"ശ്രീബുദ്ധചരിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 5,423:
==പേജ് നമ്പര്‍ 177==
പാരിതില്‍ കിടന്നു ചീഞ്ഞഴിഞ്നു പുഴുക്കള്‍ക്കു
ഘോരസദ്യയായ്ത്തീരുമുടലെന്നോര്‍ക്കയാലേ
ഇതുതാനല്ലോ ഗതി ജീവികള്‍ക്കെല്ലാവര്‍ക്കു
മിതിലില്ലോര്‍ക്കില്‍ വ്യത്യസ്തതയിങ്ങൊരാള്‍ക്കുമേ
കെമനും നിസ്സാരനുമെന്ന ഭേദവുമില്ല
പാമരനെന്നുമില്ല പണ്ഡിതനെന്നുമില്ല
ഉത്കൃഷ്ടനെന്നില്ലേറെ നികൃഷ്ടനെന്നുമില്ല
ചൊല്‍ക്കൊണ്ട ഗര്‍വിഷ്ഠനെന്നില്ല ദുഷ്ടനെന്നില്ല
ഏവനും ജീവിച്ചു ചത്തിങ്ങനെയഴിയുന്നു
കേവലം സാധാരണമാണിതെന്നല്ല പിന്നെ
ചത്തവര്‍ ജനിക്കുമെന്നോതുന്നു നിഗമങ്ങള്‍
സത്യമാര്‍ക്കറിയാവൂ വാസ്തവമാണതെങ്കില്‍
പിന്നെയുമിവനേതു ദിക്കിലെങ്കിലും സ്വയം
ചെന്നൊരു ജനനീഗര്‍ഭത്തിങ്കല്‍ ശയിക്കണം
പിന്നെയും ജനിക്കണം വളര്‍ന്നു ദുഃഖങ്ങളെ
പ്പിന്നെയും സഹിക്കണമെന്നല്ല രോഗാദിയാല്‍
പിന്നെയും മരിച്ചിതു പോലെതാന്‍ കാളും ചിതാ
വഹ്നിയില്‍ വെന്തു വെണ്ണീറാകണം വീണ്ടും വീണ്ടും
ഇങ്ങനെ തിരിയുന്ന സംസാരചക്രത്തിങ്കല്‍
മംഗലമതേ ചുഴലുന്നു ദേഹികളെന്നും”
ഭവ്യനാം കുമാരനിതുകേട്ടുഴന്നു തന്‍
ദിവ്യാശ്രുധാരയാര്‍ന്നു തുടുത്തു തൃക്കണ്ണുകള്‍
അന്തരീക്ഷത്തിലേയ്ക്കു പൊക്കിക്കൊണ്ടൊട്ടുനേര
മന്തരാ കൃപാകുലനായിരുന്നരുളിനാന്‍
പിന്നെയുമവനിയെ നോക്കിനാന്‍ തിരുവടി
പിന്നെയുമാകാശത്തെ തൃക്കണ്‍പാര്‍ത്തരുളിതാന്‍
ദേവമാനുഷലൊകങ്ങള്‍ക്കു തങ്ങളിലുള്ള ഭാവബന്ധത്തെപ്പറ്റിയറിഞ്ഞു മറന്നതായ്
വല്ലതുമോര്‍മ്മിക്കയായിരിക്കാം മഹാഭാഗന്‍
നല്ലതു ലോകങ്ങള്‍ക്കു വരുവാന്‍ നിദാനമായ്
വല്ലതും കണ്ടിട്ടുണ്ടാം ബുദ്ധിയിലതു തെളി
ഞ്ഞില്ലെന്നാകിലുമറിയുന്നുണ്ടാമകക്കാമ്പില്‍
ഉടനുന്നമിതമായുള്ളരമ്മുഖാബ്ജത്തില്‍
സ്ഫുടിതപ്രേമോജ്ജ്വലശോഭയൊന്നേറിക്കണ്ടു
ഏകാന്തമായോരാശാബന്ധസൂചകമായി
ലോകാതിശായിയായ ദീപ്തിയില്‍ ചൂഴ്ന്നൂ മുഖം
അത്ഭുതചരിത്രനഗ്ഗൌതമന്‍ തിരുവടി
സുസ്ഫുടാക്ഷരമുടനിങ്ങനെ വിളിച്ചോതി :
“അല്ലയോ ദുഃഖാബ്ധിയിലാഴും ലോകമേ! സ്വയം
വല്ലാത്ത ജനിമൃതിവലയില്‍ പെട്ടു നിത്യം
==പേജ് നമ്പര്‍ 178==
അല്ലലാര്‍ന്നെന്നെപോലെയുഴന്നു രക്ഷാമാര്‍ഗ്ഗ
മില്ലാതെ കേഴും ജ്ഞാതാജ്ഞാതരാമാത്മാക്കളെ!
ഹന്ത! ഞാന്‍ കണ്ടിതിപ്പോള്‍ മര്‍ത്ത്യജീവിതമാകു
മന്തമില്ലാത്ത തീവ്രവേദനയുടെ ദൈര്‍ഘ്യം
ചിന്തയിലെന്നല്ലിങ്ങുള്ളോരോരോ സുഖം വെറു
മന്തശ്ശൂന്യമാം നിഴലാണെന്നു മറിഞ്ഞു ഞാന്‍
അത്യന്തകാമ്യമായ ഭോഗവും ജീവിതത്തില്‍
നിത്യമല്ലാത്ത പരിഹാസ്യനാടകമല്ലോ
എന്തുയാതനയാണു പിന്നെ ദുസ്സഹമായ
സന്താപസന്തതികളൂഴിയില്‍ നിരൂപിച്ചാല്‍
നല്ലൊരു സുഖങ്ങളന്തരിപ്പൂ ദുഃഖങ്ങളായ്
കല്യയൌവനമവസാനിപ്പൂ വാര്‍ദ്ധക്യമായ്
ചൊല്ലെഴും പ്രേമമിഷ്ടഭംഗത്തില്‍ വിരമിപ്പൂ
എല്ലാര്‍ക്കും മരണമായ് ജീവിതം കലാശിപ്പൂ
മരണം താനും ഭാവിജന്മഹേതുക്കളാവൂ
പരമജ്ജന്മങ്ങള്‍ സംസാരചക്രത്തില്‍ വീണ്ടും
മായാരൂപമാം സുഖം കാണിച്ചു നിത്യദുഃഖ
ദായാദനാക്കി പ്രവര്‍ത്തിപ്പൂ ശരീരിയേ
എന്നെയും മോഹിപ്പിച്ചൂ നൂനമീമ്മായാലോക
മന്യൂനസുഖമിതിലുണ്ടെന്നു നിനച്ചു ഞാന്‍
ജീവിതം ശരത് പ്രഭാതത്തിങ്കല്‍ മധുരമായ്
സാവധാനമായ് പ്രവഹിക്കും തേന്‍പുഴയെന്നും
നിത്യമാണെന്നും കരുതീടിനേന്‍ എന്നാലതില്‍
തത്തിപ്പൊങ്ങീടുമോളമൊക്കെയും തുള്ളിച്ചാടി
പ്പുത്തന്‍പൂന്നിരയാര്‍ന്ന താഴ്വരകളിലൂടെ
യെത്തുന്നു താഴെത്താഴെയേതുമൊന്നറിയാതെ
അത്യന്തഘോരലവണാബ്ധിതന്‍ കയത്തില്‍ പോയ്
സിദ്ധികൂടുവാന്‍ ശീഘ്രതരമായോടീടുന്നു
എന്നുടെ മിഴി മൂടിനിന്നൊരത്തിരശ്ശീല
ഭിന്നമായ് പോയതിപ്പോള്‍ ഞാനിതാ ദേവന്മാരേ
അന്യമര്‍ത്ത്യരെപ്പോലെയാത്മരക്ഷയെ കാംക്ഷി
ച്ചുന്നത്ഭക്തിയോടും വിളിച്ചു യാചിക്കുന്നു
കരുണദേവകള്‍ക്കില്ലയോ നരനെന്നും
കരഞ്ഞര്‍ത്ഥിക്കും രക്ഷ നല്‍കുന്നില്ലല്ലോയിവര്‍
പക്ഷേ നാം പ്രാര്‍ത്ഥിപ്പതു ദേവകളോര്‍ക്കില്ലെന്നാം
രക്ഷയില്ലെന്നു വരാ ജീവികള്‍ക്കൊരുനാളും
ഇക്കണ്ട ജനങ്ങള്‍ക്കുമെനിക്കുമെല്ലാമോര്‍ക്കില്‍
ദുഃഖത്തില്‍ നിന്നു പരിനിര്‍വാണം വേണ്ടതല്ലോ
അഥവാ ദേവന്മാര്‍ക്കുമതു വേണ്ടതായ് വരാം
വ്യഥയാര്‍ന്നവരും തേടുന്നുണ്ടാമതിനായി
==പേജ് നമ്പര്‍ 179==
അവരെ വിളിച്ചു കേഴുന്ന മര്‍ത്ത്യരെയവ
ര്‍ക്കവനം ചെയ്‌വാന്‍ കഴിയാത്തതു നിരൂപിച്ചാല്‍
ദേവകള്‍ പരതന്ത്രരായ് വരാം നമ്മെപ്പോലെ
കേവലം നമ്മെ രക്ഷിപ്പാനവരശക്തരാം
എന്നെയാശ്രയിപ്പോരെക്കേഴുവാന്‍ വിടില്ല ഞാന്‍
ഖിന്നതതീര്‍ക്കാനെനിക്കാവുന്നകാലം വരെ
പിന്നെദ്ദേവകള്‍ രക്ഷ നല്‍കുവാന്‍ ശക്തരെങ്കില്‍
മന്നിലിങ്ങനെ നിജ ഭക്തരെ വെടിയുമോ?
ബ്രഹ്മദേവനീദുഃഖരൂപമാം പ്രപഞ്ചത്തെ
യിമ്മട്ടു സൃഷ്ടിച്ചെന്നും വക്കുകൊണ്ടിരിപ്പതു
സംഭാവ്യമാണോ സര്‍വ്വശക്തനിക്കഷ്ടതകള്‍
ജൃംഭിക്കും ഭുവനത്തെയിങ്ങനെ വിട്ടീടുമോ?
ശക്തനാണുപേക്ഷയിതെങ്കില്‍ നിര്‍ദ്ദയനവന്‍
ശക്തിയില്ലെങ്കിലവനീശ്വരനല്ലതാനും
ഛന്ദ! തേര്‍ തെളിക്ക നാം മടങ്ങിപ്പോക വീണ്ടും
മിന്നു കണ്ടതു മതി കാണേണ്ടതെല്ലാമായി.”
ഇങ്ങനെ പുത്രന്‍ വീണ്ടും ഖിന്നനായ് മടങ്ങിയ
തങ്ങു മന്നവന്‍ കേട്ടു മാഴ്കിനാനുടന്‍ പിന്നെ
മുമ്പിലത്തേതില്‍ മൂന്നു മടങ്ങു ഭടന്മാരെ
യന്‍പോടു വാതില്‍ കാക്കാനെന്നു താന്‍ നിയോഗിച്ചാന്‍
അകത്തു പുറത്തും നിന്നാരേയുമതുവഴി
പകലും രാത്രിയിലുംവിട്ടീലയാജ്ഞയെന്യേ
കല്‍പ്പിച്ചങ്ങനെ നൃപന്‍ സൂക്ഷിച്ചു കുമാരനെ
സ്വപ്നത്തില്‍ മുമ്പു കണ്ട ദിവസാവധി വരെ
മോഹം താന്‍ കവാടത്താല്‍ വിധിയെ തടുക്കുന്ന
സാഹസമെന്നോര്‍ക്കാതെ പിന്നെയും യഥാസുഖം
വാണിതേയോര്‍ത്തീടിലും മമതാതിമിരത്താല്‍
കാണുമോ പരമാര്‍ത്ഥമുള്ളപോല്‍ സംസാരികള്‍?
|