"സ്പന്ദിക്കുന്ന അസ്ഥിമാടം/ഹൃദയമുള്ള സർപ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'<poem> ഹൃദയമുള്ളസര്‍പ്പം തെറ്റിദ്ധരിച്ചിതന്ന...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:32, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഹൃദയമുള്ളസര്‍പ്പം

തെറ്റിദ്ധരിച്ചിതന്നെന്നെ നീപോലു, മെന്‍-
കഷ്ടകാലത്തിന്റെ ശക്തിമൂലം.
ആരെന്തു ചൊല്‍കിലും ചഞ്ചലമാവുകി-
ല്ലാ മനസ്സെന്നു ഞാന്‍ വിശ്വസിച്ചു.
അല്ലലാണെല്ലാമെനിയ്ക്കു, നിന്‍ കണ്‍മുന-
ത്തെല്ലൊന്നിലേ ചെറ്റു ശാന്തിയുള്ളു.
ദുസ്സഹമാണെനി, യ്ക്കേവ, മതും, വെറും
ദുശ്ശങ്കമൂലം ജലാര്‍ദ്രമായാല്‍!
ശത്രുക്കളാണെനിയ്ക്കൊക്കെ, നീ മാത്രമേ
മിത്രമായിട്ടെനിക്കുള്ളു മുന്നില്‍.
ലോകമെമ്മട്ടല്ലാമെന്നെപ്പഴിയ്ക്കിലും
ശോകാര്‍ത്തനല്ലതിലൊന്നിലും ഞാന്‍.
നീമാത്രമൊന്നെന്നെ വിശ്വസിച്ചാല്‍ മതി
നീറുകില്ലെങ്കിലെന്നന്തരംഗം!
വഞ്ചിയ്ക്കയില്ലയേ, നിന്നെമാത്രം പ്രിയേ,
നെഞ്ചിടിപ്പറ്റു ഞാന്‍ വീഴുവോളം!
ചെഞ്ചോരവാര്‍ത്തു പിടയ്ക്കുകില്‍ക്കൂടിയും
ചഞ്ചലമാവുകില്ലെന്‍ഹൃദയം.
എന്നെ നീ വിസ്മരിച്ചാലും, മറക്കില്ല
നിന്നെ ഞാനെങ്കണ്ണടയുവോളം!
സര്‍പ്പമാകാം ഞാന്‍, വിഷം വമിയ്ക്കാ, മുഗ-
ദര്‍പ്പവുമുണ്ടാമെനിയ്ക്കു, പക്ഷേ-
അത്രയ്ക്കുമാത്രം മനസ്വിനിയാണു നീ-
കൊത്തുകയില്ല ഞാന്‍ നിന്നെ മാത്രം!
ഓടക്കുഴല്‍ വിളിയായ നിന്‍മുന്നില്‍നി-
ന്നാടും ഫണം വിരിച്ചോമനേ, ഞാന്‍!
കാണിയ്ക്കപോലുമില്ലെന്‍ വിഷപ്പല്ലുകള്‍
പ്രാണനും പ്രാണനായുള്ള നിന്നെ!
സര്‍പ്പത്തിനുമുണ്ടൊരുജ്ജ്വലസൌന്ദര്യം
സത്തമേ, നീയതു കണ്ടറിഞ്ഞു.
എന്നല്ല, നീയതില്‍ക്കണ്‍കുളുര്‍ത്തങ്ങനെ
നിന്നതിന്‍ വിസ്തൃതമാം ഫണത്തില്‍,
പൂവിതള്‍കൂടിയും തൊട്ടാല്‍, മുറിപ്പെട്ടു
നോവു, മിളംകൈവിരലുകളാല്‍
ദേഹം പുളകത്തില്‍ മൂടിമൂടി സ്വയം
സ്നേഹപുരസ്സരമോമനിച്ചു!
ഓരോവിരലും മുറിഞ്ഞു മുറിഞ്ഞയേ്യാ
ചോരയൊലിച്ചിട്ടുമോമനിച്ചു!
ലോകം മുഴുവന്‍ വെറുക്കുമതിനു, നീ-
യേകി, നിന്നാര്‍ദ്രമാമന്തരംഗം!-
മന്ദഹസിയ്ക്കുമാക്കുന്ദപുഷ്പത്തിലും
സുന്ദരമായുള്ളൊരന്തരംഗം!-
അംഗുലീസ്പര്‍ശത്തിലാ വീണക്കമ്പിപോല്‍-
സംഗീതം സ്പന്ദിക്കുമന്തരംഗം!
സന്ദേഹമില്ലുഗസര്‍പ്പത്തിനുകൂടി
നന്ദികേടില്ലാ മനുഷ്യനോളം!
നന്നായ് നിനക്കതറിയാം- കൃതജ്ഞനാ-
ണെന്നുമിസ്സര്‍പ്പം, നീ വിശ്വസിക്കൂ!
സന്നദ്ധനാണതിന്‍ പ്രാണനും കൂടി, നിന്‍-
മന്ദസ്മിതത്തിനായ് സന്ത്യജിക്കാന്‍!
മേദുരസ്നേഹാര്‍ദ്രമായൊരാക്കണ്ണുക-
ളാദര്‍ശമൂര്‍ത്തിയായ്ക്കാണ്‍മിതെന്നെ-
നിന്ദ്യസര്‍പ്പത്തിനെ-ത്തീവ്രമാമീമന-
സ്പന്ദനമെമ്മട്ടൊന്നടക്കിടും ഞാന്‍?
ദേവി, നീ കാണുമീമട്ടില്‍, നിന്മുന്നില്‍ ഞാന്‍,
ദേവനായ് നില്‍ക്കും മരിയ്ക്കുവോളം!
തെറ്റിദ്ധരിയ്ക്കരുതെന്നെ നീ മേലില്‍!-ഞാന്‍
തെറ്റു ചെയ്യില്ല നിന്നോടു ചെറ്റും!! ...
                               2-3-1120

5

സുപ്രസിദ്ധ കവിയായ ശ്രീമാന്‍ തൈക്കാട്ടു ചന്ദ്രശേഖരന്‍ നായരുടെ വിവാഹാവസരത്തില്‍ സമര്‍പ്പിക്കപ്പെട്ട മംഗളോപഹാരത്തിലേയ്ക്ക് എഴുതിക്കൊടുത്ത ആശംസ.

കവനമോഹിനി നടനമാടുന്ന
കളിമലര്‍ക്കാവിലനുദിനം,
കളകളങ്ങളാല്‍ത്തരുലതകളെ
പ്പുളകംകൊള്ളിച്ചു വിലസി നീ.
യുവചൈതന്യത്തിനുണര്‍വരുളുന്ന
തവയശസ്സിന്റെ പരിമളം!
തുനിയുകയാണിന്നനഘദാമ്പത്യ-
വനികയില്‍ ഭവാന്‍ കയറുവാന്‍
ഇടറിയോടിയ മധുരസ്വപ്നങ്ങ-
ളുടലാര്‍ന്നെത്തുമിക്കവിതയെ-
തണലും ശാന്തിയും തരുമീ നിസ്തുല-
പ്രണയകല്‍പകലതികയെ-
സതികുലോജ്ജ്വലമകുടഹീരക-
സുദതിയാകുമി 'സ്സുമതി' യെ-
വരണമാല്യത്താല്‍ ക്കരളോടുചേര്‍ത്തു
പരിചില്‍ ബന്ധിക്കും സുദിനത്തില്‍,
പ്രിയസുഹൃത്തേ, ഞാനരുളുന്നൂ ഭവാ-
നയുതമാശംസാവചനങ്ങള്‍!
ഭരിതരാഗാര്‍ദ്രഹൃദയരായ്ക്കൈകോര്‍-
ത്തിരുവര്‍ നിങ്ങള്‍ പോം സരണിയില്‍,
പരിധിയില്ലാത്ത പരമഭാഗ്യങ്ങള്‍
പനിനീര്‍പ്പൂ വാരി വിതറട്ടേ;
അലമലമോരോ സുഖസമൃദ്ധിക-
ളലയടിച്ചടിച്ചൊഴുകട്ടെ!
ചിരകാലമൊന്നിച്ചിനി നിങ്ങളൊരു
മുരളീഗാനത്തില്‍ മുഴുകട്ടെ!!
                               10-3-1114

6

സ്വാതന്ത്യ്രദേവതേ, നീയെഴുന്നള്ളുമാ-
പ്പാതയില്‍പ്പെട്ടു വിടുര്‍ത്തി വരിയ്ക്കുവാന്‍,
സന്നദ്ധതയോടണിഞ്ഞൊരുങ്ങി സ്വയം
മുന്നിട്ടുവന്നിതാ നില്‍പ്പു മജ്ജീവിതം.
                               12-5-1118

7

അന്നൊരിക്കലൊരക്ഷരമോതാ-
തെന്നെ വിട്ടു നീ പോയിട്ടും,
വന്നണഞ്ഞിതോ പുല്‍കുവാനെന്നെ-
പ്പിന്നെയും നീ, വിഷാദമേ?
                               19-3-1114

8

ലാളിത്യം കലരും വികാരമഖിലം
ലോകത്തിനാക്ഷേപമാ-
ണാളില്ലാതലയുന്നു പോറ്റിടുവതി-
ന്നാദര്‍ശസംശുദ്ധികള്‍!
ആളിക്കത്തി വിഷപ്പുകച്ചുരുള്‍വമി-
ച്ചുഗസ്ഫുലിംഗാല്‍ക്കരം
നീളെപ്പാകിയെരിഞ്ഞിടുന്നുലകിലാ-
വിദ്വേഷദാവാഗ്നിയും!
                               19-9-1119