"സ്പന്ദിക്കുന്ന അസ്ഥിമാടം/നക്ഷത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> നക്ഷത്രം വരുവതഖിലവും ശുഭത്തിനാണെ- ന്നരു...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
13:37, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
നക്ഷത്രം
വരുവതഖിലവും ശുഭത്തിനാണെ-
ന്നരുളി, മനോഹരസാന്ത്വനാമൃതത്താല്‍,
ഉരുകദനമകറ്റിടുന്നി തെന്നില്‍-
ക്കരുണകല, ര്‍ന്നയി ഭാഗ്യദേവതേ, നീ!
പകലിരവൊരുപോല്‍ വിരാമമില്ലാ-
തകമെരിതീയിലെരിഞ്ഞെരിഞ്ഞുനീറീ,
അകലെയെഴുമെനിയ്ക്കൊ, രുത്സവം നിന്‍-
പ്രകടിത നിര്‍മ്മലരാഗദീപ്തിമാത്രം!
വിധിയൊടു പൊരുതിപ്പരാജയത്താ-
ലധികരുജയ്ക്കടിപെട്ടു മാഴ്കുമെന്നെ,
അധികൃതവചനങ്ങളാല്‍, സ്വയം നീ-
യധിപതിയാക്കുകയാണു നിന്മനസ്സില്‍!
അയി സുദതി, കഠോരജീവിതത്തിന്‍
വെയിലി, ലലഞ്ഞുകുഴഞ്ഞണഞ്ഞവന്‍ ഞാന്‍;
പ്രിയകരസുഖവിശ്രമം യഥേച്ഛം
നിയതമെനിയ്ക്കു തരുന്നു നീ, മനോജ്ഞേ!
അവനിയിലതുലാനുഭോഹമോരോ-
ന്നവധിയെഴാതെ ലഭിച്ചുകൊണ്ടിരിയ്ക്കില്‍,
അവശതയകതാരിനേശുവാനി-
ല്ലവസരമെന്നു നിനപ്പതാണു മൌഢ്യം!
പണമൊരുവനു ഭൌതികപ്രതാപ
ത്തണലിലിരുന്നു രമിപ്പതിന്നുകൊള്ളാം;
ഘൃണയതിനൊരുനാളുമില്ല-ജീന-
വ്രണമതുണക്കുകയില്ല തെല്ലുപോലും!
നവനവമൃദുചുംബനങ്ങളേകി
ക്കവനവിലാസിനി, നീയടുത്തു നില്‍ക്കെ;
ഇവനെഴുമനവദ്യനിര്‍വൃതിയ്ക്കി-
ല്ലവധി, യതാണിവനേകഭാഗ്യ, മാര്യേ!
സകലരുമകലട്ടെ, നീരസത്താ-
ലകരുണമെന്നെ വെടിഞ്ഞിടട്ടെ മന്നില്‍;
പകയതിലിവനില്ല, വാടുകില്ലെ-
ന്നകതളിര്‍ നിന്‍ പ്രണയാമൃതം ലഭിയ്ക്കില്‍!
ജീവപ്രേയസി, ജീവിതാശകള്‍ നശി-
ച്ചത്യുഗനൈരാശ്യമാ-
മാ വന്‍കാട്ടി, ലിരുട്ടില്‍, ഞാനവശനായ്-
ത്തപ്പിത്തടഞ്ഞങ്ങനെ,
ഭീ വര്‍ദ്ധിച്ചലയുമ്പൊഴെന്‍ വഴി തെളി-
ച്ചാശ്വാസമേകിടുവാന്‍
പൂവല്‍പ്പൊന്‍കതിര്‍ പെയ്തുദിച്ച, കനിവിന്‍-
നക്ഷത്രമാ, ണാര്‍ദ്ര നീ!! ....
9-3-1120
21
എത്തിദൂരത്തുനി, ന്നെന്മുന്നില്‍ നിന്നിതാ
നൃത്തമാടുന്നു നിന്‍ പുഞ്ചിരികള്‍!
നിത്യകല്യാണദോത്തേജകസ്വപ്നങ്ങള്‍
നിര്‍ഗ്ഗളിയ്ക്കും മഞ്ജുമഞ്ജരികള്‍!
മാമകചിത്തത്തിന്‍ മങ്ങാത്ത മംഗള-
പ്രേമം കൊളുത്തിയ പൊന്‍തിരികള്‍!
നിന്നാത്മസന്ദേശമോരോന്നും ഗൂഢമാ-
യെന്നടുത്തെത്തിച്ച കിങ്കരികള്‍
സങ്കല്‍പവേദിയില്‍ സാരസ്യസാന്ദ്രമാം
സംഗീതമ്പെയ്യുന്ന കിന്നരികള്‍!-
ആകമ്രമായോരോദര്‍ശനത്താ, ലെനി-
യ്ക്കേകാന്തതയൊരു വീണയായി
മന്ദമെന്‍ ചിന്തകള്‍ മീട്ടുകയാണതിന്‍
സ്പന്ദനരഞ്ജിതതന്ത്രികകള്‍!!
24-3-1120