മൗനഗാനം
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
മൗനഗാനം




[ 13 ] മൗനഗാനം

ത്മവിപഞ്ചിതൻ ലോലതന്തുക്കളി-
ലാദ്യം പൊടിഞ്ഞൊരാ ഗാനലേശം
അന്ധനാമെന്നെയെടുത്തൊരഗാധമാ-
മന്ധകാരത്തിലേക്കാഞ്ഞെറിഞ്ഞു.
ആ മഹാഭീകരമൂർച്ഛയിൽപ്പോലുമെ-
ന്നാശാപടലമതാകമാനം

ആകാശസീമയെപ്പോലുമതിക്രമി-
ച്ചാവിധം മേലോട്ടുയർന്നിരുന്നു.
തുംഗഹിമാലയശൃംഗങ്ങളന്നതിൻ
ചുംബനംകൊണ്ടു കുളിർത്തിരുന്നു.

വാവിട്ടുറക്കെക്കരയുമെൻ ജീവന്റെ
വായ പൊത്തിപ്പിടിച്ചാത്തരോഷം
ഏതോ കൊടുങ്കാറ്റു ചീറ്റിയണഞ്ഞൊരു
വേതാളനർത്തനമാരംഭിച്ചു.
ആവിധമായസമുഷ്ടിയിൽ കഷ്ടമെ-
ന്നോരോ ഞെരമ്പും ഞെരിഞ്ഞിരുന്നു.
ഒന്നുമറിയാതാ നിശ്ശൂന്യതയിൽ ഞാ-
നെന്തിനോവേണ്ടിയൊന്നമ്പരന്നു.
അന്നത്തെ നൊമ്പരമെന്തെന്നറിഞ്ഞതാ-
ണിന്നീ മുരളിതൻ മൗനഗാനം.

20.
എന്തു ചൂടെന്തു ചൂടീവിധമെൻ
ചിന്തേ, നീയെന്നെ ഞെരിക്കരുതേ !
അള്ളിപ്പിടിക്കായ്കെൻജീവ, നയ്യോ
പൊള്ളുന്നെനിക്കു ഞാനൊന്നു പോട്ടേ !

[ 14 ]

അന്നു ഞാൻ നേരിട്ടു കണ്ടുനിന്ന
പൊന്നിൻകിനാവുകളെങ്ങു പോയി
23-10-1937

ഇനിയുമൊരു പൂക്കാലമാകുമ്പൊഴേക്കുമി-
പ്രണയലത മൊട്ടിട്ടു കണ്ടിരുന്നെങ്കിൽ ഞാൻ !
20-5-1938


21
അടിയന്റെ കുറ്റം പൊറുത്തു കല്പി-
ച്ചടിയനെക്കാക്കണേ തമ്പുരാനേ !
22-12-1937


23
തിരിയാൻ തുടങ്ങുന്നോ തത്ത്വചിന്തയിലേക്കി-
ന്നിരുളിൽ തപ്പിത്തപ്പിശാസ്ത്രജ്ഞന്മാരേ, നിങ്ങൾ ?
വളരെക്കാലം നിങ്ങൾ വിശ്രമംകൂടാതോരോ
വനഗർത്തങ്ങൾതോറുമുഴന്നുനടന്നല്ലോ !
31-8-1937


24
എത്ര വല വീശിയാലും ലഭിക്കാത്ത
പത്രരഥം 'മനശ്ശാന്തി' യെൻ തോഴരേ !
വിണ്ണിലെത്തോപ്പിൽ പറന്നുകളിപ്പതു
മന്നിൽ നാം തേടിപ്പിടിക്കുന്നതെങ്ങനെ ?
30-9-1926


25
ആശയാം കാറ്റിൻ ഗതിക്കു പറക്കുന്നി-
താഹന്ത ചിത്തമാം വെൺപട്ടമെപ്പൊഴും !
30-9-1926



"https://ml.wikisource.org/w/index.php?title=മൗനഗാനം/മൗനഗാനം&oldid=38730" എന്ന താളിൽനിന്ന് ശേഖരിച്ചത്