ശ്മശാനത്തിലെ തുളസി/ശ്മശാനത്തിലെ തുളസി

പാവനീ, ഭവതിതൻ പൂർവപാപാധിക്യത്താൽ
പൂവനം പൂകിടാനും, പൂജ്യയായ്ത്തീർന്നീല നീ!
ഇക്കൊടും ചുടുകാട്ടിൽ വന്നു നീ ജനിച്ചതു
ദുഷ് കർമ്മഫലത്തിന്റെ പരിപാകത്താലല്ലീ?

മന്ദിരാങ്കണമദ്ധ്യേ മണ്ഡപമതിനുള്ളിൽ
നന്ദിനീ, നലമൊടു വന്നെങ്ങാൻ പിറന്നെങ്കിൽ,
അന്തിയിൽ ചെറുതായ കൈത്തിരിയൊന്നെങ്കിലും
നിന്തിരുവടിയുടെ പാദത്തിൽ പതിഞ്ഞേനേ!

സന്ധ്യയാം നവോഢതൻ പൂങ്കവിൾത്തട്ടിൽ, നിത്യം
ബന്ധുരമായീടും നത്സിന്ദൂരം പൂശിടുമ്പോൾ,
ലോകബാന്ധവൻ പശ്ചിമാംബുധിവീചിക്കുള്ളിൽ
ശോകവൈവർണ്ണ്യംപൂണ്ടു മറഞ്ഞുതുടങ്ങുമ്പോൾ
അഭ്രദേശത്തിലോരോ താരകൾ തെളിയുമ്പോൾ
ശുഭ്രവസ്ത്രാലംകൃതയായി മൽകുടുംബിനി
ഓലക്കമോലുന്നോരാലോലമാം ഫാലമദ്ധ്യേ
ചാലവേ വിഭൂതിയാൽ നേർവരക്കുറിചാർത്തി,
തങ്കവാരൊളിവളകിലുക്കമാർന്നീടുമ-
പ്പൊൻകരവല്ലിതന്നിൽ, നൽക്കൊടിവിളക്കുമായ്
അങ്കണത്തിങ്കൽത്തിങ്ങും വെണ്മണൽത്തരികളിൽ
കുങ്കുമച്ചാർ തളിക്കും പാദപത്മങ്ങളോടേ
നിൻ സമുദായത്തിലെ മറ്റൊരു സഹോദരി-
തൻ, സവിധത്തിൽ ചെന്നുനിന്നിടുന്നൊരാ നിൽപും-
തൃത്താവിൻ തൃച്ചേവടിതന്നിലാച്ചെറുദീപ-
മുൾത്താരിൽ ഭക്തിപൂർവ്വം വെച്ചിടുന്നൊരാ വെയ്പും-
അംബികേ, വൃന്ദാവനീ, നിന്മുന്നിലെത്തീടുമ്പോ-
ളൻപിനോടൊരു ചിത്രം പോലെ, ഞാനോർത്തീടുന്നൂ!

മന്ദമാരുതൻ സദാ മന്ത്രിച്ചുനടക്കു, മാ
മന്ദാരവല്ലി ചൂഴും, മഞ്ജുളമലർക്കാവിൽ
വന്നു നീ പിറന്നെങ്കിലുന്നതസൗഭാഗ്യത്താൽ
ധന്യയായ്ത്തീർന്നേനേ നീ- കാൺക നിൻ ഭാഗ്യദോഷം!

മന്നിന്റെ മനോഹരമായിടും മുഖത്തിങ്കൽ
പൊന്നിളം പൊടിപൂശും മംഗളവിഭാതത്തിൽ
യാമിനീകാലത്തിങ്കൽ, കാമുകരായ് രമിച്ചു
ഭാമിനീവൃന്ദ, മുഷ:സ്നാനവും കഴിച്ചുടൻ,
നിന്നിളംഗളനാളം നുള്ളിയമ്പലങ്ങളി-
ലന്നിദ്രമോദം ദേവനഞ്ജലിക്കായിട്ടേകും!
അമ്മഹാപീഠങ്ങളിലംബികേ, ലസിപ്പാനും
നന്മയിൽഭവതിക്കും സാദ്ധ്യമായ്ത്തീർന്നീലല്ലോ!

തെറ്റിപ്പോയ്;-ക്ഷമിക്കനീ;-യിശ്മശാനത്തിലല്ലോ
മുറ്റിനിൽപതു ശുഭേ, ശാന്തിയാം സുധാമൃതം?
വരുണ്ടിച്ചുടുകാട്ടിലാരാഞ്ഞു ഭവതിതൻ
വേരറുത്തെടുത്തീടാൻ?-ഈ വഴ്ച, സുഖാസ്പദം!
ലാരമാണെന്നാകിലെന്തിസ്ഥലം?-തമോഗുണ-
പൂരിതമാണെന്നാലും ശാന്തിതൻ നികേതനം!-
ലോകത്തിൻ രഹസ്യവും, കാപട്യങ്ങളും നിത്യ-
മാകവേ നിശ്ശബ്ദമായോതുന്ന വിദ്യാലയം!-
മാനുഷവർഗ്ഗത്തിന്റെ ഭിന്നരീതിയിലുള്ള
മാനസരത്നം ദ്രവിച്ചടിയും ഭണ്ഡാഗാരം!-
മപ്രദേശത്തിൽ വാണീത്തത്ത്വങ്ങൾ ഗഹിക്കുകിൽ
ക്ഷിപ്രമീദൃശലോകസൗഖ്യങ്ങൾ വെറുത്തുപോം!

എങ്ങനെ മുന്നോട്ടേക്കു ഗമിപ്പൂ മനുജന്മാ-
രെങ്ങനെയസ്സൗഭാഗ്യസോപാനമെത്തീടുന്നു?
ഓർക്കാനുമസാദ്ധ്യമാണത്രയ്ക്കു ഭയാനക-
മാർക്കുമേ ഗഹിപ്പാനും കഴിവീലതിൻ തത്ത്വം.
തന്നുടെ സഹോദരന്മാരുടെ തലയോടു
മുന്നിലുണ്ടതു കഷ്ടം ചവിട്ടിക്കുതിക്കുന്നു.
സോപാനം കരേറുവാൻ, സോദരഹൃൽശോണിതം
പാപമേ, പാനംചെയ്തു പാരാതെ പാഞ്ഞീടുന്നു!
എന്താണിച്ചൊല്ലും ഭാഗ്യമെന്താണിസ്സൗഖ്യം കഷ്ട-
മെന്താണിപ്രതാപം?-ഹാ, പാഴ്ക്കിനാവുകൾ മാത്രം!

ഇപ്പെരും കഴുകന്മാർ, കൊത്തുമോ ഭവതിതൻ
പൊൽപ്പുതുക്കതിർക്കുലക്കൂട്ടങ്ങൾ കൂത്താടുവാൻ;-
ഇല്ലില;-ഭവതിക്കു ശാന്തിപൂണ്ടിവിടത്തി-
ലുല്ലസിച്ചീടാം ഇതാണെല്ലാർക്കും പ്രാപ്യസ്ഥാനം!
ഈ ലോകരഹസ്യങ്ങളെപ്പൊഴും ചിന്തിച്ചു നീ
ലാലസിച്ചാലും, ഫലഭൂയിഷ്ഠം തവ ജന്മം!