സുധ (കഥ)

രചന:ഇടപ്പള്ളി രാഘവൻ പിള്ള
[ 135 ]
സുധ


സംഭവം നടന്നിട്ട് ഇപ്പോൾ വസന്തം പത്തു കഴിഞ്ഞു. പ്രകൃതി പത്തു തവണ ചിരിച്ചു. പത്തു തവണ കരഞ്ഞു. എങ്കിലും അന്നു സുധയുടെ ഹൃദയത്തിൽ ഉണ്ടായ ഒരു മുറിവ് ഇന്നും ഉണങ്ങിയിട്ടില്ല. അന്ന് ഉറങ്ങുവാൻ തുടങ്ങിയ അവളുടെ ഹൃദയം ഇന്നും ഉണർന്നിട്ടില്ല.


സുധയ്ക്ക് ഒരു കളിത്തോഴൻ ഉണ്ടായിരുന്നു അന്ന്: കിഴക്കേതിലെ മുരളി. അവന് അവളേക്കാൾ രണ്ടു വയസ്സിനു പ്രായം കൂടും; അത്രയേ ഉള്ളൂ. എങ്കിലും അവരുടെ പിറന്നാൾ രണ്ടും ഒരു ദിവസം തന്നെയാണ്: മകരമാസത്തിലെ 'മകം'.


വളരെ ദുർലഭമായിട്ടേ സുധയും മുരളിയും പരസ്പരം പിരിയാറുള്ളൂ. രാത്രിമാത്രം പിരിയാതെ നിവൃത്തിയില്ലാത്ത ആ ഇണപ്രാവുകൾ എങ്ങനെയാണാവോ നേരം വെളുപ്പിച്ചിരുന്നത്! പ്രഭാതമാകേണ്ട താമസം, സുധ എഴുന്നേറ്റ് ഒരൊറ്റ ഓട്ടം, മുരളിയുടെ വീട്ടിലേക്ക്. മുരളി അപ്പോഴും ഉറക്കമായിരിക്കും. സുധ വിളി തുടങ്ങും: 'മുരളി! മുരളീ!. അതേ; അവളായിരുന്നു മുരളിയുടെ പുലരി!


മുരളിയേയും കൂട്ടിക്കൊണ്ടു സുധ അവളുടെ ഗൃഹത്തിന്റെ തെക്കേപ്പുറത്തുള്ള ഇലഞ്ഞിച്ചുവട്ടിൽ എത്തും. അവിടെ അവൾക്കൊരു ഉണ്ണികൃഷ്ണന്റെ അമ്പലം ഉണ്ട്. മുരളിയാണ് ശാന്തിക്കാരൻ. സുധ അവളുടെ ചേച്ചിയുടെ പൂന്തോട്ടത്തിൽനിന്നു പൂക്കൾ പറിച്ചു മാലകെട്ടി അമ്പലത്തിൽ കൊടുക്കും. പൂജയും ശീവേലിയും മറ്റും തെറ്റാതെ ഉണ്ട്. മരംകൊണ്ട് ഉണ്ടാക്കിയിട്ടുള്ള ഒരാനക്കുട്ടി. അതിന്റെ പുറത്തു ചിന്നിച്ചിതറിയിരിക്കുന്ന ചില്ലോടുകൂട്ടിയ ഉണ്ണികൃഷ്ണന്റെ ഒരു പടം, താമരപ്പൂവ് ഈർക്കിലിയിൽ കോർത്ത് ഉണ്ടാക്കിയ ഒരാനക്കുട, രണ്ട് 'അപ്പൂപ്പൻ താടി' വെഞ്ചാമരം. നാവുകൊണ്ടുതന്നെയുള്ള ചെണ്ടമേളം - എന്നിങ്ങനെയുള്ള അലങ്കാരങ്ങളോറ്റുകൂടിയ ആ ശീവേലി സുധയുടെ ഭാഷയിൽ എന്നും 'അസ്സ'ലും [ 136 ] മുരളിയുടെ അഭിപ്രായത്തിൽ ചിലപ്പോൾ 'പൊട്ട'യും ആകാറുണ്ട്.


വൈകുന്നേരം പള്ളിക്കൂടംവിട്ടു വന്നാൽ മുരളി കാപ്പി കുടിച്ചു, കുടിച്ചില്ല എന്നു വരുത്തും. പിന്നെ കാണുന്നതു സുധയുടെ വീട്ടിൽ! എന്നാൽ സുധയെ കുളിക്കാതെ മുത്തശ്ശി അകത്തു കടത്തുകയില്ല. അവൾ കുളിക്കാൻ പോകുമ്പോൾ മുരളിയും കൂടും കൂട്ടിന്. അവിടെ കുളത്തിലേക്ക് ചാഞ്ഞു നിലമ്പറ്റി ഒരു തെങ്ങു കിടപ്പുണ്ട്. മുരളി അതിന്മേൽ കയറി 'കുതിരകളി'ക്കും; സുധ ആ സമയം കൊണ്ട് ഒരു 'കാക്കമുങ്ങലും' കഴിക്കും.


സാധാരണ കുട്ടികളിൽ കണ്ടുവരുന്ന 'തമ്മിൽത്തല്ലും തലകീറും' ഈ ചങ്ങാതികൾക്കില്ല. മുരളിക്ക് അല്പം വികൃതിത്തരങ്ങൾ ഉണ്ട്. സുധയ്ക്കു ചില നേരംപോക്കുകളും. ആണ്ടിലൊരിക്കൽ അവർ തമ്മിൽ ഒന്നു പിണങ്ങും. അത് അവരുടെ പിറന്നാളിനാണ്. രണ്ടും ഒരു ദിവസമാണല്ലോ. സുധയുടെ വീട്ടിൽ മുരളി ഉണ്ണാൻ ചെല്ലണമെന്ന് അവൾ. 'എന്റെ വീട്ടിലേക്കു വരണം സുധ'യെന്നു മുരളി. രണ്ടും നടപ്പുമില്ല. വീട്ടുകാർ സമ്മതിക്കുമോ പിറന്നാളായിട്ടു മറ്റൊരു വീട്ടിൽ പോയി ഉണ്ണുവാൻ? ഭക്ഷണം കഴിഞ്ഞാൽ അന്ന് അന്യോന്യം കാണാതെ ആ ബാലികാബാലകന്മാർ പിണങ്ങി അവരവരുടെ വീടുകളിൽത്തന്നെ കഴിച്ചുകൂട്ടും. എന്നാൽ അവരുടെ ആ പരിഭവത്തെ പാടേ വിപാടനം ചെയ്യുവാനുള്ള കെല്പ് ഒരു രാത്രിയിലെ ഉറക്കത്തിനുണ്ടായിരുന്നു.


പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണക്കാലം. സുധ പറയും: "മുരളീ, ഒന്നു വേഗം എണീക്കൂ; ആ അസത്തുകുട്ടികൾ പൂവെല്ലാം ഇപ്പോൾ പറിച്ചെടുത്തുകാണും!"


ഒന്നു മൂരിനിവർത്തി എണീറ്റു കണ്ണുതിരുമ്മിക്കൊണ്ടു മുരളി പ്രതിവചിക്കും: "മിണ്ടാതിരിക്കൂ സുധേ! നമ്മൾ ഇന്നലെ വിടരാൻ കണ്ടുനിറുത്തിയിരിക്കുന്ന ആ കദളിപ്പൂവും ചിറ്റാടപ്പൂവും അവരാരും കാണില്ല. ആ തോട്ടിൽ ഇറങ്ങുവാൻ ഒരെണ്ണത്തിനുണ്ടോ ധൈര്യം?"


പൂക്കൾ ശേഖരിക്കുന്നതിൽ സാമർത്ഥ്യം സുധയ്ക്കാണ്. മരച്ചില്ലകളിൽ വല്ല അണ്ണാനെയോ, കുരുവിക്കൂടോ കണ്ടാൽ അതും നോക്കി നിൽക്കും മുരളി. ഇടയ്ക്കു സുധ മന്ത്രിക്കും: "ഇതിൽ നിന്നും കിട്ടുമെന്നു വിചാരിക്കേണ്ടാ."


പവിഴക്കുലകളാൽ അലതല്ലുന്ന നെല്ലിൻപാടം. അവിടെ മഴവില്ലിന്റെ ആകൃതിയിൽ കൂട്ടംകൂട്ടമായി എത്തി നെന്മണികൾ കൊത്തിപ്പറക്കുന്ന ആറ്റക്കിളികളെനോക്കി സുധ തെല്ലിട നിന്നുപോകും. മുരളി മന്ദമന്ദം അവളുടെ മഞ്ജുഷയിൽനിന്നും ഒരു വാര് അവന്റെ സ്വന്തമാക്കും. ഒരു വിജയലബ്ധിയിൽ എന്നപോലെ ആ നിഷ്കളങ്കഹൃദയൻ ഒന്നു പൊട്ടിച്ചിരിക്കുമ്പോളാണ് സുധ കാര്യം മനസ്സിലാക്കുന്നത്. 'ആട്ടെ' എന്ന ആ ഒരൊറ്റ [ 137 ]

പദത്തിൽ തന്റെ പരിഭവവും ദേഷ്യവും ആസകലം അടക്കി അവൾ ഒരു നിമിഷം മിണ്ടാതെ നിൽക്കും! കഴിഞ്ഞു അവളുടെ പിണക്കം!

 ആ തെങ്ങിൻതടിയിൽ ഇരുന്നു കുതിരയോടിക്കുന്ന മുരളി ചോദിച്ചു: "സുധേ! നിനക്ക് എത്ര എണ്ണുന്നതുവരെ മുങ്ങിക്കിടക്കാം?"

"എൺപത്"

"എന്നാൽ കാണട്ടെ."

സുധ മൂക്കുപൊത്തിക്കൊണ്ട് ഒരു മുങ്ങൽ. "ഒ.....ന്ന്; ര....ണ്ട്" മുരളി എണ്ണം തുടങ്ങി. ഇടയ്ക്ക് അവൻ ഒരു തട്ടിപ്പെടുത്തു.

 "........എമ്പത്തി എട്ട്......എമ്പത്തി ഒമ്പത്...."

 സുധയും മനസ്സുകൊണ്ട് എണ്ണുന്നുണ്ടായിരുന്നു! കഷ്ടിച്ചു നൂറായപ്പോൾ അവൾ പൊങ്ങി. മുരളി എഴുപത്തിഒന്നേ ആയിരുന്നുള്ളൂ. പാവം സുധ! അവൾ അറിഞ്ഞില്ല മുരളിയുടെ ആ ചെറിയ കളവ്. അവൾക്ക് അല്പം കുറച്ചിലായി. വീണ്ടും മുങ്ങി. ഇത്തവണ മുരളി സത്യവാനായിരുന്നു. നൂറ്റിപ്പതിനഞ്ച് എണ്ണിയതിൽപ്പിന്നീടാൺ സുധ പൊങ്ങിയത്.

 "ഇതൊന്നും അത്ര സാരമില്ല; ഞാൻ ഇരുന്നൂറു വരെ കിടക്കാം" എന്നായി മുരളി. അവൻ വെള്ളത്തിൽ ചാടി. സുധ വളരെ വേഗത്തിൽ തെറ്റാതെ എണ്ണം തുടങ്ങി. ഇടയ്ക്ക് മുരളിക്ക് ഒരു സംശയം, സുധ പറ്റിച്ചെങ്കിലോ എന്ന്! അവൻ ഒന്നു പൊങ്ങി വെറുതെ പറഞ്ഞു. "ഇതു പറ്റൂല്ല സുധേ; നാല്പത്തിമൂന്നോ? കുറേക്കൂടി വേഗം എണ്ണണം."

 "വയ്ക്കത്തപ്പനാണേ, ഞാൻ തെറ്റിച്ചിട്ടില്ല" എന്ന സത്യവാചകം കേട്ടു കൊണ്ട് മുരളി വീണ്ടും മുങ്ങി. കുറച്ചുകഴിഞ്ഞപ്പോൾ അവനു വീർപ്പുമുട്ടിത്തിടങ്ങി. അവൻ പെട്ടെന്നു പൊങ്ങി. 'അറുപത്' എന്നാണ് അവൻ കേട്ടത്! ആ അഭിമാനിക്കു വലിയ 'ജാള്യത'യായി! "അമ്പടീ! നീ നൂറ്റിപ്പതിനഞ്ച്!... ഞാൻ അറുപതോ?...."

 അതാ വീണ്ടും ഒരു മുതലക്കൂത്ത്! കുളത്തിന്റെ അടിയിൽ ഒരു കരിങ്കല്ല് ഉരുണ്ടുവന്നു കിടപ്പുണ്ടായിരുന്നു. മുരളി അതിന്മേൽ വട്ടംകെട്ടിപ്പിടിച്ചു കിടന്നു. സുധയുടെ എണ്ണം നൂറിൽക്കവിഞ്ഞു. മുരളിക്കു ക്രമത്തിലധികം ശ്വാസംമുട്ടിത്തുടങ്ങി. എണ്ണത്തിൽ ഉള്ള ഉത്സാഹവും വേഗതയും സുധയ്ക്കു വർദ്ധിച്ചു. അതാ ഒരു ശബ്ദം; മുരളി നിവർന്നു. ഊർദ്ധ്വഗതിയിൽ അവന്റെ വായുപിടിത്തം വിട്ടുപോയി! ജലം കുറെ അധികം ശിരസ്സിലും വയറ്റിലും കടന്നു! അവന്റെ കൈകാലുകൾ കുഴഞ്ഞു. ഇതെല്ലാം മുരളിയുടെ വെറും വികൃതികളായിട്ടാണ് സുധ കരുതിയത്! അവൾ കൈകൊട്ടിച്ചിരിച്ചു. കടവിലേക്ക് അടുക്കുന്നതിനുള്ള മുരളിയുടെ ശ്രമങ്ങളെല്ലാം അവനെ അടിയിലേക്കു പോകുവാനാണ് സഹായിച്ചത്. അതാ അവന്റെ കണ്മിഴികൾ മറിയുന്നു! കൈകാലുകളിട്ടടിക്കുന്നു! എന്തിന്? ആ

[ 138 ]

സാധുവിന്റെ ഉദരം പെട്ടിപോലെ വീർത്തു കഴിഞ്ഞു! എന്നാൽ മുരളിയുടെ വികൃതിത്തരങ്ങളുമായി ചിരപരിചയമുള്ള സുധ അതെല്ലാം വെറും ഗോഷ്ടികൾ മാത്രമായിട്ടാണ് വ്യാഖ്യാനിച്ചത്.

``എനിക്ക് വിശക്കുന്നു; മുരളി കാപ്പി കുടിച്ചതാണ്; വേഗം കയറിവരൂ." എന്നു പറഞ്ഞുകൊണ്ടു സുധ വീട്ടിലേയ്ക്കോടി!...

സന്ധ്യയ്ക്കു സുധയുടെ മാതാവു മേൽ കഴുകുവാൻ വന്നപ്പോൾ കുളത്തിൽ എന്തോ പൊന്തിക്കിടക്കുന്നു. അവർ പിറുപിറുത്തു: "ഞാൻ തോറ്റു ഈ വികൃതിപ്പിള്ളേരെക്കൊണ്ട്! ഒരു തടിയേ ബാക്കി ഉണ്ടായിരുന്നുള്ളൂ. അതും ഉന്തിത്തള്ളി വെള്ളത്തിലാക്കി; ഇത് ഇവിടെത്തന്നെ കിടന്നാൽ നാളെ ഇതിന്മേലായിരിക്കും വള്ളംകളി!"

തടി ഉന്തി കരയ്ക്കടുപ്പിക്കാൻ കൈ നീട്ടിയ ആ സ്ത്രീ ഒരു ഞെട്ടൽ! "അയ്യോ!" എന്ന് ഒരലർച്ച!

വീട്ടിൽ നിന്നും ആളുകൾ വിളക്കുകൊണ്ടുവന്നു നോക്കിയപ്പോൾ കണ്ട കാഴ്ച!

'മലവാഴത്തടി'പോലെ മലർന്നടിച്ചുകിടക്കുന്ന മുരളിയുടെ തളിരിളം മേനി!...

പിന്നത്തെ കഥ! ആ രണ്ടു വീട്ടുകാരുടേയും സ്ഥിതി!....

അശുഭസൂചകവും ഭയങ്കരവുമായ ഒരു നിശ്ശബ്ദത അവിടെയെങ്ങും വ്യാപിച്ചിരുന്നു; അതിനെ ഭഞ്ജിച്ചു മുഴങ്ങിക്കൊണ്ടിരുന്ന സുധയുടെ തേങ്ങിത്തേങ്ങിക്കരച്ചിൽ എപ്പോൾ നിലച്ചാവോ!


II

"സുധേ! നിന്നോടു പറഞ്ഞില്ലേ, തെക്കേ കുളക്കരയിൽ പോകരുതെന്ന്?" എന്ന ഒരു ശാസന ആ ഗൃഹത്തിൽ പല തവണയും മുഴങ്ങികേൾക്കാം.

  എപ്പോഴും കിഴക്കേ കുളത്തിങ്കലാണ് സുധ. അവൾക്ക് ഒരു നിയമമുണ്ട്. കുറേ കരയണം. അതിനുള്ള സ്ഥലമാണ് കുളക്കടവ്. അവിടെ അവൾക്ക് ഒരു മുരളീഗാനം കേൾക്കാം:

"അതു പറ്റൂല്ലാ സുധേ!... കുറച്ചുകൂടി വേഗം എണ്ണണം!"

ആവർത്തനം! അതാണല്ലോ പ്രകൃതിയുടെ ജോലി! ആ ഓണക്കാലം വീണ്ടും എത്തി.

പൊൻപൊടി പൂശിയ പൂഞ്ചിറകുകൾ വിരിച്ചു പറക്കുന്ന പൂമ്പാറ്റകളെ കാണുമ്പോൾ സുധയ്ക്ക് തോന്നും; "ഇതെന്തു പക്ഷി! ഒരു ഭംഗിയില്ല കെട്ടോ."

അയൽപക്കത്തെ കുട്ടികളെല്ലാം പൂ ശേഖരിക്കുന്ന ബഹളം. അവർ

[ 139 ] സുധയേയും വിളിക്കാതെയിരിക്കയില്ല.

അവൾ പറയും: "ഞാനില്ല."

"എടീ പെണ്ണേ! രണ്ടു തുമ്പക്കൊടമെങ്കിലും പറിച്ചു കെഴക്കോറത്തിട്" എന്ന മുത്തശ്ശിയുടെ മുറുമുറുക്കൽ എങ്ങനെയോ സുധയെ പറമ്പിലേയ്ക്ക് ഇഴയിക്കും. എന്നാൽ അവിടെയെങ്ങും അവൾ ഒറ്റ പൂപോലും കാണുകയില്ല.

അങ്ങേതിലെ കരുണൻ പൂവിട്ട് ഓണം കൂകുമ്പോൾ സുധ വിചാരിക്കും: 'കഷ്ടം! എന്റെ മുരളി ഉണ്ടായിരുന്നെങ്കിൽ... എത്ര നീളത്തിൽ കൂകുമായിരുന്നു!'

പന്തുകളിക്കോലാഹലം കേട്ടു ചെവിയോർക്കുന്ന അവൾ മന്ത്രിക്കും: 'കഷ്ടം! എന്റെ മുരളി...എന്തുന്നാ...എറിയേണ്ട താമസം കമ്പിൽ ചെന്നു കൊള്ളുവാൻ!...'

അമ്പലത്തിൽച്ചെന്നു തൊഴാൻ നിൽക്കുമ്പോൾ അവൾക്ക് ഓർമ്മ വരും, ഇലഞ്ഞിച്ചുവട്ടിലെ ഉണ്ണികൃഷ്ണന്റെ അമ്പലം. 'തൊടരുത്' എന്നു പറഞ്ഞ് ഒതുങ്ങിനിന്നു പ്രസാദം ഇട്ടുകൊടുക്കുന്ന ആ മുരളിസ്വാമി!...

മകരമാസത്തിലെ മകം. അവളുടെ ജന്മനക്ഷത്രം. അന്നാണ് അവൾക്കു സഹിക്കവയ്യാത്ത സങ്കടം. അന്നു പ്രത്യേകിച്ച് ഒരു കാരണം കൂടി ഉണ്ടാകും. അവളുടെ അമ്മ പറയും: "കഷ്ടം! ആ മുരളി...അവന്റെയും ജന്മദിനമല്ലേ ഇന്ന്; അവനുണ്ടെങ്കിൽ എന്തായിരിക്കും ഇന്ന് കിഴക്കേതിലെ കോലാഹലം!" സുധ വാവിട്ട് കരയും. കരഞ്ഞുകരഞ്ഞു കൺപോളകൾ വീർത്ത്, മിക്കവാറും ഒന്നും കഴിക്കാതെതന്നെ സുധ ഉറങ്ങിപ്പോകും!

ഒരു ദിവസം സുധ പറകയാണ്, അവളുടെ സഹപാഠിനിയായ രാധയോട്:

"ഞങ്ങളുടെ കിഴക്കേതിലെ മുരളി ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ പതിമ്മൂന്നുവയസ്സു തികയും. ആ ചുരുളൻ തലമുടി പപ്പറശ്സായിട്ട്, കുപ്പായത്തിന്റെ ബട്ടൺസും ഇടാതെ, മുരളി കാലും ആട്ടിക്കൊണ്ട് ആ ബഞ്ചിൽ ഇരിക്കുന്നതുപോലെ എനിക്കു തോന്നുന്നു!"

രാധയുണ്ടോ കിഴക്കേതിലെ മുരളിയെ അറിയുന്നു! അവൾ പ്രതിവദിച്ചു: "എനിക്കു കേൾക്കേണ്ടാ; ഈ ആൺകുട്ടികൾ... എല്ലാം അസത്തുക്കളാണ്! മുരളിയും മുരുകനും..."

പിന്നെ രണ്ടാഴ്ചയ്ക്കു സുധയും രാധയും തമ്മിൽ മിണ്ടാട്ടമേ ഇല്ല!...

അന്നു സുധയുടെ സഹോദരൻ ബാലൻ വളരെ ആഹ്ലാദത്തോടുകൂടിയാണ് വീട്ടിൽ വന്നത്. അവൻ 'സ്കൂൾഫൈനൽ' ജയിച്ചുപോലും!

സുധ വിചാരിക്കയാണ്: 'ബാലച്ചേട്ടനും മുരളിയും ഒരു പ്രായം...'

അവൾ ചോദിച്ചു: "അപ്പോളേ ചേട്ടാ! നമ്മുടെ മുരളി ഉണ്ടായിരുന്നെ [ 140 ] ങ്കിൽ ഇപ്പോൾ ചേട്ടനോട് ഒപ്പം ജയിക്കൂല്ലേ?"

"പോടീ പെണ്ണേ! ചത്ത മുരളിയല്ലേ ജയിക്കുന്നത്?"

പിന്നീട് ഒരു മാസത്തേയ്ക്കു ബാലച്ചേട്ടനുവേണ്ടി യാതൊരു ശുപാർശിയും സുധ അച്ഛന്റെ അടുക്കൽ ചെയ്തിട്ടില്ല!

വൈകുന്നേരം സുധ വിളക്കിന്റെ ചിമ്മിനി തുടച്ചുകൊണ്ടിരിക്കയായിരുന്നു. അപ്പോൾ കേൾക്കാം, അങ്ങേപ്പുറത്ത് ഒരു ശകാരവർഷം. ബാലൻ പൊടിവലിച്ചതറിഞ്ഞിട്ട് അച്ഛൻ ദേഷ്യപ്പെടുകയായിരുന്നു അത്. സുധയുടെ ഹൃദയം ഒന്നു തുടിച്ചു. 'കഷ്ടം!' അവൾ നിനച്ചു:

'മുരളി ഉണ്ടായിരുന്നെങ്കിൽ ഇതൂപോലെ കൂട്ടുകൂടി പൊടിയും മറ്റും വലിക്കുമോ, ആവോ? പക്ഷേ, എന്നെങ്കിലും ഞാൻ ആ പൊടിക്കുപ്പി ഒന്നു കാണുവാൻ ഇടയായാൽ കഴിഞ്ഞു, ഇങ്ങോട്ട് തട്ടിപ്പറിച്ച് ഒറ്റേറ്!' ഇതോടുകൂടി 'കിലും' എന്നൊരു ശബ്ദവും കേട്ടു. അവളുടെ കൈയിൽ ഇരുന്ന ആ ശരറാന്തലിന്റെ ചിമ്മിനി തവിടുപൊടി തരിപ്പണം!...

സുധയുടെ ആകൃതിക്കും പ്രകൃതിക്കും വ്യത്യാസം വന്നിരുന്നതിനോടൊപ്പംതന്നെ അവളുടെ മനോരാജ്യത്തിൽ ഏകഛത്രാധിപത്യം വഹിച്ചിരുന്ന മുരളിയുടെ ഭാവപ്രകൃതികൾക്കും അനുദിനം വ്യത്യാസം ഭവിച്ചു കൊണ്ടിരുന്നു.

'അപ്പോൾ', സുധ വിചാരിക്കുകയാണ്, 'ഇപ്പോൾ മുരളിയുണ്ടെങ്കിൽ തീർച്ചയായും കോളേജിൽ നടന്നുപോകുകയില്ല. എറണാകുളത്തുതന്നെ താമസമാക്കുമായിരിക്കും. അങ്ങനെയാണെങ്കിൽ ഞാനെങ്ങനെ കാണും? ശനിയും ഞായറും ഉണ്ടല്ലോ, അല്ലേ? ഏയ്! അതു പോരാ, ഞാൻ പറയും, ഒരു സൈക്കിൾ വാങ്ങാൻ. മുരളി തനിഖദറിൽ കോളേജിലേക്കു പോകുവാൻ സൈക്കിളിൽ കയറുമ്പോൾ ഒന്നു ബെല്ലടിക്കും. ചിലപ്പോൾ ഞാൻ നിൽക്കുന്നതു കാണാതെ ഒരു പറക്കൽ...'

'മരതകക്കുന്നി'ലെ മാധുരിയുടെ വിവാഹത്തിനു സുധയും പോയിരുന്നു.

തിരക്കിന്റെ ഇടയിൽ തലമാത്രം പുറത്തേക്കു കാണിച്ച് കല്യാണമണ്ഡപത്തിലേക്കു നോക്കിനിൽക്കുന്ന അവൾ തന്നത്താൻ വിചാരിച്ചു:

'വിവാഹം! അതിങ്ങനെയാണോ? ദൂരെനിന്നും ആരെങ്കിലുമായിരിക്കും കല്യാണം കഴിക്കുന്നതെന്നല്ലേ ഞാൻ കരുതിയിരുന്നത്? ഇത് ഒരു രവീന്ദ്രനല്ലേ? മാധുരി എപ്പോഴും സ്തുതിക്കാറുള്ള ആൾ. അവൾ ഒരുമിച്ചു പഠിച്ചിരുന്ന ആൾ. കഷ്ടം! എന്റെ മുരളി ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്കും ഉണ്ടായേനേ ഒരു കല്യാണം. ദേ, അതു കണ്ട്? ഈശ്വരാ! മാധുരിക്കു നാണമില്ല, കേട്ടോ. എത്ര ആളുകളാ, നിരന്നിരിക്കുന്നത്! അവരുടെയൊക്കെ മുൻപിൽവെച്ച് എത്ര ധൈര്യം, അവൾക്കു രവീന്ദ്രന്റെ കഴുത്തിൽ മാലയിടുവാൻ! എനിക്കാണെങ്കിൽ സാധിക്കുകയില്ല. അല്ല! പിന്നെയും അവൾ അവി [ 141 ] ടെത്തന്നെ ഇരിക്കയാണല്ലോ! ഞങ്ങളുടെ കല്യാണം... എനിക്കതു വിചാരിക്കാൻകൂടി വയ്യ. അതിനെന്താ അല്ലേ ഇത്ര നാണം; മുരളിയെ ഞാൻ ദിവസവും കാണുന്നതല്ലേ? അതെന്താ, സമ്മാനങ്ങളോ? ഇത്ര പെരുത്തുണ്ടോ! ഇതെല്ലാം ആ അകത്തു കൊണ്ടുപോയിട്ടു കൊടുത്താൽ പോരേ! അമ്പോ! ഒരു വലിയ പെട്ടി. അതും അവളുടെ കൈയിൽ! മുരളി ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾക്കും ഇതിലധികം സമ്മാനങ്ങൾ കിട്ടാതിരിക്കയില്ല. ബി.എ. ജയിക്കുമ്പോഴേക്കും എത്ര സ്നേഹിതന്മാരാണ് മുരളിക്കുണ്ടാകുക!

ഒരു മംഗളപത്ര പാരായണത്തിന്റെ അവസാനത്തിൽ ഉണ്ടായ ഹസ്ത താഡനകോലാഹലത്തോടുകൂടി സുധയുടെ ആ വിചാരധാര മുറിഞ്ഞുപോയി.

ആ രാത്രിമുതൽ സുധയുടെ ചിന്താസരണി ഒന്നു വ്യത്യസ്തമായിരുന്നു. 'വിവാഹം' എന്നൊരു ശബ്ദനാളം സദാപി അവളുടെ കർണപുടത്തിൽ വന്നലച്ചുകൊണ്ടിരുന്നു. അവൾക്കെന്തോ ഒരു വല്ലാത്ത മറവി. ഏതോ ഒരദൃശ്യശക്തി നാലുപുറത്തുനിന്നും വന്ന് അവളെ മർദ്ദിക്കുന്നതുപോലെ തോന്നി. എന്തോ ഒന്ന് അകത്തു ചിറകിട്ടടിക്കുന്നതുപോലെ അവൾക്ക് അനുഭവപ്പെട്ടു. എത്ര വെള്ളം കുടിച്ചാലും തീരാത്ത ഒരു ദാഹം അവൾക്ക്! കൈകൾ കുടഞ്ഞ് എത്ര വീശിയാലും ശമിക്കാത്ത ഒരു പുകച്ചിൽ, ദേഹമാസകലം!

ചിലപ്പോൾ അല്പം ഉറക്കെതന്നെ സുധ പറഞ്ഞുപോകും: "ആ രവീന്ദ്രനെപ്പോലെ നടന്നാലെന്താ മുരളിക്ക്? ആ തലമുടി ഒന്നു ഭംഗിയാക്കി ചീകിവെക്കാൻ പാടില്ലേ? ഇടങ്ങടുത്തുവരൂ; ഞാന്തന്നെ ശരിയാക്കാം.

ഈ മീശയ്ക്ക് ഇത്ര നീളമെന്തിനാ? അത്രയും വേണ്ടാ. ഈ ഷർട്ടിന് ഇത്രയും ഇറക്കം വേണ്ടാ. ഒന്നു മനുഷ്യരെപ്പോലെ നടന്നു കണ്ടെങ്കിൽ!..."

മന്ദിരാങ്കണത്തിൽ തത്തിത്തത്തി നടക്കുന്ന മാടപ്രാവിനെ കാണുമ്പോൾ അവൾ മന്ത്രിക്കും: "അതിന് ഒരു ഇണയുണ്ട്."

മന്ദമാരുതാശേഷത്താൽ തരളിതകളേബരയായി തലയാട്ടുന്ന താമരത്താരിനെക്കാണുമ്പോൾ അവൾ തന്നത്താൻ ചോദിക്കും: 'ഈ കാറ്റില്ലാതിരുന്നാൽ ആ പൂവു തലയാട്ടുമോ?'

തരുണാരുണകിരണകന്ദളികളാൽ മാണിക്യഖണ്ഡമായി മാറിനിൽക്കുന്ന ഹിമകണികയെ കണ്ട് അവൾ പിറുപിറുക്കും: "ഇതിന് ഈ പ്രഭ എവിടുന്നുണ്ടായി?"

തീയതി പിന്നേയും മുന്നോട്ടുതന്ന. ആരൊക്കെ കരഞ്ഞാലും കൊള്ളാം. ആ കണ്ണീർധാര അതിന്റെ പ്രവാഹത്തെ പൂർവാധികം വർദ്ധിപ്പിക്കമാത്രം ചെയ്യും! ആരൊക്കെ ചിരിച്ചാലുംകൊള്ളാം, അത് ആ പ്രവാഹത്തിൽ ചില വെൺനുരത്തരികൾ കലർത്തുകമാത്രം ചെയ്യും!

"സുധേ! അകത്തു കിടക്കുന്ന ആ കസേരകൾകൂടി പൂമുഖത്തേക്ക് [ 142 ]

ഇട്ടേക്ക്."

അച്ഛന്റെ ഈ വാക്കുകൾ കേട്ട് അവൾ പുറത്തേക്ക് ഒന്ന് എത്തി നോക്കി.

മൂന്നുനാല് അപരിചിതർ.

സുധയുടെ നിഴൽ പിന്നെ അവിടെയെങ്ങും കണ്ടില്ല; അവൾ കിഴക്കേതിലേക്കു പോയി.

ഇന്നും കരഞ്ഞുകഴിഞ്ഞിട്ടില്ലാത്ത മുരളിയുടെ അമ്മയെ സമാധാനിപ്പിക്കുക എന്ന അവളുടെ കർത്തവ്യങ്ങളിൽ ഒന്ന അന്നു കുറേ നേരത്തെ തന്നെ ആചരിച്ചു.

സുധയുടെ വിവാഹാലോചനയ്ക്കുവേണ്ടിയായിരുന്നു അവർ വന്നിരുന്നത്.

ഉന്നതവിദ്യാഭ്യാസം, കുലീനത,സത്സ്വഭാവം, സൗന്ദര്യം മുതലായവയുടെ വിളനിലമായ ഒരു യുവാവ്!

ഒരു യുവതിക്കു കിട്ടേണ്ടതിൽവെച്ച് ഏറ്റവും വലിയ ഭാഗ്യം!

അന്നുരാത്രി പരിചാരിക സുധയോട് ഒരു പരാതി: "ഇന്നെന്താ തങ്കം പുറത്തെങ്ങും കണ്ടില്ലല്ലോ? മേല്കഴുകാനും എന്നെ അന്വേഷിച്ചില്ല. കല്യാണം തീർച്ചയാക്കിയപ്പോൾത്തന്നെ ഇങ്ങിനെയായി; അപ്പോൾ അതങ്ങു കഴിഞ്ഞാലോ?"

"നീ പോടീ" എന്നു മാത്രമായിരുന്നു സുധയുടെ മറുപടി.

കുറ്റാക്കൂരിരുട്ട്; ഭയങ്കരമായ മഴ! ചെവിക്കല്ലിളക്കുന്ന ഇടിമുഴക്കം! കണ്ണു മഞ്ഞളിപ്പിക്കുന്ന മിന്നൽപ്പിണർ!

അതിലും വലിയ ഒരു കോളിളക്കം സുധയുടെ ഹൃദയത്തിൽ.

തെറുത്തുവെച്ചിരുന്ന കിടക്കയിൽത്തന്നെ അവൾ ചാരിക്കിടന്നിരുന്നു. കരഞ്ഞുകരഞ്ഞ് അവൾതെല്ലിട ഒന്നു മയങ്ങിപ്പോയി. അങ്ങനെതന്നെ എന്ന് ഉച്ചത്തിൽ പറഞ്ഞുകൊണ്ട് അവൾ ചാടിയെഴുന്നേറ്റു. അസധാരണമായ ഒരു വിലാസം അപ്പോൾ അവളുടെ വദനകമലത്തിൽ കളിയാടിയിരുന്നു. അതാ അവൾ പതുക്കെ തെക്കോട്ടുള്ള കതകിന്റെ സാക്ഷ നീക്കുന്നു....

ഈ അസമയത്തു കുളക്കടവിൽ ഇരിക്കുന്ന സുധയെ അപ്പോൾ കണ്ണുതുറന്ന ഒരു മിന്നൽമാത്രം കണ്ടിരിക്കാം. അവൾ തന്റെ സാരി അഴിച്ച് ഒരു കുരുക്കുണ്ടാക്കി അവിടെ കിടന്നിരുന്ന ഒരു വലിയ കരിങ്കല്ലിൽ ഇട്ടു മുറുക്കി. സാരിയുടെ മറ്റേ തുമ്പ് അവളുടെ അരയിലും ദൃഢമായി ബന്ധിച്ചു. ഒരു വിധം പ്രയാസപ്പെട്ട് ആ കല്ലുരുട്ടി വെള്ളത്തിലാക്കി. അതാ ഒരു കുതി!......

സർവവും ഭദ്രം!

"https://ml.wikisource.org/w/index.php?title=സുധ&oldid=70270" എന്ന താളിൽനിന്ന് ശേഖരിച്ചത്