പ്രാചീനമലയാളം
രചന:ചട്ടമ്പിസ്വാമികൾ
ദാനകാരണനിഷേധം
പ്രാചീനമലയാളം

ദാനകാരണനിഷേധം
തിരുത്തുക


ഭാർഗ്ഗവന് ക്ഷത്രിയവധം നിമിത്തം ഉണ്ടായ വീരഹത്യാദോഷത്തെയാണ് മലയാള ഭൂമിയുടെ കാരണമായി കത്തിച്ചിരിക്കുന്നത് എന്നാൽ


'മാതൃഹത്തേശ്ച പാപസ്യ ക്ഷത്രിയാനപ്യതഃ പരം

കാർത്ത വീര്യാർജുനം ഹത്വാ
എകശാസനയാ വിഭോ പാല്യതാം ....'[1]




'മാതൃഹത്തിപാപത്തിനു ക്ഷത്രിയരേയും കാർത്തവീര്യാർജ്ജുനനേയും കൊന്ന് ഏകശാസനയോടുകൂടി രാജ്യ പരിപാലനം ചെയ്യണം' എന്നിങ്ങനെ മഹർഷിമാർ വിധിച്ചപോലെഅദ്ദേഹം ചെയ്തു. അതുകൊണ്ടും ആയതു ശിഷ്ടപരിപാലനത്തിനു വേണ്ടിയുള്ള ദുഷ്ടനിഗ്രഹമായി പറയപ്പെട്ടിരിക്കയാലും ലോകരക്ഷകന്മാർ ധനജനയൗവനഗർവ്വിഷ്ഠന്മാരായ ലൗകികരുടെ ബോധത്തിനായിട്ടു പാപശാന്തിക്കെന്നപോലെ പുണ്യകർമ്മങ്ങൾ ചെയ്ക പതിവുള്ളതിനാലും ഭാർഗ്ഗവനിൽ പാപലേശമില്ല. വീണ്ടും ഔപചാരികമായിട്ടെന്നപോലെ,


'ഷോഡശാഖ്യം മഹാദാനം കർത്തുമിച്ഛാമി ഭൂസുരാഃ

കേന രൂപേണ തദ്ദാനം കിയത്സംഖ്യാ യഥാവിധി വീരഹത്തേശ്ച പാപസ്യ ബ്രൂത സർവ്വേ ദ്വിജോത്തമാഃ'[2]




'ഹേ! ബ്രാഹ്മണശ്രേഷ്ഠന്മാരേ! ഞാൻ വീരഹത്തിപാപത്തിനു ഷോഡശമഹാദാനം കഴിപ്പാനിച്ഛിക്കുന്നു. അത് എങ്ങനെയെല്ലാം എത്രത്തോളം വേണ്ടിവരുമെന്ന് നിങ്ങളെല്ലാവരും ഒത്തു പറവിൻ എന്നു അദ്ദേഹം ബ്രാഹ്മണരോട് ആവശ്യപ്പെടുകയും അവരുടെ വിധിപ്രകാരം ദാനം വളരെ കേമമായി നടത്തുകയും ചെയ്തുആ അവസരത്തിൽ


'വിശ്വാമിത്രസ്തു ധർമ്മാത്മാ കൌതൂഹലസമന്വിതഃ

അത്യാശ്ചര്യമിദം രാജന്നലമിത്യബ്രവീന്മുനിഃ[3]




'ധർമ്മാത്മാവായ വിശ്വാമിത്രമുനി സന്തോഷത്തോടുകൂടിഹേ! രാജൻ! ഇതു അത്യാശ്ചര്യമായിരിക്കുന്നു. മതി' എന്നു പറഞ്ഞു. അതോടുകൂടി ഭാർഗ്ഗവനിൽ പാപം ഒട്ടും ശേഷിപ്പാൻ ഇടയില്ല. ഇനിയും ദാനം കഴിഞ്ഞ ഉടൻ ബ്രാഹ്മണരുടെ അപേക്ഷപ്രകാരം


സർവാൻ ഭൂമണ്ഡലാന്വാപി സർവപാപവിമുക്തയേ

വിപ്രേഭ്യോഹം ഭൂമിദാനം പ്രദദാമി മുനീശ്വരാ'[4]




'ഹേ! മുനി ശ്രേഷ്ഠന്മാരേ! സർവ്വപാപവിമോചനത്തിനായിട്ടു എല്ലാ ഭൂമണ്ഡലങ്ങളേയും വിപ്രന്മാർക്കു ദാനം ചെയ്യുന്നു.' എന്നിങ്ങനെ പറഞ്ഞു ഭാർഗ്ഗവൻ ദാനം ചെയ്തു. ഇതിനുശേഷം പാപത്തിന്റെ ലവലേശം ശേഷിപ്പാൻ ഇടയില്ല. ഇത്രയും കഴിഞ്ഞിട്ടും ഭാർഗ്ഗവനിൽ പപലേശം കിടന്നിരുന്നതായി കേരളാവകാശക്രമത്തിൽ പറഞ്ഞിരിക്കുന്നു. ഇതിനു യാതൊരടിസ്ഥാനവുമില്ല. വിശിഷ്യാ അർവാചീനമായ ഭാഷാഗദ്യഗ്രന്ഥത്തിനു സംസ്‌കൃതമൂലഗ്രന്ഥത്തിനോളം പ്രാമാണ്യം ഒരിയ്ക്കലും ഉണ്ടാകയില്ല.


'ദാനകരണനിഷേധം' സ്ഥാപിയ്ക്കുന്നതായി മേത്തറഞ്ഞവകൂടാതെ ഭാർഗ്ഗവന്റെ തപസ്സു, യോഗം ജഞാനം മുതയലായ ശക്തികൾ അത്യന്തം ഗണനീയങ്ങളാകുന്നു. പാപമറ്റവർക്കു മാത്രമേ ഈവക ശക്തികൾ വർദ്ധിച്ചു സമുദ്രനിഷ്‌കാസനംമുതയാലവ സ്ഥിരമായി സാധ്യമാവു എന്നുള്ളത് ശ്രുതി സ്മൃത്യാദികളിൽനിന്നും ചില പ്രമാണങ്ങളെ താഴെചേർക്കുന്നു;



'തപോഭിഃ ക്ഷീണപാപാനാം'[5]


അർത്ഥം: 'തപസ്സുകൊണ്ട് പാപം നശിച്ചവർക്ക് '



'തപസാ കന്മഷം ഹന്തി'[6]


അർത്ഥം: 'തപസ്സുകൊണ്ട് പാപത്തിനെ ഹനിക്കുന്നു'


'യോഗാഗ്നിർദ്ദഹതേ ക്ഷിപ്രമശേഷം പാപപഞ്ജരം'[7]



അർത്ഥം: 'യോഗാഗ്നി സകല പാപങ്ങളേയും വേഗത്തിൽനശിപ്പിയ്ക്കുന്നു'


ഇത്യാദി പ്രമാണങ്ങളാൽ തപസ്സുകൊണ്ടും യോഗംകൊണ്ടുംപാപം ക്ഷയിക്കുമെന്നു വരുന്നു. ഭാർഗ്ഗവൻ വലിയ തപസ്വിയുംയോഗിയുമാണെന്നുള്ളതും പ്രസിദ്ധമാണല്ലോ.


'ജ്ഞാനാഗ്നിസ്സർവകർമ്മാണി ഭസ്മസാൽ കുരുതേർജ്ജുന'[8]



അർത്ഥം: 'ഹേ! അർജുന! ജ്ഞാനാഗ്നി സർവ്വകർമ്മങ്ങളേയും ഭസ്മമാക്കിച്ചെയ്യുന്നു.'


സർവം ജ്ഞാനപ്ലവേനെവ വ്രജിനം സന്തരിഷ്യതി'[9]



അർത്ഥം: 'എല്ലാ പാപങ്ങളേയും ജ്ഞാനം അതിക്രമിക്കുന്നു.'


അശ്വമേധസഹസ്രാണി ബ്രഹ്മഹത്യാശതാനി ച

കുർവന്നപി ന ലിപ്യതേ യദ്യേകത്വം പ്രപശ്യതി'[10]




അർത്ഥം: 'ആയിരം അശ്വമേധവും നൂറു ബ്രഹ്മഹത്യയുംചെയ്താലും ആത്മൈക്യജ്ഞാനമുണ്ടെങ്കിൽ പാപമുണ്ടായിരിക്കയില്ല'


യസ്യ നാഹംകൃതോ ഭാവോ ബുദ്ധിരസ്യ ന ലിപ്യതേ

ഹത്വാപി സ ഇമാൻലോകാൻ ന ഹന്തി ന നിബദ്ധ്യതേ[11]




അർത്ഥം: 'യാതൊരുത്താന്ന് അഹംകാരവും മനപ്പറ്റുമില്ലാതിരിക്കുന്നുവോ അവനു ഈ ലോകം മുഴുവൻനശിച്ചാലുംബന്ധനവും ഹാനിയും ഇല്ല.'



തപസാ ബ്രഹ്മ വിജിജ്ഞാസസ്വ[12]



അർത്ഥം: തപസ്സുകൊണ്ടു ബ്രഹ്മത്തെ അറിവാനിച്ഛിക്കുന്നു.


'ന മാതൃവധേന പിതൃവധേന ന ഭ്രൂണ ഹത്യയാ'[13]



അർത്ഥം: 'മാതൃ വധംകൊണ്ടും പതൃവധംകൊണ്ടും ഭ്രൂണഹത്യകൊണ്ടും ഒന്നുമില്ല' (വിദ്വാന് മുഖഭാവം മാറുകില്ലെന്നുശേഷം.)


'യഥാ പുഷ്‌കരപലാശ ആപോ ന ശ്ലിഷ്യന്ത ഏവം ഹ വിദി കർമ്മ ന ശ്ലിഷ്യതേ'[14]



അർത്ഥം: താമരയിലയിൽവെള്ളം പറ്റാത്തതുപോലെ വിദ്വാങ്കൽ കർമ്മച്ചേർച്ചയില്ല [15]


'തദധിഗമ ഉത്തരപൂർവ്വാഘയോരശ്ലേഷവിനാശൗ തദ്വ്യുപദേശാൽ'[16]



അർത്ഥം: ജ്ഞാനപ്രാപ്തിയിങ്കൽ മുൻപിൻ പാപങ്ങളുടെരണ്ടിന്റേയും പറ്റില്ലായ്മയും നാശവും ക്രമേണ വരുന്നു'


'ഇതരസ്യാപ്യേവമസംശ്ലേഷ: പാതേതു'[17]



അർത്ഥം: ജ്ഞാനസിദ്ധികാലത്ത് ഇതുപോലെ തന്നെപുണ്യങ്ങളുടേയും പറ്റു അറുതിവരുന്നു.'



ഭാർഗ്ഗവൻ ദത്താത്രേയ ഭഗവന്മുഖത്തുനിന്നും ബ്രഹ്മതത്വോപദേശം ലഭിച്ച ജ്ഞാനിയാകുന്നു. (ത്രിപുരാരഹസ്യം ജ്ഞാനകാണ്ഡം നോക്കുക) മേൽകാണിച്ച പ്രമാണങ്ങൾകൊണ്ട് തപസ്സ്, യോഗം ഇതുകൾനിമിത്തം അശേഷപാപക്ഷയവും സകല സിദ്ധികളും സംഭവിയ്ക്കുമെന്നും ജ്ഞാനിയെ യാതൊരു പാപപുണ്യങ്ങളും തീണ്ടുകയില്ലെന്നും കാണുന്നു. ഭാർഗ്ഗവൻ തപസ്വിയും യോഗിയും ജ്ഞാനിയുമാകുന്നു എന്നത് മറ്റു പ്രമാണങ്ങളെക്കൊണ്ടും തെളിയുന്നു.


ഈ കാരണങ്ങളാൽദാനകാരണമില്ലെന്നും കാര്യകാരണ സംബന്ധയുക്ത്യാ ദാനമുണ്ടായിട്ടില്ലെന്നും സിദ്ധിച്ചു.



കുറിപ്പുകൾ തിരുത്തുക


  1. കേ മാ അ 3
  2. കേ മാ അ 4
  3. കേ മാ അ 5
  4. കേ മാ അ 5
  5. ആത്മബോധം
  6. സ്മൃതി
  7. സ്മൃതി
  8. ഭ. ഗീത
  9. ഭ. ഗീത
  10. സൂതസംഹിത
  11. ഭ. ഗീത
  12. ശ്രുതി
  13. കൗഷീതക്യുപനിഷത്ത്
  14. ശ്രുതി
  15. കർമ്മം തങ്ങുകയില്ല
  16. ബ്രഹ്മസൂത്രം
  17. ബ്രഹ്മസൂത്രം