ലീലാങ്കണം/ഒരു പുൽക്കൊടിയുടെ പ്രേമഗാനം

(ഒരു പുൽക്കൊടിയുടെ പ്രേമഗാനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

(മഞ്ജരി)

പ്രേമമേ!നീയൊരു മങ്ങാത്ത താരകം
മാമകമാനസമഞ്ജുദീപം!

ഈയുഷസന്ധ്യതൻ ഭൂയിഷ്ഠശോഭമാം
പീയൂഷപൂരിതസുസ്മിതാംശം.
മാമകമൂർദ്ധാവിൽ മിന്നും ഹിമോദക-
മാണിക്യഖണ്ഡം തലോടിയാലും.
എന്നടുത്തെത്തിക്കുലുക്കിവിളിക്കുമീ-
ത്തെന്നൽ കരഞ്ഞു പറഞ്ഞെന്നാലും,
മംഗലഗാനമോ, മാരണഘോഷമോ
പൈങ്കിളിക്കൂട്ടം പുലമ്പിയാലും,
ചഞ്ചൽത്തേൻ മാങ്കൊമ്പിൽ മേവിന കോകിലം
പഞ്ചമംപാടി മയക്കിയാലും,
തെണ്ടിമണ്ടീടുമാ വണ്ടിണ്ട വന്നെൻ കാൽ-
ത്തണ്ടു പിടിച്ചു കരഞ്ഞെന്നാലും,
ഈ രാഗസിന്ധുവിൽ നിന്നു പിന്മാറുകി-
ല്ലാരാമവല്ലികേ,നിർണ്ണയം ഞാൻ!

പ്രേമമേ! നീയൊരു മങ്ങാത്ത താരകം
മാമകമാനസമഞ്ജുദീപം!

കാലങ്ങളെത്രയായ് കാട്ടുപുല്ലാമെന്റെ
ലോലഹൃദയം വിരിഞ്ഞശേഷം?
എത്ര മിന്നൽക്കൊടി മിന്നിമറഞ്ഞുപോ-
യെത്ര മഴവില്ലു മാഞ്ഞുപോയീ?
പൊൽ പനീർപ്പൂക്കൾ കൊഴിഞ്ഞതില്ലെത്ര, ന-
ല്ലുല്പലപുഷ്പങ്ങളെത്ര വാടി?
വാസന്തലക്ഷ്മിയും ഹേമന്തദേവിയും
ഭാസിച്ചിരുന്നൂ ഭരിതമോദം!
വാനിനെ നോക്കി വരവായി വാർഷിക-
മാനിനി മന്ദമായാടിയാടി,
ഫുല്ലസുമങ്ങൾ കൊഴിഞ്ഞു തരുനിര
പല്ലവതല്ലജപാളി ചാർത്തി!
അന്നും ഞാൻ രാഗവാൻ-ഇന്നും ഞാൻ രാഗവാൻ
എന്നുമിമ്മട്ടു ഞാൻ നിന്നുകൊള്ളാം!
എന്നെച്ചതിച്ചിടാനിന്നും ശ്രമിച്ചില്ലേ?
തെന്നലും മിന്നലും മാറിമാറി?

ആകട്ടേ!-എങ്കിലെ,ന്തെന്തു ചെയ്താകിലു-
മാകുലമില്ലെനിക്കല്പംപോലും!
ലോലകളേബരൻ-നാളെ ഞാൻ പാഴ്വളം
നാലഞ്ചു മൺതരിമാത്രമായീ!
"മന്നിൻ മറിമായം കാണാതെയെങ്ങനെ-
യിന്നിലയിങ്കൽ ഞാൻ വാണീടുന്നൂ?
നാളത്തെക്കാറ്റെന്റെ നാമ്പു പറിക്കുവാൻ
ചീളെന്നു വന്നേക്കാം!-വന്നീടട്ടേ!
എന്നെങ്കിലുമെനിക്കുണ്ടന്ത്യം-ഞാനതിൽ
ഖിന്നനായ് തീരുവതെന്തിനായീ?
ആജന്മകാലം ഞാനാനന്ദചിത്തനായ്
രാജിക്കാം!-മറ്റെന്തു ചാരിതാർത്ഥ്യം?

പ്രേമമേ!നീയൊരു മങ്ങാത്ത താരകം
മാമകമാനസമഞ്ജുദീപം!

വാരിളംവല്ലികേ, വാനിൽ നീ നോക്കുക
വാരൊളിവാർന്നൊരാ വാരിദാളി!
എങ്ങുനിന്നാണവർ, പോകുവതെങ്ങവർ
മംഗലേ, നീയതറിവതുണ്ടോ?
ഇന്നലെസ്സിന്ധുവിൻ വിസ്തൃതമാർത്തടം
തന്നിലലഞ്ഞ തരംഗപാളി!
ഇന്നവരംബരമൈതാനംപൂകിന
ചെമ്മരിയാട്ടിൻ ചെറുകിടാങ്ങൾ!
ആഴിതന്നങ്കത്തിൽ വീണ്ടും നീരായവർ
വീഴുന്നൂ നാളെയോ മറ്റന്നാളോ!
ഏതുമറിവീലവ,രവർതൻഗതി-
യേതോ മഹൽശ്ശക്തിതൻ പ്രഭാവം
ആയവർതൻ പരിപാടികളൊക്കെയും
സ്വീയേംഗിതംപോൽ കുറിച്ചീടുന്നൂ!
ഓരോ ദിനങ്ങളുമോരോ തരത്തിലായ്
തീരുന്നു; നാമതു കണ്ടീടുന്നു!
കാലക്കുരുവി,തൻ ലോലച്ചിറകടി-
ച്ചാലക്ഷ്യമാക്കിപ്പറക്കും, വൃക്ഷം
ഏതെന്നറിവാൻ ശ്രമിപ്പാൻ തുനിയുകി-
ലേതും ഗ്രഹിക്കില്ലതിന്റെ തത്ത്വം!
എങ്ങോട്ടുപോയാലു,മെന്നെ വിളിക്കുമ്പോ-
ളങ്ങോട്ടു ചെല്ലേണ്ടതെന്റെ കൃത്യം!
ആ നിമേഷംവരെ,യ്ക്കാനന്ദപീയൂഷം
ഞാനാസ്വദിച്ചു വസിച്ചുകൊള്ളാം!

പ്രേമമേ! നീയൊരു മങ്ങാത്ത താരകം
മാമകമാനസമഞ്ജുദീപം!

നിശ്ശബ്ദമായി ഞാൻ നിന്നോടു ചൊല്ലുമീ
നിസ്സീമരാഗരഹസ്യലേശം,
നീ ചെവിക്കൊള്ളുകയില്ലെങ്കിൽ വേണ്ട;കേൾ
ഞാൻ ചരിതാർത്ഥനാണിന്നുമെന്നും!
നിന്നിളംചേവടിതന്നിലെൻശീർഷം ഞാ-
നൊന്നുചാച്ചീടാനനുവദിച്ചാൽ,
ആനന്ദനിഷ്പന്ദനായി ഞാനെന്നുടെ-
യാനനമിപ്പോൽ കുനിച്ചുകൊള്ളാം!

ത്വൽപദച്ചൊട്ടിൽ ഞാനേതും തുഷാരാംശം
നൽപനിനീരായി വീഴുമെങ്കിൽ,
നിൻ‌നിഴൽപ്പാടിൽ ഞാൻ നിന്നൊരുനാഴിക
നിർവൃതിനേടുവാനാവുമെങ്കിൽ,
എന്നല്പജീവിതശേഷം നിനക്കായി-
ത്തന്നെയർപ്പിക്കുവാൻ സാധിച്ചാകിൽ:-
ഭാഗധേയത്തിൻപൊടിപ്പേ, ഞാൻ താവക
രാഗവാനായതു ഭാഗ്യമായീ!

പ്രേമമേ! നീയൊരു മങ്ങാത്ത താരകം
മാമകമാനസമഞ്ജുദീപം!"