ആരാധിക

അങ്ങെന്നെ മറക്കില്ലേ
ജീവിതവനികയിൽ
മംഗളവസന്തശ്രീ
വരുന്നനാളിൽ?

താവകനവനവ
ഭാവനകളി, ലൊളി
താവിയെൻതരുണിമ
തളിർത്തുനിൽക്കേ;

മാമകചലനങ്ങ-
ളാ മനോമുകുരത്തിൽ
മാരിവിൽ മാറി മാറി
വിരിച്ചു സത്യം,

ഇല്ലറിയില്ല ലോകം,
ഞാനൊരു നിഴലായി-
ട്ടല്ലിലടിഞ്ഞു മാഞ്ഞു
മറഞ്ഞു പോകും!

ആ മനം ശതാബ്ദങ്ങൾ-
ക്കപ്പുറം, ചക്രവാള-
സീമയിൽപ്പുരട്ടുമ-
സ്സാന്ധ്യരാഗം.

എൻകരൾത്തുടിപ്പുകൾ-
കൊണ്ടു ഞാനിന്നു കൂട്ടും
കുങ്കുമച്ചാറാണെന്ന-
ന്നാരറിയും?

അന്ധകാരത്തിൽ ഞാൻ നി-
ന്നങ്ങയെ ജ്യോതിർമ്മയ
ഗന്ധർവ്വമേഖലകൾ
തുറന്നുകാട്ടി.
ലോകവും, ഞാനും, എന്തി-
നല്ലെങ്കിൽബ്ഭവാൻ പോലും
ഹാ, കഷ്ട, മറിഞ്ഞീല-
ന്നാ രഹസ്യം

കാണികൾക്കഖിലവു-
മത്ഭുതം തോന്നുമൊരു
ചേണഞ്ചും വാനമ്പാടി-
യെന്നപോലെ,

ഗാനത്തിൻ കുളിർത്തെളി-
ത്തേനു തിർത്തുതീർത്തുകൊ-
ണ്ടാനന്ദലോലനായ-
ങ്ങുയർന്നുപോകെ,

ദൂരത്തിക്കാട്ടുപൂവിൻ-
മാനസമഭിമാന-
ധാരയിൽ തുളുമ്പിയ-
താരറിഞ്ഞു?

കിന്നരമേഖലയിൽ
പൊന്നിൽക്കുളിച്ചു പല
മിന്നൽക്കൊടികൾ മുന്നിൽ
കുണുങ്ങിനിൽക്കെ,
ദൂരത്തിപ്പുൽക്കൊടിതൻ-
നാമ്പിൽനിന്നുയർന്നൊരാ
നേരിയനേടുവീർപ്പ-
താരറിഞ്ഞൂ?

പൂമൊട്ടിൻകിനാവുകൾ,
പൂവിന്റെ നിരാശകൾ
സോമലേഖകൾ മാഞ്ഞ
പാതിരകൾ!

അല്ലെങ്കിലാശകൾക്കെ-
ന്തർത്ഥമിപ്പൂഴിമണ്ണിൽ?-
ഇല്ല മേ പരിഭവം
തെല്ലുപോലും!

കഷ്ട, മീയെന്നെപ്പോലി-
ക്കനനപ്പച്ചകൾക്കും
മൊട്ടിട്ടില്ലനുദിന-
മെത്ര മോഹം!

എന്നാലെങ്ങവയിപ്പോൾ?-
ഒന്നൊന്നായടർന്നടർ
ന്നൊന്നൊഴിയാതഖിലം
മണ്ണടിഞ്ഞൂ.

എന്നാലതിമേന്മ
വർണ്ണിച്ചു പുകഴ്ത്തിയോ-
രന്നത്തെപ്പൂങ്കുയിലി-
ന്നെങ്ങുപോയി?-

ഇല്ലില്ലൊരർത്ഥവുമി-
ങ്ങാശകൾക്ക, വിടുത്തോ-
ടില്ല മേ പരിഭവം
തെല്ലുപോലും!

പോവുക, വിജയശ്രീ
പൂമാലയേന്തിനിൽപൂ
മേവിടാം ഞാൻ തനിച്ചീ
മൂടൽമഞ്ഞിൽ!

അങ്ങെന്നെക്കുറിച്ചിനി-
യോർത്തിടേണ്ടൊരു നാളും
മംഗളാശംസ ചെയ്തു
മടങ്ങുന്നേൻ ഞാൻ!
      12-9-1115

       18

ഴലിൻ ഗീഷ്മാന്തത്തി-
ലാകിലെ, ന്താത്തോദാര-
മഴകിൻ നിലാവുമാ-
യെത്തി നീ ശശിലേഖേ!

ഇത്രനേരവുമൂഷ്മാ
വുയർന്നു പരന്നൊരി-
ത്താപ്താന്തരീക്ഷത്തിൽ, നീ-
യമൃതം തളിച്ചല്ലോ!

ആശകൾ നക്ഷത്രങ്ങൾ
ചൂടി നിന്നിതാ, നിന-
ക്കാശിസ്സു നേരും നേരം
ചിരിപ്പൂ വെൺമേഘങ്ങൾ!
                        24-9-1119

"https://ml.wikisource.org/w/index.php?title=ഓണപ്പൂക്കൾ/ആരാധിക&oldid=36126" എന്ന താളിൽനിന്ന് ശേഖരിച്ചത്