"സത്യവേദപുസ്തകം/സദൃശവാക്യങ്ങൾ/അദ്ധ്യായം 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
സദൃശവാക്യങ്ങള്‍/അദ്ധ്യായം 23
(വ്യത്യാസം ഇല്ല)

18:50, 3 ഓഗസ്റ്റ് 2007-നു നിലവിലുണ്ടായിരുന്ന രൂപം

സദൃശവാക്യങ്ങൾ അദ്ധ്യായങ്ങൾ
1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | 31


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>

സത്യവേദപുസ്തകം

പഴയനിയമം പുതിയനിയമം


പഴയനിയമഗ്രന്ഥങ്ങൾ


1 നീ അധിപതിയോടുകൂടെ ഭക്ഷണത്തിന്നു ഇരിക്കുമ്പോള്‍ നിന്റെ മുമ്പില്‍ ഇരിക്കുന്നവന്‍ ആരെന്നു കരുതിക്കൊള്‍ക.

2 നീ ഭോജനപ്രിയന്‍ ആകുന്നുവെങ്കില്‍ നിന്റെ തൊണ്ടെക്കു ഒരു കത്തി വെച്ചുകൊള്‍ക.

3 അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുതു; അവ വഞ്ചിക്കുന്ന ഭോജനമല്ലോ.

4 ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക.

5 നിന്റെ ദൃഷ്ടി ധനത്തിന്മേല്‍ പതിക്കുന്നതു എന്തിന്നു? അതു ഇല്ലാതെയായ്പോകുമല്ലോ. കഴുകന്‍ ആകാശത്തേക്കു എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.

6 കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുതു; അവന്റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുതു.

7 അവന്‍ തന്റെ മനസ്സില്‍ കണകൂ കൂട്ടുന്നതുപോലെ ആകുന്നു; തിന്നു കുടിച്ചുകൊള്‍ക എന്നു അവന്‍ നിന്നോടു പറയും; അവന്റെ ഹൃദയമോ നിനക്കു അനുകൂലമല്ല.

8 നീ തിന്ന കഷണം ഛര്‍ദ്ദിച്ചുപോകും; നിന്റെ മാധുര്യവാക്കു നഷ്ടമായെന്നും വരും.

9 ഭോഷന്‍ കേള്‍ക്കെ നീ സംസാരിക്കരുതു; അവന്‍ നിന്റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും.

10 പണ്ടേയുള്ള അതിര്‍ നീക്കരുതു; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുതു.

11 അവരുടെ പ്രതികാരകന്‍ ബലവാനല്ലോ; അവര്‍ക്കും നിന്നോടുള്ള വ്യവഹാരം അവന്‍ നടത്തും.

12 നിന്റെ ഹൃദയം പ്രബോധനത്തിന്നും നിന്റെ ചെവി പരിജ്ഞാനവചനങ്ങള്‍ക്കും സമര്‍പ്പിക്ക.

13 ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാല്‍ അവന്‍ ചത്തുപോകയില്ല.

14 വടികൊണ്ടു അവനെ അടിക്കുന്നതിനാല്‍ നീ അവന്റെ പ്രാണനെ പാതാളത്തില്‍നിന്നു വിടുവിക്കും.

15 മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാല്‍ എന്റെ ഹൃദയവും സന്തോഷിക്കും.

16 നിന്റെ അധരം നേര്‍ സംസാരിച്ചാല്‍ എന്റെ അന്തരംഗങ്ങള്‍ ആനന്ദിക്കും.

17 നിന്റെ ഹൃദയം പാപികളോടു അസൂയപ്പെടരുതു; നീ എല്ലായ്പോഴും യഹോവഭക്തിയോടിരിക്ക.

18 ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശെക്കു ഭംഗം വരികയുമില്ല.

19 മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്റെ ഹൃദയത്തെ നേര്‍വഴിയില്‍ നടത്തിക്കൊള്‍ക.

20 നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു.

21 കുടിയനും അതിഭക്ഷകനും ദരിദ്രരായ്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.

22 നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേള്‍ക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോള്‍ അവളെ നിന്ദിക്കരുതു.

23 നീ സത്യം വില്‍ക്കയല്ല വാങ്ങുയത്രേ വേണ്ടതു; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നേ.

24 നീതിമാന്റെ അപ്പന്‍ ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകന്‍ അവനില്‍ സന്തോഷിക്കും.

25 നിന്റെ അമ്മയപ്പന്മാര്‍ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവള്‍ ആനന്ദിക്കട്ടെ.

26 മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന്നു ഇമ്പമായിരിക്കട്ടെ.

27 വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.

28 അവള്‍ പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരില്‍ ദ്രോഹികളെ വര്‍ദ്ധിപ്പിക്കുന്നു.

29 ആര്‍ക്കും കഷ്ടം, ആര്‍ക്കും സങ്കടം, ആര്‍ക്കും കലഹം? ആര്‍ക്കും ആവലാതി, ആര്‍ക്കും അനാവശ്യമായ മുറിവുകള്‍, ആര്‍ക്കും കണ്‍ചുവപ്പു?

30 വീഞ്ഞു കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചിനോക്കുവാന്‍ പോകുന്നവര്‍ക്കും തന്നേ.

31 വീഞ്ഞു ചുവന്നു പാത്രത്തില്‍ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു.

32 ഒടുക്കം അതു സര്‍പ്പംപോലെ കടിക്കും; അണലിപോലെ കൊത്തും.

33 നിന്റെ കണ്ണു പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.

34 നീ നടുക്കടലില്‍ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളില്‍ ഉറങ്ങുന്നവനെപ്പോലെയും ആകും.

35 അവര്‍ എന്നെ അടിച്ചു എനിക്കു നൊന്തില്ല; അവര്‍ എന്നെ തല്ലി, ഞാന്‍ അറിഞ്ഞതുമില്ല. ഞാന്‍ എപ്പോള്‍ ഉണരും? ഞാന്‍ ഇനിയും അതു തന്നേ തേടും എന്നു നീ പറയും.


<<മുന്നദ്ധ്യായം

അടുത്ത അദ്ധ്യായം>>