"സ്പന്ദിക്കുന്ന അസ്ഥിമാടം/തെങ്ങുകളുടെ വിഡ്ഢിത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'<poem> തെങ്ങുകളുടെ വിഡ്ഢിത്തം "എന്തുവേണ, മെന്തു ...' താള്‍ സൃഷ്ടിച്ചിരിക്കുന്നു |
(വ്യത്യാസം ഇല്ല)
|
13:41, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
തെങ്ങുകളുടെ വിഡ്ഢിത്തം
"എന്തുവേണ, മെന്തു വേണ, മിങ്ങു പോരു നിങ്ങള്‍
എന്തുവേണമെങ്കിലു, മതേകാമല്ലോ ഞങ്ങള്‍!
നോക്കൂ. നോക്കൂ, ഞങ്ങളേന്തും കാഞ്ചനക്കുടങ്ങള്‍
കേള്‍ക്കൂ, കേള്‍ക്കൂ, ഞങ്ങളാണക്കല്‍പകദ്രുമങ്ങള്‍!
ഭംഗിയില്ലേ കാണുവാ, നണിയണിയായ് ഞങ്ങള്‍
തിങ്ങിവിങ്ങിനിന്നീടുമീ വെണ്മണല്‍ത്തടങ്ങള്‍?
ദൂരെയാത്രകാരണം തളര്‍ന്നുപോയീ നിങ്ങള്‍
സാരമില്ലീപ്പൂന്തണലില്‍ വിശ്രമിക്കൂ നിങ്ങള്‍.
മെല്ലെ, മെല്ലെ വീശി, വീശി സ്സൌഖ്യമേകാം ഞങ്ങള്‍
നല്ലപൊന്‍കിനാക്കള്‍ പൂക്കൂം നിദ്രപാകാം ഞങ്ങള്‍!!"
മാടിവിളിച്ചീവിധം
മധുരമായ്ക്ഷണിച്ചാല്‍
മാറിയൊഴിഞ്ഞാരു പോകും
മാറു ദിക്കില്‍പ്പിന്നെ?
ആഴിയലമാലകളില്‍-
ത്തത്തിയുലഞ്ഞാടി-
ക്കോഴിക്കോട്ടും വന്നടുത്തി-
തന്നൊരു പായ്ക്കപ്പല്‍.
ഗാമയുമനുചരരും
കാലുകുത്തീ മണ്ണില്‍;
ക്ഷേമല്‍ക്ഷ്മിക്കക്ഷണം
കരടുപോയി കണ്ണില്‍!
കേരകല്‍പച്ഛായകളില്‍
ചെന്നവരിരുന്നു;
ദൂരയാത്രാക്ലേശമവര്‍
സര്‍വ്വവും മറന്നു.
പ്രീതിയുള്‍ച്ചേര്‍ന്നോതുകയായ്
പ്പിന്നെയുമാക്കല്‍പ-
പാദപങ്ങള്‍, ശോഭിതാഭി-
മാനവേപിതങ്ങള്‍;-
അപ്പുറത്തു കാന്മതെന്താ, ണങ്ങു നോക്കൂ നിങ്ങള്‍
കൊച്ചലകള്‍ പിച്ചവെയ്ക്കും പച്ചനെല്‍പ്പാടങ്ങള്‍!
നിന്നിടാമോ നാലുമാസംകൂടി നിങ്ങള്‍ക്കെന്നാ-
ലന്നു, നെല്‍ച്ചെടികളെപ്പൊന്‍താലികെട്ടിക്കാണാം!
താമരക, ളാമ്പലുകള്‍, തണ്ടുലഞ്ഞു, തങ്ക-
ത്താരണിത്താലങ്ങളേന്തി നില്‍പതു കണ്ടില്ലേ?
തത്തകള്‍, മാടത്തകള്‍, കരിയിലക്കിളികള്‍
തത്തിടുമാപ്പച്ചിലപ്പടര്‍പ്പുകള്‍ക്കിടയില്‍,
വാലുയര്‍ത്തി, മെയ്കുനിച്ചിരു, ന്നൊരണ്ണാനെന്തോ
വായിലാക്കി, ച്ചാടിയോടിപ്പോയിടുന്നു കണ്ടോ?
കുന്നിമാല മിന്നി മിന്നിയുമ്മവെയ്ക്കും മാറില്‍-
ക്കുന്നുലഞ്ഞണഞ്ഞീടുമാക്കന്യകളെക്കണ്ടോ? ..."
ഗാമയൊന്നു നീര്‍ന്നിരുന്നു,-
ക്ഷീണമൊക്കെത്തീര്‍ന്നു
കോമളസ്വപ്നങ്ങള്‍ പുല്‍കാന്‍
കണ്ണുകള്‍ വിടര്‍ന്നു.
തമ്മിലൊന്നു തോളുരുമ്മി-
ക്കണ്ണുചിമ്മീക്കാണി-
ച്ചമ്മഹാരസജ്ഞര്‍ വീണ്ടും
സസ്മിതം തുടര്‍ന്നു:-
"പോരു, മിനിയപ്പുറത്തേയ്ക്കെത്തിനോക്കൂ, ദൂരേ-
ച്ചാരുതയില്‍ മുങ്ങിനില്‍ക്കും കായ്കനികള്‍കണ്ടോ?
രണ്ടുഭാഗത്തൊന്നുപോലണിയണിയായ്, ക്കാറ്റില്‍-
ച്ചെണ്ടുലഞ്ഞു പൂവുതിരും തൈമരങ്ങളാലേ,
നിഹ്നൂതോജ്ജ്വലാംഗികളായ്പ്പാടിയാടിപ്പോകും
നിര്‍മ്മലസലിലകളാ നിമ്നഗകള്‍ കണ്ടോ?
കാട്ടുപുല്‍ത്തണ്ടൂതിയൂതിപുഷ്പവൃഷ്ടിപെയ്യി-
ച്ചാട്ടിടയരാടുമേയ്ക്കും പുല്‍ത്തടങ്ങള്‍ കണ്ടോ?
മഞ്ജരിതമഞ്ജുലതാപുഞ്ജകകദംബ-
മണ്ഡിതരസാലസാലമണ്ഡലശതങ്ങള്‍;
ഭൃംഗനാദസ്പന്ദിതവിശാലനീലരംഭാ-
രംഗസഞ്ചയങ്ങള്‍ മനോരഞ്ജകങ്ങള്‍ കണ്ടോ?
ചന്ദനലവംഗകേലാമല്ലികാമരിച-
കുന്ദകര്‍ണ്ണികാരജാതീഗന്ധബന്ധുരങ്ങള്‍;
കോകില, ശുക, മയൂര, കുക്കുട, കപോത-
കോമളഗളഗളല്‍ക്കളകളാഞ്ചിതങ്ങള്‍;
വാരണ, ശാര്‍ദ്ദൂല, ഭല്ലുകോ, ഗസൂകരാദി
ഘോരസത്വഗര്‍ജ്ജനമുഖരഭീകരങ്ങള്‍;
സംഗതനീഹാരധാരാസങ്കലിതശൈല-
തുംഗശൃംഗമണ്ഡലസ്ഥ്മേഘമേചകങ്ങള്‍;
സുന്ദരസുരഭിലസുശീതളസമീര-
സ്പന്ദനതരംഗിതഹരിതകാനനങ്ങള്‍!
എങ്ങുനിങ്ങള്‍ കാണുമേവം മന്നിലൊരു രാജ്യം
ഞങ്ങളുടെ രാജ്യമെന്തു ഭംഗിയുള്ള രാജ്യം?
പോവതാരാണിങ്ങണഞ്ഞാല്‍, ശ്രീമയമാം സാക്ഷാല്‍
ദേവലോകം തന്നെയാണീ ഞങ്ങളുടെ രാജ്യം!
ഇഷ്ടമുണ്ടിങ്ങാവസിയ്ക്കാനെങ്കിലേറ്റം ഞങ്ങള്‍
ക്കിഷ്ടമാണതെ, ന്തു വേണം, നല്‍കാമല്ലോ ഞങ്ങള്‍!! ...
ååå*ååå*ååå*
പിച്ചവാങ്ങാനുമ്മറത്തെ-
ന്നെത്തിനിന്നോരാപ്പൂ-
മച്ചി, ലിന്നു, മെത്തമേലി-
രുന്നു മത്തടിപ്പൂ!
വീട്ടുകാര്‍, നിലവറയില്‍-
ക്കൈവിലങ്ങും ചാര്‍ത്തി
വീര്‍പ്പുമുട്ടി, പ്പട്ടിണിയ്ക്കു
ചീട്ടുമായിരിപ്പൂ!
"പറ്റി!-തെല്ലു മോര്‍ത്തതില്ല-
ന്നീയബദ്ധം ഞങ്ങള്‍! ..."
പ്പട്ടകളുലച്ചുരയ്പു
കേരകല്‍പകങ്ങള്‍!!
13-3-1120
34
മാമകമാനസവേദിയിലുണ്ടൊരു
കാമദകല്യാണകല്‍പകവല്ലി.
സുന്ദരിയാണു സുശീലയുമാണവള്‍
മന്ദിരശ്രീയാണാ മംഗളാംഗി.
നിര്‍മ്മലത്വത്തിന്‍ നിദര്‍ശനംതന്നെയാ-
ണമ്മുഗ്ദ്ധസ്മേരോല്ലസാനനാബ്ജം.
ഓമല്‍ക്കവിതയാണാത്തങ്കരശ്മിത-
ന്നോരോ ചലനവുമോര്‍ത്തുനോക്കില്‍.
പാരിജാതത്തിന്‍ നറുമലര്‍പോലവള്‍
പാവനശ്രീ പൊഴിച്ചുല്ലസിയ്ക്കെ;
അസ്സുഷമോത്സവാസ്വാദനാസക്തമെ-
ന്നക്ഷികള്‍ ചെന്നതില്‍ വിശ്രമിയ്ക്കും
മണ്മുനത്തെല്ലിനാല്‍ സല്ലപിച്ചങ്ങനെ
ഞങ്ങളെ ഞങ്ങള്‍ മറന്നുപോകും.
ഉള്‍ഭീതിയുണ്ടെനി, യ്ക്കെത്ര നാളീവിധ-
മിപ്പൊന്‍കിനാക്കള്‍ തളിര്‍ത്തു നില്‍ക്കും?
സൃഷ്ടിച്ചിട്ടുണ്ടല്ലോ, മന്നില്‍, പ്പനീര്‍പ്പൂക്കള്‍
സൃഷ്ടിച്ച കൈതാന്‍ പുഴുക്കളേയും.
ചിത്രശലഭത്തിനുള്ള പൂങ്കാവിലു-
മെത്തും കടന്നാക്കടന്നലുകള്‍.
ഒത്തൊരുമിച്ചു പറന്നു കളിയ്ക്കിലും
കൊത്താന്‍ തരം നോക്കിക്കൊണ്ടിരിയ്ക്കും!
സാരമി,ല്ലെന്തു വരാനതി, ലൊന്നിച്ചു
ചേരുന്ന ചിത്തങ്ങള്‍ വേര്‍പെടുത്താന്‍.
എത്രയ്ക്കു മൂര്‍ച്ചയുള്ളേതു ദൌഷ്ട്യത്തിന്റെ
ഖഡ്ഗത്തിനൊക്കും?-കൃതാര്‍ത്ഥനീ ഞാന്‍!
8-6-1119.
35
ആദര്‍ശസൌഭഗമാകാരമാര്‍ന്നപോ-
ലാരു നീ, യാരു നീ, യപ്സരസ്സേ?
10-6-1119
36
എന്തും മറക്കുന്ന, തെന്തും പൊറുക്കുന്ന-
തെന്തുത്തമാരാദ്ധ്യഭാഗധേയം!
എന്നാലതിനെത്തഴുകാന്‍ തുനിയുമ്പോ-
ളെന്നെ വന്നാരോ വിലങ്ങുവെയ്പു.
ഭീമപ്രചണ്ഡ പ്രതികാരമേ, നിന്റെ
ഹോമകുണ്ഡത്തില്‍ ദ്ദഹിക്കണം ഞാന്‍.
എന്നസ്ഥിയോരോന്നൊടിച്ചെടുത്തിട്ടു നിന്‍-
വെന്നിക്കൊടികള്‍ പറത്തണം ഞാന്‍.
മജ്ജീവരക്തം തളിച്ചു തളിച്ചു നി-
ന്നുജ്ജ്വലദാഹം കെടുത്തണം ഞാന്‍.
ആകട്ടെ, ഞാനിന്നതിനുമൊരുക്കമാ-
ണേകാന്തതേ, നീ സമാശ്വസിക്കൂ!
ååå*ååå*ååå*
രക്തം പുരളും പ്രതികാരമോഹമേ,
കത്തിയ്ക്കു നിന്റെ കതിനയെല്ലാം.
പൊട്ടിത്തെറിയ്ക്കണം സര്‍വ്വമതോടൊപ്പ-
മൊറ്റഞൊടിയില്‍ത്തരിതരിയായ്.
താരങ്ങള്‍പോലും കൊഴിഞ്ഞു വീണിടണ-
മാറാത്ത നിന്‍കൊടും, തീക്കനലില്‍.
എല്ലാ വെളുപ്പും കരിപിടിച്ചീടണം
തള്ളിവരും നിന്‍ പുകപ്പടര്‍പ്പില്‍.
ഞാനു, മെന്‍സര്‍വ്വവുമൊന്നിച്ചടിയണം
ഹാ, നിന്റെ വക്ത്രകുഹരത്തില്‍!
രക്തം പുരളും പ്രതികാരമോഹമേ,
കത്തിയ്ക്കു നിന്റെ കതിനയെല്ലാം!...
22-3-1120
37
മുഗ്ദ്ധപ്രണയമേ, കണ്ണീരിലെന്നെ നീ
മുക്കി, ച്ചിരിയ്ക്കുവാനോതിടുന്നോ?
23-3-1120
38
പോരാ, കാലമേ, തീരാവേദന
പോരാ, നീയെനിയ്ക്കേകിയതൊട്ടും
പോരാടുന്നതു തീരാതെങ്ങനെ
പോരാ ഞാനിനി നീ വിളിച്ചാലും!
26-4-1120
39
പേരും പെരുമയും വിത്തസമ്പ്രാപ്തിയും
ചേരുമെന്നോര്‍ത്തല്ല പാടാന്‍ തുടങ്ങി ഞാന്‍.
പാടിഞാന്‍-ഞാന്‍തന്നെ വിസ്മയിക്കും വിധം
തേടിയിങ്ങോട്ടു വരികയാണിന്നവ.
എന്തി, നിമ്മട്ടിലധ:പതിപ്പിയ്ക്കുവാന്‍
നൊന്തുനൊന്തിങ്ങനെ വീര്‍പ്പുമുട്ടിയ്ക്കുവാന്‍!
പേപിടിപ്പിയ്ക്കാതടങ്ങില്ല നിങ്ങള്‍, ഞാന്‍
പേടിച്ചു പേടിച്ചൊഴിയുന്നു നിങ്ങളെ!
പാരിജാതങ്ങളെന്നോര്‍ത്തുപോയ്, ഹാ, വെറും
പാഷാണവൃക്ഷങ്ങള്‍-നശിച്ചു ഞാന്‍!!
27-4-1120