*[[കുമാരനാശാന്‍/ശ്രീബുദ്ധചരിതം/മൂന്നാം കാണ്ഡം|മൂന്നാം കാണ്ഡം]]
*[[കുമാരനാശാന്‍/ശ്രീബുദ്ധചരിതം/നാലാം കാണ്ഡം|നാലാം കാണ്ഡം]]
മൂന്നാം കാണ്ഡം
ശ്രീമയമായീടുന്ന വിശ്രമവനത്തിങ്കല്‍
പ്രേമസിന്ധുവാം പ്രിയയോടൊത്തു യഥാസുഖം
ആ മനോഹരസൌധങ്ങളിലങ്ങനെ വാണാന്‍
കാമകോമളരൂപന്‍ സിദ്ധാര്‍ത്ഥന്‍ തിരുവടി
==പേജ് നമ്പര്‍ 153==
ഭീതിയും ദാരിദ്ര്യവും മറ്റോരോ ദുഃഖങ്ങളും
വ്യാധിയും വാര്‍ദ്ധക്യവുമെന്നല്ല മരണവും
ഏതുമേ സ്വയം ശാക്യസിംഹനാം തിരുമേനി
ചേതസ്സിലെന്താണെന്നതറിഞ്ഞീലതുവരെ
രാത്രിയിലെന്നാല്‍ നിദ്രാസിന്ധുവില്‍ സ്വപ്നക്കപ്പല്‍
യാത്രയില്‍ തളര്‍ന്നുഷസ്സാം കരയെത്തീടുവോര്‍
ചിത്രമായിടയ്ക്കിടെ കണ്ടുള്ള വിശേഷങ്ങ
ളത്രയും തന്നോടോതിയിരുന്നിതപ്പോളപ്പോള്‍
ഈവിധം വാഴുന്നാളിലത്തിരുവടിയോമല്‍
പൂവല്‍മേനിയാം യശോധരതന്‍ തിരുമാറില്‍
പാവനമാകും ശിരസ്സണച്ചു മയങ്ങിയും
സാവധാനമായ് ദേവി മൃദുവാം വ്യജനത്തെ
ഓമനകരതാരിലേന്തി വീശവേ മിഴി
ത്താമരയിതളുകള്‍ പൂട്ടിയുമുറങ്ങുമ്പോള്‍
ശോകാവേഗത്താലെന്നപോലിടനെഞ്ചു പൊട്ടി
യാകുലാത്മാവായ് ഞെട്ടിയുണരും പലപ്പോഴും
“ലോകമേ ഹാ! ഞാനെന്റെ ലോകമേ ! കേള്‍ക്കുന്നുണ്ടു
നീ കേഴുന്നതു നിനയ്ക്കുന്നുണ്ടു വരുന്നു ഞാന്‍.”
ഇങ്ങനെ പുലമ്പീടുമുടനേ ദേവിയുള്ളില്‍
തിങ്ങിയ ഭയത്തോടും തന്മുഖാംബുജം നോക്കും
“എന്റയ്യോ ! കേഴുന്നതെന്‍ പ്രാണവല്ലഭ, ഭവാ-
നെന്തൊരു മൂലമഴല്‍ നിന്തിരുമേനി”ക്കെന്നു
ഖേദിച്ചുപരിഭ്രാന്തചിത്തയായലിവോടു
ചോദിക്കും ചപലനീലോത്പല വിലോചന
ആകുലത്വം തോന്നുമാറന്നേരം മുഖത്തതി
ശൊകവും ദേവതുല്യതേജസ്സും സ്ഫുരിക്കയാല്‍
കേണീടുമവള്‍ നാഥനുണര്‍ന്നു തൃക്കണ്‍ പാര്‍ത്തു
ചേണാര്‍ന്ന ചെറുചിരി തൂവിയാശ്വസിപ്പിക്കും
പ്രാണനാഥയെ ചിത്തകാലുഷ്യം നീങ്ങുമാറു
വീണവായിച്ചീടുവാന്‍ കല്‍പ്പിക്കും പിന്നെ ദേവന്‍
അങ്ങനെയിരിക്കേ നൂല്‍ക്കമ്പികള്‍ ശ്രുതികൂട്ടി
യങ്ങുതന്‍ കിളിവാതില്പടിമേലൊരുരാവില്‍
വച്ചിരുന്നതു വെള്ളിവീണയൊന്നിളങ്കാറ്റു
സ്വച്ഛന്ദമടിച്ചതില്‍ സ്വനങ്ങള്‍ പൊങ്ങും മട്ടില്‍
കമ്പിയില്‍ കാറ്റടിച്ചിട്ടോരോരോ വിധം ചെവി
ക്കിമ്പമാമ്മാറു പല നാദങ്ങള്‍ പൊങ്ങീ മന്ദം
ചുറ്റുമാളുകള്‍ ശയിച്ചിരുന്നോര്‍ കേട്ടിട്ടതില്‍
ചെറ്റുമേ വിശേഷം തോന്നീലവര്‍ക്കാര്‍ക്കുന്നാല്‍
താനേ തന്ത്രികള്‍ തൂവും കാകളി കുമാരനു
വാനവര്‍ വിണ്ണില്‍ വീണവായിപ്പതെന്നു തോന്നി
==പേജ് നമ്പര്‍ 154==
മാനസത്തിങ്കലതുമല്ല ദേവകള്‍ പാടും
ഗാനവുമതില്‍ കലര്‍ന്നിങ്ങനെ കേട്ടു നാഥന്‍
“ഇണ്ടലാര്‍ന്നോടി വിശ്രമം കൊതിച്ചെല്ലാടവും
തിണ്ടാടും വായുവിന്റെ ശബ്ദങ്ങളല്ലോ ഞങ്ങള്‍
കണ്ടീടുന്നില്ലയെങ്ങുമാശ്വാസമതു മൂലം
കുണ്ഠതയാര്‍ന്നിവണ്ണം കേഴുന്നതറിഞ്ഞാലും
ഊഴിയിലോര്‍ക്കുമ്പൊഴീകാറ്റിനും മനുഷ്യന്റെ
പാഴാം ജീവിതത്തിനും ഗതിയൊന്നതായത്
കേഴുക, നെടുവീര്‍പ്പിട്ടീടുക തേങ്ങീടുക
ചൂഴവും ചീറിക്കുതിച്ചോടുക പിടയുക
എന്തിനായുണ്ടായ് ഞങ്ങളെങ്ങുനിന്നുണ്ടായെന്നും
ചിന്തിച്ചാലാര്‍ക്കുമറിയാവതല്ലതുപോലെ
എങ്ങുനിന്നീജ്ജീവിതമുണ്ടായെന്നതും പിന്നെ
യെങ്ങോട്ടേയ്ക്കതു പോകുന്നെന്നുമാര്‍ക്കറിയാവൂ!
അന്തരമില്ല വിഭോ ! നിങ്ങള്‍ക്കും ഞങ്ങള്‍ക്കും നാ-
മന്തരാളത്തില്‍ വൃഥാ തോന്നിയ ഭൂതങ്ങള്‍ താന്‍
സന്തതം രൂപം മാറി വരുമിക്ലേശങ്ങളി-
ലെന്തൊരു സൌഖ്യമുള്ളൂ ഞങ്ങള്‍ക്ക് നിരൂപിച്ചാല്‍
ഇങ്ങെഴുമവിശ്രാന്തവിഷയഭോഗങ്ങളി-
ലങ്ങേയ്ക്കെന്തു സുഖമോ ഞങ്ങളറിവീല
പിന്നെയിപ്രേമം തന്നെ ശാശ്വതമായിരുന്നാല്‍
സന്ദേഹമില്ല പരമാനന്ദമൊന്നുണ്ടതില്‍
ആയുസ്സു തന്നെ വിശ്വാസോസ്പദമല്ലാത്തൊരീ
വായുപോല്‍ ചപലമല്ലോ പിന്നെ സ്ഥിരമാമോ
കമ്പമാര്‍ന്നതില്‍ നില്‍ക്കുമിപ്രേമം കാറ്റാല്‍ വീണ
ക്കമ്പിമേലുണ്ടാം ക്ഷണസ്ഥായിയാം നാദം പോലെ
ഭൂമിയെചുറ്റി ഞങ്ങളെന്നും സഞ്ചരിക്കയാല്‍
ഹേ മായാസുത, വീണമേല്‍ വന്നു വിലപിപ്പൂ
ഉല്ലാസം പൂണ്ടു ഞങ്ങള്‍ പാടുകയല്ല പാര്‍ക്കി
ലില്ലല്ലോ ഹര്‍ഷത്തിനു കാരണമൊരേടത്തും
ചെല്ലുന്നദിക്കിലെല്ലാം ദേഹികള്‍ക്കനാരത-
മല്ലലല്ലാതെയില്ലയെങ്ങുമേ കാണ്മൂ ഞങ്ങള്‍
ആറായിച്ചുടുകണ്ണീരോലും നേത്രങ്ങള്‍ താപം
മാറാതെ തിരുമ്മീടുമെത്രയോ കരങ്ങളും
അഴുതീടിലും പരിഹാസം തോന്നുന്നു ഞങ്ങള്‍
ക്കൊഴിയാത്തൊരീ ജനത്തിന്റെയന്ധത കണ്ടാല്‍
ഉത്സാഹിച്ചവര്‍ മുറുകെപ്പിടിക്കുമീലോകം
നിസ്സാരമിത്ഥ്യാരൂപമെന്നറിയുന്നീലല്ലോ
വിണ്ണിലോടും മേഘത്തെ വിലക്കും നില്‍ക്കാനിവര്‍
ദണ്ഡിക്കും കൈയാല്‍ പുഴയൊഴുക്കു തടുക്കാനും
==പേജ് നമ്പര്‍ 155==
എന്നാല്‍ നിന്തിരുവടി ലോകരക്ഷാര്‍ത്ഥമല്ലോ
വന്നവതരിച്ചിതു കാലവുമായിതല്ലോ
എന്നെഴുന്നള്ളീടുമങ്ങനെന്നു കാത്തിരിക്കുന്നു
ഖിന്നമാം ജീവലോകം കഷ്ടത നീങ്ങീടുവാന്‍
അന്തമില്ലാതെ നീണ്ട സംസാരയാത്രതന്നി-
ലന്ധമാം ലോകം ചുറ്റിതിരിഞ്ഞു വലഞ്ഞേറ്റം
ആയാസത്തോടുമടിയിടറി വീഴുന്നുതേ
മായാനന്ദനായേല്‍ക്ക, യങ്ങിനിയുറങ്ങൊലാ
തെണ്ടിമണ്ടും വായുവിന്‍ ശബ്ദങ്ങളാണു ഞങ്ങള്‍
തെണ്ടുകയങ്ങും പോയി നിര്‍വാണം നൃപാത്മജ !
സ്വന്തരാഗത്തെ രാഗബദ്ധമാം ലോകത്തിന്റെ
സന്താപം കെടുപ്പതിന്നായ് സ്വയം വെടിക നീ
ബന്ധുരരാജ്യഭോഗം വിട്ടു ദുഃഖിച്ചു ദുഃഖ-
ബന്ധത്തില്‍ നിന്നു മോചിപ്പിക്കുക ഭുവനത്തെ
ഇങ്ങനെ വെള്ളിവീണക്കമ്പിമേല്‍ തട്ടിത്തേങ്ങി
ഞങ്ങള്‍ നിന്തിരുവടി കേള്‍ക്കുവാന്‍ കേഴുന്നതാം
അങ്ങുന്നോ ലോകദുഃഖമേതുമേയറിവീല
യിങ്ങതോര്‍ത്തിന്നു ചിരിച്ചും കൊണ്ടു പോവൂ ഞങ്ങള്‍
അഴകേറുന്ന കാന്ത തൊട്ടെഴും ഭൊഗമാകും
നിഴലിന്‍ നിരയുമായ് ക്രീഡിക്കുന്നല്ലോ ഭവാന്‍ “
ഇതു സംഭവിച്ചതിന്‍ പിന്നെയങ്ങൊരു നാളി-
ലതിമോഹനമാകുമായരമനയ്ക്കുള്ളില്‍
മധുരാംഗിയാം യശോധര തന്‍ കൈയും പിടി-
ച്ചുദിത കൌതൂഹലം നല്ലൊരു സായാഹ്നത്തില്‍
സഖിമാരുടെ നടുവില്‍ സ്വയം വിനോദിച്ചു
സുഖമാര്‍ന്നിരുന്നരുളീടിനാന്‍ മഹാഭാഗന്‍
അപ്പൊഴുതാളിമാരില്‍ സുന്ദരിയൊരു
ചൊല്‍പ്പൊങ്ങുമിതിഹാസം ഭംഗിയില്‍ ചൊല്ലീടിനാള്‍
മേദുരകണ്ഠം ക്ഷീണിച്ചീടുമ്പോളിടെ
സാദരം മധുരമായി വീണ വായിച്ചിട്ടവള്‍
അന്തിനേരം നയിപ്പാന്‍ ചൊല്ലുമപ്രേമരസ
ബന്ധുര കഥ തന്നിലോരോരോ പ്രസ്താവത്താല്‍
ആശ്ചര്യകരമായൊരു മായാശ്വം ദൂരത്തുള്ള
പാശ്ചാത്യ ദേശങ്ങളെന്നല്ലതുകളില്‍ വാഴും
വെണ്‍മഞ്ഞ നിറമേലും ജനങ്ങളന്തിയില്‍
ചെമ്മേ പോയ് സൂര്യദേവന്‍ മുങ്ങുമക്കടലുകള്‍
എന്നോരോന്നിനെപ്പറ്റി പറഞ്ഞു കേട്ടീടവേ
വന്നൊരുത്ക്കണ്ഠയോടും ഭവാന്‍ അരുള്‍ചെയ്തു.
‘ചിത്ര’ യിച്ചൊന്ന കഥ വീണയില്‍ സ്വയം കേട്ട
ചിത്രമാം വൃത്താന്തത്തെയോര്‍പ്പിച്ചീടുന്നതേ !
==പേജ് നമ്പര്‍ 156==
സത്വരമിവള്‍ക്കു സമ്മാനമായി നീ ചാര്‍ത്തുന്ന
മുത്തണിമാല തന്നെ നല്‍കുക യശോധരേ !
എന്‍ കരള്‍ക്കാമ്പാടുന്നതറിവാന്‍, ചൊല്‍ക നീയെന്‍
തങ്കമേ ഭൂലോകമിതിത്ര വിസ്തീര്‍ണ്ണമാണോ?
ഇദ്ധരിത്രിയിലലയാഴിയില്‍ പോയി സൂര്യ
നസ്തമിപ്പതു കാണാവുന്ന രാജ്യവുമുണ്ടോ?
ഉണ്ടെങ്കിലന്നാട്ടിലെജ്ജനങ്ങള്‍ ശീലം കൊണ്ടും
കണ്ടാലും നമ്മെപ്പോലെതന്നെയോ ചൊല്‍ക കാന്തേ!
ഉള്ളതാമങ്ങഓര്‍ക്കില്‍ നാമറിയാതസംഖ്യം പേ-
രുള്ളത്തിലവര്‍ക്കാര്‍ക്കും സൌഖ്യമില്ലെന്നും വരാം
കണ്ടറിഞ്ഞെന്നാല്‍ നമ്മളവരെക്കനിഞ്ഞുട-
നിണ്ടല്‍ തീര്‍ത്താശ്വസിപ്പിച്ചെന്നുമാമല്ലീ പ്രിയേ
ദീനനായകന്‍ നിത്യം കിഴക്കേദ്ദിഗന്തത്തില്‍
ജനതയ്ക്കാനന്ദമെകുന്ന ചെങ്കതിരുകള്‍
അഴകില്‍ പരത്തിക്കൊണ്ടുയര്‍ന്നു ദീപ്തമാകും
വഴിയേ വിണ്ണിലേറിപ്പശ്ചിമദിക്കുനോക്കി
എഴുന്നള്ളുന്നോരാഡംബരം കണ്ടെനിക്കുള്ളി-
ലൊഴിയാതത്യാശ്ചര്യം തോന്നുമാറുണ്ടു നാഥേ
അതുമല്ലര്‍ക്കന്‍ പിന്നെ താഴുമ്പോള്‍ പടിഞ്ഞാറു
ള്ളതിപാടലമായൊരന്തി ശോഭിക്കും ദിക്കില്‍
കൂടിച്ചെന്നെത്തുവാനുമങ്ങുള്ള ജനങ്ങളെ
ക്കൂടിക്കാണ്മാനുംനിത്യമേറുമുല്‍ക്കണ്ഠാഗ്നിയാല്‍
വെന്തീടുമാറുമുണ്ടെന്നുള്‍ക്കാമ്പു നീയെന്നെയീ
ചെന്തളിര്‍ വല്ലി തോല്‍ക്കും ചാരുകകളാല്‍ കെട്ടി
കൂറൊത്തു തഴുവുമ്പോള്‍ പോലും ഞാന്‍ നിന്റെ കുളിര്‍
മാറത്തു തങ്ങി വിശ്രമിക്കുമ്പോള്‍ പോലും പ്രിയേ
ഇല്ല സന്ദേഹം സ്നേഹിക്കേണ്ടവര്‍ നമുക്കങ്ങു
വല്ലഭേ പലരുമുണ്ടായിരിക്കണം വേറെ
അല്ലെങ്കിലിങ്ങനെ നാം സുഖിച്ചു മരുവുമ്പോള്‍
വല്ലാത്തൊരീയുത്കണ്ഠ തോന്നുവാനുണ്ടോ ബന്ധം?
പല്ലവസമാധരേ ! നിന്റെ ചുംബനങ്ങള്‍ക്കും
തെല്ലുമീയഴല്‍ നീക്കാന്‍ പാടവം പോരാ നാഥേ
ചൊല്ലുക ചിത്രേ നീ ചൊന്നോരുപാഖ്യാനത്തിലെ
ചൊല്ലുള്ള ദിവ്യാശ്വമതെങ്ങിപ്പോള്‍ നില്‍പ്പൂ ബാലേ!
നല്ല ഗന്ധര്‍വ ലോകവൃത്താന്തമറിവവ
ളല്ലോ നീ എനിക്കൊരു ദിവസത്തെയ്ക്കായശ്വം
കിട്ടുമോ കേറിയോടിച്ചീടുവാ,നതിന്നായെന്‍
കൊട്ടാരമിതു വേണമെങ്കിലും നല്‍കാമെടോ
കിട്ടിയാലതിലേറിയേറേ വേഗത്തിലൂഴി
ത്തട്ടാകെയോടിത്തിരിഞ്ഞെനിക്കു നോക്കാമല്ലോ
==പേജ് നമ്പര്‍ 157==
എന്നല്ലെന്നെക്കാള്‍ജഡഭോഗങ്ങള്‍ ഭുജിക്കുവാ
നെന്നുമേ സ്വതന്ത്രനാമിച്ചെറു കഴുകന്റെ
ചിറകിന്നെനിക്കുണ്ടായിരുന്നുവെങ്കില്‍ പൊങ്ങി
പ്പറക്കാമായിരുന്നു പശ്ചിമദിക്കുനോക്കി
ആയതമായ, ചെമ്പരത്തിപ്പൂനിരയൊത്ത
സായാഹ്നസൂര്യകിരണാവലിതട്ടിമിന്നും
മഞ്ഞാര്‍ന്ന ഹിമവാന്റെ വന്‍കൊടുമുടികള്‍മേ
ലഞ്ജസാ ചെന്നിരുന്നു ചൂഴവും കാണ്മതെല്ലാം
ആക്കമാര്‍ന്നുടന്‍ മിഴി തിരിച്ച് തിരിച്ചഹോ
നോക്കാമായിരുന്നു കണ്ണെത്തുന്ന ദൂരം വരെ
എന്തുകൊണ്ടുന്നാള്‍വരെ ദേശങ്ങള്‍ കണ്ടീല ഞാ
നെന്തുകൊണ്ടെനിക്കതിലാകാംക്ഷ തോന്നാഞ്ഞതും
കേട്ടീടാന്‍ മോഹമിപ്പോളേതെല്ലാം സ്ഥലങ്ങളി-
ക്കോട്ടവാതില്‍വെളിക്കുള്ളതു സഖിമാരേ !
ഇതുകേട്ടൊരുത്തി ചൊല്ലീടിനാ”ളെന്നാല്‍ കനി
ഞ്ഞതിമോഹനാകൃതേ കേട്ടുകൊണ്ടാലും ഭവാന്‍;
ഏറ്റവുമടുത്തുള്ള ദേവാലയങ്ങളാമിളം
കാറ്റില്‍ പൂമണം വീശുമുദ്യാനങ്ങളാം പിന്നെ
വൃക്ഷവാടികളവയ്ക്കപ്പുറമങ്ങേപ്പുറം
ശിക്ഷയില്‍ കൃഷിയേറ്റി വിളങ്ങും വയലുകള്‍
പിന്നെയപ്പരപ്പാര്‍ന്ന തരിശുനിലങ്ങളാം
പിന്നെ മൈതാനങ്ങളാം പിന്നെയെത്രയോ കാതം
അംബുധിപോല്‍ പരന്ന കാടുകളല്ലോ പിന്നെ
ബിംബിസാരനാം നൃപന്തന്നുടെ രാജ്യമല്ലോ;
അതിനപ്പുറം സമദേശങ്ങള്‍ വിലസുന്നു
വിതതമായിക്കോടികോടിയാളുകളോടും“
എന്നതുകേട്ടു ഭഗവാനുടനരുള്‍ ചെയ്തു:
“നന്നിതു നാളെ മദ്ധ്യാഹ്നത്തില്‍ത്താനെനിക്കിനി
ഒന്നൊഴിയാതെ പുറത്തുള്ളൊരു വിശേഷങ്ങള്‍
സന്ദര്‍ശിക്കണം സംശയമില്ലേതുമേ;
ഛന്ദനെന്‍ തേര്‍ തെളിച്ചീടണമിന്നതിനായി
ച്ചെന്നുടന്‍ നൃപാജ്ഞ വാങ്ങുവിന്‍ മടിയാതെ.”
അതുപോല്‍ പരിജനമണഞ്ഞു തിരുമുമ്പി-
ലതുരാദരമുടന്‍ വൃത്താന്തമുണര്‍ത്തിനാര്‍:
“നിന്തിരുമകന്‍ വിഭോ ! നാളെ മദ്ധ്യാഹ്നത്തിങ്കല്‍
സ്വന്തമാം തേരിലേറി വെളിയിലെഴുന്നള്ളി
അന്തികദേശത്തുള്ള ജനങ്ങള്‍ തമ്മെ കാണ്മാ-
നന്തരംഗത്തിലാശ തേടുന്നു ദയാനിധേ !
എന്നതു കേട്ടു ചിന്തിച്ചോതിനാന്‍ മഹീപതി :
“ന്നനിതു കാലമായി വത്സനായതിന്നിപ്പോള്‍
==പേജ് നമ്പര്‍ 158==
എന്നാല്‍ ഘോഷകജനം നടന്നു നഗരത്തെ
നന്നായിന്നലങ്കരിച്ചീടുവാന്‍ ചൊല്ലീടട്ടെ
കഷ്ടമായുള്ളതൊന്നും കാണരുതൊരേടത്തും
ദൃഷ്ടിഹീനരുമംഗഭംഗങ്ങളുള്ളവരും
കുഷ്ഠരോഗികളുമന്യാമയങ്ങളാല്‍ പാരം
ക്ലിഷ്ടതയനുഭവിപ്പിപ്പവരും എന്നു വേണ്ട
ജരയാലുടന്‍ ജീര്‍ണ്‍നിച്ചോരു വൃദ്ധരുമംഗം
പരിശോഷിച്ചോര്‍ ബലഹീനരായുള്ളോര്‍ പോലും
തെരുവില്‍ കാണുമാറായെങ്ങുമെത്തരുതിതു
വിരവിലവര്‍ വിളംബരവും ചെയ്തീട്ടട്ടേ”
വായ്ക്കും കൌതുകത്തോടു പുരവാസികളതു
കേള്‍ക്കവേ കല്‍ത്തളങ്ങളടിച്ചു വെടിപ്പാക്കി
തോല്‍ക്കുഴല്‍ വഴി ജലധാരകള്‍ വിട്ടു വീഥി
മേല്‍ക്കുമുത്സാഹമാര്‍ന്നൊക്കവേ കഴുകിനാര്‍
മംഗലമായ് കോലങ്ങളെഴുതി മുറ്റത്തെല്ലാം
ഭംഗിയായ് നല്‍കുങ്കുമം തൂറ്റിനാര്‍ ഗൃഹിണിമാര്‍
വാതിലില്‍ പുതിയ പൂമാലകള്‍ കെട്ടീടിനാര്‍
കോതി മുന്‍പൊരുക്കി നിര്‍ത്തീടിനാന്‍ തുളസിയെ
കെല്‍പ്പോടു ചുവരിലെച്ചിത്രങ്ങള്‍ ചായമിട്ടു
ശില്പവേലക്കാര്‍ പുതുക്കീടിനാര്‍ വഴിപോലെ
വൃക്ഷങ്ങള്‍ ചൂഴെജ്ജനം കൊടികള്‍ തൂക്കീടിനാര്‍
ശിക്ഷയായ് പൂശി മിനുക്കീടിനാന്‍ പ്രതിമകള്‍
മെച്ചമായെന്നല്ല നാല്വഴികള്‍കൂടും ദികില്‍
പച്ചിലപ്പന്തലുകള്‍ നിര്‍മ്മിച്ചങ്ങവയ്ക്കുള്‍ലില്‍
മിന്നും സൂര്യാദിദേവബിംബങ്ങള്‍വെച്ചു ബഹൌ-
സന്നാഹമോടാരാധിച്ചീടിനാരങ്ങങ്ങെല്ലാം
എന്തിനു വിസ്തരിപ്പൂ കപിലവസ്തുവൊരു
ഗന്ധര്‍വനഗരിപോല്‍ വിളങ്ങിയെന്നേ വേണ്ടൂ
പിന്നെഗ്ഘോഷകര്‍ തമുക്കടിച്ചു നടന്നെങ്ങും
മന്നവനുടെയാജ്ഞയിങ്ങനെ വിളിച്ചോതി :
“അല്ലയോ പൌരന്മാരേയെല്ലാരുമോരാന്‍ ഭൂമി
വല്ലഭന്‍ കല്പിന്നതാവിതു കേട്ടീടുവിന്‍
കഷ്ടമാം കാഴ്ചയൊന്നും നാളെയിങ്ങൊരേടത്തും
ദൃഷ്ടിയില്‍ പെട്ടീടുമാറാകരുതാകയാലെ
കുരുടര്‍, മുടവന്മാര്‍, കുഷ്ഠരൊഗികള്‍ പാരം
ജരാരോഗ്യമില്ലാത്തവരശക്തരും
ഒരു ദിക്കിലും വെളിക്കിറങ്ങീടരുതെന്ന-
ല്ലൊരുഭൂതരും ശവദാഹം ചെയ്യരുതെങ്ങും
വെളിയില്‍പ്പോലുമെടുതീടരുതാരും നാളെ
വെളുത്താലന്തിയാകുംവരേയ്ക്കും പ്രേതമൊന്നും
==പേജ് നമ്പര്‍ 159==
ഇങ്ങനെ കല്‍പ്പിക്കുന്നു മന്നവന്‍ ശുദ്ധോദനന്‍
നിങ്ങളെല്ലാരുമറിഞ്ഞീടുവിനിച്ചെയ്തികള്‍”
അങ്ങനെയെന്നു ശാക്യരാജധാനിയെ പൌരര്‍
മംഗലമാക്കി വെടിപ്പാക്കി മന്ദിരങ്ങളും
ഹിമരാശികള്‍പോലെ വെളുത്തു പരസ്പരം
സമതതേടും രണ്ടു കാളകള്‍ സോത്സാഹമായ്
ഭംഗിയില്‍ പാരം ഞാന്ന താടകള്‍ തുള്ളിച്ചേറ്റം
പൊങ്ങി മാംസളങ്ങളാം പോഞ്ഞുകള്‍ ചുളുങ്ങവേ
തോളിന്മേല്‍ ചിത്രമായിപ്പണിതു മെഴുക്കിട്ടു
കാളുന്ന പുത്തന്‍ നുകം വഹിച്ചു വലിച്ചീടും
ശില്പവേലകള്‍ ചെയ്തു ചായമിട്ടൊരു തേരി
ലത്ഭുതാകാരന്‍ യുവനൃപനുമെഴുന്നള്ളി
വഴിയില്‍ വരും കൊച്ചുതമ്പുരാന്തന്നെപ്പൌരര്‍
തൊഴുതു വാഴ്ത്തീടുന്നൊരാനന്ദമെന്തു ചൊല്‍വൂ !
ചിത്രമാമുടുപ്പുകള്‍ ധരിച്ചും ചിരിച്ചുകൊ-
ണ്ടെത്രയും തെളിവാര്‍ന്നു വിളങ്ങും മുഖങ്ങളാല്‍
ലോകമിതേറ്റം സുഖാവഹമെന്നകതാരി-
ലാകവേ കാണികള്‍ക്കു തോന്നുമാറായും നില്‍ക്കും
വാര്‍ത്തരായുയിഷ്ടരായ പൌരവൃന്ദത്തെത്തൃക്കണ്‍
പാര്‍ത്തു സന്തോഷിച്ചുടന്‍ ചീര്‍ത്തു ചൊല്ലിനാന്‍ ദേവന്‍ :
“നന്നു നന്നീലോകമെന്നല്ലഹോ നിരൂപിച്ചാ-
ലെന്നിലെത്രയും സ്നേഹം കാണുന്നിതിവര്‍ക്കെല്ലാം
മന്നവരല്ലാത്തൊരീജ്ജനങ്ങള്‍ സന്തുഷ്റ്റരായ്
ഖിന്നത വെടിഞ്ഞെത്ര കൂറാര്‍ന്നു മേവീടുന്നു
വേലകള്‍ ചെയ്തും വീടു സൂക്ഷിച്ചുമുല്ലാസമായ്
ലോലാംഗിമാരിങ്ങുള്ള ഭഗിനിമാരും വാഴ്വൂ!
സന്തോഷമിവര്‍ക്കൊക്കെയീവണ്ണമുണ്ടാകുവാ
നെന്തുപകാരം ചെയ്തിട്ടുള്ളൂ ഞാന്‍ നിരൂപിച്ചാല്‍?
സ്നേഹിച്ചീടുന്നുണ്ടു ഞാന്‍ തങ്ങളെയെന്നു താനേ
യൂഹിച്ചങ്ങനെയറിഞ്ഞിന്നിതിക്കിടാങ്ങളും
നമ്മുടെ മെയ്മേല്‍ നല്ല പൂ വാരിയെറിഞ്ഞൊരു
രമ്യരൂപനാം ശാക്യബാലകനിതാ നില്പൂ
ചെന്നു നീയപ്പൈതലെയെടുത്തു കൊണ്ടുവരൂ
ഛന്ദാ, നമ്മോടൊത്തവന്‍ യാത്രചെയ്യട്ടേ തെരില്‍
ഇത്ര നല്ലൊരു രാജ്യം ഭരിക്കെന്നതു തന്നെ
യെത്ര ധന്യതയാര്‍ന്ന കൃത്യമാകുഇന്നു പാര്‍ത്താല്‍
ഇവണ്ണം ഞാന്‍ വെളിക്കു വന്നതുകൊണ്ടു മാത്രം
താവുന്നു പൌരന്മാരിന്നിത്രയാമോദമെന്നാല്‍
എന്തൊരു സുലഭമാം ഭാവമാണെന്നോര്‍ത്തുകണ്ടാല്‍
സന്തോഷംതന്നെയെന്നല്ലിച്ചെറുകൂരകളില്‍
==പേജ് നമ്പര്‍ 160==
തഞ്ചിയുല്ലാസമേലും ജനങ്ങള്‍ തൂവീടുന്ന
പുഞ്ചിരിപൂനിലാവില്‍ നഗരം മുങ്ങീടവേ
മിഞ്ചുമാറൊരോ സുഖസാധനസാമഗ്രി ഞാന്‍
സഞ്ചയിക്കുന്നതെല്ലാം വ്യര്‍ത്ഥമാണെന്നും തോന്നും
തെളിക്ക രഥം ഛന്ദാ, സ്വച്ഛന്ദം വാതിലൂടെ
വെളിക്കു പോകയിങ്ങു ഞാനറിഞ്ഞീടാത്തതായ്
അനര്‍ഘരസമാര്‍ന്നോരീ ലോകം കുറേക്കൂടി
യെനിക്കു കണ്ടീടണമേറുന്നു കൌതൂഹലം”
കടന്നു കോട്ടവാതിലങ്ങനെയവര്‍ പോകു
മുടനേ ഹര്‍ഷാകുലമായ് വനൂ ജനക്കൂട്ടം
കൂടീ തേരുരുളിനു ചുഴവും, ചിലര്‍ മുന്‍പേ
യോടിക്കാളകളുടെ കഴുത്തില്‍ മാല ചാര്‍ത്തി
ചിലര്‍ ചെന്നവയുടെ മിനുത്തു പട്ടുപോലെ
വിലസും പാര്‍ശ്വങ്ങളിലടിച്ചു തലോടിനാര്‍
അലിവോടവയ്ക്കു ഭക്ഷിക്കുവാന്‍ കൊണ്ടുവന്നു
ചിലപേര്‍ ചോറും ചിലരപ്പവും നല്‍കീടിനാര്‍
ജയിക്കമഹാരാജ നന്ദന, ജയിക്കുക
ജയിക്കെന്നെങ്ങുമാര്‍ത്തുവിളിച്ചാരെല്ലാവരും
ഇങ്ങനെ വീഥിതോറും സന്തുഷ്ടജനങ്ങളും
തിങ്ങിയുല്ലസിസിച്ചിതു രമ്യമാം കാഴ്ചകളും;
എങ്ങെങ്ങു നോക്കിയാലുമൊന്നുപോല്‍ തന്നെ നൃപ
നങ്ങനെയെല്ലാം സൂക്ഷിച്ചീടുവാന്‍ കല്പിക്കയാല്‍
അപ്പോഴന്നടുവഴിതന്നിലങ്ങൊരു ചെറു
കുപ്പമാടത്തില്‍ മറഞ്ഞിരുന്നു വെളിക്കുടന്‍
മുല്‍പ്പാടായൊരു പടുകിഴവന്‍ പിച്ചക്കാരന്‍
തപ്പിയും തടഞ്ഞും വീണിഴഞ്ഞുമെത്തീടിനാന്‍
നാറിയ കീറത്തുണികൊണ്ടവനര മറ
ച്ചേറെശ്ശോഷിച്ചു വൃത്തികെട്ടതി വിരൂപനായ്
എറ്റവും ചുക്കിച്ചുളിഞ്ഞുല്ലൊറു തൊലി വെയി,
ലേറ്റേറ്റു പാരം കരുവാളിച്ചു ശരീരത്തില്‍
മെലിഞ്ഞുമാംസമെല്ലാം പോയോരെല്ലിന്മേല്‍ പറ്റി
വലിഞ്നു മുതുമ്ര്6ഗത്തിന്റെ തോലുപോല്‍ തൂങ്ങി
ഒട്ടേറെ വയസ്സിന്റെ വന്‍-ഭാരം ചുമക്കയാല്‍
നട്ടെല്ലു വില്ലുപോലെ വളഞ്ഞു കൂനിക്കൂനി
പങ്കിലമായിപ്പാരം നെടുന്നാള്‍ കണ്ണീര്‍ വാര്‍ത്ത
കണ്‍കുഴി രണ്ടും ചുവന്നേറ്റവും കലങ്ങിയും
നുലഞ്ഞു മുറ്റും പീളയടിഞ്ഞു കാഴ്ച മങ്ങി
വലഞ്ഞു വല്ലാതുള്ള കണ്ണുകള്‍ മിഴിച്ചുമേ
പല്ലുകളെല്ലാം കൊഴിഞ്ഞൊഴിഞ്ഞ വെറും താടി
യെല്ലുകള്‍ താനേയാടി വിറച്ചും വാതത്താലും
==പേജ് നമ്പര്‍ 161==
തെരുവിലെല്ലാടവുമാവിധമാഘോഷവും
പുരുഷാരവും കണ്ടു സംഭ്രാന്തനാകയാലും
കിഴവനവന്‍ തൊലിതൂങ്ങീടുമൊരുകൈയില്‍
പഴകിത്തേഞ്ഞ വടിയേന്തിത്തന്‍ വിറയ്ക്കും മെയ്
മറിയാതൂന്നിപ്പിടിച്ചിരുന്നു വാപൊളിച്ചു
നിറയും നോവാര്‍ന്നു വിട്ടീടുന്ന നെടുമൂച്ചാല്‍
തേങ്ങിവീര്‍ത്തിടുമൊരുവശത്തെ വാരിയെല്ലു
താങ്ങിയുമിരുന്നുമറ്റേക്കൈകൊണ്ടു പാവം
“പിച്ച നല്‍കുവിനയ്യോ ! പുണ്യവാന്മാരേയെന്റെ
യിച്ചപലമാപ്രാണനിന്നോ നാളയോപോമ്മേ !“
എന്നൊന്നു മുറവിളിച്ചാനുടനേങ്ങി വിങ്ങി
വന്നൊരു കുരകൊണ്ടു വലഞ്ഞാന്‍ സാധു വൃദ്ധന്‍
എന്നിട്ടു ഞരമ്പുകള്‍ വലിഞ്ഞുവിറയാര്‍ന്നു
നിന്നു കൈ നീട്ടിക്കൊണ്ടു കണ്‍നുകള്‍ തുറിച്ചേറ്റം
ഖിന്നനായഴുകുരല്പൂണ്ടഹോ പലവട്ടം
പിന്നെയുമവന്‍ “പിച്ച തരണേ, പിച്ച”യെന്നാന്‍
ഉടനേ കണ്ടു നിന്ന ജനങ്ങളോടിച്ചെന്നു
പിടിപെട്ടാപ്പാവത്തെയകലെത്തള്‍ലിയിട്ടു
“കണ്ടുപോമിപ്പോള്‍ കൊച്ചു തമ്പുരാന്‍ ക്ഷണമോടി
മണ്ടി നിന്‍ മടയില്പോയ്മറഞ്ഞുകൊള്‍കെ”ന്നോതി
കെല്‍പ്പറ്റ കാലില്‍ത്തൂക്കിയക്കിഴവനെയവര്‍
ക്ഷിപ്രമാവഴിവിട്ടു വലിച്ചുമാറ്റീടിനാര്‍
“വിടുവിന്‍ വിടുവിനെ”ന്നുറക്കെ ദൂരേനിന്നു
ഝടിതി വിളിച്ചോതിയപ്പോള്‍ തന്തിരുവടി;
എന്നല്ല തിരിഞ്ഞുടന്‍ ചോദിച്ചു സൂതനോടായ്
“ഛന്ദാ,യികാണ്മതൊരു മനുഷ്യവ്യക്തിതാനോ
കണ്ടാലങ്ങനെ തോന്നുന്നല്ലോ മെയ് കൂന്നു പാര
മിണ്ടല്‍പ്പെട്ടീടുമതിവികൃതമാമീ രൂപം
ജനിച്ചീടുമാറുണ്ടോ ചിലപ്പോളിമ്മാതിരി
മനുഷ്യര്‍, ചൊല്ലീടു നീയെന്നല്ല കേള്‍ക്കിസ്സാധു
പ്രാണന്‍ പോയീടുമെനിക്കിന്നോ നാളയോയെന്നു
കേണോതുന്നല്ലോ ചൊല്കയെന്തിതിന്നര്‍ത്ഥമെന്നും.
കിട്ടുമാറില്ലേയിവന്നാഹാരമൊന്നും? വെറും
പട്ടിണികൊണ്ടോ മെയ്യിലെല്ലുകള്‍ പൊങ്ങിക്കാണ്മൂ?“
ഛന്ദനുമതു കേട്ടു ചൊല്ലിനാന്‍ : “പ്രിയനൃപ
നന്ദനാ,യിവനൊരു വൃദ്ധനാം നരന്‍ തന്നെ
എണ്‍പതുകൊല്ലങ്ങള്‍മുമ്പിവന്റെ മുതുകെല്ലി
ക്കമ്പമാര്‍ന്നീലെന്നല്ല നിവര്‍ന്നുമിരുന്നുതേ
മിഴികള്‍ മിന്നിത്തെളിഞ്ഞിരുന്നിതിവനെറ്റ
മഴകുണ്ടായിരുന്നന്നു കാഴ്ചയിലുടലിന്നും
==പേജ് നമ്പര്‍ 162==
ചോരയിമ്മെയ്യില്‍ നിന്നു മെല്ലെമെല്ലെവേ ജീവ-
ചോരനാം കാലമിപ്പോള്‍ കുടിച്ചുവറ്റിക്കയാല്‍
നീരറ്റു വറണ്ടേറ്റം വെനലില്‍ നിറം കെട്ടു
പാരില്‍ വീണുണങ്ങുന്ന പൂഞ്ചെടി പോലായിവന്‍
കവര്‍ന്നുപോയി കാലം കായത്തിന്‍ കെല്പുമെന്ന
ല്ലിവന്റെ മനോബലം ബുദ്ധിശക്തിയുമെല്ലാം
എരിഞ്ഞുനിന്നോരു ജീവിതമാം വിളക്കിന്റെ
തിരിയിതെണ്ണവറ്റിപ്പുകഞ്ഞു മങ്ങിപ്പൊയി
പരിശേഷിച്ചിട്ടുണ്ടിദ്ദീപത്തിലിനി വെറു
മൊരു തീപ്പൊരിയതും കെടുന്നു മങ്ങിമങ്ങി
അന്ത്യമാം വയസ്സിന്റെ ഗതിയിങ്ങനെയല്ലോ
നിന്തിരുവടിക്കിതിലെന്തു ചിന്തിപ്പാനുള്ളൂ ?”
എന്നതു കേട്ടു ചോദിച്ചീടിനാന്‍ തിരുമേനി :
“വന്നു കൂടുമോ ചൊല്‍കീയവസ്ഥ മറ്റുള്ളോര്‍ക്കും?
എല്ലാവര്‍ക്കുമിതുവന്നു ചേരുമോ?യിവനെപ്പോല്‍
വല്ല പാവങ്ങള്‍ക്കുമേ വരുവെന്നുണ്ടോ സൂതാ?”
ചൊല്ലിനാനുടന്‍ ഛന്ദന്‍ : “ഭാവുകാത്മാവേ ! ഭൂമി
വല്ലഭകുമാരക, വാര്‍ദ്ധക്യം നിമിത്തമായ്
അല്ലലീവണ്ണമിവനെപ്പോലെയിത്രയേറെ
ക്കൊല്ലങ്ങള്‍ ജീവിച്ചിരുന്നീടുകിലുണ്ടാമാര്‍ക്കും”
സത്വരം തിരുമെനി ചോദിച്ചു വീണ്ടും :“ ഞാനി
ങ്ങെത്രനാള്‍ വാണീടിലുമീവിധമാമോ ഛന്ദാ?
എന്‍പ്രിയ യശോധരതാനുമിങ്ങനെയാമോ
യെണ്‍പതുകൊല്ലമിനിക്കഴിഞ്ഞാലയ്യോ കഷ്ടം !
ജാലിനി താനും കൊച്ചു ഹസ്തയും ഗൌതമിയും
കാലത്താല്‍ ഗംഗതാനും മറ്റിഷ്ടജനങ്ങളും
എല്ലാമിങ്ങനെ വയസ്സേറി വാര്‍ദ്ധക്യം വന്നു
വല്ലാത്ത ബീഭത്സരൂപങ്ങളായ്ത്തീര്‍ന്നീടുമോ?
ചൊല്ലുക”ന്നതു കേട്ടു സൂതനും “മഹാമതേ!
കില്ലില്ലയീ വാര്‍ദ്ധക്യം വന്നീടുമാര്‍ക്കുമെന്നാന്‍
“എന്നാല്‍ തേര്‍ തിരിച്ചീടുക, മടങ്ങി ഞാ-
നെന്നുടെയരമനയ്ക്കായ്‌ത്തന്നെ പോകാമിനി
എന്നുമേ കാണ്മാന്‍ കാംക്ഷിയാതുള്ള കാഴ്ച കണ്ടേ
നിന്നു ഹാ മതി മതി !-എന്നുമോതിനാന്‍ നാഥന്‍
താനേ പിന്നെയുമതു ചിന്തിച്ചു ചിന്തിച്ചു ത-
ന്നാനന പങ്കജവുമകക്കാമ്പതും വാടി
ഭംഗിതേടുന്ന കൊട്ടാരത്തിങ്കലെത്തീടിനാന്‍
മംഗലമൂര്‍ത്തി കൊച്ചുത്തമ്പുരാന്‍ വൈകുന്നേരം
തെരിക്കെന്നങ്ങു പരിജനങ്ങളുത്സാഹമാ-
ര്‍ന്നൊരുക്കിയുള്ളോരമൃതേത്തിന്റെ വട്ടങ്ങളില്‍
==പേജ് നമ്പര്‍ 163==
രുചി തോന്നീലൊന്നിലും സ്വാമിക്കു ശരച്ചന്ദ്ര
രുചിരാപൂപങ്ങള്‍ തേങ്കനികളിവയിലും
എന്നല്ല മനം മയക്കീടുവാന്‍ മിടുക്കേറും
സുന്ദരിമാരാം തന്റെ ദാസിമാര്‍ നൃത്തങ്ങളില്‍
പാടവം പണിപ്പെട്ടു കാട്ടിയെന്നാലും തൃക്ക
ണ്ണോടിച്ചുമില്ലവരിലൊരിക്കല്പോലും ദേവന്‍
തിരുവാമൊഴിഞ്ഞൊന്നുമുരിയാടിയുമില്ല
കരുണാനിധിയുള്ളില്‍ കാളുന്ന ചിന്തയാലേ
അതുകണ്ടുള്ളെരിഞ്ഞു കരഞ്ഞു കാല്‍ക്കല്‍ വീണു
മൃദുവായ് തൊണ്ടവിങ്ങിച്ചോദിച്ചു യശോധര
“പ്രാണവല്ലഭ ഭവാനിവളില്‍പ്പോലുമിപ്പോള്‍
കാണിയും രസം തോന്നാതായിതോ കൃപാനിധേ!“
സ്വാമിയുമിതുകേട്ടു കനിഞ്ഞു ചൊല്ലീടിനാ
“മോമലേയിമ്മാതിരിയിഷ്ടഭോഗങ്ങളെല്ലാം
അന്തരാത്മാവില്‍ ദുഃഖമേകുന്നിതെനിക്കൊക്കെ
അന്തരിച്ചുപോമൊരുകാലത്തെന്നോര്‍ക്കയാലേ
അന്തമുണ്ടല്ലോയിവയ്ക്കെന്നല്ല നീയും ഞാനും
മന്തരമില്ല വൃദ്ധരാമല്ലോ യശോധരേ
സ്നേഹം സൌന്ദര്യം ശക്തിയെല്ലാം പോയീടുമല്ലോ
ദേഹം വാര്‍ദ്ധക്യമേറികൂന്നുപോമല്ലോ നാഥേ
എന്നുവേണ്ടെന്നും രാവും പകലും പിരിയാതെ
യൊന്നായ് നാം വസിച്ചൊന്നായ് ശ്വസിച്ചു പരസ്പരം
ചേണാര്‍ന്ന ചുണ്ടു ചേര്‍ത്തു ചുംബിച്ചു സുദൃഢമായ്
പ്രാണപ്രേമങ്ങളുള്ളിലടച്ചു ശയിച്ചാലും
കള്ളനാം കാലമങ്ങു കടന്നു വല്ലവാറും
കൊള്ളയിട്ടു പോമല്ലോ രാഗവും താരുണ്യവും
അക്കാണും ഗിരീന്ദ്രശൃംഗത്തിന്മേല്‍ ചെന്താരിന്റെ
സല്‍ക്കാന്തി ചിന്തും സന്ധ്യാരാഗത്തെക്കടന്നുടന്‍
നല്‍ക്കരിനിറം പൂണ്ട യാമിനി കവരുമ്പോ
ളൊക്കവേ വിളറിമങ്ങിപ്പിന്നെയിരുട്ടാമേ
കണ്ടു ഞാന്‍ പ്രിയേയിന്നീ വസ്തുതയതോര്‍ത്തെന്നുള്‍
ത്തണ്ടു മാഴ്കുന്നു പാരം പേടിയും തോന്നുന്നിതേ
മര്‍ത്ത്യരെ വൃദ്ധരാക്കും കാലമാം ഘാതകന്റെ
ഹസ്തത്തില്‍നിന്നീ സ്നേഹരസത്തെ രക്ഷിക്കുവാന്‍
ഉത്തമോപായമൊന്നും കാണാതെയുഴന്നെന്റെ
ചിത്തമിന്നേകാഗ്രമായ് ചിന്തചെയ്യുന്നു കാന്തേ”
ഇത്തരമരുള്‍ ചെയ്തു നിദ്രയുംവിട്ടു പട്ടു
മെത്തമേല്‍ സുഖമില്ലാതിരുന്നൂ രാവില്‍ ദേവന്‍
ആ രാത്രി ശുദ്ധോദനമന്നവന്നുറങ്ങുമ്പോ
ളോരോരോ ഭയാനകസ്വപ്നങ്ങള്‍ കണ്ടീടിനാന്‍
==പേജ് നമ്പര്‍ 164==
ഒന്നാമതതിശോഭ ചേര്‍ന്നേറ്റം വിശാലമായ്
പൊന്നുകൊണ്ടുള്ള സൂര്യപ്രതിമ നടുക്കാര്‍ന്നു
മിന്നുന്ന മഹേന്ദ്രക്ഷേത്രത്തിലെ കൊടിക്കൂറ
മന്നവന്‍ കണ്ടാന്‍ പൊങ്ങിപ്പറന്നു നില്‍ക്കുന്നതും
കൊടും കാറ്റൊന്നുടനങ്ങുണ്ടാകുന്നതും കൊടി
ഝടിതി ചരടറ്റു താഴത്തു വീഴുന്നതും
പൊടിയിലടിഞ്ഞതു മുഴിയുന്നതുമെന്ന
ല്ലുടനേയൊരുകൂട്ടം ഛായാരൂപികളെത്തി
അഴുക്കുപറ്റീടിനോരാപ്പതാകയും പേറി
ക്കിഴക്കേക്കോട്ടവാതില്‍ കടന്നു പോകുന്നതും
പിന്നെ രണ്ടാമതായിക്കണ്ടിതു നൃപന്‍ തടി
ച്ചുന്നതങ്ങളാം പത്തു കൊലയാനകള്‍ ചേര്‍ന്നു
മിന്നുന്ന വെള്ളിക്കൊമ്പു കുലുക്കിക്കൊണ്ടും പാരം
മന്നിടം കുലുങ്ങവേ കാലുകളൂന്നിക്കൊണ്ടും
തെക്കോട്ടേയ്ക്കുള്ള വഴിയൂടെ പോവതുമവ
യ്ക്കൊക്കെയ്ക്കും മുന്‍പിലുള്ള വാരണവീരന്റെ മേല്‍
തന്നുടെ കുമാരകന്താനെഴുന്നള്ളുന്നതും
പിന്നെയുള്ളവയിന്മേല്‍ മറ്റുള്ളോരിരിപ്പതും
മൂന്നാമതായിക്കണ്ടു രഥമൊന്നേറ്റം പ്രഭ
ചേര്‍ന്നു മിന്നീടുമതു കണ്ടാല്‍ കണ്ണുകള്‍ മങ്ങും
വെളുത്ത ധൂമങ്ങളുച്ഛ്വസിച്ചുമഗ്നിജ്വാല
യിളകും മട്ടു നുര തള്ളിയും നാലശ്വങ്ങള്‍
വലിച്ചുപോകുന്നോരപ്പള്ളിത്തേരുള്ളില്‍ സ്വൈരം,
ജ്വലിക്കും കാന്തിയാര്‍ന്നു സിദ്ധാര്‍ത്ഥന്‍ സ്ഥിതി ചെയ്തു
കണ്ടിതു നാലാമതു മന്നവന്‍ ചിത്രമൊരു
വണ്ടിതന്‍ ചക്രമുരുണ്ടുരുണ്ടു പോകുന്നതും
കത്തുന്ന കാഞ്ചനം കൊണ്ടുള്ളതാനതില്‍ കുംഭ
മുത്തമരത്നങ്ങള്‍പൂണ്ടുള്ളതാം ദളങ്ങളും
ചട്ടമായ് പല വിചിത്രാര്‍ത്ഥവാക്യങ്ങളതിന്‍-
പട്ടയില്‍ ചുറ്റുമെഴുതീട്ടുണ്ടു വിശദമായ്
ആയതു തിരിയവേ കൊള്ളിചുറ്റുമ്പോല്‍ തോന്നു
മായതമതിന്‍ ധ്വനി സംഗീതം പോലെ കേള്‍ക്കും
അഞ്ചാമതൊരു പെരുമ്പറ പട്ടണത്തിന്നു
മഞ്ചിതങ്ങളാമടുത്തുള്ളൊരു കുന്നുകള്‍ക്കും
മദ്ധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്നതും കണ്ടൂ നൃപന്‍
സിദ്ധാര്‍ത്ഥനിരുമ്പുകോല്‍കൊണ്ടതു കൊട്ടുന്നതും
ഇടിവെട്ടീടുംവണ്ണമതിന്റെ മന്ദ്രനാദ-
മുടനംബരം തിങ്ങുന്നതു കേള്‍ക്കയും ചെയ്തു
ആറാമതൊരു മഹാഗൊപുരം നഗരത്തി
ലേറും പ്രൌഢിയില്‍ പൊങ്ങി മേഘത്തില്‍ മുട്ടീടുന്ന
==പേജ് നമ്പര്‍ 165==
ശൃംഗാഗ്രം പൂണ്ടു മിന്നീടുന്നതും കുമാരകന്‍
മംഗലരൂപനതിലേറിനില്പതും കണ്ടാന്‍
എന്നല്ല കണ്ടിതങ്ങുനിന്നുടന്‍ തൃക്കൈകളാല്‍
മിന്നീടും പലവിധരത്നങ്ങള്‍ വാരിയവന്‍
വര്‍ഷിക്കുന്നതുമവ താഴത്തു വീഴുന്നേരം
ഹര്‍ഷം പൂണ്ടോടിത്തിക്കി ജനങ്ങളെത്തിത്തമ്മില്‍
മത്സരിച്ചദ്ധനങ്ങള്‍ പെറുക്കിക്കൊണ്ടു പാര
മുത്സാഹമോടേ നാലുദിക്കിലും പോകുന്നതും
ഏഴാമതായിക്കിനാവതിങ്കല്‍ പിന്നെയൊരു
കേഴുന്ന ശബ്ദം കേട്ടിതെന്നല്ല കണ്ടു നൃപന്‍
കരഞ്ഞും പല്‍ കടിച്ചും വായില്‍ കൈവിരല്‍ ചേര്‍ത്തു-
മെരിഞ്ഞ ഹൃദയം പൂണ്ടാറുപേര്‍ പോകുന്നതും
ഇക്കിനാവുകളേഴും കണ്ടകതാരില്‍ പേടി
കൈക്കൊണ്ടു പണ്ഡിതന്മാരോടറിവിച്ചു നൃപന്‍
ആര്‍ക്കുമേ പൊരുളറിയാവതല്ലെന്നു കണ്ടു
ചീര്‍ക്കും കോപവുമുള്ളില്‍ താപവും പൂണ്ടു ചൊന്നാന്‍ :
“വല്ലാത്ത വിപത്തുകള്‍ വല്ലതും വരുന്നുണ്ടാ-
മല്ലെങ്കിലിദ്ദുസ്സ്വപ്നം കാണുവാനുണ്ടോ ബന്ധം?
ദേവസങ്കല്‍പ്പമെന്തെന്നറിഞ്ഞീലോരുന്നീല
കേവലമൊന്നും നിങ്ങള്‍ പണ്ഡിതമ്മന്യന്മാരേ !“
ഇങ്ങനെ സ്വപ്നാര്‍ത്ഥങ്ങളറിവാന്‍ പഴുതില്ലാ-
തങ്ങുള്ള ജനമെല്ലാം ഖിന്നത തേടീടുമ്പോള്‍
മംഗലമായ മാന്തോലുടുത്തു മുനിപോലെ
യെങ്ങോ നിന്നൊരു വൃദ്ധനാരുമറിയാത്തോന്‍
കോട്ടമെന്നിയേ നൃപമന്ദിരം നോക്കിയങ്ങാ-
ക്കോട്ടവാതിലും കടന്നുഴറി വന്നെത്തിനാന്‍
മന്നവന്‍ കണ്ട കിനാവിന്‍ പൊരുള്‍ പറയണം
സന്നിധാനത്തിലെനിക്കെത്തണമെന്നു ചൊല്ലി
അനുവാദവും വാങ്ങിയകത്തു പൂകീടിനാന്‍
മനുജേശ്വരന്‍ തന്നെകണ്ടാനമഹാഭാഗന്‍
അര്‍ദ്ധരാത്രിയില്‍ നൃപന്‍ ദര്‍ശിച്ച കിനാവിന്റെ
വൃത്താന്തം കേട്ടു ഭക്തിബഹുമാനങ്ങളോടും
വന്ദിച്ചു സ്വയം വന്ദ്യനാമവനരുള്‍ ചെയ്താന്‍
“മന്ദിരമിതു മഹാഭാഗ്യപൂരിതം വിഭോ !
ഉദയാദ്രിയില്‍നിന്നു പൊങ്ങുന്ന ഭാനുമാന്റെ
കതിരിന്‍ ദീപ്തിയിലും കേമമാം പ്രഭയിപ്പോള്‍
ഇതില്‍ നിന്നുദിച്ചുടന്‍ പരന്നു ലോകത്തിന്റെ
ഹൃദയാന്ധകാരങ്ങള്‍ നീക്കീടുമറിഞ്ഞാലും
അനര്‍ത്ഥങ്ങളായങ്ങു കരുതും സ്വപ്നമേഴു
മനഘമതേ! ലോകാനന്ദഹേതുക്കളല്ലോ
==പേജ് നമ്പര്‍ 166==
ഒന്നാമതായിബ്ഭവാന്‍ കണ്ടതുജ്ജ്വലമായോ-
രിന്ദ്രാങ്കമാര്‍ന്ന കൊടിക്കൂറയല്ലല്ലീ പാര്‍ക്കില്‍?
മന്നിടത്തിങ്കലതു വീണടിഞ്ഞതുമൊക്കും
മന്നവ! പിന്നെ ബഹിഷ്കൃതമായെന്നുള്ളതും
യജ്ഞനിഷ്ഠമായീടും പ്രാചീനമതമിനി
വിജ്ഞരത്നമേ, വീണുപോമെന്നാണതിനര്‍ത്ഥം
പുതിയ ധര്‍മ്മം പ്രസരിച്ചീടുമെങ്ങും മേലി-
ലതിനാലിന്ദ്രാദിദേവതകള്‍ മങ്ങിപ്പോകും
മനുജര്‍ക്കെന്നപോലുണ്ടന്തമദ്ദേവകള്‍ക്കും
ദിനങ്ങള്‍ പോകും പടി കല്പങ്ങള്‍ താനും പോമേ
പിന്നെയപ്പത്തു ദന്തിവീരന്മാര്‍ മഹീപതേ
മന്നിടം കുലുങ്ങീടും ധാടിയില്‍ നടന്നില്ലേ?
ആയതു പത്തുമങ്ങേ നന്ദനനുളവാകു-
മായതവിജ്ഞാനശക്തിഅകളാണറിഞ്ഞാലും
അവയാലവന്‍ രാജ്യം വെടിഞ്ഞുപോകും പിന്നെ
ബ്‌ഭുവനമിളക്കീടും സ്ഥാപിക്കും സത്യമതം.
അഗ്നിയെ വമിക്കും നാലശ്വങ്ങള്‍ കണ്ടുള്ളവ
വിഘ്നമറ്റെഴും നാലു സത്യങ്ങള്‍ മഹീപതേ
അവയാല്‍ സന്ദേഹാന്ധകാരങ്ങള്‍ നീങ്ങി സ്വയ-
മവികല്പജ്ഞാനനിര്‍വാണവുമവന്നുണ്ടാം
കനകകുംഭം പൂണ്ടു തിരിയും ചക്രം കേള്‍ക്ക
യനഘധര്‍മ്മചക്രം ത്വത്സുതന്‍ സ്ഥാപിപ്പതാം
അവനായതു ലോകസമക്ഷമിനിയെങ്ങും
പ്രവര്‍ത്തിപ്പിക്കുമെന്നുമോര്‍ക്കുക മഹാമതേ
പിന്നെ നിന്‍ പുത്രന്‍ പെരുംപറ കൊട്ടീടുന്നതു
തന്നുടെ ധര്‍മ്മമുപദേശിപ്പതറിക നീ
ഉന്നതമായ മഹാഗോപുരം ത്വല്‍സുതന്റെ
യുന്നിദ്രഗുണോത്കൃഷ്ടമാകുമാഗമമല്ലോ
അരിയരത്നങ്ങങ്ങതില്‍ നിന്നവന്‍ കോരി
ച്ചൊരിവതതിലുള്ള തത്വരത്നങ്ങളല്ലോ
ആറുപേര്‍ മുറവിളി കൂട്ടിപ്പോയില്ലേ?യവ
രാറു ദര്‍ശനപ്രവര്‍ത്തകന്മാര്‍ നരപതേ!
സ്പഷ്ടമാം തത്വോപദേശംകൊണ്ടുമസന്ദേഹ
ക്ലിഷ്ടമാം വാദം കൊണ്ടുമവരെ നിന്‍ കുമാരന്‍
ബുദ്ധനായ്, പരാജിതനാക്കീടും തങ്ങളുടെ
സിദ്ധാന്തങ്ങളിലുള്ള മൌഢ്യവും കാണുമവര്‍
ഇങ്ങനെ ഭാവന്‍ രാവില്‍ ദര്‍ശിച്ചോരസ്സ്വപ്നങ്ങള്‍
സംഗതാര്‍ത്ഥങ്ങളെല്ലാം ധരിക മഹാപ്രഭോ !
മംഗലേതരചിന്ത വെടിഞ്ഞു മനതാരില്‍
തുംഗമാമനന്ദമാണുണ്ടാകേണ്ടതുമിപ്പോള്‍
==പേജ് നമ്പര്‍ 167==
ഇമ്മഹാഭാഗ്യങ്ങളെന്‍ ഭഗവാനുണ്ടാമെല്ലാം
സന്മതേ മറ്റൊരാള്‍ക്കു സിദ്ധിക്കാ ധരിക്ക നീ
മുണ്‍ദിതം ഭിക്ഷുവിന്റെ മൂര്‍ദ്ധാവു വിഭോ മണി-
മണ്ഡിതമഹാരാജമൌലിയെക്കാളും മാന്യം
നിര്‍ണ്ണയം യമിയുടെ കാഷായം നൃപേന്ദ്രന്റെ
സ്വര്‍ണ്ണകഞ്ചുകങ്ങളെക്കാള്‍ വില പോരുന്നതാം.”
എന്നരുള്‍ ചെയ്തമ്മഹാനേറിയ ഭക്തിയോടും
മന്നില്‍ വീണുടന്‍ ചെയ്തു മൂന്നുരു നമസ്കാരം.
പിന്നെവനെഴുന്നേറ്റു മാറിപ്പോവതുകണ്ടു
മന്നവന്‍ സമ്മാനമെകീടുവാന്‍ കല്പിച്ചിതു
കണ്ടീലയമ്മഹാത്മാവെയെങ്ങുമേയപ്പോളെന്ന
ല്ലിണ്ടലാര്‍ന്നാരാഞ്ഞവരിന്ദുക്ഷേത്രത്തിനുള്ളില്‍
അദ്ദേഹം ചെന്നു കയറുന്നതും മൂലസ്ഥാന
മദ്ധ്യത്തിലൊരു കൂമനിരുന്നു പക്ഷം രണ്ടും
കുടഞ്ഞു തൂവലുകളിളക്കുന്നതും കണ്ടാ
രെടുക്കാം ദേവതകളിങ്ങനെയോരോ രൂപം
വൃത്താന്തം വിഷണ്ണനാം മന്നവന്‍ കേട്ടു തന്റെ
ചിത്തമാശ്ചര്യപരാധീനമായെന്നാകിലും
സത്വരം സിദ്ധാര്‍ത്ഥനു മുന്‍പിലത്തെക്കാള്‍ സുഖ
മെത്തീടും വിഷയഭോഗങ്ങല്‍ നല്‍കുവാന്‍ തന്നെ
കല്‍പ്പിച്ചാന്‍ നാലുക്കെട്ടില്‍ നര്‍ത്തകീജനങ്ങടെ
ചൊല്‍പ്പടി കുരങ്ങാടുമവനെന്നോര്‍ക്കയാലേ
എന്നല്ല നരപതി പിന്നെയക്കോട്ടവാതില്‍
നന്നായിക്കാത്തുകൊള്‍വാനിരട്ടിയാളാക്കിപോല്‍
എന്നാലും ഫലമെന്തു? ഭവിതവ്യതതന്നെ
യിന്നാരു തടുക്കുന്നു? വന്നീടും വരേണ്ടവ,
നൂനമങ്ങനെതന്നെഭവിച്ചൂ സിദ്ധാര്‍ത്ഥനു
മാനസതാരില്‍ മറ്റു ജനത്തിന്‍ സുഖസ്ഥിതി,
ഉള്ളപോലറിവാനും ജീവിതപ്പുഴയുപ്പു
വെള്‍ലമോ മധുവൊഴുക്കോയെന്നു തിരിപ്പാനും
പിന്നെയുമ്മോഹമേറിവരികമൂലം വീണ്ടും
തന്നുടെ പിതാവോടു ഭഗവാനര്‍ത്ഥിച്ചിതു :
“ഇപ്പുരവാസികളെയുള്ളപോലൊന്നു കാണ്മാന്‍
മല്‍ പ്രിയതാത ! മനക്കാമ്പിലുണ്ടാശ,
അന്നു നിന്തിരുവടിയശുഭദൃശ്യങ്ങളി-
ലൊന്നുമെന്‍ ദൃഷ്ടിപഥമെത്തായ്‌വാന്‍ സൂക്ഷിച്ചതാം
എന്നു തോന്നീടും നീളേ ജനങ്ങളെന്നെ നോക്കി
നിന്ന ഭംഗിയുമാഡംബരവും നിനയ്ക്കുമ്പോള്‍
എന്നാലുമറിയാതെയിരുനീലമ്മോടിക
ളെന്നുമുള്ളവസ്ഥകളല്ലെന്നു നൃപതേ ഞാന്‍
==പേജ് നമ്പര്‍ 168==
സന്ദേഹമേതും വേണ്ട നിന്തിരുവടിയുടെ
നന്ദനന്‍ രാജ്യാര്‍ഹനായുള്ളതുമിവനല്ലോ
മന്നവന്മാരല്ലാത്ത ഭരണീയന്മാരുടെ
ഭിന്നമാം സ്ഥിതികളുമാചാരഭേദങ്ങളും
വീടുകള്‍ വെവ്വേറായ വൃത്തികളിത്യാദിയും
നാടുവാഴുവാനുള്ളപോലറിയേണ്ടല്ലോ
ആകയാലനുജ്ഞനല്‍കുക ഞാന്‍ പുരം കണ്ടു
വൈകാതെ വന്നീടുവാനാരുമേയറിയാതെ
കില്ലില്ല ജനതതന്‍ സുഖജീവിതം കണ്ടു
നല്ല സംതൃപ്തിയുണ്ടാമെനിക്കു മനക്കാമ്പില്‍
അല്ലെങ്കില്‍ ദുഃഖങ്ങള്‍ കണ്ടേറെ ഞാന്‍ ഖേദിക്കിലു
മെല്ലമെന്‍ വിജ്ഞാനത്തെ വര്‍ദ്ധിപ്പിച്ചീടുമല്ലോ
അനുയായികളോടും നാളെ മദ്ധ്യാഹനത്തിങ്ക
ലനഘാത്മാവേ പോയി നഗരം കാണട്ടെ ഞാന്‍
മന്നവനതുകേട്ടു മന്ത്രിമാരോടു ചൊന്നാ
“നുന്നതാശയന്മാരെയെന്തുരചെയ്‌വൂ നിങ്ങള്‍
പിന്നെയും കൊതിക്കുന്നു നന്ദനന്‍ പുരം കാണ്മാന്‍
മുന്നമുണ്ടായോരനര്‍ത്ഥങ്ങളോര്‍ത്തെനിക്കുള്ളില്‍
സമ്മതിക്കുവാന്‍ ദണ്ഡം തോന്നുന്നിതൊരുവേള
നന്മതാന്‍ കുമാരകനിക്കുറി വന്നെന്നുമാം
കാട്ടുപുള്ളിനെപൊടുന്നനവേ പിടിച്ചൊരു
കൂട്ടിലാക്കിയാലതു കിടന്നു പിടക്കുന്നു
കോട്ടമെന്നിയേ പുറത്തിറക്കിപ്പഴക്കിയാല്‍
കാട്ടുമാറില്ല പരിഭ്രമങ്ങളൊന്നും പിന്നെ
അതുകൊണ്ടനുമതിനല്‍കയല്ലീ നല്ലൂ
സുതനെയയയ്ക്കുവാന്‍ നിങ്ങളും കഥിക്കുകില്‍”
“കാണട്ടേ കുമാരകന്‍ കാണേണ്ടതെല്ലാമെന്നാല്‍
വേണം കൂടവേ ചില ദൂതരും യാത്രയതില്‍
അതിസാമര്‍ത്ഥ്യമുള്ളോരായിരിക്കണമവര്‍
മതിയില്‍ കുമാരനുവല്ല മാറ്റവും കണ്ടാല്‍
അതു തത്ക്ഷണം സൂക്ഷിച്ചറിഞ്ഞ് വന്നു നമ്മോ
ടതുപോലുരയ്ക്കണമൊക്കെയുമപ്പോളപ്പോള്‍”
എന്നോതി മന്ത്രിമാരും സമ്മതിക്കയാല്‍ നൃപന്‍
നന്ദനര്‍ത്ഥിച്ചപോലനുജ്ഞ നല്‍കീടിനാന്‍
പിറ്റേന്നാള്‍ മദ്ധ്യാഹനത്തില്‍ ഛന്ദനോടൊത്തു പുരി
ചുറ്റിക്കാണുവാന്‍ പുറപ്പെട്ടിതു ഭഗവാനും
ചെട്ടിവേഷം പൂണ്ടിതപ്പൂജ്യനാം തിരുവടി
കെട്ടിനാന്‍ ലേഖകന്റെ വേഷവുമുടന്‍ ഛന്ദന്‍
വട്ടമീവണ്ണമായിത്തങ്ങളെയാരും കണ്ടു
മുട്ടിയാല്‍പ്പോലുമറിഞ്ഞീടാതെ നടന്നവര്‍
==പേജ് നമ്പര്‍ 169==
കലപന ലഭിക്കയാല്‍ കാവല്‍നിന്നീടും ഭട
രപ്പൊഴേ തുറന്നുള്ള കോട്ടവാതിലിലൂടെ
വാഹനാദികളൊന്നും കൂടാതെ പരിഷ്കാര
സാഹസമേലാത്തൊരാ വഴിയേ പോയീടിനാന്‍
കൂടിനാരവര്‍ പല ജനങ്ങളോടും വഴി
ക്കാടലും സുഖങ്ങളുമോരോന്നു കണ്ടുകണ്ടു
പരക്കെ നാനാവര്‍ണ്ണവസ്ത്രങ്ങള്‍ പൂണ്ടു തിക്കി
ത്തിരക്കി ജനമാര്‍ന്ന തെരുവിലെത്തീടിനാര്‍
നിരവേ ചമ്പ്രമ്പടിഞ്ഞങ്ങിങ്ങു കച്ചോടക്കാ
രിരുന്നു ധാന്യവ്യഞ്ജനാദികള്‍ വില്‍ക്കുന്നതും
കൊള്ളുവാന്‍ വരുന്നവര്‍ വില പേശീടുന്നതും
കള്ളവുമസത്യവുമന്യോന്യമുരപ്പതും
മടിശ്ശീലകളഴിക്കുന്നതും പണമെണ്ണി
ക്കൊടുത്തു ചരക്കുകളേറ്റു വാങ്ങീടുന്നതും
മാറിപ്പോകെന്നു വിളികൂട്ടിക്കൊണ്ടുടന്‍ ഭാരം
പേറിക്കല്ലുരുളാര്‍ന്ന വണ്ടികളെത്തുന്നതും
വല്ലവണ്ണവും ഞെക്കിഞെരുക്കിയതുകളെ
മെല്ലെമെല്ലെക്കാളകള്‍ വലിച്ചുപോകുന്നതും
പല്ലക്കില്‍ പ്രഭുക്കളെയെടുത്തു വാഹകന്മാര്‍
നല്ല പാട്ടുകള്‍ പാടി വന്നണഞ്ഞീടുന്നതും
വല്ലാത്ത വെയിലെറ്റു വിയര്‍ത്തു ഭാരമേന്തി
ക്കല്യരാം ചുമട്ടുകാര്‍ കഷ്ണിച്ചു തിരിവതും
അടുത്ത കിണറ്റില്‍നിന്നൊരു കുംഭത്തില്‍ ജല
മെടുത്തു തലയില്‍ വച്ചൊരു കൈകൊണ്ടു താങ്ങി
ഝടുതി മറ്റേക്കയ്യാല്‍ കുട്ടിയെപ്പാര്‍ശ്വത്തേറ്റി
പ്പിടിച്ചും നറ്റന്നേറെയമ്മമാര്‍ പോകുന്നതും
പലഹാരങ്ങള്‍ വില്‍പ്പാന്‍ വച്ചിട്ടങ്ങവയ്ക്കുമേല്‍
സ്ഥലമില്ലാതെ പറന്നീച്ചകള്‍ ചൂഴുന്നതും
ചാലിയാര്‍ തുണികള്‍ നെയ്യുന്നതും ചിലര്‍ വില്ലില്‍
ചാലവേയിട്ടു പഞ്ഞിയടിച്ചു തെളിപ്പതും
പട്ടികളെച്ചില്‍കിട്ടാന്‍ കടികൂട്ടീടുന്നതും
ചുട്ടുകാരിരുമ്പുകള്‍ കൊല്ലന്മാരടിപ്പതും
ചുറ്റിയല്‍ കൊറടിവ കൈക്കൊണ്ടങ്ങിരുമ്പുനൂല്‍
ചട്ടകള്‍ പോരാളികള്‍ക്കായി ചിലര്‍ ചമപ്പതും
കുട്ടികളെഴുത്തുപള്ളിയില്‍ ഗുരുമുന്‍പില്‍
വട്ടമിട്ടിരുന്നുടനുറക്കെ വായിപ്പതും
ചട്ടറ്റ വസ്ത്രം പലനിറത്തില്‍ ചായം മുക്കി
കെട്ടീടുന്നതും ചിലര്‍ വെയിലത്തങ്ങിങ്ങായി
ചട്ടയിട്ടൊലിപൂണ്ടു വാള്‍പരിശകളേന്തി
പ്പട്ടാളം ദ്രുതം വഴിപകര്‍ന്നുപോകുന്നതും
==പേജ് നമ്പര്‍ 170==
ഒട്ടകനിര നടക്കുന്നതും തന്നായക
രൊട്ടാടിയിരിപ്പതും മുതുകിന്മുഴകള്‍മേല്‍
ബുദ്ധിയിലഭിമാനമേറീടും ബ്രാഹ്മണരും
യുദ്ധത്തില്‍ നിപുണരാം ക്ഷത്രിയവീരന്മാരും
എത്രയും താണവിടുപണികള്‍ കൊണ്ടു തന്നെ
വൃത്തികള്‍ കഴിക്കുന്ന ശൂദ്രരും ജീവിപ്പതും
ഓരോന്നുമിതുപോലെ പാര്‍ത്തുപോകുമ്പോളൊട്ടു
ദൂരത്തിലവര്‍ കണ്ടാരങ്ങൊരു ജനക്കൂട്ടം
അതിന്റെ മദ്ധ്യത്തൊരു പാമ്പാട്ടിയിരിക്കുന്നി
തതികൌതുകം കയ്ക്കൊണ്ടെല്ലാരും നോക്കീടുന്നു
പലമോടിവാക്കുകള്‍ പുലമ്പീടുന്നിതവന്‍
വിലസും മണിവളപോലെ നാഗത്തെകയ്യില്‍
ചിലനേരത്തു ചുറ്റിക്കെട്ടുവാനയയ്ക്കുന്നു
ചിലപ്പോള്‍ പടം വിതൃത്താടുവാന്‍ വിട്ടീടുന്നു
ഹാ ശിവ ശിവ കോപിപ്പിച്ചു പിന്നവന്‍ കാല
പാശം പോല്‍ ഭയങ്കരമൂര്‍ത്തിയാമാപ്പാമ്പിനെ
ആശു ചീറിച്ചു കൊത്തിക്കുന്നിതു പലവട്ടം
പാശിമാലകള്‍ കെട്ടിയുള്ള തന്‍ ചുരയോട്ടില്‍
അതിനപ്പുറം ജനാവലിയൊന്നവര്‍ തകില്‍
മൃദംഗം കുഴല്‍ കൊമ്പുതൊട്ട വാദ്യങ്ങളോടും
അതിമോടിയില്‍ ചില ചിത്രമാം വിരിപ്പാര്‍ന്ന
കുതിരകൂട്ടത്തോടും പട്ടുമേല്‍ക്കട്ടിയോടും
ഉദിതകോലാഹലം വീട്ടിലേയ്ക്കുടന്‍ വേട്ട
വധുവെക്കൊണ്ടുവരാന്‍ പോകുന്ന യാത്ര കണ്ടാര്‍
വേറൊരു ദിക്കിലൊരു സതിയാള്‍ പുഷ്പങ്ങളും
കൂറോടു നിവേദ്യത്തിനപ്പവും കൈയിലേന്തി
കോവിലില്‍ പോകുന്നതും കണ്ടുതേ അര്‍ത്ഥിച്ചീടാം
ദേവനോടവള്‍ കച്ചോടത്തിനു വിദേശത്തില്‍
പോയ വല്ലഭന്‍ ശീഘ്രം മടങ്ങിവരുവാനോ
ദായാദനായി മേലൊരാണ്‍കുട്ടി ജനിപ്പാനോ
ചന്തകൂടീടും ചെറുകുടിലിന്‍ നിരകള്‍ത
ന്നന്തികത്തിങ്കല്‍ പിന്നെയപ്പുറത്തൊരു ദിക്കില്‍
പന്തിയിരുന്നുടന്‍ കന്നാന്മാര്‍ പലവിധം
ചന്തമേറും പാത്രങ്ങള്‍ വിളക്കു കിണ്ടികളും
ഒച്ചകൂടുമാറടിച്ചോടുകള്‍ കൊണ്ടും നല്ല
പിച്ചളകൊണ്ടുമുണ്ടാക്കുന്നതും കണ്ടീടിനാര്‍
അവിടെ നിന്നു ദേവാലയഗോപുരത്തിന്റെ
സവിധത്തൂടെ നറ്റന്നപ്പുറം പോയാരവര്‍
നഗരസീമയിലെക്കോട്ടയും നദിതാനും
ഭഗവാന്‍ ഛന്ദനോടൊത്തങ്ങു പാലവും കണ്ടാന്‍
==പേജ് നമ്പര്‍ 171==
ഇക്കണ്ടതെല്ലാം കടന്നാവഴി പോകുമ്പോഴ
ങ്ങുള്‍ക്കാമ്പു കലക്കുമൊരാര്‍ത്തനാദം കേള്‍ക്കായി
അന്നടക്കാവിന്നരികത്തുനിന്നയ്യോയെന്നെ
യൊന്നു താങ്ങണേ താങ്ങിക്കൊള്ളണേ മാലോകരേ
വീഴുമേയല്ലെങ്കില്‍ ഞാനയ്യോ വീടെത്തും മുന്‍പേ
പാഴിലിങ്ങുതാന്‍ വീണെന്‍ പ്രാണങ്ങള്‍ പോയീടുമേ “
ഇത്തരമപ്പുലമ്പല്‍ കേള്‍ക്കുന്ന ദിക്കില്‍ത്തന്നെ
സിദ്ധാര്‍ത്ഥനുടെ കനിവാര്‍ന്ന കണ്ണുടനെത്തി
അവിടെയൊരു മാഹാമാരിയാക്രമിച്ചൊരാള്‍
വിവശനായിപ്പാരം വിറച്ചു വീണടിഞ്ഞു
പൊടിയിലുരുളുന്നു പഴുത്തു കരുവാളി
ച്ചുടലില്‍ നിറഞ്ഞുള്ള കുരുക്കളോടും കഷ്ടം
ഇടതൂര്‍ന്നേറെ തണുത്തവന്റെ നെറുകയില്‍
പൊടിയുന്നിതു പാരം വിയര്‍പ്പുനീര്‍ത്തുള്ളികള്‍
വല്ലാതെ കോട്ടിവലിച്ചേറ്റവും വിരൂപമായ്
പല്ലിളിച്ചിരിക്കുന്നു വദനം വേദനയാല്‍
പുണ്ണുകൊണ്ടുള്ളിലേറും വ്യഥയാം വന്‍ പുഴയില്‍
കണ്ണൂകള്‍ കരകാണതുഴന്നു നീന്തീടുന്നു
അല്ലല്ലാല്‍ വാപൊളിച്ചു നെടുവീര്‍പ്പിട്ടങ്ങുള്ള
പുല്ലുകള്‍ തപ്പിപ്പിടിക്കുന്നിതൊന്നെഴുന്നേല്‍പാന്‍
തെല്ലവന്‍ പൊങ്ങി വീണ്ടും താഴത്തു വീഴുന്നു കെ
ല്പില്ലാതെ കിടുകിടെയംഗങ്ങള്‍ വിറയ്ക്കയാല്‍
“അയ്യയ്യോ ! തുണയ്ക്കുവിനന്‍പേലും ജനങ്ങളേ
വയ്യേ നോവിതു പൊറുപ്പാനെന്നു പുലമ്പുന്നു
ആയഴുകുരല്‍ ചെവികൊണ്ടു മിന്നല്പോല്‍ പാഞ്ഞു
പോയതും മാഹാഭാഗനവനെക്കരുണയാം
പീയൂഷമോലും കരമലരാല്‍ താങ്ങിയതു
മായാസമകലുമാറങ്കത്തിലണച്ചതും
നൊടിയില്‍ക്കഴിഞ്ഞു പിന്നവനാശ്വസിക്കവേ
കടവാര്‍ മിഴികളാല്‍ കനിഞ്ഞു നോക്കി ദേവന്‍
‘സോദരാ പറക നിന്‍ പീഡയെന്തിവണ്ണം നീ
ഖേദിപ്പതെന്തു കഴിയാത്തതെന്തെഴുന്നേല്‍പ്പാന്‍ ?
കാതരയായിങ്ങനെ ചോദിച്ചു പിന്നെ കൃപാ
മേദുരാപാംഗന്‍ ഛന്ദന്‍ തന്നോടു തിരിഞ്ഞോതി :
“എന്തുസാരത്ഥേയിവനിങ്ങനെ തേങ്ങീടുന്ന
തെന്തു കേഴുന്നതാസ്യം പൊളിച്ചു മൊഴി വിങ്ങി
സന്താപം തോന്നീടുമാറെന്തിവനേങ്ങുന്നതു
മെന്തടോ സഖേ നെടുവീര്‍പ്പുകളിടുന്നതും?”
ഛന്ദനുമതുകേട്ടു ചൊല്ലിനാന്‍ : “മഹാരാജ
നന്ദനാ ഘോരമഹാവ്യാധിപീഡിതനിവന്‍;
==പേജ് നമ്പര്‍ 172==
ദേഹധാതുക്കള്‍ വികൃതങ്ങളായ് തീര്‍ന്നു രക്ത
വാഹിനികളാം നാഡികള്ളിലിവനിപ്പോള്‍
തിളച്ചു ചാടിച്ചോരയൊഴുക്കു വികടമായ്
കളിപ്പൂ പുഴകര തകര്‍ത്തു പായും പോലെ
അതുമല്ലിവനുടെ ഹൃദയം താനും താള
സ്ഥിതികള്‍ തെറ്റിയടിക്കുന്ന മദ്ദളം പോലെ
സ്ഫുടമാം ക്രമം തെറ്റി സ്പന്ദിച്ചു സ്വയമിപ്പോള്‍
ഝടിതി ശീഘ്രമായുടനേ മന്ദമായും
അഴിഞ്ഞ വില്ലിന്‍ ഞാണുപോലെയായ് ഞരമ്പെല്ലാം
കുഴങ്ങിയയഞ്ഞുപോയിവന്റെ ശരീരത്തില്‍
മുഴങ്കാല്‍ തുട കഴുത്തെന്നിവയൊന്നും തീരെ
വഴങ്ങാതായും തീര്‍ന്നു ശക്തികള്‍ പൊയ്പോകയാല്‍
പരയുന്നെന്തിനേറെയിശ്ശരീരത്തില്‍ നിന്നു
പറന്നുകളഞ്ഞുതാന്‍ ഭംഗിയും ചൈതന്യവും
രൊഗിയാമിവനഴലാറ്റികൊള്ളുവാന്‍ മഹാ
ഭാഗം തൃക്കണ്‍പാര്‍ക്കുക പെടുന്നപാടിതെല്ലാം
തുടുത്തു കലങ്ങിയ കണ്ണുകള്‍ ചുഴറ്റുന്നു
പിടിച്ചു കറകറ ദന്തങ്ങള്‍ കടിക്കുന്നു
കടുത്തപുക കുടിക്കുന്ന പോല്‍ വീര്‍പ്പുമുട്ടി
യിടറിക്കഷ്ണിച്ചു നിശ്വസിക്കുന്നു ശ്വാസം
മരിക്കുമിപ്പോളിവനതിനുമുമ്പുതന്നെ
വിരഞ്ഞു ചലിക്കുമിന്നാഡികള്‍ നിന്നുപോകും
ഞെരിഞ്ഞു ഞരമ്പുകള്‍ നുറുങ്ങും കദനത്താ
ലറിയാതാകുമെല്ലിന്‍ കഴപ്പും വേദനയും
ഇമ്മട്ടു ബോധംകെട്ടു ചാകുമിദ്ദേഹം വെടി
ഞ്ഞിമ്മഹാമാരി പൂകും മറ്റൊരു ശരീരത്തില്‍
ആകയാലങ്ങു നൃപനന്ദന, തൊട്ടീടരു
തീ കടുംവ്യധിയാര്‍ന്ന മര്‍ത്ത്യനെ മാഹാത്മാവേ !
വിടുകവിടുകയീ രോഗിയെ മെയ്യില്‍ച്ചേര്‍ത്തു
പിടിച്ചീടൊല്ലായിതു പകരും വ്യാധിഅയല്ലോ
പിടിപെട്ടീടാമിതു നിന്തിരുമേനിക്കുമേ
യുടലിനുണ്ടോ ഭേദം രോഗങ്ങളാര്‍ക്കുമുണ്ടാം.”
അതു കേട്ടുടന്‍ കൊച്ചുതമ്പുരാനാ രോഗിയെ
സ്സദയം വീണ്ടും തഴുകിക്കൊണ്ടു ചോദിച്ചിതു:
“ഇതുപോലുള്ള രോഗാതുരന്മാരുണ്ടോ വേറെ
അധികം പേര്‍ക്കീവ്യാധി വരുമാറുണ്ടോ സൂതാ !
എനിക്കും രോഗബാധ വരുമോ വന്നീടിലെന്‍
തനുവിലീ വൈകല്യമൊക്കെയുമുണ്ടാകുമോ?”
പറഞ്ഞാലുടന്‍ ഛന്ദന്‍ : “വ്യാധുകള്‍ ജീവികള്‍ക്കു
വരുന്നു പലമട്ടായെല്ലാര്‍ക്കും മഹാമതേ !
==പേജ് നമ്പര്‍ 173==
ഇല്ലാരുമുടലെടുത്തവരിലെന്നെങ്കിലും
വല്ല രോഗവും വരാതുള്ളവരെന്നറിഞ്ഞാലും
ഹിലര്‍ക്കുണ്ടാകും ചിത്താധിജമാം വ്യാധി മറ്റു
ചിലര്‍ക്കു ശരീരത്തില്‍ മുറിവേറ്റിട്ടുണ്ടാം രോഗം
ഛര്‍ദ്ദിതൊട്ടുള്ളൊരസ്വാസ്ഥ്യങ്ങള്‍ ചര്‍മ്മരോഗങ്ങ
ളര്‍ദ്ദിതാദികളായ വാതങ്ങള്‍ പലതരം
കഷ്ടതയേലും ജ്വരഭേദങ്ങള്‍ പിടകകള്‍
കുഷ്ഠങ്ങള്‍ മസൂരിക ഘോരമാം വിഷൂചിക
ഇത്തരം പല മഹാരോഗങ്ങളുണ്ടോര്‍ക്കുക
മര്‍ത്ത്യദേഹങ്ങള്‍ വിളഭൂമിയാണിവയ്ക്കെല്ലാം
കാരണമുണ്ടാകുമ്പോളുണ്ടാകുമവയ്ക്കു പി
ന്നാരുടെ ദേഹന്നില്ലേതു ദിക്കിലെന്നില്ല
“മുന്നറിവേതുമെന്യേയുടലില്‍പ്പൊടുന്നനേ
വന്നു രോഗങ്ങളാക്രമിക്കയോ ഞായം സൂതാ !“
എന്നു കാരുണ്യമൂര്‍ത്തി ഭഗവാന്‍ കാതരനായ്
പിന്നെയും ചോദിച്ചിതു ; ചൊല്ലിനാന്‍ ഛ്ഹന്ദന്‍ വീണ്ടും
“ചിലപ്പോള്‍ ജനങ്ങളെ ബാധിച്ചീടുന്നു വിഭോ
വിലംവിട്ടടുത്തുള്ള വഴിവക്കത്തു വന്നു
താന്തമായ് ചുറ്റിക്കിടന്നോരാതെ ചവിട്ടുന്ന
പാന്ഥരെക്കടിക്കും വന്‍പാമ്പുപോലീ രോഗങ്ങള്‍
ചിലപ്പോളിവ കാട്ടുവഴിയില്‍ വള്ളിക്കെട്ടില്‍
ചലനമില്ലാതെ നിശബ്ദമായ് ചതിവായ്
പതുങ്ങിക്കിടന്നിട്ടു വഴിപോക്കന്റെ മുമ്പില്‍
കുതിച്ചുവീഴും കൂറ്റന്‍പുലിപോല്‍ വന്നെത്തുന്നു
ചിലപ്പോളിടിവാളുകണക്കെച്ചീളെന്നെത്തി
ചിലരെക്കൊന്നീടുന്നു ചിലരെ വിട്ടീടുന്നു
യദൃച്ഛയായും സ്വയം ഹേതുമത്തായുമോരോ
ഗദങ്ങളീവണ്ണമുണ്ടാകുന്നു മഹാപ്രഭോ!“
അപ്പോള്‍ മാനവര്‍ക്കൊരു നിമിഷം പേടി വെടി
ഞ്ഞിപ്പാരിലിരിക്കുക സാദ്ധ്യമല്ലല്ലോ സൂതാ !
രാത്രിയില്‍ സുഖമായിന്നുറങ്ങി വീണ്ടും നാളെ
മാര്‍ത്താണ്ഡോദയത്തില്‍ ഞാനുണരുമെന്നൊരാള്‍ക്കും
അഹഹ! പറവാന്‍ പാടില്ലല്ലോയെന്നാന്‍ ദേവന്‍
വഹിയാ താനതൊന്നുമെന്നുടന്‍ ചൊന്നാന്‍ സൂതന്‍
എന്നാലീ യദൃച്ഛയായ് വന്നെത്തും വിപത്തുക
ളൊന്നൊഴിയാതെ സഹിച്ചെഴുമീജ്ജീവിതത്തില്‍
അന്ത്യമാം ഫലം രോഗപീഡയും വാര്‍ദ്ധക്യവു
മന്തമില്ലാത്ത മഹാനൈരാശ്യമിതും താനോ?
എന്നു പിന്നെയും ദേവന്‍ ചോദിച്ചാനത്ര ചിരം
മന്നില്‍ ജീവിക്കില്‍ ഫലമിവതാനെന്നാന്‍ ഛന്ദന്‍
==പേജ് നമ്പര്‍ 174==
അല്ലലും വേദനയുമേറിയാല്‍ പൊറുപ്പാന്‍ കെ
ല്പില്ലാതോരുണ്ടാമവ സഹിപ്പാന്‍ മനമെന്യേ
വല്ല മറ്റുപായവും ചിന്തിപ്പോരുണ്ടാം സഖേ !
അല്ലെങ്കിലെല്ലാം സഹിച്ചിമ്മനുഷ്യനെപ്പോലെ
വല്ലാത്ത രൊഗാവിഷ്ടനായ് വെറും ജരഠനാ
യെല്ലും തോലുമായുടന്‍ ശോഷിച്ചു വിരൂപനായ്
പിന്നെയും മൂത്തിരിക്കും മുതുവൃദ്ധന്മാരുണ്ടാം
ചൊന്നാലും ശരണമെന്തൊടുവിലിവര്‍ക്കെല്ലാം
വിരവിലിപ്രകാരം ചോദിക്കും സ്വാമിയോടു
മരണംതാനവര്‍ക്കു ശരണമെന്നാന്‍ ഛന്ദന്‍
ഹന്ത ഹാ മരണമോ ഗതിയെന്നുടന്‍ നാഥന്‍
സന്താപവിവശനായനുടന്‍ ചൊന്നാന്‍ സൂതന്‍
എന്തുമാര്‍ഗത്തിലൂടെയാകിലുമെന്നാകിലും
ജന്തുക്കള്‍ മരണത്തില്‍ ചെന്നടിഞ്ഞഴിയുന്നു
വൃദ്ധരായ് ചിരം ജീവിക്കുന്നതും ചിലരത്രേ
യിദ്ധരിത്രിയില്‍ ദാരിദ്ര്യാദി നാനാദുഃഖത്താല്‍
പീഡിതരാ,യകാലരോഗഗ്രസ്തരായ് പാര
മാടല്‍ തേടുന്നു മിക്കവാറും പേര്‍ മഹാമതേ !
അവശരായിങ്ങനെ ജീവിച്ചു യഥാകാല
മവശ്യം മരിച്ചുപോമൊടുവിലെല്ലാവരും
ധ്രുവമാണിച്ചൊന്നതു സത്യമാണെങ്ങോ നിന്നു
ശവമൊന്നിതാ വരുന്നുണ്ടു തൃക്കണ്‍പാര്‍ത്താലും
ഇതുകേട്ടാ രോഗിയെ വിട്ടുടന്‍ മുഖാംബുജം
ദ്രുതമുന്നമിപ്പിച്ചു ഭഗവാന്‍ നോക്കീടുമ്പോള്‍
പുഴവക്കിനെലാക്കാക്കീട്ടങ്ങു വേഗം നട
ന്നഴുതുകൊണ്ടു ജനക്കൂട്ടമൊന്നെത്തീടുന്നു
ചട്ടറ്റ കനല്‍ കത്തിജ്ജ്വലിക്കുന്നൊരു പുത്തന്‍
ചട്ടി തൂക്കിക്കൊണ്ടൊരാള്‍ നടക്കുന്നിതു മുന്‍പേ
ചട്ടങ്ങള്‍ കൂട്ടി മുളച്ചീന്തിവച്ചുചിതമായ്
കെട്ടിയുണ്ടാക്കീട്ടുള്ള ശവമഞ്ചം ചുമന്നു
പോവുന്നു ചിലരവര്‍ക്കടുത്തുനിന്നു കൊണ്ടു
“ഗോവിന്ദ ഗോവിന്ദ ഗോവിന്ദേ’തി വിളികൂട്ടി
ദുഃഖചിഹ്നങ്ങള്‍ കൈക്കൊണ്ടൊറ്റമുണ്ടുടുത്തേറെ
മുഖ്യരാം ബന്ധുക്കളും വഴിയേ ചെന്നീടുന്നു
മഞ്ചത്തിലയ്യോ ചത്തു മരവിച്ചാരും കണ്ടാ
ലഞ്ചുന്ന വികൃതമാം മുഖഭാവങ്ങളോടും
കാഴ്ചപോയടഞ്ഞുള്ള കണ്ണുകളോടും പാരം
താഴ്ചയാര്‍ന്നെഴുന്നുള്ള താടിയെല്ലുകളോടും
മെലിഞ്ഞു നെഞ്ചുതാണു വയറു കുഴിഞ്ഞു തോല്‍
വലിഞ്ഞു വാരിയെല്ലു നികഴന്നു വിരൂപമായ്
==പേജ് നമ്പര്‍ 175==
ഗോഷ്ടിയില്‍ കുറികളും പൂക്കളും ചാര്‍ത്തിയൊരു
വേഷ്ടിയാല്‍ മൂടി വെളിക്കൊട്ടു കാലുകള്‍ നീട്ടി
പ്രേതമങ്ങനെ കിടക്കുന്നിതേ ചുമക്കുവോര്‍
പാതകള്‍ നാലുകൂടും ദിക്കില്‍ വന്നെത്തി വീണ്ടും
“ഗോവിന്ദ ഗോവിന്ദ” യെന്നുറക്കെ ഘോഷിച്ചുടന്‍
സാവധാനമായ്ത്തലതിരിച്ചു തത് പ്രേതത്തെ
ചട്ടറ്റ നദീ പുളിനത്തിങ്കല്‍ കൊണ്ടുചെന്നു
പട്ടടകൂട്ടിയതില്‍ കിടത്തീടിനാര്‍ പിന്നെ
ഒട്ടേറെ വിറകുകളൂനമെന്നിയേ ശവം
ചുട്ടുകൊള്ളുവാന്‍ ചിതമേലെവരടുക്കിനാര്‍
ഹന്ത ! പട്ടടയായ മെത്തമേല്‍ കിടന്നീയാ
ളെന്തുസൌഖ്യമായുറങ്ങീടുന്നു നിരൂപിച്ചാല്‍
ആടല്‍ തേടുവതില്ല ശീതവായുവില്‍ മേനി
മൂടാതെ കിടക്കിലും ചെറ്റുമേയിവനിപ്പോള്‍
എത്തുകില്ലിന്നിദ്രയ്ക്കു ഭംഗവുമതേ ! യിതാ
കത്തിച്ചു ചിതയ്ക്കഗ്നിജ്വാല പടര്‍ന്നു പിടിക്കുന്നു
ചുവന്ന നാവുപോലെ നീട്ടി ജ്വാലയെ വഹ്നി
ശവത്തെ നക്കി രുചിച്ചേറ്റമുല്ലസിക്കുന്നു
ധൃതിയില്‍ തോല്പൊളിച്ചൂ സന്ധികള്‍ പൊട്ടിച്ചാര്‍ത്തൂ
ചതകള്‍ തിന്നു ചീറിദ്ധൂമമുദ്വമിക്കുന്നു
താന്തനായ് ഭൂതം തുള്ളിയമര്‍ന്ന കോമരം പോല്‍
ശാന്തിതേടുന്നു തനിയേയഗ്നി മന്ദം മന്ദം
ജ്വാലകള്‍ താണു കനല്‍ക്കട്ടകള്‍ നീറിത്തീര്‍ന്നു
ലോലമാം പുകയും നിന്നെന്നല്ലയെല്ലാം പോയി
കൊള്ളിയും കെട്ടു കുറുഞ്ചാമ്പലുമങ്ങങ്ങോരോ
വെള്ളെലിമ്പുമായൊക്കെശ്ശേഷിച്ചു ശിവ! ശിവ!
ശിഷ്ടനായേറ്റം ശ്രീമാനാകിലും നരനിങ്ങു
ശിഷ്ടമായ് കാണ്മതിത്രമാത്രമാകുന്നുവല്ലോ!
ഭഗവാനിതൊക്കെയും സൂക്ഷിച്ചു കണ്ടു വീണ്ടു
മകതാരടങ്ങാതെയമ്പൊടും ചോദിച്ചിതു :
“ക്ഷിതിയിലിപ്പോള്‍ ജീവിച്ചിരിപ്പോറ്ക്കെല്ലാവര്‍ക്കു
മിതുതാന്‍ പരിണാമമായ് വരുമെന്നോ ഛന്ദാ !“
അതുകേട്ടുടന്‍ സൂതന്‍ പിന്നെയും ചൊന്നാന്‍ : “അതേ
യിതുതാന്‍ പരിണാമമേവര്‍ക്കും നൃപാത്മജ !
വെന്തൊരിപ്രേതത്തില്‍നിന്നൊന്നുമേ തിന്മാന്‍ കിട്ടാ-
തന്തികമെത്തിക്കാക്ക പറന്നുപോവൂ കാണ്‍ക
എത്രയോ തടിച്ചു വാച്ചിരുന്നോരുടലാണി
തെത്രയാസ്വദിച്ചിതു ഭോജ്യപാനീയങ്ങളെ
==പേജ് നമ്പര്‍ 176==
എത്രയുല്ലാസമാര്‍ന്നു ചിരിച്ചു രസിച്ചതി-
ങ്ങെത്രനാള്‍ രമണിയെ സ്നേഹിച്ചു ലാളിച്ചിതു
എത്രദീര്‍ഘമായിതു ജീവിച്ചു സുഖമായ് മേ
ലെത്രനാള്‍ ജീവിക്കുവാനാഗ്രഹിച്ചിരുന്നിതു
നോക്കുക! ആര്‍ക്കുമറിയാവതല്ലായുസ്സിന്റെ
പോക്കുകള്‍ ജീവിതത്തെ വിശ്വസിക്കാവതല്ല
കാട്ടുകാറ്റെറ്റുമരം പൊട്ടി മേല്‍ വീണീടിലാം
നോട്ടമില്ലാതെ കല്ലില്‍ കാല്‍ തട്ടി മറികിലാം
നഞ്ചുപെട്ടോരു കുളത്തില്‍ ചെന്നു മുഴുകിലാ
മഞ്ചുമാറൊരു പാമ്പു തെല്ലൊന്നു ദംശിക്കിലാം
അത്തരമൊന്നുമല്ലെന്നാലരച്ചാണില്ലാത്ത
കത്തിതന്‍ മുനയേല്‍പ്പിച്ചെങ്കിലാം കോപിച്ചൊരാള്‍
ഉള്ളിലാശ്വാസമോടു രമിക്കും തീനില്‍പ്പെട്ട
മുള്ളുതന്‍ കണ്ഠത്തിലെങ്ങാനും തച്ചീടിലാം
അല്ലെങ്കില്‍ വിശ്വാസമായ് വീടുപൂകുമ്പോളോട്ടിന്‍
ചില്ലുകൂരമേല്‍ നിന്നു തലയില്‍ വീണീടിലാം
അപ്പോഴേ കൂടുവിട്ടു പറന്നു കളയുന്നു
ക്ഷിപ്രമിപ്രാണന്‍ ഛിദ്രം വല്ലാതായാലും മതി
പിന്നെയിദ്ദേഹി വെറും പ്രേതമായ്ത്തീരുമൊന്നും
തിന്നില്ല പിന്നെപ്പയും ദുഃഖവുമവനില്ല
സുഖവുമില്ല ദുഃഖജാലങ്ങളൊന്നുമില്ല
വിഗതപ്രാണനാകുമവനു നൃപാത്മജ
അഞ്ചിതമാമവന്റെ മുഖചന്ദ്രന്‍ തൂവിയ
പുഞ്ചിരിപ്പുതുനിലാവസ്തമിച്ചെങ്ങോ പോയി
പഞ്ചാര തോല്‍ക്കുമൊഴി കാന്തയാളധരത്തില്‍
കൊഞ്ചിയര്‍പ്പിച്ച ചുംബനങ്ങളും വൃഥാവായി
എന്തിനു പരയുന്നു കത്തിക്കാളുന്ന കടും
ചെന്തീയില്‍ ശയിക്കിലും ചൂടറിയുന്നീലവന്‍
തന്നുടെ മാംസം തന്നെ കരിഞ്ഞ ദുര്‍ഗ്ഗന്ധമീ
സ്സന്ന ചേതനനുടെ മൂക്കറിവീല തെല്ലും
ബന്ധുക്കളെന്നാല്‍ നല്ല ചന്ദനമകില്‍ തൊട്ട
ഗന്ധദ്രവ്യങ്ങളാല്‍താന്‍ ചുടുന്നു തത്പ്രേതത്തെ
ഇവന്റെ നാവില്‍നിന്നു പോയിതു രസജ്ഞാനം
ചെവിയുമടഞ്ഞുപോയ് കേള്‍ക്കയില്ലിനിയൊന്നും
മുഖത്തു വിളക്കുപോല്‍ ശോഭിച്ച കണ്‍നു രണ്ടും
വികലമായ്ക്കാഴ്ചപോയ് വെറുമന്ധമായി
സ്നേഹമുള്ളവര്‍ ചുറ്റും വന്നിരുന്നുടന്‍ ചത്ത
ദേഹത്തെ നൊക്കി നിലവിളിച്ചു കേണീടുന്നു
ദാഹമോ ഖനനമോ ചെയ്തു ബന്ധുക്കളിപ്പോ
ളാഹന്ത ! നശിപ്പിക്കുമതിനെയല്ലെന്നാകില്‍
==പേജ് നമ്പര്‍ 177==
പാരിതില്‍ കിടന്നു ചീഞ്ഞഴിഞ്നു പുഴുക്കള്‍ക്കു
ഘോരസദ്യയായ്ത്തീരുമുടലെന്നോര്‍ക്കയാലേ
ഇതുതാനല്ലോ ഗതി ജീവികള്‍ക്കെല്ലാവര്‍ക്കു
മിതിലില്ലോര്‍ക്കില്‍ വ്യത്യസ്തതയിങ്ങൊരാള്‍ക്കുമേ
കെമനും നിസ്സാരനുമെന്ന ഭേദവുമില്ല
പാമരനെന്നുമില്ല പണ്ഡിതനെന്നുമില്ല
ഉത്കൃഷ്ടനെന്നില്ലേറെ നികൃഷ്ടനെന്നുമില്ല
ചൊല്‍ക്കൊണ്ട ഗര്‍വിഷ്ഠനെന്നില്ല ദുഷ്ടനെന്നില്ല
ഏവനും ജീവിച്ചു ചത്തിങ്ങനെയഴിയുന്നു
കേവലം സാധാരണമാണിതെന്നല്ല പിന്നെ
ചത്തവര്‍ ജനിക്കുമെന്നോതുന്നു നിഗമങ്ങള്‍
സത്യമാര്‍ക്കറിയാവൂ വാസ്തവമാണതെങ്കില്‍
പിന്നെയുമിവനേതു ദിക്കിലെങ്കിലും സ്വയം
ചെന്നൊരു ജനനീഗര്‍ഭത്തിങ്കല്‍ ശയിക്കണം
പിന്നെയും ജനിക്കണം വളര്‍ന്നു ദുഃഖങ്ങളെ
പ്പിന്നെയും സഹിക്കണമെന്നല്ല രോഗാദിയാല്‍
പിന്നെയും മരിച്ചിതു പോലെതാന്‍ കാളും ചിതാ
വഹ്നിയില്‍ വെന്തു വെണ്ണീറാകണം വീണ്ടും വീണ്ടും
ഇങ്ങനെ തിരിയുന്ന സംസാരചക്രത്തിങ്കല്‍
മംഗലമതേ ചുഴലുന്നു ദേഹികളെന്നും”
ഭവ്യനാം കുമാരനിതുകേട്ടുഴന്നു തന്‍
ദിവ്യാശ്രുധാരയാര്‍ന്നു തുടുത്തു തൃക്കണ്ണുകള്‍
അന്തരീക്ഷത്തിലേയ്ക്കു പൊക്കിക്കൊണ്ടൊട്ടുനേര
മന്തരാ കൃപാകുലനായിരുന്നരുളിനാന്‍
പിന്നെയുമവനിയെ നോക്കിനാന്‍ തിരുവടി
പിന്നെയുമാകാശത്തെ തൃക്കണ്‍പാര്‍ത്തരുളിതാന്‍
ദേവമാനുഷലൊകങ്ങള്‍ക്കു തങ്ങളിലുള്ള ഭാവബന്ധത്തെപ്പറ്റിയറിഞ്ഞു മറന്നതായ്
വല്ലതുമോര്‍മ്മിക്കയായിരിക്കാം മഹാഭാഗന്‍
നല്ലതു ലോകങ്ങള്‍ക്കു വരുവാന്‍ നിദാനമായ്
വല്ലതും കണ്ടിട്ടുണ്ടാം ബുദ്ധിയിലതു തെളി
ഞ്ഞില്ലെന്നാകിലുമറിയുന്നുണ്ടാമകക്കാമ്പില്‍
ഉടനുന്നമിതമായുള്ളരമ്മുഖാബ്ജത്തില്‍
സ്ഫുടിതപ്രേമോജ്ജ്വലശോഭയൊന്നേറിക്കണ്ടു
ഏകാന്തമായോരാശാബന്ധസൂചകമായി
ലോകാതിശായിയായ ദീപ്തിയില്‍ ചൂഴ്ന്നൂ മുഖം
അത്ഭുതചരിത്രനഗ്ഗൌതമന്‍ തിരുവടി
സുസ്ഫുടാക്ഷരമുടനിങ്ങനെ വിളിച്ചോതി :
“അല്ലയോ ദുഃഖാബ്ധിയിലാഴും ലോകമേ! സ്വയം
വല്ലാത്ത ജനിമൃതിവലയില്‍ പെട്ടു നിത്യം
==പേജ് നമ്പര്‍ 178==
അല്ലലാര്‍ന്നെന്നെപോലെയുഴന്നു രക്ഷാമാര്‍ഗ്ഗ
മില്ലാതെ കേഴും ജ്ഞാതാജ്ഞാതരാമാത്മാക്കളെ!
ഹന്ത! ഞാന്‍ കണ്ടിതിപ്പോള്‍ മര്‍ത്ത്യജീവിതമാകു
മന്തമില്ലാത്ത തീവ്രവേദനയുടെ ദൈര്‍ഘ്യം
ചിന്തയിലെന്നല്ലിങ്ങുള്ളോരോരോ സുഖം വെറു
മന്തശ്ശൂന്യമാം നിഴലാണെന്നു മറിഞ്ഞു ഞാന്‍
അത്യന്തകാമ്യമായ ഭോഗവും ജീവിതത്തില്‍
നിത്യമല്ലാത്ത പരിഹാസ്യനാടകമല്ലോ
എന്തുയാതനയാണു പിന്നെ ദുസ്സഹമായ
സന്താപസന്തതികളൂഴിയില്‍ നിരൂപിച്ചാല്‍
നല്ലൊരു സുഖങ്ങളന്തരിപ്പൂ ദുഃഖങ്ങളായ്
കല്യയൌവനമവസാനിപ്പൂ വാര്‍ദ്ധക്യമായ്
ചൊല്ലെഴും പ്രേമമിഷ്ടഭംഗത്തില്‍ വിരമിപ്പൂ
എല്ലാര്‍ക്കും മരണമായ് ജീവിതം കലാശിപ്പൂ
മരണം താനും ഭാവിജന്മഹേതുക്കളാവൂ
പരമജ്ജന്മങ്ങള്‍ സംസാരചക്രത്തില്‍ വീണ്ടും
മായാരൂപമാം സുഖം കാണിച്ചു നിത്യദുഃഖ
ദായാദനാക്കി പ്രവര്‍ത്തിപ്പൂ ശരീരിയേ
എന്നെയും മോഹിപ്പിച്ചൂ നൂനമീമ്മായാലോക
മന്യൂനസുഖമിതിലുണ്ടെന്നു നിനച്ചു ഞാന്‍
ജീവിതം ശരത് പ്രഭാതത്തിങ്കല്‍ മധുരമായ്
സാവധാനമായ് പ്രവഹിക്കും തേന്‍പുഴയെന്നും
നിത്യമാണെന്നും കരുതീടിനേന്‍ എന്നാലതില്‍
തത്തിപ്പൊങ്ങീടുമോളമൊക്കെയും തുള്ളിച്ചാടി
പ്പുത്തന്‍പൂന്നിരയാര്‍ന്ന താഴ്വരകളിലൂടെ
യെത്തുന്നു താഴെത്താഴെയേതുമൊന്നറിയാതെ
അത്യന്തഘോരലവണാബ്ധിതന്‍ കയത്തില്‍ പോയ്
സിദ്ധികൂടുവാന്‍ ശീഘ്രതരമായോടീടുന്നു
എന്നുടെ മിഴി മൂടിനിന്നൊരത്തിരശ്ശീല
ഭിന്നമായ് പോയതിപ്പോള്‍ ഞാനിതാ ദേവന്മാരേ
അന്യമര്‍ത്ത്യരെപ്പോലെയാത്മരക്ഷയെ കാംക്ഷി
ച്ചുന്നത്ഭക്തിയോടും വിളിച്ചു യാചിക്കുന്നു
കരുണദേവകള്‍ക്കില്ലയോ നരനെന്നും
കരഞ്ഞര്‍ത്ഥിക്കും രക്ഷ നല്‍കുന്നില്ലല്ലോയിവര്‍
പക്ഷേ നാം പ്രാര്‍ത്ഥിപ്പതു ദേവകളോര്‍ക്കില്ലെന്നാം
രക്ഷയില്ലെന്നു വരാ ജീവികള്‍ക്കൊരുനാളും
ഇക്കണ്ട ജനങ്ങള്‍ക്കുമെനിക്കുമെല്ലാമോര്‍ക്കില്‍
ദുഃഖത്തില്‍ നിന്നു പരിനിര്‍വാണം വേണ്ടതല്ലോ
അഥവാ ദേവന്മാര്‍ക്കുമതു വേണ്ടതായ് വരാം
വ്യഥയാര്‍ന്നവരും തേടുന്നുണ്ടാമതിനായി
==പേജ് നമ്പര്‍ 179==
അവരെ വിളിച്ചു കേഴുന്ന മര്‍ത്ത്യരെയവ
ര്‍ക്കവനം ചെയ്‌വാന്‍ കഴിയാത്തതു നിരൂപിച്ചാല്‍
ദേവകള്‍ പരതന്ത്രരായ് വരാം നമ്മെപ്പോലെ
കേവലം നമ്മെ രക്ഷിപ്പാനവരശക്തരാം
എന്നെയാശ്രയിപ്പോരെക്കേഴുവാന്‍ വിടില്ല ഞാന്‍
ഖിന്നതതീര്‍ക്കാനെനിക്കാവുന്നകാലം വരെ
പിന്നെദ്ദേവകള്‍ രക്ഷ നല്‍കുവാന്‍ ശക്തരെങ്കില്‍
മന്നിലിങ്ങനെ നിജ ഭക്തരെ വെടിയുമോ?
ബ്രഹ്മദേവനീദുഃഖരൂപമാം പ്രപഞ്ചത്തെ
യിമ്മട്ടു സൃഷ്ടിച്ചെന്നും വക്കുകൊണ്ടിരിപ്പതു
സംഭാവ്യമാണോ സര്‍വ്വശക്തനിക്കഷ്ടതകള്‍
ജൃംഭിക്കും ഭുവനത്തെയിങ്ങനെ വിട്ടീടുമോ?
ശക്തനാണുപേക്ഷയിതെങ്കില്‍ നിര്‍ദ്ദയനവന്‍
ശക്തിയില്ലെങ്കിലവനീശ്വരനല്ലതാനും
ഛന്ദ! തേര്‍ തെളിക്ക നാം മടങ്ങിപ്പോക വീണ്ടും
മിന്നു കണ്ടതു മതി കാണേണ്ടതെല്ലാമായി.”
ഇങ്ങനെ പുത്രന്‍ വീണ്ടും ഖിന്നനായ് മടങ്ങിയ
തങ്ങു മന്നവന്‍ കേട്ടു മാഴ്കിനാനുടന്‍ പിന്നെ
മുമ്പിലത്തേതില്‍ മൂന്നു മടങ്ങു ഭടന്മാരെ
യന്‍പോടു വാതില്‍ കാക്കാനെന്നു താന്‍ നിയോഗിച്ചാന്‍
അകത്തു പുറത്തും നിന്നാരേയുമതുവഴി
പകലും രാത്രിയിലുംവിട്ടീലയാജ്ഞയെന്യേ
കല്‍പ്പിച്ചങ്ങനെ നൃപന്‍ സൂക്ഷിച്ചു കുമാരനെ
സ്വപ്നത്തില്‍ മുമ്പു കണ്ട ദിവസാവധി വരെ
മോഹം താന്‍ കവാടത്താല്‍ വിധിയെ തടുക്കുന്ന
സാഹസമെന്നോര്‍ക്കാതെ പിന്നെയും യഥാസുഖം
വാണിതേയോര്‍ത്തീടിലും മമതാതിമിരത്താല്‍
കാണുമോ പരമാര്‍ത്ഥമുള്ളപോല്‍ സംസാരികള്‍?
|