"സ്പന്ദിക്കുന്ന അസ്ഥിമാടം/മരിച്ച സ്വപ്നങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'<poem> മരിച്ച സ്വപ്നങ്ങള്‍ വിസ്തൃതം വിശ്വ, മെനി...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:40, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

മരിച്ച സ്വപ്നങ്ങള്‍

വിസ്തൃതം വിശ്വ, മെനിയ്ക്കൊരു കോണിലും
വിശ്രമം കിട്ടാത്തതാണു കഷ്ടം!
മായാമരീചിയില്‍ മാന്‍കിടാവെന്നപോല്‍
പായുകയാണു ഞാ, നങ്ങുമിങ്ങും,
ആനന്ദം വേ, ണ്ടല്‍പമാശ്വാസമെങ്കിലും
നൂനം, നീ നല്‍കുമെന്നാശയാലേ,
കഷ്ടം, വിദൂരനഗരമേ, നിന്മടി-
ത്തട്ടില്‍ ഞാനീവിധം വന്നുചേര്‍ന്നു.
നീയെന്റെ ജന്മഭൂവല്ലല്ലോ, മന്മനം
നീറുന്നകണ്ടു രസിച്ചു നില്‍ക്കാന്‍;
എന്നിട്ടു, മെന്തേ നീ നുള്‍ലുന്നതെന്നെ?-യെന്‍
കണ്ണീര്‍ നിനക്കും മധുരമാണോ?

വേണ്ടുപകാര, മുപദ്രവമെങ്കിലും
തീണ്ടാതിരിയ്ക്കുമെന്നാശയാലേ,
തമ്മില്‍പ്പരിചയമില്ലാത്ത മര്‍ത്ത്യരേ,
നിങ്ങള്‍ക്കിടയില്‍ ഞാന്‍ വന്നുചേര്‍ന്നു.
എന്നുറ്റമിത്രങ്ങളല്ലല്ലോ, മല്‍പ്രാണ-
ദണ്ഡത്തില്‍ക്കോള്മയിര്‍ക്കൊള്ളാന്‍ നിങ്ങള്‍;
വൈരികളെപ്പോലെന്തെന്നിട്ടും?-നിങ്ങള്‍ക്കും
സ്വൈര്യംകെടുത്തുന്നതിഷ്ടമാണോ?
എന്‍തോഴരല്ലല്ലോ, നിങ്ങ, ളെന്നുല്‍ക്കര്‍ഷ-
ചിന്തയിലസ്വസ്ഥചിത്തരാകാന്‍;
എന്നിട്ടു, മെന്തേ തിരശ്ശീലതന്‍ പിന്നില്‍
നിന്നെയ്വതസ്ത്രങ്ങളെന്മനസ്സില്‍?-

നിങ്ങളാ, ണെങ്കിലും, ഭേദം!-കടിയ്ക്കിലും
നിങ്ങള്‍തന്‍ പല്ലത്ര കൂര്‍ത്തതല്ല.
അല്‍പമെങ്ങാന്‍ തൊലി പോറുമെന്നല്ലാത-
തപ്രാണനില്‍ പരുക്കേറ്റുകില്ല!

åå *åå *åå *
നിത്യവും പണ്ടെന്റെ മുന്നി, ലണഞ്ഞെത്ര
നിസ്തുലസ്വപ്നങ്ങള്‍ നൃത്തമാടി!
കാലത്തിരിച്ചിലിന്‍, സംഭവസഞ്ചയ-
ജ്ജ്വാലയിലെല്ലാം ദഹിച്ചുപോയി.
ഞെട്ടുന്നു ഞാനിതാ നിഷ്ഠൂരയാഥാര്‍ത്ഥ്യ-
മട്ടഹസിയ്ക്കുമിക്കൂരിരുളില്‍!
മായിക ന്യൂനതയൌവനമോരോരോ
ചായപ്പണികളൊരുക്കിനില്‍ക്കെ;
ചിന്തകള്‍ പൂത്തുതളിര്‍ത്തുമന്നെന്മനം
വൃന്ദാവനമായ്ക്കുളിര്‍ത്തുനിന്നു.
ഓമനമുരളീരവമൊന്നതിങ്ക, ല
ന്നോളം തുളുമ്പിത്തുളുമ്പിനില്‍ക്കെ,
ആഗമിച്ചാരതിലാടിക്കുഴഞ്ഞുകൊ-
ണ്ടായിരം സങ്കല്‍പ ഗാപികകള്‍!
ആദര്‍ശരശ്മിയ്ക്കു ചുറ്റുമാ, യന്നവ-
രാനന്ദനൃത്തങ്ങളാടിനില്‍ക്കെ;
ശ്യാമളവ്യോമവും, വെള്ളിമേഘങ്ങളും,
ഹേമന്തരാത്രിയും, പൂനിലാവും,
സുന്ദരസ്വപ്നങ്ങളെന്നപോ, ലങ്ങനെ
മന്ദഹസിക്കുന്ന താരകളും,
മന്നിലെനിയ്ക്കൊരാള്‍ക്കായ് മാത്രമുള്ളതാ-
ണെന്നപോല്‍, ഞാനഹങ്കരിച്ചു.

ഇന്നോ?-ജഗത്തേ, നമസ്കരിയ്ക്കുന്നു ഞാ-
നെന്നെ നീ വീണ്ടും ചവിട്ടരുതേ!
സ്വപ്നശതങ്ങള്‍തന്നസ്ഥികള്‍ ചിന്നിയ
തപ്തശ്മശാനമിന്നെന്‍ഹൃദന്തം!
ഞാനിരുന്നല്‍പം കരയട്ടെ!-നീ നിന്റെ
വീണ വായിച്ചു രസിച്ചുകൊള്ളൂ!! ....
                               19-1-1120