"സ്പന്ദിക്കുന്ന അസ്ഥിമാടം/ഒരു കഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> ഒരു കഥ കരുണരസം കരകവിയും കഥ പറയാം- പക്ഷേ കര...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
13:33, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു കഥ
കരുണരസം കരകവിയും
കഥ പറയാം- പക്ഷേ
കരളുരുകിക്കരളുരുകി-
ക്കരയരുതിന്നാരും
ശാന്തിവായ്ക്കും പൂവനത്തിലൊന്നില്വന്നൊരോമല്‍-
കാന്തിയേന്തും ചെമ്പനീര്‍ച്ചെമ്പകം കിളര്‍ന്നു.
ചില്ലകളില്‍പ്പല്ലവങ്ങളുല്ലസിച്ചന്നാര്‍ക്കും
തെല്ലുനാളിനുള്ളിലതു ചെല്ലമായിത്തീര്‍ന്നു.
സന്തതം പരിസരത്തില്‍പ്പൂന്തണല്‍ വിരിച്ച-
ന്നന്തികത്തൊരാദ്രമാകും പാരിജാതം നിന്നു.
ഒരു ശിശിരനിശയിലേതോ
പവനഗതിമൂലം
പരിചിയലും ലതിക ചാഞ്ഞാ-
ത്തരുവരനില്‍ച്ചേര്‍ന്നു
പാവനമാം വിണ്‍വെളിച്ചം നിത്യവും നുകര്‍ന്നു
പാരിജാതച്ഛായയിലാചെമ്പകം വളര്‍ന്നു.
കാറ്റടിയും, പേമഴയും തീവെയിലും മെയ്യി-
ലേറ്റിടാതാദ്ദിവ്യവൃക്ഷം വല്ലരിയെക്കാത്തു.
നര്‍മ്മലോലമാമതിനെ പ്രാണനാണെന്നോര്‍ത്തു
നിര്‍മ്മലപ്രണയസൂക്തം മര്‍മ്മരമായ് വാര്‍ത്തു;
തളിരുലഞ്ഞും, മലരണിഞ്ഞും,
മധുചൊരിഞ്ഞും മെയ്യില്‍-
ക്കുളിരണിഞ്ഞും, കരള്‍കവര്‍ന്നാ-
ക്കനകവല്ലി മിന്നി!
രണ്ട്
കഴിഞ്ഞു കാലം- കരിങ്കുയില്ലിന്‍
കപടവേഷം ചാര്‍ത്തി-
ക്കഴുകനൊന്നാക്കളിവനിയില്‍-
ച്ചിറകടിച്ചാര്‍ത്തെത്തി.
കോമളമദാകലിതകാകളികളാലേ
കോള്മയിര്‍ക്കൊള്ളിച്ചിതതു കോകിലത്തെപ്പോലെ!
നിഷ്കളങ്കഭാവദീപ്തസ്വപ്നസാന്ദ്രവക്ത്രം
നിസ്തുലപ്രേമാര്‍ദ്രഗീതം നീര്‍ഗ്ഗളിയ്ക്കും ചിത്തം.
വിശ്വമതിന്‍ ദര്‍ശനത്തില്‍ വിസ്മയിച്ചുപോകും
വിശ്വസിയ്ക്കില്ലുഗമാകും ഗ്ഗൃദ്ധ്രമാണെന്നാരും.
പരിമൃദുലഹൃദയമെഴും
പരഭൃതികയൊന്നാ-
പ്പടുപതഗഹതകനോമല്‍-
പ്രണയിനിയായ്ത്തീര്‍ന്നു.
രക്തപാനസക്തവു, മയുക്തനുമാണയേ്യാ,
മുഗ്ദ്ധഗാനസ്നിഗ്ദ്ധമാമച്ചിത്തമെന്നാരോര്‍ക്കും!
പാട്ടുപാടിപ്പൂവനത്തില്‍പ്പാര്‍ത്തിടും പതത്രം
വേട്ടയാടിക്കാട്ടില്‍ നീളെപ്പോകുമെന്നാരോര്‍ക്കും!
വഞ്ചനയറിഞ്ഞിടാത്തപ്പിഞ്ചുപെണ്‍കുയിലിന്‍
കൊഞ്ചലിലും നെഞ്ചിടിപ്പുതഞ്ചിനിന്നു, കഷ്ടം?
വരനഖരഖരശിഖര-
വിദലിതമാം ഹൃത്തില്‍
വരമധുരപ്രണയവുമായ്-
പ്പികസൂദതി കേണു!! ...
മൂന്ന്
മദതരളകളകളമ
തലയിളക്കിച്ചെന്നാ
മലരണിയും ലതികകളെ-
പ്പുളകിതകളാക്കി.
എങ്ങുനിന്നാ മഞ്ജുഗാനം വന്നിടുന്നതെന്നാ
യങ്ങുമിങ്ങും കണ്ണയച്ചു നിന്നിതാ ലതകള്‍.
കണ്ടനേരം കാര്‍കുയിലാണെന്തു സൌമ്യഭാവം!
തണ്ടുലഞ്ഞാ വല്ലികളില്‍ത്തഞ്ചിയനുഭാവം.
മല്ലി, മുല്ലമാലതിതൊട്ട, ങ്ങതിന്‍നേര്‍ക്കോരോ
വല്ലികള്‍ കുണുങ്ങിനോക്കിപ്പുഞ്ചിരിചൊരിഞ്ഞു.
മതികവലം, മധുരിമ വാര്‍-
ന്നൊഴുകിടുമാപ്പാട്ടില്‍
മതിമറന്നാത്തരുനിരയും
തലകുലുക്കി കാട്ടില്‍
പാരിജാതപ്പൂന്തണലില്‍ച്ചെമ്പകം സുഖിയ്ക്കും
പാവനമാം പൂവനത്തിലപ്പതംഗമെത്തി.
പേടയോടുകൂടിയോരോ ചാടുഗാനം പാടി-
ക്കോരകുടീരമൊന്നിലാടലറ്റു കൂടി,
അങ്കുരിതസ്മേരയായിത്തന്‍മുഖത്തു നോക്കി-
പ്പൊന്‍കിനാക്കള്‍ കണ്ടുനില്‍ക്കും ചെമ്പകത്തെ കാണ്‍കെ,
അനുചിതമെന്നറിയുകിലു-
മലിയുകയായ്, ക്കഷ്ട-
മരുതരുതെന്നൊഴിയുകിലു-
മതിനുനിജചിത്തം!
നാല്
ഒഴിയുതുവതോ വിധിവിഹിതം?
പികസദൃശകാമ-
ക്കഴുകനിലാസുകത്രലത-
യ്ക്കിയലുകയായ് പ്രേമം!
"ഗൃദ്ധ്രമീ ഞാന്‍, ചെമ്പകമേ, വിസ്മരിയ്ക്കുകെന്നെ!-
ബുദ്ധിശൂന്യയല്ല നീ, കെടുത്തരുതു നിന്നെ!"-
'പാട്ടുപാടും പൂങ്കുയിലായ് നീയടിയും മണ്ണില്‍,
കഷ്ടകാലമക്കുയിലിന്രണ്ടുനാലുതൂവല്‍
കെട്ടിവെച്ചുകാണും, പക്ഷേ, നിന്‍ ചിറകിനുള്ളില്‍.
ഉദയരവിയ്ക്കഭിമുഖമായ്-
ക്കളകളവും പെയ്ത-
ങ്ങുയരുക നീ ചിറകടിയോ-
ടവ കൊഴിയും താനേ! ...
ഏവമോതി, ജ്ജീവനാമക്കോകിലത്തിനായി-
പ്പൂവണിപ്പൊന്‍ചെമ്പകം തന്‍ മുഗ്ദ്ധചിത്തമേകി.
ശുദ്ധിവായ്ക്കുമാ ലതയ്ക്കായ് ജ്ജീവിതമര്‍പ്പിച്ചാ-
ഗൃദ്ധ്രുവും നല്‍പ്പൂങ്കുയിലായ്ത്തീരുവാന്‍ ശ്രമിച്ചു.
കാലദോഷം തീര്‍ന്നശേഷമാക്കഴുകന്‍ വീണ്ടും
കാര്‍മുകിലായ്ത്തീര്‍ന്നു, മേന്‍മേല്‍ക്കാകളിപകര്‍ന്നു.
അനുചിതമാണനുചിതമാ-
ണവരിയലും രാഗം
കനിവിയലാതിനിയവരെ
പ്പഴിപറയും ലോകം! ...
അഞ്ച്
മഴമുകിലിന്‍ കരിനിഴലാ
മലര്‍വനിക മൂടി
മനമുരുകിപ്പരവശയാ-
സ്സുമലതിക വാടി.
ആര്‍ദ്രമാമപ്പാരിജാതമാര്‍ത്തയായിത്തീര്‍ന്നു
പേര്‍ത്തുമന്നാപ്പെണ്‍കുയിലിന്‍ മാനസം തകര്‍ന്നു.
ചിത്തനാഥന്‍ ക്രുദ്ധമാകും ഗൃദ്ധ്രമാണെന്നാലും
ചിത്തനാഥനാ, ണതില്‍ത്താന്‍ തൃപ്തയായിരുന്നു.
മറ്റൊരാളിനുള്ളതാണിപ്പൂങ്കുയിലെന്നാകില്‍
മത്സരിക്കാനില്ലിനി, ത്താന്‍ മാറിയേയ്ക്കാമ്പോരെ?
പരവശയാപ്പരഭൃതിക
പറന്നുപോയീ ദൂരെ-
പ്പരവശനാപ്പരഭൃതവും
പറന്നുപോയീ ദൂരേ!-
മാറി ദൂരെപ്പോകിലെന്താ മാനസാന്തരീക്ഷം
മാറുവാനിടവരുമോ ദേശഭേദം മൂലം!
നീരസം പരസ്പരമില്ലാര്‍ക്കും-പക്ഷേ,
നീറി നീറി മാനസംദ്രവിക്കയാണെല്ലാര്‍ക്കും.
തെറ്റുകാരാക്കോകിലവും ചമ്പകവുമേണെ-
ന്നറ്റകുറ്റമെന്തിനിപ്പുലമ്പിയിട്ടു കാര്യം?
ചിറകുകളുണ്ടകലെയെത്താന്‍
കുയിലി, നെന്നാ, ലയേ്യാ,
ചിതയെരിയും കരളെഴുമാ-
ലതികയെന്തു ചെയ്യും? ...
ആറ്
അകലെയെഴുമടവികളില്‍
നിലവിളിയോടങ്ങി-
ങ്ങലയുകയായ്പ്പകലിരവാ-
ക്കുയിലൊരുപോല്‍, പാവം!
ആ വിജനകാനനങ്ങളന്നതു ചൊരിഞ്ഞോ-
രീ വിലാപഗാനലേശം മൂളിടാറുണ്ടിന്നും.
"കൈവരിയ്ക്കുകീയമൃദം!" - ദൈവം, നമ്മോടോതി
കൈവരിച്ചു;-കൈവിലങ്ങുവെച്ചു ലോകനീതി!
എന്തി, നേവം നൊന്തു നൊന്തു കേഴുവാനായ്ത്തമ്മി-
ലെന്തിനയേ്യാ, ചെന്‍പകമേ, കണ്ടുമുട്ടീ നമ്മള്‍? ...
ååå*ååå*åå *
ഇനിയധികം പറയണമോ?-
പിരിയരുതേ നമ്മള്‍-
ക്കിതിലധികം കരുണമെഴും
കഥയെവിടെക്കാണും? ...
ക്രൂരമാം നിഷാദബാണം മാറിലേറ്റു, കഷ്ടം,
ദൂരെയേതോ കാട്ടില്വീണാക്കോകിലം മരിച്ചു!
പെണ്‍കുയിലാ വാര്‍ത്തകേട്ടുടന്‍ നിലമ്പതിച്ചു!
സങ്കടത്താല്‍ പാരിജാതം കണ്ണുനീര്‍പൊഴിച്ചു!
ചെമ്പകമോ?-പൂകൊഴിഞ്ഞിലകൊഴിഞ്ഞു നില്‍ക്കും
ചെമ്പകമോ?-നാവിനില്ലകെല്‍പെനിക്കതോതാന്‍!!
ååå*ååå *ååå *
കരയരുതെന്നരുളിയിട്ടും
കഥയിതു കേട്ടയേ്യാ,
കരതലത്താല്‍ മുഖം മറച്ചു
കരയയാണോ, നിങ്ങള്‍? ...
12-3-1120
9
എങ്ങുനി, ന്നെങ്ങുനി, ന്നെന്നടുത്തെത്തി നീ
സംഗീതസാന്ദ്രമാം പൊന്‍കിനാവേ?
നീയാഗമിക്കും വരേയ്ക്കുമജ്ജീവിതം
നീറിനീറിക്കൊണ്ടിരുന്നിരുന്നു.
എന്നെച്ചുഴന്നെഴുമന്തരീക്ഷമ്പോലും
കണ്ണീര്‍ പുരണ്ടുള്ളതായിരുന്നു.
അത്യത്ഭുതമൊരു പരിവര്‍ത്തന-
മര്‍പ്പിച്ചു നീയെന്നടുത്തുവന്നു.
ഉത്സവദായിനി ദര്‍ശിപ്പു നിന്നെയെ-
ന്നുദ്ധാരണത്തിന്‍ കിരണമായ് ഞാന്‍.
നിന്നുജ്ജ്വലോദയം മാമകസൌഭാഗ്യ-
ചന്ദ്രോദയം തന്നെയായിരുന്നു.
ആ നീലക്കണ്‍മുന പുല്‍കുന്നതാരെയാ-
ണാനീതമാകുമവനു ഭാഗ്യം
ദൈവം വിധിച്ചതെനിയ്ക്കാണതൂഴിയില്‍
കൈവരിച്ചീടുവന്‍- ഭാഗ്യവാന്‍ ഞാന്‍!
16-7-1119
10
കരിമുകില്‍നിരചേരും വാനിങ്കല്‍ വീണ്ടുമെന്‍
കനകക്ഷത്രമുദിക്കുകില്ല.
അനുരാഗവിവശ ഞാനീ മലര്‍വാടിയില്‍-
തനിയേയിരുന്നു കരഞ്ഞുകൊള്ളാം.
അതിനാലിങ്ങിനിയുമെന്‍ ചാരത്തിരുന്നിടേ-
ണ്ടയി സഖി, നീ പോയ്ക്കിടന്നുകൊള്ളൂ!!
20-1-1109
11
അന്തച്ഛിദ്രമെഴാതനന്തതയില്‍നി-
ന്നുല്‍ഭൂതമായ്ജ്ജീവിത-
സ്പബ്ദങ്ങള്‍ക്കു വിരാമദാദ്ഭുതസുധാ-
സിക്തപ്രഭാകേന്ദ്രമായ്,
അന്തസ്പര്‍ശമെഴാത്ത ദീര്‍ഘസുഖസു-
പ്തിയ്ക്കേകസങ്കേതമായ്-
ജ്ജന്തുക്കള്‍ക്കു ഭയാങ്കമായ്, മരണെമേ,
രാജിപ്പൂ നിന്‍ മന്ദിരം!
19-9-1119
12
ഏതോമഹത്താമദൃശ്യകരങ്ങള്‍ത-
ന്നേകാന്തലീലയ്ക്കധീനമായങ്ങനെ,
മുന്നോട്ടൊഴുക്കിലൊലിച്ചുപോയല്‍പനാ-
ളൊന്നിച്ചു നമ്മുടെ ജീവിതത്തോണികള്‍
കണ്ടുനാമത്തെല്ലുനേര, മൊരായിരം
ചെണ്ടിട്ടു നില്‍ക്കുന്ന പൊന്നിന്‍ കിനാവുകള്‍.
ഇണ്ടലാര്‍ന്നന്യോന്യമീവിധമിന്നുനാം
രണ്ടുവഴിയായ്പ്പിരിഞ്ഞു പോയെങ്കിലും,
വിസ്മയം ചേരുമോ സ്വപ്നത്തിലൊന്നിനി
വിസ്മരിക്കാന്‍ നമുക്കൊക്കുമോ, മോഹിനി?
21-4-1120