലേതോ
സങ്കടത്തിന്‍ നിഴലുകള്‍.
ദീനതയതു കാണുമ്പോളയേ്യാ,
മാനസം തകരുന്നു മേ!
എന്തു കാരണമപ്പൂമാനേവം
ചിന്തയില്‍ സദാ വെന്തിടാന്‍?
കാമദസുഖമെത്രമേലെനി-
ക്കീ മണിമേട നല്‍കിലും,
തോഴി, സന്തതമെന്തിനോ വൃഥാ
കേഴുകയാണെന്മാനസം!
ഉണ്ടധികാരമത്തരുണനി-
ന്നെന്തുമെന്നോടു ചൊല്ലുവാന്‍.
മന്മനം ദഹിപ്പിക്കുമീ വെറും
മൌനഭാവം പിന്നെന്തിനോ?
നിര്‍ദ്ദയലോകം, ഞങ്ങള്‍ക്കുള്ളൊരീ
നിത്യദു:ഖമറിയുമോ?
ദേവദര്‍ശനലോലയായി, നീ
കോവിലില്‍പ്പോകുംവേളയില്‍,
ആ മരച്ചോട്ടില്‍ക്കണ്ടീടാം നിന-
ക്കാ മനോമോഹനാംഗനെ.
ആകുലാവേശിതാനതാസ്യനാ-
യേകനായിരിക്കുന്നതായ്!
സുന്ദരമാകുമീ മലര്‍ച്ചെണ്ടാ
വന്ദ്യപാദതലങ്ങളില്‍,
സാദരം നീ സമര്‍പ്പണംചെയ്തി-
ന്നോതിടേണമൊന്നീവിധം:
"ദേവ, താവകപാദപങ്കജ-
സേവിനിയാമെന്‍ സ്വാമിനി,
തന്നയച്ചതാണീയുപഹാര-
മിന്നിതംഗീകരിക്കണേ! ..."
-13-10-1933
ഗീതം പതിനേഴ്
താമരത്തളിരിതളില്‍ ഭാമ രചിച്ചോരാ
പ്രേമലേഖനം നോക്കിനോക്കി ഞാനിരുന്നുപോയി.
നേരുചൊല്ലാമാലിഖിത വായനയാല്‍, കഷ്ടം,
നേരമിത്ര വൈകിയതേ ഞാന്‍ മറന്നുപോയി.
ഇങ്ങണയാനിത്രയും ഞാന്‍ താമസിച്ചതുമൂലം
നിങ്ങളെന്നോടീവിധം പരിഭവിക്കരുതേ!
സാനുമോദം നിങ്ങളേവം മാലകെട്ടും നേരം
ഞാനൊരു കഥ പറയാ, മാളിമാരേ, കേള്‍ക്കൂ ...
"പരമപാവനപ്രണയവാടിയി-
ലൊരു തൈമാന്തളിര്‍ത്തുഞ്ചി-
ലിരുപരവശഹൃദയകോകില-
മൊരുദിനമിരുന്നാടി.
മധുമാസോത്സവലയത്തിലോമന-
മധുവിധുവിനെപ്പറ്റി
മധുമധുരമാം പല കഥകളും
മതിമറന്നവര്‍ പാടി.
അറുതിയിലാരുമറിയാതെ, യാത്ര
പറഞ്ഞു, വേര്‍പിരിഞ്ഞയേ്യാ
അമിതവേദനം കരഞ്ഞുകൊണ്ടവര്‍
പറന്നിരുവഴിപോയി! ..."
'എന്തു തോഴി, ഞങ്ങളാരും ചിന്തിയാത്ത കാര്യ-
മെന്തി നീ വളച്ചുകെട്ടിച്ചൊന്നിടുന്നതെല്ലാം?
ഏതു നവകോകിലങ്ങളേതു വസന്തത്തി-
ലേതുമാരുമറിഞ്ഞിടാതേവമൊത്തുചേര്‍ന്നു?
പിന്നെയവരെന്തിനായിട്ടങ്ങുമിങ്ങും തമ്മി-
ലുന്നതസന്തപ്തരായി വേര്‍പിരിഞ്ഞുപോയി?
ഇത്രമാത്രം ശോകപൂര്‍ണ്ണമായൊരിച്ചരിത്ര-
മിത്തരത്തില്‍, തോഴി, നീയൊളിച്ചുവെയ്ക്കരുതേ!'
"പറയാമൊക്കെ ഞാന്‍, സഖികളേ, നിങ്ങള്‍
പരിഭ്രമിക്കരുതൊട്ടും
പരമസങ്കടം വഴിഞ്ഞിടുമൊരു
ഹതവിധിയാണക്കാര്യം!
പറയാം, ഭാമയും മുരളിയും തമ്മില്‍
പ്രണയബദ്ധരായ്ത്തീര്‍ന്നു,
പരിചിലന്യോന്യം ഹൃദയനിര്‍മ്മല-
വരണമാലയുമിട്ടു.
മലര്‍വനികയില്‍, നിരാശയില്‍, മാലതീ-
നികുഞ്ജകങ്ങളിലെന്നും
മധുരസല്ലാപവിധുരമാനസ-
രവര്‍ നിഗൂഢമായ് വാണു.
നീണ്ടുനിന്നില്ലേറെനാളിക്കോമളനിര്‍വ്വാണം
നീളെനീളെത്തല്‍ക്ഷണം പരന്നിതാ രഹസ്യം.
കാമുകനുടനെയെങ്ങോ നാടുവിട്ടുപോയി
ഭീമതാപസിന്ധുവിങ്കല്‍ ഭാമ ലീനയായി.
ആരറിയുമോമലാളിന്‍ മാനസത്തിലുന്നു-
മാറിടാതെരിഞ്ഞെരിഞ്ഞുയരുമാ സ്ഫുലിംഗം?
ഇത്രമാത്രം ക്രൂരമാണീ ലോകമെന്നു മുന്‍പൊ-
രിത്തിരിയും ഞാനറിഞ്ഞില്ലാളിമാരേ, സത്യം! ..."
'പറവതെന്തിനു പലതും, തോഴിയി-
ക്കപടലോകത്തിലുണ്ടോ
പരമപാവനപ്രണയമന്ദാര-
ലതികയ്ക്കുത്തമസ്ഥാനം?
അതു വളരുവാന്‍, മലരണിയുവാ,-
നനുവദിക്കുകയില്ലീ-
ച്ചതിയു, മീര്‍ഷ്യയും, ദുരയും, മാമൂലും
പുലര്‍ത്തിടുന്നതാം ലോകം!
പ്രണയം!-ആത്മാവിന്‍പ്രണവം!-ശാശ്വത-
നിരഘനിര്‍വ്വാണകേന്ദ്രം!
ഗ്ഗുണികളില്ലതിന്മഹിമ കാണുവാ-
നുലകിലിപ്പൊ, ഴെന്തോഴി! ...'
-22-11-1932
ഗീതം പതിനെട്ട്
കവനകോമളഗഗനവീഥിയില്‍
കനകതാരകള്‍ തെളിയുമ്പോള്‍,
വിരഹഭാരത്താല്‍ വിവശയായിന്നെന്‍
വിജനശയ്യയില്‍ മരുവും ഞാന്‍!
അണയുമെന്നടുത്തമിതമോദമാര്‍-
ന്നമലമാലേയപവമാനന്‍.
കുമുദബാന്ധവകിരണമാലകള്‍
കുളുര്‍മ്മവീശുമെന്‍ മണിമച്ചില്‍.
പരിചിലേകാന്തമധുരമാകുമ-
പ്പരമനിര്‍വ്വാണസമയത്തില്‍,
നനയും കണ്ണീരില്‍, മൃദുലമായൊരെന്‍
ഹൃദയം നെയ്യുന്നനിനവകള്‍.
തവ സമാഗമത്വരയാലെന്‍ ചിത്തം
തകരും നഗ്നമാം പരമാര്‍ത്ഥം,
വെളിയില്‍ മന്ത്രിക്കും മധുരമായ്, മന്ദം
തലകുണുക്കുമാ വിടപികള്‍.
തവ പദന്യാസം വെളിയിലായ് കേട്ടെന്‍-
തനുവില്‍ വേപഥു കലരുമ്പോള്‍,
വിരളഹാസത്താലകലെനിന്നെന്നെ-
ത്തരളതാരകള്‍ കളിയാക്കും.
കതകു നീക്കുമെങ്കരലതകള്‍തന്‍
കനകകങ്കണക്വണിതങ്ങള്‍,
വിരവില്‍ക്കൊച്ചുകൊച്ചലകള്‍ചേര്‍ക്കു, മെന്‍-
കരളിലും, മണിയറയിലും!
ഇണയുമൊത്തിരുന്നകലെ രാക്കുയില്‍
പ്രണയസംഗീതം ചൊരിയവേ;
അരികില്‍, വെറ്റിലച്ചുരുളുമായി, ഞാന്‍
ഭരിതമന്ദാക്ഷമണയവേ;
കളിയാക്കും ഭവാനിവളെ, സ്സാകൂത-
മൊളിവിലുള്ളോരോ മിഴിയേറാല്‍!
പുളകിതാംഗിയായ്, തവ മാര്‍ത്തട്ടി, ലെന്‍-
തലയും ചായ്ച്ചു നിലകൊള്ളും
അവനിയിലാരുമറിയാതേവ, മൊ-
രനഘനിര്‍വൃതിയടയും ഞാന്‍! ....
-1-2-1934
ഗീതം പത്തൊന്‍പത്
നിങ്ങളെന്നോമനയെ
വല്ല ദിക്കിലും കണ്ടാ-
ലിങ്ങു ഞാനിരുപ്പതായ്
മിണ്ടരുതേ!
എന്നെയും തിരക്കിയാ-
ച്ചന്ദനവനങ്ങളില്‍-
ച്ചെന്നവളലകയാ-
ണെനിക്കറിയാം.
ഓരോഓ തളിരിനോ-
ടോരോരോ രഹസ്യങ്ങ-
ളോതിയോതി;
താലോലിച്ചടുത്തെത്തും
മാലേയപവനനി-
ലാലോലലതികപോ-
ലാടിയാടി;
ഞാനാകും നിഴലിനെ-
ക്കാണുവാനായാക്കൊച്ചു
പൂനിലാവെവിടെല്ലാ-
മലഞ്ഞിരിക്കും?
എന്നാലുമെന്തുചെയ്യാ-
മൊന്നങ്ങു വന്നുപോരാ-
നിന്നെനിക്കിടയില്ലെ-
ന്നോമലാളേ!
എന്തൊരു ജോലിത്തിര-
ക്കാണിവിടുള്ള, തവ
സന്ത്യജിക്കുവാനെനി-
ക്കാവതാണോ?
ഹാ, കഷ്ട, മവസരം
കിട്ടുന്നീലെനിക്കൊരു
രാഗലേഖനം നിന-
ക്കെഴുതാന്‍പോലും!
കുറ്റപ്പെടുത്തിക്കൊള്ളൂ
വേണ്ടിടത്തോളം, പക്ഷേ,
തെറ്റിദ്ധരിച്ചിടാഞ്ഞാല്‍
മതി നീയെന്നെ.
സങ്കടം സഹിയാതെ,
ഞാനയച്ചീടു, മെന്റെ
സങ്കല്‍പസുരഭില-
ചുംബനങ്ങള്‍.
ഓമലേ, തവ പ്രേമ-
ലോലുപഹൃദയത്തി-
ലോമനിച്ചൊളിച്ചുവെ-
ച്ചീടുമോ, നീ?
ആയിരം കൂട്ടമെനി-
ക്കോതുവാനുണ്ടു നിന്നോ-
ടാവാതെന്തെന്നാ, ലെനി-
ക്കില്ല നേരം! ...
-12-7-1933
ഗീതം ഇരുപത്
ഇന്നിത്ര താമസമെന്താണു?-വേഗത്തില്‍
വന്നാലു, മെന്‍കൊച്ചു വെള്ളിനക്ഷത്രമേ!
ഉദ്രസ, മോമനേ, നിന്‍ മുഖം കാണുവാ-
നെത്രയോ നേരമായ്ക്കാത്തിരിക്കുന്നു ഞാന്‍?
കിട്ടുകില്ലെന്നോ വികാസമെന്നാളു, മെന്‍-
മൊട്ടിട്ടുനില്‍ക്കും പ്രതീക്ഷകള്‍ക്കൊന്നിനും?
വാടിത്തുടങ്ങി, പടിഞ്ഞാട്ടു പോയൊരാ
വാസരശ്രീതന്‍ തുടുപ്പൂങ്കവിളുകള്‍.
അത്യന്തഘോരദുസ്സ്വപ്നാവകീര്‍ണ്ണമാം
നിദ്രതന്‍ പാഴ്നെടുവീര്‍പ്പുകള്മാതിരി.
കേള്‍ക്കായി, ദൂരെച്ചുളുങ്ങിക്കിടക്കുന്ന
ചക്രവാളത്തിന്‍ യവനികയ്ക്കപ്പുറം.
മന്ദം, പതുങ്ങിയിഴഞ്ഞിഴഞ്ഞെത്തുന്നൊ-
രന്ധകാരത്തിന്റെനേര്‍ക്കുള്ള വീര്‍പ്പുകള്‍!
ഗീഷ്മതപത്താല്‍ വരണ്ട മണലില്‍നി-
ന്നൂഷ്മാവുയര്‍ന്നു പരന്നൂ സമീരനില്‍!
നീലാംബരാന്തത്തിലെത്തുവാ, നിത്രമേല്‍
നീയെന്തിനിയുമമാന്തിപ്പതോമനേ?
മാമകപ്രേമഭാജനമ്പതിവുപോല്‍
സാമോദമിന്നുമനുഷ്ടിച്ചിടട്ടെ ഞാന്‍!
അക്ഷീണകാന്തിപ്രസരം പൊഴിക്കു, മാ
നക്ഷത്രദീപം കൊളുത്തൂ, നിശീഥമേ!
മൃത്യു മാച്ചെങ്കിലും മായാതെ, മിന്നുമെന്‍-
സത്യമേ, നിന്നെ മറക്കുകയില്ല ഞാന്‍! ....
-19-1-1934
ഗീതം ഇരുപത്തൊന്ന്
പാവനപ്രണയമേ,
ഹാ, നിനക്കായി സ്വയം
ജീവിതം ദാനംചെയ്ത
ഭക്തദാസിയീ രാധ!
ഫുല്ലപുഷ്പങ്ങളെല്ലാ-
മൊളിച്ചു, കൂര്‍ത്തുള്ള നിന്‍-
മുള്ളുകള്‍മാത്രമെനി-
ക്കേകിയാല്‍ മതിയോ, നീ?
കളയാന്‍ പാടില്ലല്ലോ
നിന്നുപഹാരം, ഞാനെന്‍-
കരളോടവയെല്ലാ-
മേറ്റവുമടുപ്പിച്ചു.
അതിനാല്‍, ദയനീയ-
മായിതാ മുറിപ്പെട്ടു
സതതം ചെഞ്ചോരവാര്‍-
ത്തെന്‍ ജീവന്‍ പിടയ്ക്കുന്നു!
നിസ്വാര്‍ത്ഥമായീടു, മെന്‍
സേവനത്തിനു, നിന്നാല്‍
നിശ്ചയംചെയ്യപ്പെട്ട
യുക്തമാം പ്രതിഫലം.
കേവലമിതുമാത്ര-
മായിടാ, മായിക്കോട്ടേ,
ഭൂവി, ലെങ്കിലും, നിത്യ-
സംതൃപ്തയാണീ രാധ!
ഈ ദു:ഖപുഷ്പം കൊഴി-
ഞ്ഞതില്‍നിന്നുയര്‍ന്നേക്കാം
മേദുരാനന്ദമാദ്ധ്വീ-
മധുരഫലമേകം!
പുഞ്ചിരി, മഞ്ഞിന്‍തുള്ളി,
പെട്ടെന്നു മങ്ങിപ്പോകും;
നെഞ്ചിടിപ്പിതുമാത്രം
നിന്നിടും മരിപ്പോളം!
പ്രേമമേ, വാടിപ്പോം നിന്‍-
പൂക്കള്‍ ഞാനാശിപ്പീല;
മാമകാത്മാവിന്നു, നിന്‍-
മുള്ളുകല്‍ മാത്രം മതി.
അവയാല്‍ മുറിപ്പെട്ട
ഹൃദയത്തിനുമാത്ര-
മറിയാവുന്ന, നിന്റെ
മുരളീരവവുമായ്,
വരിക, വെളിച്ചമേ,
ചിറകുവിരിച്ചു നീ
വരിക, നികുഞ്ജത്തില്‍
കാത്തിതാ നില്‍പ്പൂ, രാധ! ...
-19-1-1934
ഗീതം ഇരുപത്തിരണ്ട്
സങ്കല്‍പഡോളയിലാടുകയാണിരു-
ന്നെന്‍ കളിത്തോഴിയും ഞാനും;
ലോകൈകശാന്തി വിതുമ്പിത്തുളുമ്പുമൊ-
രേകാന്തമോഹനഭൂവില്‍.
എന്തൊരാശ്വാസ, മില്ലിങ്ങെങ്ങുമസ്വസ്ഥ-
ചിന്തതന്‍ ഗദ്ഗദലേശം.
ഇല്ല മനസ്സു മുറിക്കാനസൂയതന്‍
മുള്ളുകളീ മലര്‍ക്കാവില്‍.
നിശ്ചയ, മെത്തില്ലിവിടത്തില്‍ മര്‍ത്ത്യന്റെ
നിര്‍ദ്ദയനീതികളൊന്നും
നേരിടാനിങ്ങില്ല സുഖദമാമൊരു
നേരിയ നീരസമ്പോലും.
പ്രാണനും പ്രാണനും പൂവിട്ടു പുല്‍കുന്ന-
താണീ മനോഹരദേശം.
-എന്നിട്ടും, ഭീതയാണാരോമ, ലാരാനു-
മെന്നെയടുത്തു കണ്ടാലോ! ...
-30-12-1934
ഗീതം ഇരുപത്തിമൂന്ന്
ദൂരത്തു ദൂരത്തു കൂരിരുളില്‍
താരകമൊന്നു കിളര്‍ന്നുയര്‍ന്നു.
സഞ്ചിതപുണ്യമേ, ഞാനിദ, മെന്‍-
സങ്കേതഭൂവിലും വന്നു ചേര്‍ന്നു.
എന്നിട്ടും, കേള്‍പ്പതില്ലോമലേ, നിന്‍
പൊന്നണിമഞ്ജീരശിഞ്ജിതങ്ങള്‍!
കൂരിരുള്‍ മാഞ്ഞുമാഞ്ഞംബരാന്തം
കോരിത്തരിച്ചിടാം പൂനിലാവില്‍.
ഒറ്റയ്ക്കു നില്‍ക്കുമീപ്പൂച്ചെടികള്‍
കെട്ടിപ്പിടിക്കാം തണുത്തകാറ്റില്‍.
ചില്ലത്തളിര്‍ക്കൈ തെരുപ്പിടിച്ചു
സല്ലപിച്ചീടാം തരുനിരകള്‍.
-എന്നാലു, മേകാന്തമെന്റെ രംഗം
നിന്നാഗമത്തിന്‍ വിളംബം മൂലം.
-7-12-1934
ഗീതം ഇരുപത്തി നാല്
പരിലസിച്ചു നീ, യൊരു പൂമൊട്ടാ, യെന്‍-
പരിണതപ്രേമലതികയില്‍.
പറന്നു നിന്‍ ചുറ്റും ഭജനലോലരായ്
പരിചിനോടെങ്കുതുകങ്ങള്‍.
കഴിഞ്ഞ കാലം ചെന്നകലത്തു നിന്നു
കളിയാക്കുന്നതു കരുതാതെ,
വരുന്ന വാസന്തസുഷമയും കാത്തു
മരുവി ഞാനാശാഭരിതനായ്!
മയങ്ങി, മജ്ജീവമധുരികേ, നിന്റെ
മധുരസങ്കല്‍പത്തണലില്‍ ഞാന്‍.
വിടര്‍ന്ന മോഹങ്ങള്‍ സതതമെമ്പാടും
വിതറുമുല്ലാസ പരിമളം.
കുളിര്‍ത്ത കൊച്ചലച്ചുരുളുകള്‍ വീശി
വിലസി മന്മനോവനികയില്‍!
മറഞ്ഞു വാസന്തസുഷമകള്‍, തിങ്ങീ
മഴമുകിലുകള്‍ ഗഗനത്തില്‍.
ഇരിപ്പൂ, ഹാ, തപ്തസ്മൃതികളുമായ് ഞാ-
നിരുളില്‍, സ്പന്ദിപ്പൂ മമ ചിത്തം!
എവിടെ, യെങ്ങു നീ? ... നിറയുമെന്‍ കണ്‍കള്‍
ദിവി ചെന്നിന്നാരെത്തിരയുന്നോ? ...
-17-11-1035
ഗീതം ഇരുപത്തഞ്ച്
ഭദ്രമായുറങ്ങിക്കൊള്‍-
കോമലേ, തവ മുഗ്ദ്ധ-
നിദ്ര, യെന്‍ നെടുവീര്‍പ്പാ-
ലെങ്ങാനും തകര്‍ന്നാലോ!
ഞാനിതാ പിന്‍വാങ്ങുന്നു-
മായ്ക്കില്ല മായ്ക്കില്ല, നി-
ന്നാനന്ദസ്വപ്നോത്സവ-
രേഖ ഞാനൊന്നുന്തന്നെ!
ഉണരും നേര, ത്തെന്റെ
പാദമുദ്രകളേന്തും
നിണമീക്ഷിച്ചെങ്ങാന്‍ നീ
ചിരിക്കില്‍, കൃതാര്‍ത്ഥന്‍ ഞാന്‍!
മാമകതിരോധാന-
ചരിതം, കാലത്തെത്തും
മാലേയാനിലന്‍, പക്ഷേ,
മന്ത്രിക്കാം നിന്നോടല്‍പം.
എന്‍മനോഭാവാത്മക-
സ്മാരകം നാനാസൂന-
സുന്ദരവികാസത്തില്‍
തുളുമ്പിക്കാണാമെന്നും.
മഴവില്ലിന്മേലെന്റെ
മുരളീഗാനം തളര്‍-
ന്നൊഴുകിപ്പോകാമോരോ
നിശ്ശബ്ദവര്‍ണ്ണങ്ങളില്‍.
മാമകധ്യാനം സന്ധ്യാ-
നക്ഷത്രം, മമ മൌനം
മാമലക്കൂട്ടം നിന്നെ-
ക്കാണിക്കാം-ദു:ഖിക്കൊല്ലേ!
സ്നേഹതുന്ദിലമാമെ-
ന്നാശ്ലേഷം, കുളിര്‍കാറ്റില്‍
മോഹനേ, നിനക്കെന്നും
സ്വദിക്കാ, മാനന്ദിക്കൂ!
ഉറങ്ങിക്കൊള്‍കോമലേ,
പോകുന്നു, പോകുന്നു ഞാ,-
നുറങ്ങിക്കൊള്‍, കെന്‍ നെടു-
വീര്‍പ്പാല്‍ നീയുണര്‍ന്നാലോ!
-16-5-1935
ഗീതം ഇരുപത്താറ്
കാനനച്ഛായയി ലെന്നോടൊരുമിച്ചു
കാലിമേച്ചീടാന്‍ വരുന്നുവോ നീ?
ആനന്ദത്തിന്റെ നിറപ്പകിട്ടങ്ങോരോ
സൂനാനനത്തില്‍ത്തെളിഞ്ഞുകാണാം.
അങ്ങെല്ലാ, മോമലേ, കേള്‍ക്കാം നിനക്കോര്‍പ്പ്
സംഗീതത്തിന്റെ യുറവൊലികള്‍.
ഉല്ലാസമേകാം നിനക്കാ മലകളില്‍
തുള്ളിക്കളിക്കുന്ന മാന്‍കിടാങ്ങള്‍.
പച്ചപുതച്ചോരോ കാടുകള്‍ പൂത്തുനി-
ന്നുത്സവമേകാം നിനക്കു ബാലേ!
പാടിയൊഴുകും പളുങ്കൊളിച്ചോലകള്‍;
പാടിപ്പറക്കുന്ന പൈങ്കിളികള്‍;
നിന്മന്ദഹാസമ്പോല്‍ മിന്നിവിടരുന്ന
നിര്‍മ്മലശ്രീയെഴും പിഞ്ചുപൂക്കള്‍;
ഒന്നല്ല പത്തൊല്ലൊരായിരമങ്ങെല്ലാ-
മൊന്നിച്ചുചേര്‍ന്നു നിനക്കു കാണാം.
ഉച്ചയ്ക്കു പൂമരച്ചോട്ടില്‍, നമുക്കൊഴി-
ഞ്ഞുള്‍പ്പുളകാംഗരായുല്ലസിക്കാം.
എന്മടിത്തട്ടില്‍ക്കിടത്തി, നിന്‍ പൂവല്‍മെയ്
മന്ദം തലോടിയുറക്കിടാം ഞാന്‍.
ആനന്ദസ്വപ്നങ്ങള്‍ വീശാം നിന്‍ നിദ്രയി-
ലാലസല്‍ക്കാനനദേവതകള്‍!-
ആരാ, ലെന്നോടൊന്നി, ച്ചാടുമേച്ചീടുവാ-
നാരോമലാളേ, വരുന്നുവോ നീ? ...
-23-1-1935
ഗീതം ഇരുപത്തേഴ്
സന്തപിക്കാ, നിജ്ജഗത്തി, ലേവ-
മെന്തിനന്യോന്യം നാം കണ്ടുമുട്ടി?
മര്‍ത്ത്യന്റെ നീതിതന്‍ മുന്നിലിന്നു
കര്‍ത്തവ്യബദ്ധരായ് നില്‍പു നമ്മള്‍.
ലോപമതിനു വരുത്തിയാല്‍, നാം
പാപികളാണെന്നീ ലോകമോതും.
ലോപംവരുത്താതെ നോക്കിയാലും
ലോകത്തിന്‍ ദൃഷ്ടിയില്‍ പാപികള്‍ നാം.
ധര്‍മ്മമായെണ്ണുകയില്ല ലോകം
നമ്മളിയലുമീയാത്മബന്ധം!
എങ്കിലു, മെമ്മട്ടു വേര്‍പിരിയും
സങ്കല്‍പലോലരാം നാമിനിമേല്‍?
ഭൂവില്‍, നാം രണ്ടുപേരത്രമാത്രം
ജീവനും ജീവനായ്ത്തീര്‍ന്നു തമ്മില്‍!
ഒന്നികില്‍ മൃത്യു, വല്ലെങ്കി, ലിന്നീ-
യന്യോന്യസംസക്തി-രണ്ടിലൊന്നില്‍,
പറ്റിപ്പിടിക്കണം, നമ്മെ ലോകം
കുറ്റപ്പെടുത്തിച്ചിരിക്കുകിലും!
പാടില്ല, ഹാ, നാം മരിച്ചുകൂടാ,
പാപികളായ്ത്താന്‍ കഴിഞ്ഞുകൂടാം!
-27-1-1944
ഗീതം ഇരുപത്തെട്ട്
മാമകസ്വപ്നം തനിച്ചിരുന്നീടുമാ
മാമരക്കാവില്‍നിന്നെത്തും സുഗന്ധമേ,
നീയുണര്‍ത്തുന്നൂ മനസ്സി, ലൊരായിരം
നീടുറ്റ രാഗവിലാസസ്മരണകള്‍.
എന്നാലു, മയേ്യാ, വരില്ല വരില്ലിനി-
യെന്നേക്കുമായിപ്പിരിഞ്ഞൊരാ നാളുകള്‍!
ജീവിതം പുഷ്പിച്ചു പുഷ്പ്പിച്ചു നില്‍ക്കിലും
നീ വരായ്കില്‍, പിന്നെനിക്കെന്തൊരുത്സവം?
ആ വശ്യനിര്‍വൃതിക്കൊക്കെയു, മാവര്‍ത്ത-
നാവശ്യവാദം നടത്തുന്നൊരാശയെ,
മുന്നില്‍ യവനികയാക്കിനിന്നെപ്പൊഴും
കണ്ണീര്‍ പൊഴിപ്പൂ മഥിതമെന്മാനസം!
ഭാവിയി, ലേതോ മുകുളഹൃദയത്തി-
ലാവസിച്ചീടുമനഘസൌരഭ്യമേ!
നിന്നാഗമം കൊതി, ച്ചീവിധം മേലിലും
നിന്നു വര്‍ഷിപ്പനെന്‍കണ്ണീര്‍ക്കണങ്ങള്‍ ഞാന്‍
സ്പന്ദിച്ചിടാതാകിലെന്മന, മക്ഷണം
മന്ദഹസിക്കുമെന്‍ജീവനസംശയം!
-1-8-1944
ഗീതം ഇരുപത്തൊന്‍പത്
ഇനിയും പൂക്കാലമിവിടുത്തെത്തോപ്പില്‍
കനകസുസ്മിതം ചൊരിയുമ്പോള്‍,
മറവിപറ്റാതെ വരണമങ്ങൊന്നീ
മലരണിക്കാവിലിനിമേലും!
വ്യതിയാനങ്ങള്‍ക്കുവഴിമാറിക്കൊടു-
ത്തതിവേഗം പായും നിമിഷങ്ങള്‍,
അണിയാമോരോരോ നവവിധാനങ്ങ-
ളഴകിനാ, ലന്നെന്‍ കുളിര്‍മെയ്യില്‍!
ലളിതസങ്കോചമിളകുമെന്‍ മൃദു-
പുളകിതാംഗങ്ങള്‍ മുഴുവനും,
തഴുകും താരുണ്യനവവിലാസത്താല്‍
തവ നിരീക്ഷണകുതുകത്തെ!
ഉദയരാഗത്തിലിതള്‍ വിടുര്‍ന്നോമ-
ന്മൃദുലനീഹാരഭരിതയായ്,
പരിമളം വീശിപ്പരിലസിക്കുമൊ-
രരിയ ചെമ്പനീരലര്‍പോലെ,
കമനീയാംഗ, നിന്‍സവിധത്തി, , ലന്നു
കലിതമന്ദാക്ഷം വിലസും ഞാന്‍!-
ഇനിയും പൂക്കാലമണയുമ്പോ, ളങ്ങീ
വനികയില്‍ വീണ്ടും വരണമേ!
-25-12-1934
ഗീതം മുപ്പത്
ചന്ദനക്കൊമ്പിലലഞ്ഞലഞ്ഞാ
മന്ദസമീരണന്‍ വന്നൊടുവില്‍,
നിന്നളകങ്ങള്‍ തലോടിനില്‍പ്പൂ
സുന്ദരി, ഞാനെത്ര മന്ദഭാഗ്യന്‍!
നിന്‍കവിള്‍ത്തട്ടില്‍ വിടര്‍ന്നു നില്‍ക്കും
ചെമ്പനീര്‍പ്പൂവിലൊരുമ്മവെയ്ക്കാന്‍,
വെമ്പിയണയുന്നിതംബരം വി-
ട്ടന്‍പിലുദയത്തിന്‍ പൊല്‍ക്കരങ്ങള്‍!
നീയാഞ്ഞെറിഞ്ഞിടും കണ്‍മുനകള്‍
നീറുമെന്‍ ചിത്തത്തിലോടിയെത്തി,
ലോകമറിയാ, തൊരുന്മദത്തിന്‍
നാകസംഗീതാമൃതം തളിപ്പൂ!
അച്ഛിന്നകാന്തി തുളുമ്പിനില്‍ക്കും
കൊച്ചലരൊന്നു പറിച്ചു, മന്ദം,
മന്ദാക്ഷമാര്‍ന്നതിലുമ്മവെച്ച-
തെന്നെയോര്‍ത്തല്ലീ, മനോരമേ, നീ?
വൃന്ദാവനപ്പൂന്തണലില്‍നിന്നു-
മെന്നോ കിളര്‍ന്നൊരപ്രേമഗാനം,
മൊട്ടിട്ടുനില്‍ക്കുമെന്‍ മാനസത്തില്‍
ചുറ്റിപ്പറക്കും നിന്‍ കണ്‍മുനകള്‍,
തുംഗാനുഭൂതിതന്‍ തേന്‍ നുകര്‍ന്നു
മംഗളസ്വപ്നങ്ങള്‍ കണ്ടിതാവൂ! ...
-9-12-1943
ഗീതം മുപ്പത്തൊന്ന്
ഇടയകുമാരനിന്നന്തിയി, ലീ-
യിടവഴിയൂടെ കടന്നുപോയി.
അവനുടെ പുല്ലാങ്കുഴല്‍വിളിയി-
ലറിയാതെന്‍ ചിത്തമലിഞ്ഞുപോയി!
അതുകേട്ടുതാരകള്‍ കണ്ണുചിമ്മി,-
യലരണിവല്ലികള്‍ നൃത്തമാടി.
തരുനിര നിന്നു തല കുലുക്കി,
തടിനികള്‍ മെല്ലെത്തളര്‍ന്നൊഴുകി,
പുളകങ്ങള്‍ വാരിവിതയ്ക്കുവോരാ
ലളിതമാമോടക്കുഴല്‍ വിളിയില്‍,
കലരുന്നതുണ്ടൊരു ദുര്‍ബ്ബലമാം
കരളിന്‍ശകലിതഗദ്ഗദങ്ങള്‍!
ഒരു തീവ്രനിശ്ശബ്ദസങ്കടത്തി-
ലുരുകിയൊഴുകുമാ മുഗ്ദ്ധചിത്തം.
സരളസംഗീതമായ് വന്നുവന്നെന്‍-
സിരകളിലുള്‍ച്ചേര്‍ന്നലിഞ്ഞുപോയി.
അരുതെന്നില്‍നിന്നതു വേര്‍പെടുത്താ-
നൊരുകാലവുമെനി, ക്കെന്തുചെയ്യും?
പ്രണയാകുലാര്‍ദ്രമാ മുഗ്ദ്ധചിത്തം
പുണരുന്നു സുപ്തിയില്‍പ്പോലുമെന്നെ!
ഇടയകുമാരനവനോടെന്തോ
പിടയുമെന്‍ പ്രാണന്‍ വിളിചുചൊല്ലി
അതു, കഷ്ട, മവ്യക്തമായമൂല-
മവനതു കേട്ടി, ല്ലറിഞ്ഞുമില്ല.
വിജനതമസ്സിലൊഴിഞ്ഞൊതുങ്ങി
വിവശ ഞാന്‍ കണ്ണീര്‍ പൊഴിച്ചീടട്ടേ!
-6-5-1935
ഗീതം മുപ്പത്തിരണ്ട്
ഒന്നുപോലായിരമേകാന്തരാത്രിയില്‍
വന്നു നീയെന്‍ പടിവാതിലിങ്കല്‍.
കൊട്ടിയടച്ചൊരാ വാതിലിലെന്നെ നീ
മുട്ടിവിളിച്ചു മൃദുസ്വരത്തില്‍.
ഗാഢസുഷുപ്തിയില്‍ മുങ്ങിക്കിടക്കയാല്‍
മൂഢ ഞാന്‍, നിന്‍ വിളി കേട്ടതില്ല.
ഞാനപ്പൊഴെല്ലാ, മൊരാനന്ദസപ്നത്തിന്‍
ഗാനങ്ങള്‍ കേള്‍ക്കുകയായിരുന്നു
എല്ലാം മറന്നു ഞാനേതോ നിഴലുമായ്
സല്ലപിച്ചീടുകയായിരുന്നു.
എന്നലക്ഷ്യാലസ്യംകാരണം, കഷ്ടം, നീ
വന്നപോല്‍ത്തന്നെ തിരിച്ചുപോയി.
കണ്ടു ഞാനെന്നുമുഷസ്സില്‍, മുറ്റത്തു, നിന്‍-
തണ്ടലര്‍ക്കാലടിപ്പാടുമാത്രം.
അപ്പാദമുദ്രകള്‍ ചുംബിച്ചുചുംബിച്ചു
പൊട്ടിക്കരഞ്ഞു പലപ്പൊഴും ഞാന്‍!
ഇന്നിതാ മേല്‍ക്കുമേല്‍ക്കൂരിരുള്‍åവര്‍ഷിച്ചു
വന്നണയുന്നു വര്‍ഷാന്തരാത്രി.
ഒന്നിനുപിന്നിലൊന്നായിക്കൊടുങ്കാര്‍മുകില്‍
വന്നിതാ വാനിടം മൂടിനില്‍പൂ!
ചീറ്റിപ്പുളയുന്നു കൊള്ളിയാനോരോന്നു,
കാറ്റിലലറുന്നു മാമരങ്ങള്‍.
ഞെട്ടിത്തെറിച്ചുപോംമട്ടില്‍, മെന്മേലിടി-
വെട്ടുന്നു, പേമാരി പെയ്തിടുന്നു.
ഏകാന്തഭീത ഞാനെങ്ങനെ, കഷ്ട, മി-
ബ്ഭീകരരാത്രി കഴിച്ചുകൂട്ടും?
എങ്കിലും, വാതില്‍ തുറന്നിട്ടിരിപ്പൂ ഞാന്‍
നിന്‍ കാലടിയൊച്ചകാത്തിരുട്ടില്‍!
-3-7-1944
ഗീതം മുപ്പത്തിമൂന്ന്
കോടക്കാര്‍വര്‍ണ്ണനെന്മുന്നില്‍പ്പൊടുന്നനെ-
ഓടക്കുഴലുമായെത്തി
ഉച്ചത്തിലെന്മനം മേന്മേല്‍ത്തുടിക്കവേ
ലജ്ജിച്ചുപോയി ഞാന്‍, തോഴി.
പാരിജാതപ്പുതുപൂക്കളെക്കൊണ്ടു ഞാന്‍
പാതി കൊരുത്തൊരാ മാല്യം,
ഒട്ടുമൊരുവക സങ്കോചം കൂടാതെ
തട്ടിപ്പറിച്ചവന്‍ വാങ്ങി,
കോമളാകാരന്റെ കുത്സിതം കണ്ടുടന്‍
കോപം നടിച്ചു ഞാന്‍ മാറി.
ഉള്ളഴി, ഞ്ഞല്‍പമകന്നുനിന്നിട്ടൊരു
കള്ളച്ചിരിയവന്‍ തൂകി.
അച്ചിരി കണ്ടിട്ടെനിക്കെ, ന്നെ നിന്നവന്‍
പുച്ഛിക്കയാണെന്നു തോന്നി.
അത്തോന്നലക്ഷണമെന്നകക്കാമ്പി, ലൊ-
രത്തലില്‍ നാളം കൊളുത്തി.
ദീനയാ, യെന്നശ്രുബിന്ദുക്കള്‍ കാണാതെ
ഞാനെന്മിഴിയിണ പൊത്തി.
മാമകപാര്‍ശ്വത്തില്‍ വന്നുടന്‍ മാധവന്‍
മാലയെന്മൌലിയില്‍ ചാര്‍ത്തി.
ദു:ഖകോപാകുല, മറ്റൊന്നുമോര്‍ക്കാതെ
തത്കരം തട്ടി ഞാന്‍ മാറ്റി.
അത്തരത്തിന്നെന്മുഖത്തൊരു ചുംബന-
മര്‍പ്പണംചെയ്ത്തിന്‍ശേഷം ,
'അക്രമമാണിതെ'ന്നോതുവാന്‍, ഞാന്‍ തല-
പൊക്കീ, ലതിന്‍മുന്‍പുതന്നെ,
ഒന്നുമറിയാത്തമട്ടില്‍, ത്തിടുക്കത്തില്‍
വന്നവഴിക്കവന്‍ പോയി! ...
ഇപ്പൊഴും മാഞ്ഞിട്ടില്ലെന്‍ കവിളത്തുനി-
ന്നപ്പുളകാങ്കുരം, തോഴി!
കഷ്ട, മക്കാലിണത്താരുകളെന്തേ ഞാന്‍
കെട്ടിപ്പിടിക്കാതിരുന്നു?
കഷ്ടമക്കാല്‍ക്കല്‍ വീ, ണപ്പൊഴുതെന്തേ ഞാന്‍
പൊട്ടിക്കരയാതിരുന്നു?
എന്നാത്മനാഥനോ, 'ടെന്നെപ്പിരിഞ്ഞിടാ-
യ്കെ', ന്നെന്തിരക്കാതിരുന്നു?
പോകെ, യാക്കണ്ഠത്തില്‍ത്തൂങ്ങി, യിന്നെന്തേ ഞാന്‍
പോകാതെ നിര്‍ത്താതിരുന്നു? ...
എന്നിലെരിഞ്ഞൊരഭിമാനഗര്‍വ്വത്തി-
ലിന്നൊക്കെയും ഞാന്‍ മറന്നു.
പോയിക്കഴിഞ്ഞതൊട്ടിപ്പൊഴും കണ്ണുനീര്‍
മായാതെ നില്‍പിതെന്‍ കണ്‍നില്‍.
ഒന്നിനി, വീണ്ടുമക്കോമളനെന്മുന്നില്‍
വന്നീടുകില്ലയോ, തോഴി? ...
"കറയെല്ലാം നീങ്ങി നിന്‍ രാഗരത്നം
കതിര്‍വീശി മിന്നിത്തേളിഞ്ഞിടുമ്പോള്‍;
ഇരുളാടയോരോന്നും നീങ്ങി, യാത്മാ-
വൊരുദിനം നഗ്നമായിത്തീര്‍ന്നിടുമ്പോള്‍;
ഇനിയുമാച്ചൈതന്യം വന്നു നിന്നെ-
പ്പുണരും-നീ പശ്ചാത്തപിക്കു, രാധേ..."
-2-9-1935
ഗീതം മുപ്പത്തിനാല്
പുഷ്പകാലകരാംഗുലികള്‍, നിന്‍-
പൊല്‍ക്കുളിരുടല്‍ പുല്‍കവേ,
വിശ്വഭാവനാസീമയി, ലൊരു
വിസ്മയമായി മിന്നി നീ!
അന്നുഷസ്സി, ലുടലെടുത്തൊരു
മന്ദഹാസത്തിന്‍ മാതിരി,
ഉല്ലസിച്ചിതെന്‍പ്രേമവല്ലിയില്‍
ഫുല്ലസൌഭാഗ്യമാര്‍ന്നു നീ!
ചുറ്റിലുമന്നൊരുത്സവം, കതിര്‍-
ക്കറ്റ ചാര്‍ത്തുമാ ദര്‍ശനം,
വേണുഗാനത്തില്‍ മഗ്നമാക്കി, യെന്‍-
പ്രാണനെപ്പുണര്‍ന്നോമനേ!
അങ്കിതോദ്വേഗമന്തരംഗത്തി-
ലങ്കുരിച്ചൊരെന്നാശകള്‍
ചിത്രപത്രങ്ങള്‍ വീശിവീശി വ-
ന്നെത്തിടുന്നു നിന്‍ ചുറ്റിലും!
സ്വപ്നസൌധത്തില്‍ ഞാനൊരുക്കുമി-
പ്പുഷ്പതലത്തിലെന്നിനി,
നൃത്തമാടുവാനെത്തിടുന്നു നീ
ചിത്തമോദമാര്‍ന്നുത്തമേ?
ഏവമേറെനാള്‍ നീണ്ടുനില്‍ക്കുകി-
ല്ലീവസന്തവും പൂക്കളും.
ഹര്‍ഷദങ്ങളിവയ്ക്കു പിന്നിലായ്
വര്‍ഷമാണുള്ളതോമനേ!
വാടിടുംമുന്‍പിറുത്തു ചൂടുകീ
വാടികയിലെപ്പൂക്കള്‍ നാം!
-17-1-1944
ഗീതം മുപ്പത്തഞ്ച്
അത്യന്തമോഹനസ്വപ്നാനുഭൂതികള്‍
കത്തിച്ചുവെച്ച നിലാത്തിരികള്‍,
ഒക്കെയും കെട്ടുകഴിഞ്ഞൊരീയല്ലിലോ
കഷ്ട, മെന്‍ചാരേ നീ വന്നുചേര്‍ന്നു!
മങ്ങിമറഞ്ഞ സുവര്‍ണ്ണകാലത്തൊന്നും
മംഗളേ, നീയെന്തേ വന്നിടാഞ്ഞൂ?
നീ വന്നുചേരുമെന്നാശിച്ചു, ഞാനെത്ര
നീങ്ങാത്ത രാത്രികള്‍ കാത്തിരുന്നു.
ആനന്ദദേ, നിനക്കര്‍ച്ചനചെയ്യുവാന്‍
നാനാസമൃദ്ധി ഞാന്‍ സജ്ജമാക്കി.
മജ്ജീവരക്തം ഞാന്‍ മൌനമായ് നിന്‍പേരി-
ലര്‍പ്പണംചെയ്തതറിവോ, നീ
നിന്നന്തരംഗത്തില്‍ പ്രീതിയുള്‍ച്ചേര്‍ക്കുവാ-
നെന്നാത്മഹര്‍ഷങ്ങളാകമാനം,
വ്യര്‍ത്ഥപ്പെടുത്താതെ കാത്തുസൂക്ഷിച്ചുഞാ-
നെത്രമേല്‍ കാലം വിലക്കിയിട്ടും!
പുഷ്പകാലത്തിലെപ്പൂന്തേന്‍ മുഴുവനും
ഭദ്രമായ് മക്ഷികയെന്നപോലെ!
-എന്നിട്ടും നിന്നോടിരന്നു ഞാന്‍ കേണിട്ടും
വന്നില്ല നീ, യതില്‍ പങ്ക്യ്കൊള്ളാന്‍!
അന്നായിരുന്നെങ്കില്‍, നിന്നെയെടുത്തൊരു
മന്ദസ്മിതത്തില്‍ ഞാന്‍ മൂടിയേനേ!
ആമഗ്നയാക്കാന്‍ കഴിഞ്ഞേനേ നിന്നെയ-
ന്നോമല്‍പ്പുളകപ്പൂമ്പൊയ്കയൊന്നില്‍!
അല്ലലും കണ്ണീരുമല്ലാതെനിനക്കിപ്പോ-
ളില്ലല്ലോ ദേവി, നിനക്കു നല്‍കാന്‍!
എന്നാലും, നിര്‍മ്മലസ്നേഹാര്‍ദ്രനാണു ഞാ-
നെന്നു നീ വിശ്വസിച്ചാശ്വസിക്കൂ!
-27-2-1944
ഗീതം മുപ്പത്താറ്
അതിഥിപൂജയ്ക്കുള്ള പൂക്കളെല്ലാ-
മതുലേ, നിന്‍ഹൃത്തില്‍ വിടര്‍ന്നുപോയി.
അഴകിന്‍ പനിനീരില്‍ മുക്കിമുക്കി-
യവയെല്ലാം കോര്‍ത്തൊരു മാലയാക്കി,
പ്രമുദിതേ, നിന്നിഷ്ടദൈവത്തിന്‍
പ്രഥമസമാഗമം കാത്തിരിക്കൂ.
മധുരപരിമളം വീശിവീശി
മധുമാസവാസരം വന്നുപോയി.
അസിതാംബുദാവലി മാഞ്ഞു, വീണ്ടു-
മമലനീലാംബരം ദീപ്തമായി.
പുളകോത്സവങ്ങളില്‍ പങ്കുകൊള്ളാന്‍
പുരുപുണ്യശാലിനി, നീയൊരുങ്ങൂ!
അരികത്തരികത്തനുനിമേഷ-
മൊരു മണിത്തേരുരുളൊച്ച കേള്‍പ്പൂ.
തരുനിരച്ചാര്‍ത്തിലൂടൊട്ടകല-
ത്തൊരു കൊടിക്കൂറ പറന്നുകാണ്‍മൂ.
തുരഗപാദോത്ഭിന്നധൂളി പൊങ്ങി-
ത്തെരുവീഥി കാണ്‍മൂ, ഹാ, കാന്തി മങ്ങി! ...
മുഴുവന്‍ വിയര്‍ത്തിതോ നിന്റെ ഫാലം!
മഴവില്ലണിവിതോ നിന്‍കപോലം!
ചുരുള്‍മുടി കെട്ടഴിഞ്ഞൂര്‍ന്നുപോയോ!
തെരുതെരെച്ചിത്തം തുടിക്കയാണോ!
വിറകൊള്‍വൂ, നഷ്ടം, നിന്‍പൂവല്‍മേനി
വിവശയാകായ്കേവമോമലേ, നീ.
മതി മതി സംഭ്രമം, മംഗളാംഗി!
മദനോപമനതാ, വന്നിറങ്ങി!
-6-1-1944
ഗീതം മുപ്പത്തേഴ്
ഓമലേ, പൂക്കാലത്തിന്‍
പുഞ്ചിരി, യതാ നോക്കൂ.
കോമളാരാമന്തോറും
പിന്നെയും പൊടിഞ്ഞല്ലോ!
നാമിനിയിരുന്നാലോ
മൂകരായ്!-വീണക്കമ്പി,
താമസിക്കൊല്ലേ തങ്കം
മുറുക്കൂ വേഗം വേഗം!
എന്തിനു വൈകിക്കുന്ന-
താക്കടും ചുവപ്പാര്‍ന്ന
മുന്തിരിച്ചാ, റിങ്ങെല്ലാ-
മോളമിട്ടൊഴുകട്ടേ!
തുച്ഛമാണൊരു കൊച്ചു
നിമിഷം- ശരി, പക്ഷേ,
പുച്ഛിക്കായ്കതിനെ നാം,
പോയ്പോയാല്‍പോയ്പ്പോയില്ലേ?
പ്രേമനിര്‍വൃതിയി, ലി-
പ്രപഞ്ചം പാടേ മറ-
ന്നോമലേ, നാമന്യോന്യം
ഗാഢമായാശ്ലേഷിക്കെ,
ഒരു സംഗീതത്തിന്റെ
കൊച്ചുകൊച്ചലച്ചാര്‍ത്തി-
ലറിയാതെങ്ങോ നമ്മ-
ളോഴുകിപ്പോകുന്നില്ലേ?
ജീവിതം വെറുമൊരു
മിഥ്യയാണെങ്കില്‍, പിന്നെ-
ജ്ജീവനായികേ, നമു-
ക്കെന്തിനിച്ചിന്താഭാരം?
ഫലമില്ലല്ലോ കേണാ,-
ലോമലേ, മമ മെയ്യില്‍
പുളകം മായാതെന്നെ-
യാവര്‍ത്തിച്ചാശ്ലേഷിക്കൂ!
ഇഴുകിപ്പോകും മാംസം
മണ്ണടിഞ്ഞെന്നാല്‍, ചീയു-
മഴകിന്‍ പനീര്‍പ്പൂക്കള്‍-
പുഴുക്കളാകും നമ്മള്‍!
ജീവിതം ഹ്രസ്വം, നാഥേ,
ചിരിക്കൂ, ചുണ്ടോടുചു-
ണ്ടീവിധം മന്ത്രിക്കട്ടെ:
"മുന്തിരി സുഖിപ്പിച്ചു!"
-1-3-1944
ഗീതം മുപ്പത്തെട്ട്
നിന്നെ ഞാന്‍ ധ്യാനിച്ചു പൂജിച്ചകാലത്തു-
മെന്മനം നോവിച്ചിരുന്നവളാണു നീ.
അത്ഭുതമില്ലെനിക്കാകയാലിപ്പൊഴു-
മല്‍പവുമെന്നെ നീയോര്‍മ്മിച്ചിടാത്തതില്‍.
മാമകപാര്‍ശ്വം പ്രണയസുരഭില-
രോമാഞ്ചരാശിയില്‍ മൂടി നീ നില്‍ക്കവേ;
ഉത്തേജനാസ്പദേ, നീ മമ ജീവിത-
ഭിത്തിയിലത്ഭുതചിത്രം വരയ്ക്കവേ;
നമ്മള്‍ക്കുമുമ്പില്‍ പ്രപഞ്ചമൊരേകാന്ത-
നര്‍മ്മസല്ലാപംകണക്കുല്ലസിക്കവേ;
അന്നും കൃതഘ്നനെപ്പോലെ, നിന്‍ മാനസം
കണ്ണീരില്‍ മുക്കിച്ചിരിച്ചവനാണു ഞാന്‍!
-ആകയാ, ലിന്നെന്നനുവര്‍ത്തനം നിന-
ക്കാകുലമേകാനിടയില്ലശേഷവും!
ആവിര്‍ഭവിക്കില്ലപരാധബോധമി-
തീ വിയോഗത്താലകന്നതില്ലെങ്കില്‍ നാം!
കണ്ടു നീ വൈകുണ്ഠരംഗങ്ങ, ളെന്മനം
വിണ്ടുകീറുന്ന വിടവിലോരോന്നിലും!
ഇറ്റിറ്റുവീഴുമജ്ജീവരക്തം നുകര്‍-
ന്നത്ഭുതനൃത്തം നടത്തി നിന്‍ മാനസം.
ജീവിതലക്ഷ്യം സുഖാപ്തിയാ, ണസ്സുഖ-
പ്പൂവെന്നില്‍നിന്നേറെ നുള്ളിയെടുത്തു നീ.
അന്നതു വാടിക്കൊഴിഞ്ഞുപോയെങ്കിലെ-
ന്തുന്നതാമോദം നിനക്കേകിയന്നവ.
ഇന്നതിനൊക്കാതകന്നു ഞാന്‍ നില്‍ക്കവേ
കണ്ണീരില്‍ മുങ്ങുകല്ലല്ലി നീ, മോഹിനി?
-29-11-1936
ഗീതം മുപ്പത്തൊന്‍പത്
വന്നുചേരാറുണ്ടെന്നടുത്തൊരു
സുന്ദരസ്വപ്നമായി നീ.
വിഹ്വലങ്ങളെന്‍ പ്രജ്ഞകളൊന്നു
വിശ്രമിക്കാന്‍ തുടങ്ങിയാല്‍!
ഉദ്രസമതിന്‍ സൌരഭം നിന്നു
നൃത്തമാടുന്ന നിദ്രകള്‍.
തപ്തമായൊരെന്‍ ജീവിതത്തിലെ
രക്തചന്ദനച്ഛായകള്‍!
ഹാ, വിലാസിനി, ലാലസിപ്പു മ-
ജ്ജീവനും ജീവനായി നീ.
കണ്ടകങ്ങള്‍ തറച്ചു മേല്‍ക്കുമേല്‍
വിണ്ടുകീറുമെന്‍ ചിന്തകള്‍,
നീ തടവിസ്സുശാന്തമാക്കും, നിന്‍
ശീതളസ്നേഹധാരയാല്‍.
ചൊന്നിട്ടില്ലെന്നാല്‍ നിന്നോടുവെറും
നന്ദിവാക്കുകള്‍കൂടി ഞാന്‍!
എങ്കിലും, ഹാ, കൃതഘ്നനെന്നെന്നെ-
ശ്ശങ്കിയായ്ക നീ, യോമലേ!
കണ്ടുമുട്ടിയതെന്തിനോ തമ്മില്‍
രണ്ടു ചഞ്ചലവീചികള്‍.
അത്യഗാധമീ ലോകജീവിത-
സ്വപ്നസാഗരവീഥിയില്‍!
ഒറ്റമാത്രയില്‍ വീണ്ടും, മങ്ങിങ്ങു
വിട്ടുമാറിയകന്നു നാം.
അത്ഭുതാവഹംതന്നെയാണോര്‍ക്കില്‍
മര്‍ത്ത്യര്‍തന്‍ കര്‍മ്മവൈഭവം!
എന്തിലും മീതെ നില്‍ക്കയാം, വിധേ,
നിന്‍തലയുമുയര്‍ത്തി നീ!
വിസ്മരിക്കില്ലൊരിക്കലും, തമ്മില്‍
വിട്ടകന്നു നാമെങ്കിലും
അത്രമാത്രമടുത്തു നമ്മുടെ
മുഗ്ദ്ധശുദ്ധമനസ്സുകള്‍.
മഞ്ഞണിഞ്ഞൊരച്ചന്ദ്രികപോലെ
മഞ്ജുളമാമൊരുന്മദം.
വന്നു, ഗൂഢമായുമ്മവെയ്ക്കുന്നു
മന്നില്‍ നമ്മുടെ ജീവനെ!
എത്രമാത്രം ഹതാശരാകിലും
നിശ്ചയം ദേവി, ധന്യര്‍ നാം!
-9-7-1944
ഗീതം നാല്പത്
പ്രാണാധിനാഥ, നിന്നാഗമമാശിച്ചീ
മാണിക്യമഞ്ചത്തിലെത്രനേരം,
നാനാവികാരതരംഗിതസ്വാന്തയായ്
ഞാനിനി, ക്കഷ്ടം, കഴിച്ചുകൂട്ടും?
കൊച്ചുനിമേഷങ്ങള്‍ നീങ്ങുന്നി,ല്ലാരതിന്‍
പൊല്‍ച്ചിറകെല്ലാമരിഞ്ഞുവീഴ്ത്തി?
ശരദചന്ദ്രന്‍ മറഞ്ഞല്ലോ, കൂട്ടിലെന്‍-
ശാരികപോലുമുറങ്ങിയല്ലോ!
താരകളൊക്കെയും മങ്ങിമാഞ്ഞംബരം
കൂരിരുള്‍ മൂടിയിരുണ്ടുവല്ലോ!
പാറ്റേ പരിമളം വര്‍ഷിച്ചുവര്‍ഷിച്ച-
പ്പാതിരാപ്പൂവും വിരിഞ്ഞുവല്ലോ!
എന്നിട്ടും, കഷ്ട, മിനിയുമിന്നീവിധ-
മെന്നടുത്തെത്തുവാനെന്തമാന്തം?
ഇല്ല, നദിയില്‍ പെരുകിയിട്ടില്ലല്ലോ
വെള്ള, മിന്നാറ്റില്‍ ഞാന്‍ പോയതല്ലേ!
കിട്ടുന്നതെന്തിനു തോണി, യിറങ്ങിയാല്‍
മുട്ടുകവിഞ്ഞുണ്ടോ വെള്ളമുള്ളൂ?
ഒറ്റയ്ക്കുപോരുവാന്‍ ഭീതിയോ, പോയിട്ടി-
ല്ലൊറ്റയ്ക്കിതിന്‍മുന്‍പെവിടെയെല്ലാം!
മറ്റെങ്ങോ-നിര്‍ല്ലജ്ജചിത്തമേ, നീ വൃഥാ
തെറ്റിദ്ധരിക്കുന്നതെന്തിനേവം?
കുറ്റപ്പെടുത്തുവാനുള്ള നിന്‍ വാസന-
യ്ക്കറ്റമില്ലെങ്കില്‍പ്പിന്നെന്തുചെയ്യും?
ഇല്ല, വരാതിരിക്കില്ലെന്നരികി, ലെന്‍-
വല്ലഭനി, ന്നെത്ര വൈകിയാലും!
തെല്ലിനിയെങ്കിലും നീയെന്‍ ഹൃദയമേ,
വല്ലവിധവുമൊന്നാശ്വസിക്കൂ!
-21-11-1931
ഗീതം നാല്‍പത്തൊന്ന്
അലഘുകൌതുകമെന്നിലനാരത-
മലതുളുമ്പി ത്രസിക്കുമെന്നാശകള്‍
പരിചില്‍ നിര്‍മ്മിച്ചു, ഹാ, നിനക്കായൊരു
പരമസുന്ദരസങ്കേതസൈകതം.
മലര്‍വിരിച്ചിതവിടത്തിലൊക്കെ, യെന്‍-
മദവിവശമധുരപ്രതീക്ഷകള്‍
പ്രണയസാന്ദ്രമാമാലിംഗനങ്ങളാല്‍
പ്രതിനിമേഷം തളര്‍ന്നു തളര്‍ന്നു നാം,
കരപുടത്തില്‍ക്കരവും, കവിളതില്‍
കവിളുമൊന്നിച്ചു, സല്ലാപലോലരായ്
സമയമെത്ര കഴിച്ചി, ല്ലൊരേ സുഖ-
സരളസങ്കല്‍പസായൂജ്യശയ്യയില്‍!
പരിഭവിച്ചും പഴിച്ചും പരസ്പര-
മഭിനയിച്ചതാം രാഗകലഹവും,
പരിചരിച്ചും ചിരിച്ചും പരസ്പര-
മനുഭവിച്ചോരനന്താനുഭൂതിയും;-
ഹൃദയമെപ്പൊഴും വെച്ചുപൂജിച്ചിടും
സ്വയമവയുടെ കാലടിപ്പാടുകള്‍!
-18-10-1933
ഗീതം നാല്‍പത്തിരണ്ട്
'യമുനാതരംഗങ്ങളുമ്മവെയ്ക്കും
കമനീയനീരശിലാതലത്തില്‍,
പ്രണവപ്പൊരുളിനെക്കാത്തിരിക്കും
പ്രണയസ്വരൂപിണിയാരു തോഴി?"
"അവളൊരു കേവലഗാപികയാ-
ണറിയാതില്ലാരുമവളെ മന്നില്‍
അഴകിന്‍ നിധാനമാം 'രാധ' യെന്നാ-
ണവള്‍തന്നനശ്വരനാമധേയം!"
"കരളില്‍പുളകം പുരട്റ്റിടുമാ-
ക്കരിമുകില്‍ വര്‍ണ്‍നന്റെ വേണുഗാനം
പരമനിര്‍വ്വാണം പകര്‍ന്നതാര്‍തന്‍
പരിപാവനാത്മാവിലായിരുന്നു?"
"അവളൊരു നിര്‍മ്മല ബാലികയാ-
ണരുതാസ്സുദതിയെ വിസ്മരിക്കാന്‍!
അലിവിന്‍നികേതമാം 'രാധ' യെന്നാ-
ണവള്‍തന്നനവദ്യനാമധേയം!"
"നിയതിതന്‍ നാനാത്വമാകമാനം
നിരസിച്ചോരേകമാം സത്തയിങ്കല്‍,
മനമലിഞ്ഞുത്തമഭക്തിപൂര്‍വ്വം
പ്രണയം പ്രതിഷ്ഠിച്ചതേതു സാദ്ധ്വി?"
അവനിയിലാത്മസത്വാഭവാച്ചോ-
രവളൊരു പൊല്‍ക്കിനാവായിരുന്നു
അണിമാദിയുള്‍ച്ചെര്‍ന്ന 'രാധ' യെന്നാ-
ണവള്‍തന്നനുപമനാമധേയം!"
"അതുവിധം സായൂജ്യരൂപിണിയാ-
മനഘഗുണാഢ്യയാം രാധികയെ
അനുകരിച്ചീടുമെന്മാനസവു-
മനഘാനുരാഗമറിഞ്ഞു, തോഴി!
ഇനി ഞാന്‍ പറയാം- അക്കോമളനാ-
മിടയകുമാരനാണെന്റെ ദൈവം!"
-27-12-1934
ഗീതം നാല്‍പത്തിമൂന്ന്
എന്നെത്തിരക്കി, നീയാനന്ദദേവതേ,
വന്നിട്ടുമെന്തേ പറയാതെപോയി നീ?
ഒത്തില്ലെനിക്കെന്റെ ജോലിത്തിരക്കിനാ-
ലൊട്ടും ഭവതിയെസ്സത്കരിച്ചീടുവാന്‍.
ചെറ്റും മനുഷ്യത്വമില്ലാത്തവനെന്നു
തെറ്റിദ്ധരിക്കാനിടയുണ്ടിവനെ നീ
എന്തുചെയ്യട്ടേ, മനോരമേ, ജീവിത-
ചിന്തകളെന്നെ വിടുന്നില്ലൊരിക്കലും!
ഉദ്ധതനല്ല ഞാന്‍ - മാമകമാനസ-
ശുദ്ധിയോര്‍ത്തെങ്കിലും മാപ്പെനിക്കേകണേ!
അന്നു, നീ വന്ന മധുമാസരാത്രിയില്‍
മന്ദഹസിച്ചിതെന്‍ മുറ്റത്തു മുല്ലകള്‍!
വെള്ളിനിലാവില്‍ക്കുളിപ്പിച്ചു നീ, യെന്റെ
വല്ലികള്‍ മൊട്ടിട്ട പൂങ്കാവനികകള്‍!
നിന്മനോഭാവം പരിമളരൂപമാര്‍-
ന്നെന്മന്ദിരത്തില്‍ ത്രസിച്ചു, നീ പോകിലും!
സ്നേഹിക്കുവാനായ് പഠിപ്പിച്ചു നീ നിന്റെ
മോഹനദര്‍ശനമേകി മജ്ജീവനെ!
എന്നെക്കൃതഘ്നനെന്നോര്‍ക്കായ്ക, ദേവി, നീ
നിന്നോറ്റെന്നെന്നും കൃതജ്ഞനാകുന്നു ഞാന്‍!
കാഴ്ചവെച്ചേനേ സകൌതുകമന്നു നിന്‍
കാല്‍ത്തളിരിങ്കലെന്‍ നഗ്നചിത്തത്തെ ഞാന്‍.
എന്നാലെനിക്കതിനൊത്തില്ല - മേല്‍ക്കുമേല്‍
നിന്നിതെന്‍ചുറ്റുമായ് ജോലിത്തിരക്കുകള്‍.
കണ്ണീര്‍ക്കടലിന്‍ നടുവിലെന്‍ ജീവിത-
പ്പൊന്നിന്‍ കളിത്തോണി മുങ്ങുമീ വേളയില്‍;
കാളാംബുദാളികള്‍ മൂടി, ക്കൊടും തണു-
പ്പാളുമിഭീകരവര്‍ഷാന്തരാത്രിയില്‍,
നിന്നെയോര്‍ക്കുന്നു ഞാ, നെന്നെ രക്ഷിക്കുവാ-
നെങ്ങു നീ, യെങ്ങു നീ, യാനന്ദദേവതേ?-
-19-2-1944
ഗീതം നാല്‍പത്തിനാല്
ഏക ഞാന്‍ നിശാമധ്യം,
കൂരിരുള്‍ക്കരിങ്കട-
ലാകവേ ഭയങ്കര,-
മില്ലൊരു ദീപാങ്കുരം.
കോടക്കാര്‍ക്കരിമ്പടം
പുതച്ചു നില്‍പ്പൂ വാനം-
ആടകം കടക്കേണം
കണ്ടകം ചവിട്ടേണം.
മേചകമേഘാരവം
മേദുരഘോരം, മേന്മേല്‍
കീചകാളികള്‍ കാറ്റില്‍
കാഹളം മുഴക്കുന്നു.
മാരിയുമാരംഭിക്കാറായി-
ഹാ, മതി, വേഗം
പോരിക തിരി, ച്ചെന്റെ
ചഞ്ചലഹൃദന്തമേ!
നിന്നെ ഞാനൊരു നേര്‍ത്ത
മിന്നല്‍നാരിന്മേല്‍ കോര്‍ത്തി-
ട്ടിന്നേവം വിഫലമാ-
യഴിക്കാന്‍ യത്നിച്ചാലോ!
2
കൊച്ചുപത്രങ്ങള്‍ വാച്ച
താരകളല്ലീ കരി-
നൊച്ചിച്ചില്ലകള്‍തോറും
കളിപ്പൂ വട്ടം ചുറ്റി?
എന്തിനായ്ത്തിരക്കുവ-
തല്ലെങ്കില്‍, വെളിച്ചത്തിന്‍-
പൊന്‍തെളിത്തൂനാളം ഞാന്‍?-
വേണ്ടെനിക്കൊന്നുന്തന്നെ!
തെറ്റുകയെന്നോ മാര്‍ഗ്ഗ-
മില്ലില്ല- തിമിരമേ,
ചുറ്റും നീ മുറ്റിക്കൊള്‍ക,
ഭീതിയില്ലശേഷം മേ!
പോന്‍കതിരണിപ്രേമ-
ദീപമിതെന്‍ നാഥന്റെ
സങ്കേതസരണികള്‍
തെളിക്കും, ഗമിക്കും ഞാന്‍!
അഞ്ജനക്കറുപ്പേലു-
മല്ലെത്ര തേജോമയം
മഞ്ജീരശുകങ്ങളേ,
കൂജനം തൂകിക്കൊള്‍വിന്‍!
-22-9-1932
ഗീതം നാല്‍പത്തഞ്ച്
ചെങ്കതിര്‍ച്ചാര്‍ത്തിനാലാദിത്യനന്തിയെ-
ക്കങ്കേളിപ്പൂമാല ചൂടിക്കുമ്പോള്‍,
ലജ്ജയില്‍ മുങ്ങി, ഞാനിന്നും പതിവുപോ-
ലജ്ജനല്‍ വാതില്‍ക്കല്‍ നിന്നിരുന്നു.
പൂവറുത്തീടുവാന്‍, തോഴി നീ പൂങ്കാവില്‍,
പോവുകമൂലം ഞാനേകയായി
നീരൊലിച്ചോലതന്‍ കൂലത്തില്‍ നില്‍ക്കുമ-
പ്പേരാലിന്‍ചോട്ടിലെ നീലക്കല്ലില്‍,
എന്മനമായിടും വെള്ളാമ്പല്‍പ്പൂമൊട്ടിന്‍
വെണ്മതിയുമപ്പോള്‍ വന്നുദിച്ചു!
എന്മന, മയേ്യാ, തകര്‍ന്നുപോയക്ഷണം
സുന്ദരമാ മുഖം കണ്ടനേരം
എന്തുകൊണ്ടാണേവമെന്നുമക്കോമളന്‍
ചിന്താപരവശനാവതാവോ?
ക്ഷീണവിവര്‍ണ്ണമാമക്കവിള്‍ത്തട്ടുകള്‍
കാണുവാന്‍ കെല്‍പെനിക്കില്ല, തോഴീ!
നമ്രമുഖനായിട്ടല്ലാതെ കണ്ടിട്ടി-
ല്ലമ്മോഹനാംഗനെയിന്നോളം ഞാന്‍.
നിശ്ചയ, മെന്മനോനായകനുണ്ടേതോ
നിശ്ശബ്ദസങ്കട, മെന്തുചെയ്യാം!
അപ്പപ്പോള്‍ നോക്കീടുമിങ്ങോട്ടു ഗൂഢമാ-
യപ്പോഴുമക്ഷികളശ്രുപൂര്‍ണ്ണം.
തങ്ങളിലൊറ്റവാക്കെങ്കിലുമിന്നോളം
ഞങ്ങളിരുവരും ചൊന്നിട്ടില്ല.
എങ്കിലു, മെന്തെല്ലാം രാഗസല്ലാപങ്ങള്‍
സങ്കല്‍പം ഞങ്ങള്‍ക്കു സമ്മാനിപ്പൂ!
-5-9-1931
ഗീതം നാല്‍പത്താറ്
അഴകൊരു പൊന്‍പൂവുടലാര്‍ന്നു വന്നാ-
ലവളുടെ പേരാരും വിളിച്ചുപോകും.
അമരപുരിതന്നിലും കൂടിയെങ്ങു-
മതിലുപരിയായില്ലൊരോമനത്തം.
വനകുസുമംപോലതു നിന്നു വാടാ-
നനുമതിയേകീടുന്നതാരുലകില്‍?
സ്വയമുദയരശ്മിയൊന്നോടിയെത്തി
'പ്രിയകരമേ' യെന്നു വിളിച്ചിടുമ്പോള്‍,
വിരസതകാണിച്ചു പിന്മാറിടുന്ന-
തൊരു വലിയ സാഹസമായിരിക്കും!
ഹരിതരുചി പാണ്ഡുരമാക്കി മാറ്റാന്‍
വിരുതിയലും വഞ്ചകനാണു കാലം!
-അരുതരുതതോര്‍ക്കാതെ ചൊന്നതാം ഞാ-
നണയരുതാ മാറ്റം നിനക്കുമാത്രം!
-3-3-1935
ഗീതം നാല്‍പത്തേഴ്
നമിച്ചു നിന്നെ ഞാന്‍ തിരിച്ചവേളയില്‍
വമിച്ചു ലോകമൊരസൂയതന്‍ വിഷം.
പതിച്ചു, മേല്‍ക്കുമേലുയര്‍ന്നെരിഞ്ഞിടു-
മതിന്‍ ചിതയിലെന്‍ പരമശാന്തികള്‍.
അവതന്‍ ജീര്‍ണ്ണിച്ച ശവത്തറയിന്മേ-
ലവഗണിതനായിരിക്കയാണു ഞാന്‍.
കടന്നുപോകുന്നു ദിനങ്ങളോരോന്നെന്‍-
പടിക്കല്‍ക്കൂടിയൊരലസഭാവത്തില്‍.
കരുണയില്ലവയ്ക്കെനിക്കു നല്‍കുവാ-
നൊരു സമാധാനകണികയെങ്കിലും.
പലപല ജോലിത്തിരക്കുകള്‍മൂലം
പരതന്ത്രന്മാരുമിവന്റെ കൂട്ടുകാര്‍!
-വിഷാദപൂര്‍ണ്ണമാം വിജനതമാത്രം
വിലാപപൂര്‍ണ്ണമാം വിവശതമാത്രം.
17-1-1945
ഗീതം നാല്‍പത്തെട്ട്
ഹൃദയനായികേ, ഭവതിക്കായിട്ടെന്‍-
സുദിനസൂനങ്ങള്‍ വിരിയുന്നു
കരളില്‍നിന്നിതാ കദനത്തിന്‍ കടും-
കരിമുകിലോരോന്നകലുന്നു.
കരുണതന്‍ ദിവ്യമകരന്ദം തിങ്ങി-
നിറയുന്നൂ, മനം കവിയുന്നു.
അതുലേ, നീയിനിക്കരയൊല്ലേ നിയെ-
ന്നനഘാനന്ദത്തിന്നുറവല്ലേ?
കരളിലോലുമെന്‍ മിഴിനീര്‍, നീ തന്ന
കരലേസാലൊപ്പിക്കളവൂ ഞാന്‍!
തളിര്‍ചൂടിച്ചൂടിത്തരുനിര നോക്കൂ
തരളവായുവേറ്റിളകുന്നു.
അളികള്‍ മൂളുന്നു, കിളികള്‍ പാടുന്നു
പുലരി പൊന്‍പൂക്കള്‍ ചൊരിയുന്നു.
അഴലെന്നാലെന്തെന്നറിയാത്തമട്ടി-
ലരുവികള്‍ പാടിയൊഴുകുന്നു.
അവയെക്കാണുമ്പോളകലുന്നൂ ശോക-
മകതാരില്‍ സൌഖ്യമുറയുന്നു.
മധുരദര്‍ശനേ, കരകയോ, നാമീ
വിധി വിധിച്ചതാം വിരഹത്തില്‍? ...
13-2-1945
ഗീതം നാല്‍പത്തൊന്‍പത്
അമൃതം പുരണ്ട നിന്‍ വാക്കു കേട്ടി-
ട്ടമലേ, ഞാന്‍ കോള്‍മയിര്‍ക്കൊണ്ടുപോയി.
അഭിനവയൌവനം നിന്നില്‍ നിത്യ-
മഭിരാമതകള്‍ വിടുര്‍ത്തി നില്‍ക്കെ;
അനുരാഗസാന്ദ്രമായന്തരംഗ-
മനുമാത്രനിര്‍വൃതിയാസ്വദിക്കെ;
അതിഭക്തിയാര്‍ന്നുഷസ്സന്ധ്യയെപ്പോ-
ലതിഥിപൂജയ്ക്കു നീ വെമ്പിയെത്തി!
നിരുപിച്ചിരിക്കാതെ നിന്റെ മുന്‍പില്‍
നിരുപമേ, ഞാനൊരു ദേവനായി.
അവിരളാനന്ദത്തിനാസ്പദമാ-
യെവിടെനിന്നെത്തി നീ, യപ്സരസ്സേ?
മുകില്‍ മാല മൂടിയിരുണ്ട വാനില്‍
വികസിക്കും വാര്‍മഴവില്ലുപോലെ,
കദനവിവശമാമെന്മനസ്സില്‍-
ക്കവിതകൊളുത്തി നിന്‍ കണ്മുനകള്‍!
അഴകിന്മേലിപ്പൂത്തു കാണ്മതെല്ലാം
കൊഴിയുന്നപുഷ്പങ്ങളായിരിക്കാം.
പരിതാപമി, ല്ലവയൊക്കെ മേലില്‍
പരിണതപക്വങ്ങളാകുമെങ്കില്‍!
നിഴലും വെളിച്ചവും ചേര്‍ത്തൊരുക്കി
നിയതി നല്‍കീടുമിജ്ജീവിതത്തില്‍,
അരിയൊരുത്തേജക ശക്തിയായെ-
ന്നരികിലിരുന്നു നീ പാടുമെങ്കില്‍,
സ്ഥലകാഅഭീതിയാല്‍ തെല്ലുപോലും
തളരാതെന്‍ തോണി തുഴയുവന്‍ ഞാന്‍!
കടുവജ്രദംഷ്ട്രകള്‍ കാട്ടി, മുന്നില്‍
കുടിലയാഥാര്‍ത്ഥ്യങ്ങളെത്തിയാലും,
ചകിതനായ്പ്പിന്‍തിരിഞ്ഞോടി, വല്ല
ചരമത്തിലും ചെന്നൊളിച്ചിടാ ഞാന്‍.
കുഴയുംവരേക്കെന്റെ കൈകള്‍ കര്‍മ്മ-
ത്തുഴയാല്‍ത്തുഴയും ഞാനിപ്പുഴയില്‍!
പ്രതികൂലവാതങ്ങള്‍ മാറിമാറി
പ്രതിമാത്രമെത്രയ്ക്കെതിര്‍ത്തിടട്ടെ,
പതറുകില്ലെന്മനം- നീയരികില്‍
പരിതൃപ്തയായിപ്പരിലസിക്കില്‍!
-23-5-1944
ഗീതം അന്‍പത്
സ്വര്‍ഗ്ഗീയനീലിമ വീശിവീശി, സ്വയം
സ്വപ്നങ്ങള്‍കണ്ടു ചിരിക്കുമക്കണ്ണുകള്‍,
മാന്‍പേടയേക്കാള്‍ പ്രശാന്തമാ, യെന്‍നേര്‍ക്കു
മാണ്‍പുറ്റു നോക്കുന്നതിപ്പൊഴും കാണ്മൂ ഞാന്‍.
ആയിരം കണ്മുനക്കോണുകളെന്മിഴി-
ക്കാതിത്ഥ്യമേകിയിട്ടുണ്ടെന്നിരിക്കിലും
എത്തിയിട്ടില്ലെന്റെ മുന്നിലിന്നോളവു
മിത്രമേല്‍ സ്നേഹംതുളുമ്പുന്ന കണ്ണുകള്‍!
ഈ വിദൂരത്തും ചെവിക്കൊള്‍വിതെന്‍ തപ്ത-
ജീവ, നവയുടെ മൂകമാം വിളി!-
പ്രാലേയശൈലസാനുക്കളില്‍, പുഷ്പിത-
ശ്രീലഹരിതവനാന്തരശ്രേണിയില്‍,
കേവലമേകയായ് ഭര്‍ത്തൃസന്ത്യക്തയായ്
കേണാഞ്ഞീടുമൊരപ്സരസ്സെന്നപോല്‍;
ഓര്‍പ്പതസഹ്യമാ, ണിന്നുമെന്‍ പ്രാണനില്‍
വീര്‍പ്പിട്ടുവീര്‍പ്പിട്ടണയുന്നിതാ വിളി!-
ഹാ, വിധി ഞങ്ങളെ വേര്‍പിരിച്ചെങ്കിലും
ജീവനും ജീവനാണെന്നുമെനിക്കവള്‍!
അപ്പൂനിലാവിനു ചുറ്റു, മുള്‍ത്താപമാര്‍-
ന്നെപ്പൊഴും ചുറ്റിപ്പറക്കുന്നിതെന്മനം!
ദേവിയെ, ദൂരത്തിരുന്നുകൊണ്ടിങ്ങനെ
പൂവിട്ടു പൂവിട്ടു പൂജിച്ചിടുന്നു ഞാന്‍.
കാണാതിരിക്കിലുമെന്‍ മുന്നിലെപ്പൊഴും
കാണുന്നു ഞാനക്കനകകളേബരം!
കേള്‍ക്കാതിരിക്കിലും, കോള്‍മയിര്‍ക്കൊണ്ടിതാ
കേള്‍ക്കുന്നു ഞാനക്കളകോമളസ്വരം!
ദര്‍ശനമേകിടാ, തെങ്ങു തിരികിലും
സ്പര്‍ശിപ്പിതെന്നെയപ്പൂങ്കുളിര്‍ക്കൈയുകള്‍!-
കാണുമ്പോഴേക്കാളധികമായ് സ്നേഹിപ്പു
കാണാതിരിക്കുമ്പൊഴെന്നോമനയെ ഞാന്‍.
ഹന്ത, വിയോഗമിതേവം വിധിച്ചുകൊ-
ണ്ടെന്തു സാധിച്ചു വിധിക്കിന്നു ഞങ്ങളില്‍?
സ്വാര്‍ത്ഥരഹിതമാം സ്നേഹ, മീ ലോകത്തി-
ലാദ്യമായ് കാണ്മ, തെന്‍ ദേവിയിലാണു ഞാന്‍.
ഉള്‍പ്പുളകാദ്രയായര്‍പ്പിപ്പു ഗൂഢമായ്
മത്പ്രാണനിലതാ മംഗളരൂപിണി.
കര്‍മ്മബന്ധം മാത്രമാണതിന്‍ മൂല, മി-
ക്കണ്ണീരി, ലൊട്ടുമസംതൃപ്തനല്ല ഞാന്‍!
-26-1-1945
വ്രണിതചിത്തങ്ങളാശ്വസിച്ചെങ്കി, ലി-
പ്രണയഹേമന്തചന്ദ്രികാധാരയില്‍!
-29-5-1935