ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം


മനമതിലെന്തൊരു ഭാവാൽ
പനിമതിലേഖാം വിലോകതേƒഭിനവാം? - ഭാഷാശാകുന്തളം

ഇവിടെ സ്പൃഹണീയമായ വസ്തുവിൽ ജനങ്ങൾക്കു് കൗതുകം തോന്നുന്നതു് അതു തനിക്കു ലഭിക്കണമെന്നുള്ള ആഗ്രഹത്താലല്ല എന്ന സാമാന്യത്തിന്റെ സ്ഥാനത്തിൽ നൂതനചന്ദ്രകലാദർശനരൂപമായ വിശേഷം പറയപ്പെട്ടിരിക്കുന്നു.

കാര്യപ്രസ്താവത്തിൽ കാരണത്തിനു് :

57. കണ്ടീടാമെന്നൊടെന്താണിവളുടെ വിധമെന്നോർത്തു ഞാൻ പാർത്തിരുന്നേൻ
മിണ്ടീടുന്നില്ലിതെന്തെന്നൊടു ശഠനിതി മൽക്കാന്തയും കോപമാർന്നാൾ
അവ്യാപാരം മിഥോ വീക്ഷണചതുരമതാമായവസ്ഥാന്തരത്തിൽ
സവ്യാജം ഞാൻ ചിരിച്ചേ,നവൾ മമ ധൃതി പോകും പ്രകാരം കരഞ്ഞാൾ - അമരുകശതകം

ഇവിടെ നായികയ്ക്ക് പ്രണയകലഹം ഏതുവിധം ശമിച്ചു എന്ന് കാര്യം പ്രസ്തുതമായിരിക്കെ കാരണം പറയപ്പെട്ടിരിക്കുന്നു.

കാരണപ്രസ്താവത്തിനു് ;

58. നാല്ക്കാലികൾക്കുമൊരു നാണമുദിക്കുമെങ്കിൽ
കുന്നിൻകുമാരിയുടെ കുന്തളകാന്തി കണ്ടാൽ
നിസ്സംശയം ചമരിമാർക്കറുമായിരുന്നു
വാലിൻവിലാസമതിലുള്ളൊരു വത്സലത്വം - ഭാഷാകുമാരസംഭവം

ഇവിടെ പ്രകൃതമായ പാർവതീകേശസൗന്ദര്യത്തിനു പകരം ആ കേശസൗന്ദര്യദർശനനിമിത്തമായി ചമരികൾക്കുണ്ടാകാമായിരുന്ന വാലിൻ വിലാസത്തിലെ വാത്സല്യക്കുറവാകുന്ന അപ്രകൃതകാര്യത്തെ വർണ്ണിച്ചിരിക്കുന്നു.

അപ്രസ്തുതപ്രശംസയിലെ കാര്യകാരണഭാവത്തിൽ സാക്ഷാലുള്ള കാര്യകാരണങ്ങൾ മാത്രമല്ല, കാര്യത്തിന്റെ കാര്യവും കാരണത്തിന്റെ കാരണവും കൂടി വിവക്ഷിതമാവുന്നു. എങ്ങനെയെന്നാൽ,

59. "കാളിന്ദീ!" "ചൊല്ലഗസ്ത്യാ"" ജലനിധിയിഹ
ഞാൻ വൈരിയെച്ചൊന്നതെന്തേ?"
"കേളെന്നാൽ നർമ്മദാ ഞാൻ; ത്വമപി പറ-
യൊലാമത്സപത്നീടെ നാമം."

പദ്യം 56. ആശ്രമകന്യകയോടു സവിശേഷതാല്പര്യം കാണിച്ച ദുഷ്യന്തനെ മാഢവ്യൻ ആക്ഷേപിച്ചു. അതിനു ദുഷ്യന്തൻ പറഞ്ഞ മറുപടി. അനിമേഷ - ഇമയടയ്ക്കാത്ത. അഭിനവാം പനിമതിലേഖാം വിലോകതേ എന്നു നാലാംപാദത്തിൽ അന്വയം.

പദ്യം 57. അവ്യാപാരം - ഒന്നും ചെയ്യാതെ. മിഥഃ (മിഥോ) - പരസ്പരം. ധൃതി - മനസ്സിന്റെ കടുപ്പം. വീക്ഷണചതുരമാതാം ആ അവസ്ഥാന്തരത്തിൽ എന്നു മൂന്നാംപാദത്തിൽ പരിച്ഛേദം.

പദ്യം 58. നാല്ക്കാലി.....മെങ്കിൽ (നാല്കാലികൾക്കു നാണമെന്ന വികാരം ഉണ്ടാകുമായിരുന്നെങ്കിൽ). ചമരിമാർക്കു്, കുന്നിൻ..... കണ്ടാൽ, വാലിൽ..... വത്സലത്വം നിസ്സംശയം ആറുമായിരുന്നു എന്നു അന്വയം.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_34&oldid=81939" എന്ന താളിൽനിന്ന് ശേഖരിച്ചത്