കല്യാണബോംബ്
          (ഹാസ്യാത്മകം)

അൻപിലെൻ സഖാക്കളുമൊത്തു കല്യാണം കാണാൻ
ചമ്പറം പടിഞ്ഞു ഞാനിരിപ്പൂ മെത്തപ്പായിൽ.
മേടമാസമാ,ണൊത്ത മദ്ധ്യാഹ്നം, വെയിലിന്റെ
ചൂടസഹ്യമാ,ണാൾത്തിരക്കുണ്ടു പന്തലിലേറ്റം.
ചെറിയവീടാ,ണില്ല വിസ്താരം മുറ്റത്തിനു,
നിറയെപ്പെണ്ണുങ്ങളും, വികൃതിക്കുഞ്ഞുങ്ങളും;
എരിയും തിരികളും, ചന്ദനത്തിരിപ്പുക-
ച്ചുരുളോടിടഞ്ഞഷ്ടഗന്ധധൂമത്തിൻ ചാർത്തും;
കടുകുവറുത്തീടും സീൽക്കാരോദ്ഭവഗന്ധം
കടന്നാ നാസാരന്ധ്രക്ഷോഭനിർഘോഷങ്ങളും;
കമ്പനം മസ്തിഷ്കത്തിൻ സിരകൾക്കേകീടു, മാ-
ച്ചെമ്പകപ്പൂവിൻ രൂക്ഷരൂക്ഷമാം സൗരഭ്യവും;
സർവ്വവുമിടചേർന്നു, വീർപ്പുമുട്ടിക്കാനെന്നെ
ദുർവ്വിധിയിവിടെക്കൊണ്ടിരുത്തീ മന:പൂർവ്വം!

പാടുപെട്ടിടംവശം പകുത്തി,ട്ടൊരു മുല്ല-
ക്കാടാക്കിത്തീർത്തിട്ടുള്ള ഹ്രസ്വകേശവുമായി;
കുങ്കുമപ്പൊട്ടുംതൊട്ടൊരായിരം പുള്ളിക്കുത്താ-
ലങ്കിതമായിട്ടുള്ള പട്ടുസാരിയും ചാർത്തി;
'ബോഡീസിൻ' വെള്ളപ്പട്ട 'ജമ്പറു' തടുത്തിട്ടും
"പോടാ,പോ, നോക്കട്ടെ" ന്നമട്ടൽപം വെളിക്കുന്തി;
അന്യോന്യം കലഹിക്കുമവയെ, ച്ചേലച്ചുരു-
ളൊന്നിച്ചു, മിന്നും 'ബ്രൂച്ചിൽ' ക്കോർത്തനങ്ങിടാതാക്കി;
ഇന്നോളം നാട്ടിൽത്തീർത്തിട്ടുള്ളൊരാപ്പൊൻപണ്ടങ്ങ-
ളൊന്നൊഴിയാതാ മെയ്യിലൊത്തുചേർന്നോളംവെട്ടി;
"ഇട്ടിടും താഴേ താഴേ ഞങ്ങ,ളെന്റപ്പോ ഘനം!"-കാതിൻ
തട്ടുകൾ വീർപ്പിട്ടോതും പൊൻകുണുക്കുകളേന്തി;
അണിയായ്,കൈയിൽത്താലമേന്തുമാളികളോടൊ-
ത്തവിടേക്കെഴുന്നള്ളത്താണതാ വധൂറാണി!
നമ്രമാണവളുടെ ശിരസ്സല്ലെങ്കിൽ, പക്ഷേ,
നന്മയില്ലവൾക്കെന്നു വല്ലോരും ശങ്കിച്ചാലോ!
ഒറ്റയ്ക്കു വഴിക്കെങ്ങാൻ കാണുകിൽ, ത്തലവെട്ടി-
ച്ചുറ്റുനോക്കിടാറുള്ളൊരാ മഞ്ഞപ്പെൺപോർക്കിനെ,
അങ്ങനെ, മന്ദാക്ഷത്തിൽപ്പൊതിഞ്ഞു, മുന്നിൽക്കാൺകെ
ഞങ്ങളദ്ഭുതപൂർവ്വമന്യോന്യം നോക്കിപ്പോയി.
ചിലർക്കു ചുണ്ടിൽ സ്വൽപം പുഞ്ചിരി പൊടിച്ചു ഞാൻ
ചിരിച്ചി,ല്ലാരാൻ കണ്ടാൽ മര്യാദകേടായാലോ!
ദല്ലാളുണ്ടരികത്തു, കളഭം വാരിത്തേച്ചു
മുല്ലപ്പൂക്കളുമണിഞ്ഞന്തസ്സിലിരിക്കുന്നു.
"ഞാനിതു നടത്തി", യെന്നൊതുക്കാനാകാ, തഭി-
മാനസുസ്മിതമൊന്നാച്ചുണ്ടിലുണ്ടിഴയുന്നു.
വട്ടത്തിൽ, മാറെത്തുമ്പോൾക്കൂർത്തെഴും കഴുത്തിന്റെ
പട്ടയുള്ളുൾക്കുപ്പായം വെളിയിൽക്കാണും മട്ടിൽ,
ഉള്ളിതൻ തൊലിയേക്കാൾ മിനുത്തു, മൃദുവായി-
ട്ടുള്ള വസ്ത്രത്താൽത്തീർത്ത നീണ്ട 'ജുബാ'യും ചാർത്തി;
'സ്റ്റയിലാ'ണതെന്നൊരു ഭാവത്തിൽ, ത്തൂവാലയൊ-
ന്നയവാ,യലസമായ്ക്കണ്ഠത്തിൽച്ചുറ്റിക്കെട്ടി;
'റിസ്റ്റുവാ'ച്ചെല്ലാവരും കാണുവാന്മാത്രം, കൈകൾ
മുട്ടോളം തെറുത്തേറ്റി,പ്പൊടിമീശയുമായി;
ചെറ്റൊരൗദ്ധത്യം കണ്ണിൽ സ്ഫുരിക്കെ, ത്താനങ്ങൊരു
'ചിറ്റു ചട്ടമ്പി' യാണെന്നുള്ളൊരു ഭാവം കാട്ടി;
പെണ്ണുങ്ങൾ നിൽക്കുന്നിടത്തന്നത്തെസ്സകലതും
തന്നുടെ ശിരസ്സിലാണെന്നൊരു നാട്യത്തോടെ;
പൂർവ്വകാമുകനാകി,ല്ലൊരുവൻ, നാരങ്ങയും
പൂവുമേകുവാൻ, 'തയ്യാറെടു'ത്തങ്ങനെ നിൽപൂ!
'ഗ്രാമഫോൺ' ചക്കാട്ടുമാസ്സംഗീതം സഹിക്കാ, ഹാ,
ഭീമമാം ശ്രുതിയൊത്താപ്പിളർപ്പൻ നാഗസ്വരം!
ദുസ്സഹമതിനേക്കാൾ, ഗോഷ്ടിയിൽ, തകിലോടു-
മത്സരി,ച്ചയ്യോ, കാട്ടുമാ പ്രാണപരാക്രമം!
ആപാദചൂഡം വിയർത്തൊഴുകി,ക്കരിപുര-
ണ്ടാകവേ, കണ്ണും മൂക്കും ചുകന്നു, വെള്ളം ചാടി;
ആരക്തതാംബൂലാർദ്രദ്രാവകം, ശ്മശ്രുക്കളി-
ലോരോതുള്ളികളായിട്ടങ്ങനെ തത്തിത്തുള്ളി;
എത്തി, ദക്ഷിണവാങ്ങി, കൈപൊക്കിയനുഗ്രഹം
പൊത്തിവെയ്ക്കയായ് നമ്രശിരസ്സിൽ, പൂണൂലിട്ടോർ!
അവരെത്തുടർന്നച്ഛ,നമ്മ,യമ്മാവൻ, വാദ്ധ്യാർ...
ശിവനേ, നമസ്കരിച്ചാപ്പാവം കുഴങ്ങിപ്പോയ്!

"മാലയാണാദ്യ"-"മല്ല, മോതിരമാ"-"ണാകട്ടേ!"
"താലികെട്ടില്ലേ?"-"താനൊന്നടങ്ങിനിൽക്കൂ,കൂവേ!"
തർക്കമായ്ച്ചടങ്ങിനെപ്പറ്റിയാ മൂപ്പീന്നന്മാർ-
"നിൽക്കുക, തർക്കിക്കാ,നിതിത്ര പുത്തരിയാണോ?
പപ്പൂള്ളച്ചേട്ടൻ ചൊന്നതാണിതിൽപ്പരമാർത്ഥം
തപ്പില്ല, തമ്മിലാദ്യം മോതിരമിടീക്കട്ടേ!"
നാട്ടുകാര്യസ്ഥൻ തീർപ്പുകൽപിച്ചു-"തിരിയൊന്നു
നീട്ടുക!"-"ബാലാ, ഷർട്ട്!" "മുഹൂർത്തം തെറ്റിക്കല്ലേ!"-

മോതിരം മാറി, മാലയിട്ടു, വായ്ക്കുരവകൾ
കാതുപൊട്ടിക്കെ, ക്കോടിവസ്ത്രവും നൽകപ്പെട്ടു!-
അപ്പൊഴേക്കൊരാക്രോശം: "നിർത്തുക നാഗസ്വരം!"
ആ'ശ്രുതി'യുടെ കവിൾക്കുടമക്ഷണം പൊട്ടി!
നിന്നുപോയ്ത്തകിലടി-"മാറിനിന്നോടീ മാതു
മുന്നോട്ടുപോട്ടമ്മായി" - "കൊച്ചിനെപ്പിടീ ജാനൂ!"
പെണ്ണുങ്ങൾ 'ബ്ലൗസി' ന്നുള്ള തുണിയും മറ്റും മറ്റും
പെണ്ണിനു സമ്മാനിക്കാൻ തിക്കുമാക്കോലാഹലം!
"ഇച്ചിരി ചവയ്ക്കാനിങ്ങെടുത്തു തന്നാട്ടൊന്നു
കൊച്ചമ്മേ!" - മുറ്റം തൂപ്പുകാരിതൻ നിവേദനം!
"അതിനാണിപ്പോൾ നേരം!..." കൊച്ചമ്മക്കോപം-"നെന-
ക്കിതുമാസോത്ര്യാ മോളേ?-" നാണിച്ചി,"ട്ടാറമ്മൂമ്മേ!"
"ചെക്കനു പൊക്കംപോരാ നത്തുപോലാണാ മുഖ-
മിത്തിരി വർക്കത്തില്ല!"-"പതുക്കെപ്പറ നാണീ!"
"ഒച്ചയുണ്ടാമ്മേല, നിശ്ശബ്ദം!"- മുന്നോട്ടേക്കൊ-
രൊച്ച,ല്ല തെറ്റിപ്പോ,യൊരോന്തതാ നീങ്ങീടുന്നു!
സഹിക്കാമെന്തും-പക്ഷേ, മംഗളപത്രം!-നോക്കൂ
സദസ്സിൻ മദ്ധ്യത്തിലാസ്സംഹാരസ്വരൂപിയെ!
അൽപനാളവൾക്കയാൾ നന്ദികാട്ടണ്ടേ മർത്ത്യൻ?
അതിനീസ്സാധുക്കളെക്കൊന്നിട്ടുവേണോ സാറേ?-
ഗതിയെന്തിനി, വാദ്ധ്യാർ ഹിംസിക്കാനാരംഭിപ്പൂ!
എട്ടടിച്ചേരയ്ക്കൊത്ത സംസ്കൃതവൃത്തം, കഫ-
ക്കെട്ടിലൂടുന്തിത്തള്ളിപ്പുറത്തുചാടും ശബ്ദം;
ശപ്തമാം ജലദോഷം പാരുഷ്യമിരട്ടിച്ച
ശബ്ദവുമായി ഗ്ഗുസ്തിപിടിക്കും സഭാകമ്പം;
കുപ്പായക്കീറൽ കാണാതിടത്തെത്തോളിൽക്കൈയൊ-
ന്നപ്പപ്പോൾപ്പൊക്കി,ത്തോർത്തു നേരേയാക്കേണ്ടും ഭാരം*
എന്തെല്ലാം പ്രയാസങ്ങളാ,ണൊന്നുമോർക്കാതയാ-
ളെന്തിനിപ്പുലിവാലിൽച്ചെന്നഅയ്യോ പിടികൂടി!
( * ഈ ആശയത്തിന് എനിക്കു ഫലിത സാമ്രാട്ടായ ഈ.വി. കൃഷ്ണപിള്ളയോടു കടപ്പാടുണ്ട്)

വരവാനരനൽപം പല്ലിളിച്ചിട്ടു,ണ്ടതി-
നരികേ ബിംബംപോലെ നിൽപാണു ലജ്ജാപിണ്ഡം!
മംഗളപദ്യമാദ്യം വർണ്ണിച്ചു പ്രകൃതിയെ-
ശ്ശൃംഗാരക്കുഴമ്പായി;-വൃദ്ധന്മാർ തലയാട്ടി!
വിയർപ്പിൻ ഗന്ധം ചുറ്റുമെനിക്കു ശ്വാസംമുട്ടി
വിടുകയില്ലയാൾ-ശ്ലോകം രണ്ടുതീർന്നിട്ടേയുള്ളു.
വരുന്നൂ മൂന്നാമത്തെബ്ബോംബും, തയ്യാറായ്ക്കൊള്ളൂ!-

"സാവിത്രീ ബത സീത ഹന്ത സതിവൃന്ദാരാദ്ധ്യ മൂക്കുത്തിയാ-
മാ വിഖ്യാതയരുന്ധതീ മഹതിക്കൂട്ടം ഗമിച്ചാപ്പഥി,
പൂവിട്ടങ്ങിഹ പോവൊരി "ച്ചെലമ' യെക്കുറ്റിപ്പുറസ്ഥൻ, മഹാൻ,
പൂവമ്പൻ, ധൃത 'കിട്ടു' നാമ, നിത, യുണ്ണിക്രുപ്പു വേൾക്കുന്നു ഹാ!"

[ഹാ, ഗുരുവായൂരപ്പാ, തലചുറ്റിടുന്നല്ലോ!
വേഗമാകട്ടെ!-വെള്ളം!-എന്റെ കൊടുങ്ങല്ലൂരമ്മേ!]

"അയ്യോ!" ...പിന്നൊന്നും ബോധമില്ല മേ-മിഴി വീണ്ടും
പയ്യെ ഞാൻ തുറന്നപ്പോൾക്കിടപ്പാണാസ്പത്രിയിൽ!
ഒക്കെ ഞാൻ സഹിച്ചിട്ടും സദ്യയുണ്ണാനന്നെനി-
ക്കൊക്കാഞ്ഞതോർക്കുമ്പോഴുണ്ടിപ്പൊഴും പശ്ചാത്താപം!
കിട്ടുണ്ണിക്കുറുപ്പിനെ-മുതുമർക്കടത്തിനെ-
നട്ടെല്ലുരണ്ടായൊടിച്ചിട്ടിട്ടു, പാവത്തിനെ,
പിന്നെയും മുതുകത്തു ചവിട്ടിച്ചത,ച്ചൊരു
കന്ദസായകനാക്കിത്തീർത്തൊരാ ബ്രഹ്മാവിനെ;
'ശാർദ്ദൂലവിക്രീഡിത'ക്കരുവിൽ, ചെല്ലമ്മയെ
വാർത്തെടുത്തൊരുവശം ചതച്ചുകളഞ്ഞോനെ;
അവനെപ്പേടിച്ചിപ്പോളരികേ പോകില്ലാരും
ശിവനേ, മനുഷ്യർക്കു ജീവനിൽക്കൊതിയില്ലേ?
ഇന്നു, മാ വാദ്ധ്യാരെ ഞാൻ ദൂരെയെങ്ങാനും കണ്ടാൽ
മുന്നോട്ടൊരടി പിന്നെ വെയ്ക്കില്ല-തിരിഞ്ഞോടും!
വല്ലകല്യാണത്തിനുമെത്തിയാലയാൾ, സദ്യ-
യ്ക്കല്ലാതെ കാണില്ലെന്നെപ്പന്തലിലൊരേടത്തും!
മന്നിതിൽ, കുഷ്ഠം, പ്ലേഗ്, കോളറ, മധുരവു-
മെന്നെസ് കൃഷ്ണനുമൊത്തുള്ളാ ഹാസ്യചലച്ചിത്രം;
ചാവുന്ന ഫൈലോളജിക്ലാസ്സുകൾ, ബാർബർസലൂൺ
ഷേവുകൾ, ഹർമ്മോണിയപ്പാട്ടുകൾ, പേപ്പട്ടികൾ;
പിംഗള-ഗൊണേറിയ, ബജ്രയെന്നിവയേക്കാൾ
മംഗളപത്രങ്ങളേ, നിങ്ങളെപ്പേടിപ്പൂ ഞാൻ! ...

                   -23-3-1945

"https://ml.wikisource.org/w/index.php?title=അപരാധികൾ/കല്യാണബോംബ്&oldid=27628" എന്ന താളിൽനിന്ന് ശേഖരിച്ചത്