എന്റെ ദൈവം മഹത്വത്തിൽ ആർദ്രവാനായി ജീവിക്കുമ്പോൾ
സാധു ഞാനീ ക്ഷോണിതന്നിൽ ക്ലേശിപ്പാൻ-
ഏതും കാര്യമില്ലെന്നെന്റെയുള്ളം ചൊല്ലുന്നു


വൈഷമ്യമുള്ളേതു കുന്നും കരകേറി നടകൊള്വാൻ
രക്ഷകനെൻ കാലുകൾക്കു് വേഗമായ് തീർന്നെൻ
പാതയിൽ ഞാൻ മാനിനെപ്പോലോടിടും

ആരുമെനിക്കില്ലെന്നോ ഞാൻ ഏകനായി തീർന്നുവെന്നോ
മാനസത്തിലാധിപൂണ്ടു ഖേദിപ്പാൻ
സാധു അന്ധനായി തീർ‌ന്നിടല്ലേ ദൈവമേ

എന്റെ നിത്യ സ്നേഹിതന്മാർ ദൈവദൂതസംഘമത്രേ
ഇപ്പോളവർ ദൈവമുമ്പിൽ സേവയാം
എന്നെ കാവൽ ചെയ്തു ശുശ്രൂഷിപ്പാൻ വന്നീടും


ദുഃഖിതനായ് ഓടിപ്പോയ് ഞാൻ മരുഭൂവിൽ കിടന്നാലും
എന്നെയോർ‌ത്തു ദൈവദൂതർ വന്നീടും
ഏറ്റം സ്നേഹചൂടോടപ്പവുമായ് വന്നീടും


നാളെയെക്കൊണ്ടെൻ മനസ്സിൽ ലവലേശം ഭാരമില്ല
ഓരോ നാളും ദൈവമെന്നെ പോറ്റുന്നു
തന്റെ കൈകളിൽ ഞാൻ ദിനം തോറും ചാരുന്നു

കാക്കകളെ വിചാരിപ്പിൻ വിതയില്ല കൊയ്ത്തുമില്ല
ദൈവം അവയ്ക്കായ് വേണ്ടതേകുന്നു
ലില്ലി പുഷ്പങ്ങൾക്കുമവൻ ശോഭ നൽകുന്നു

പത്മോസ് ദ്വീപിൽ ഏകനായ് ഞാൻ വസിച്ചാലും ഭയമില്ല
സ്വർഗ്ഗം തുറന്നെന്റെ പ്രിയൻ വന്നീടും
മഹാദർശനത്താൽ വിവശനായ്ത്തീരും ഞാൻ

ഹാ! മഹേശാ! കരുണേശാ! പൊന്നുതാതാ! നീയെനിക്കായ്
വേണ്ടതെല്ലാം ദയ തോന്നി നൽകുമ്പോൾ
എന്റെ ദേഹി വൃഥാ കലങ്ങുന്നതെന്തിനായ്


പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikisource.org/w/index.php?title=എന്റെ_ദൈവം_മഹത്വത്തിൽ&oldid=29083" എന്ന താളിൽനിന്ന് ശേഖരിച്ചത്